ന്യൂ ഡെൽഹി / തിരുവനന്തപുരം:
ജമ്മുവിലെ പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഭീകര സംഘടനയായ ദി റസിസ്റ്റന്‍റ് ഫ്രണ്ടിന്‍റെ (ടിആർഎഫ്) തലവന്‍ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തിലെത്തിയിരുന്നതായി റിപ്പോര്‍ട്ട്. പഠന സമയത്താണ് ഇയാള്‍ കേരളത്തിലുണ്ടായിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ പാക്കിസ്ഥാനിലെ റാവില്‍പിണ്ടിയില്‍ കന്റോൺമെന്റ് ടൗണില്‍ ലഷ്കറെ തയ്ബയുടെ സഹായത്തോടെ ഒളിവില്‍ കഴിയുകയാണ് ഗുല്‍. സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്നും അറിയപ്പെടുന്ന ഇയാള്‍ 2020 നും 2024 നും ഇടയില്‍ സെന്‍ട്രല്‍ കശ്മീരിലും, തെക്കന്‍ കശ്മീരിലും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
2023 ല്‍ സെന്‍ട്രല്‍ കശ്മീരില്‍ നടന്ന ഗ്രനേഡ് ആക്രമണം, അനന്ത്നാഗിലെ ബിജ്ബെഹ്രയിൽ ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം, ഗംഗീറിലെ ഗണ്ടർബലിലെ ഇസഡ്-മോർ ടണൽ ആക്രമണം എന്നിവ ഗുല്ലിന്‍റെ ആസൂത്രണത്തില്‍ നടന്നവയാണ്. 2022 ല്‍ എന്‍ഐഎ ഭീകരനായി പ്രഖ്യാപിച്ച ഇയാളുടെ തലയ്ക്ക് 10 ലക്ഷം വിലയിട്ടിരുന്നു.
പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തിൽ ഗുല്ലിലേക്ക് എത്തുന്ന ബന്ധങ്ങളും ചില ആശയവിനിമയങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ടിആർഎഫ് ഏറ്റെടുത്തിരുന്നു. പഠനകാലത്താണ് ഗുല്‍ കേരളത്തിലെത്തുന്നത്.
ശ്രീനഗറിലെ പഠനത്തിന് ശേഷം ബെംഗളൂരുവിലാണ് ഗുല്‍ എംബിഎ പഠിച്ചത്. ശേഷം കേരളത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് ചെയ്തിരുന്നു. പഠനത്തിന് ശേഷം കശ്മീരിലേക്ക് തിരിച്ചെത്തിയ ഗുല്‍ ലാബ് ആരംഭിക്കുകയും ഭീകരസംഘടനകള്‍ക്ക് സഹായം ചെയ്തിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യാ-പാക് സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. തന്ത്രപ്രധാന മേഖലകൾ വിമാനത്താവളങ്ങൾ, റെയിൽവേ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.