ഇറാൻ യുദ്ധത്തിൽ അപ്രതീക്ഷിത വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കയുടെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അഞ്ചുദിവസത്തേക്കാണ് അമേരിക്കയുടെ എല്ലാ സൈനിക നടപടികളും നിർത്തിവച്ചത്. ഹോർമൂസ് കടലിടുക്ക് തുറക്കാനായി ഇറാന് നൽകിയ 48 മണിക്കൂർ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് വെടിനിർത്തൽ പ്രഖ്യാപനം.
അമേരിക്ക വെടി നിർത്തിയാലും ഇസ്രായേൽ ഒറ്റയ്ക്കു യുദ്ധം തുടരുമോ എന്ന ചോദ്യത്തിന് തൽക്കാലം ഉത്തരമില്ല. എന്നാൽ എല്ലാ സൈനിക നടപടികളും അമേരിക്ക അഞ്ചു ദിവസത്തേക്ക് നിർത്തിവയ്ക്കുകയാണെന്നാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചത്. ഇറാനുമായി രണ്ടു ദിവസമായി ചർച്ചകൾ നടക്കുകയാണെന്നും ഗണ്യമായ പുരോഗതിയുണ്ടെന്നുമാണ് ട്രംപ് കൂട്ടിച്ചേർത്തത്. തിരിച്ചടിക്കുമെന്ന ഇറാന്‍റെ മുന്നറിയിപ്പിൽ അമേരിക്ക പിന്നോട്ടു പോയി എന്നാണ് കാബുളിലെ ഇറാൻ എംബസി കുറിച്ചത്. ഇറാന്‍റെ ന്യൂസ് ഏജൻസിയായ തസ്മിനും ട്രംപ് പിന്നാക്കം പോകുന്നു എന്ന് റിപ്പോർട്ട് നൽകി. അഞ്ചുദിവസത്തേക്കാണ് അമേരിക്കയുടെ എല്ലാ സൈനിക നടപടികളും നിർത്തിവച്ചിരിക്കുന്നത്. ഹോർമൂസ് കടലിടുക്ക് തുറക്കാനായി ഇറാന് നൽകിയ 48 മണിക്കൂർ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് വെടിനിർത്തൽ പ്രഖ്യാപനം. ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാന്‍റെ എണ്ണ-വാതകപ്പാടങ്ങൾ ആക്രമിക്കും എന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. ഹോർമൂസ് പുർണമായി അടയ്ക്കുമെന്നും ഗൾഫിലെ മറ്റുരാഷ്ട്രങ്ങളുടെ എണ്ണപ്പാടങ്ങൾ ആക്രമിക്കുമെന്നുമായിരുന്നു ഇറാന്‍റെ മറുപടി. സൌദിയിലും മറ്റും ഇറാൻ നടത്തിയ ആക്രമണവും ഇപ്പോഴത്തെ പിന്നാക്കംപോക്കിന് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.
യുദ്ധം തുടങ്ങിയ ശേഷം ഇറാൻ ഏറ്റവും കൃത്യതയോടെ നടത്തുന്ന രണ്ട് ആക്രമണങ്ങളാണ് ഇന്നുണ്ടായത്. ഇസ്രായേലിലെ സൈനികത്താവളവും സൌദിയിലെ അമേരിക്കയുടെ പ്രിൻസ് സുൽത്താൻ എയർബേസും ലക്ഷ്യമിട്ടായിരുന്നു മിസൈൽ പ്രയോഗം. രണ്ടും ലക്ഷ്യത്തിലെത്തിയെന്ന് ഇറാന്‍റെ റവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. എന്നാൽ നാശനഷ്ടത്തെക്കുറിച്ച് ഇസ്രായേലോ അമേരിക്കയോ സൌദിയോ പ്രതികരിച്ചിട്ടില്ല. ഇസ്രായേലിലെ ഡിമോണയിലും ആരാദിലും ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു എന്ന വിവരവും പുറത്തുവന്നു. 180 പേർക്കാണ് പരുക്കേറ്റത്. യുദ്ധത്തിൽ ഇറാനിൽ ഇതുവരെ 2013 പേർ കൊല്ലപ്പെട്ടു. ഇതിൽ 208 പേർ കുട്ടികളാണ്. 1167 സൈനികരും കൊല്ലപ്പെട്ടു. ലബനനിൽ കൊല്ലപ്പെട്ടത് 1029 പേരാണ്.



































