ചെറുതോണി: സംസ്‌ഥാന സർക്കാരിന്റെ നാലാം വാർഷികത്തിൽ ഇടുക്കിയിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശനത്തിലെ ആദ്യദിവസം ഒഴിവാക്കിയ കലാപരിപാടിയുടെ വേദിയിൽ തന്നെ അവസാനദിവസമായ തിങ്കളാഴ്ച രാഷ്ട്രീയം നിറയുന്ന റാപ്പ് സംഗീതനിശ അവതരിപ്പിച്ച് വേടൻ. ഏതെങ്കിലുമൊരു പാർട്ടിയുടെ ഭാഗമല്ല, പൊതുസ്വത്താണ് താനെന്ന് വേടൻ പറഞ്ഞു. നിങ്ങൾ എന്റെ നല്ല കാര്യങ്ങൾ കണ്ടുപഠിക്കൂ എന്നും തന്റെ ചില കാര്യങ്ങൾ ഇൻഫ്ലുവൻസ് ആകരുതെന്നും പാട്ടുകൾക്കിടെ വേടൻ കാണികളെ ഓർമിപ്പിച്ചു.
‘‘എന്നെ കാണാൻ വന്നവർക്കും നിങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഈ സർക്കാരിനോടും നന്ദിയുണ്ട്. വേടൻ ഏതെങ്കിലും ഒരു പാർട്ടിയുടെ ആളല്ല. വേടൻ പൊതു സ്വത്താണ്. നിങ്ങൾക്ക് ഞാൻ ചേട്ടനാണ്, അനിയനാണ്. ഞാൻ നിങ്ങളിൽ സ്വാധീനമുണ്ടാക്കുന്നുണ്ട്. എന്നാൽ സ്വാധീനമുണ്ടാക്കാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ എന്നിലുണ്ട്. എനിക്ക് പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഒരു സഹോദരൻ എന്ന നിലയ്ക്ക് ഞാൻ പറയുന്നത്’’ – വേടൻ പറഞ്ഞു.
‘ബുദ്ധനായി നീ വീണ്ടും പിറക്കു’ എന്ന പാട്ടു പാടിയാണ് പരിപാടി തുടങ്ങിയത്. ഏറ്റവും പുതിയ ആൽബമായ മോണലോവായും വേദിയിൽ പാടി. മഞ്ഞുമ്മൽ ബോയ്സിലെ കുതന്ത്രവും പാടിയതോടെ സദസ് ആവേശത്തിലായി. ഏറെ വിവാദമായ വോയിസസ് ഓഫ് വോയ്‌സ്‌ലസ് പാടിയാണ് പരിപാടി അവസാനിപ്പിച്ചത്.
എല്ലാവരെയും ഉൾക്കൊള്ളുന്നവരുടെ സർക്കാരെന്ന നിലയിലാണ് വേടന്റെ പരിപാടി സംഘടിപ്പിച്ചതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു പരിപാടിക്കായി സമീപ ജില്ലകളിൽ നിന്ന് വരെ യുവാക്കളെത്തി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് വേദിയിൽ ഒരുക്കിയിരുന്നത്.