പൊൻമുടിയിലെത്തിയ ദമ്പതികളുടെ കാർ തടഞ്ഞ് 20 പവൻ സ്വർണം കവർന്ന സംഭവം: 2 പ്രതികൾക്ക് 15 വർഷം കഠിന തടവ്

389
Advertisement

തിരുവനന്തപുരം: പൊൻമുടിയിൽ ദമ്പതികളെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ രണ്ട് പ്രതികൾക്ക് 15 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും. രണ്ടാം പ്രതിയും ഗുണ്ടാ നേതാവുമായ മുഹമ്മദ് ഷാഫി, നാലാം പ്രതി മുനീർ എന്നിവരെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. മൂന്നാം പ്രതി സിദ്ദിഖിനെ കോടതി വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതി മൂങ്ങ ബിജു എന്ന ബിജു മോൻ, അഞ്ചാം പ്രതി പടക്ക സുനിൽ എന്ന സുനിൽ എന്നിവർ ഇപ്പോഴും ഒളിവിലാണ്.

2015ലാണ് സംഭവം. പൊൻമുടിയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികളുടെ കാർ തടഞ്ഞ് നിർത്തി ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം 20 പവൻ സ്വർണം കവരുകയായിരുന്നു. പാലോട് മുൻ സിഐയും നിലവിൽ കോഴിക്കോട് അഡീഷൺ എസ്.പിയുമായ ശ്യാം ആയിരുന്നു അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പ്രതികൾക്ക് വിധിച്ച പിഴ തുക രണ്ടര ലക്ഷം രൂപ കേസിലെ രണ്ടാം സാക്ഷിയും സ്വർണം നഷ്ടപ്പെട്ട വീട്ടമ്മയുമായ ശാമിലിക്ക് നൽകുവാൻ ഉത്തരവിൽ പറയുന്നു.

Advertisement