ഒഹായോ: ഗര്‍ഭിണിയായിരുന്ന സമയത്ത് വര്‍ക്ക് ഫ്രം ഹോം അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവത്തില്‍ യുവതിക്ക് വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. അമേരിക്കയിലെ ഒഹായോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫ്രൈറ്റ് ബ്രോക്കറേജ് കമ്പനിയായ ടോട്ടല്‍ ക്വാളിറ്റി ലോജിസ്റ്റിക്‌സിനെതിരെയാണ് കോടതിയുടെ വിധി. 22.5 മില്യണ്‍ ഡോളര്‍ (2,11,52,37,375 കോടി രൂപ) നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവിട്ടത്.
2021ലാണ് സംഭവം. ടിക്യുഎല്ലില്‍ ജീവനക്കാരിയായിരുന്നു ചെല്‍സി വാല്‍ഷ് എന്ന യുവതി. ഈ സമയം സങ്കീര്‍ണമായ ഗര്‍ഭാവസ്ഥയിലൂടെയാണ് ചെല്‍സി കടന്നുപോയിരുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യാനും നന്നായി സമ്പൂര്‍ണ വിശ്രവുമാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ചെല്‍സിയുടെ അപേക്ഷ കമ്പനി നിരസിച്ചു. ഓഫീസില്‍ വന്ന് ജോലി ചെയ്യുകയോ അല്ലെങ്കില്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കുകയോ ചെയ്യണമെന്നായിരുന്നു കമ്പനിയുടെ അന്ത്യശാസനം. വരുമാനവും ആരോഗ്യ ഇന്‍ഷുറന്‍സും നഷ്ടപ്പെടുമെന്നതിനാല്‍ അവര്‍ക്ക് ഓഫീസില്‍ പോകേണ്ടി വന്നു.
Also Read:
ഓഫീസില്‍ പോയി മൂന്നാം ദിവസം ഫെബ്രുവരി 24ന് ചെല്‍സിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. എന്നാല്‍ കുറച്ചു കഴിച്ചപ്പോള്‍ കുഞ്ഞ് മരിച്ചു. ഏകദേശം ഒരു മണിക്കൂറും 30 മിനിറ്റും മാത്രമായിരുന്നു കുഞ്ഞിന്റെ ആയുസ്. കുഞ്ഞ് മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് കമ്പനി അവരുടെ വര്‍ക്ക് ഫ്രം ഹോം അപേക്ഷ അംഗീകരിച്ചത്.മാസം തികയുന്നതിന് മുന്‍പായിരുന്നു ചെല്‍സിയുടെ പ്രസവം.
തുടര്‍ന്ന് മകള്‍ മഗ്‌നോളിയയുടെ മരണത്തില്‍ ചെല്‍സി കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.ഒഹായോയിലെ ഹാമില്‍ട്ടണ്‍ കൗണ്ടിയിലെ ജൂറി മഗ്‌നോളിയയുടെ മരണത്തില്‍ ടിക്യുഎല്‍ ഉത്തരവാദിയാണെന്ന് കണ്ടെത്തി.ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി ചോദിച്ച ഒരു ഗര്‍ഭിണിയോട് കമ്പനി കാണിച്ച അനാസ്ഥയാണ് ഒരു പിഞ്ചുകുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് ജൂറി ചൂണ്ടിക്കാട്ടി.






























