നിർത്തിയിട്ട കാറിൽ നിന്നും 40ലക്ഷം രൂപ കവർന്ന കേസിൽ വഴിത്തിരിവ്

13
Advertisement

കോഴിക്കോട് പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും 40ലക്ഷം രൂപ കവർന്ന കേസിൽ വഴിത്തിരിവ്.  പണം കവർന്നുവെന്ന  ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പരാതി
വ്യാജമെന്ന് പൊലിസ് കണ്ടെത്തി. പരാതിക്കാരനായ റഹീസ് ഉൾപ്പെടെ രണ്ട് പേരെ പൊലിസ് കസ്റ്റഡിയിൽ എടുത്തു.

40.25 ലക്ഷം രൂപ മോഷണം പോയി എന്നായിരുന്നു പരാതി. പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയുടെ  പാർക്കിംങ് ഏരിയയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ. വാഹനത്തിൻ്റെ  ഗ്ലാസ് തകർത്ത് പണം കവർന്നുവെന്നാണ് റഹീസ് പറഞ്ഞത്. എന്നാൽ പണത്തിൻ്റെ ഉറവിടം സംബന്ധിച്ച പൊലിസിൻ്റെ സംശയമാണ് കേസിൻ്റെ ചുരുൾ അഴിച്ചത്. പരാതിക്കാരനായ റഹീസിൻ്റെ ഭാര്യാ പിതാവ് സൂക്ഷിക്കാൻ നൽകിയതാണ് പണമെന്ന വാദം ആദ്യം തന്നെ പൊളിഞ്ഞു. സിസിടി വി ദൃശ്യങ്ങളിൽ പ്രതി ഉൾപ്പെടെ രണ്ട് പേർ പണവുമായി വാഹനത്തിൽ രക്ഷപ്പെടുന്നത് കാണാം.

കസ്റ്റഡിയിൽ എടുത്ത രണ്ട് പേരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. ഉച്ചയ്ക്കുശേഷം കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിടും.

Advertisement