പൊലീസിന് വിവരം നൽകിയെന്ന്; യുവാവിനെയും ഉമ്മയെയും വീട്ടിൽക്കയറി മർദിച്ച് ലഹരിക്കേസ് പ്രതികൾ

372
Advertisement

ചെർക്കള (കാസർകോട്) ∙ ലഹരിവിൽപന സംബന്ധിച്ചു പൊലീസിനു വിവരം നൽകിയെന്നാരോപിച്ചു യുവാവിനെയും ഉമ്മയെയും വീട്ടിൽക്കയറി മർദിച്ചതായി പരാതി. കെകെ പുറം കുന്നിൽ കാച്ചിക്കാടിലെ ബി.അഹമ്മദ് സിനാൻ(34), ഉമ്മ ബി.സൽമ(62) എന്നിവർക്കാണു മർദനമേറ്റത്. ഇവരെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ അയൽവാസികളായ ഉമറുൽ ഫാറൂഖ് (23), സഹോദരൻ നയാസ് (26) എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12.45ന് ആണു സംഭവം. എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ഉമറുൽ ഫാറൂഖിനെയും കാസർകോട് തുരുത്തി കപ്പൽ ഹൗസിൽ അബൂബക്കർ സിദ്ദീഖിനെയും (25) ശനിയാഴ്ച ആദൂർ പൊലീസ് പിടികൂടിയിരുന്നു.

കടന്നുകളയുന്നതിനിടെ വീണു പരുക്കേറ്റ ബദിയടുക്കയിലെ ഹർഷാദ് ആശുപത്രിയിലാണ്. ഇക്കാര്യത്തിൽ, പൊലീസിനു വിവരം നൽകിയത് അഹമ്മദ് സിനാൻ ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

Advertisement