Home News Breaking News ആറ് മാസമായ ഗർഭം അലസിപ്പിക്കാൻ അമിതമായ അളവിൽ ഗുളിക കഴിച്ചു, പിന്നാലെ പ്രസവിച്ചു, കുഞ്ഞ് മരിച്ചു;...

ആറ് മാസമായ ഗർഭം അലസിപ്പിക്കാൻ അമിതമായ അളവിൽ ഗുളിക കഴിച്ചു, പിന്നാലെ പ്രസവിച്ചു, കുഞ്ഞ് മരിച്ചു; കൊലക്കുറ്റം ചുമത്തി യുവതിക്കെതിരെ അമേരിക്കയിൽ കേസ്

Advertisement

അറ്റ്‌ലാന്റ: ഗർഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ചതിനെത്തുടർന്ന് പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ അമേരിക്കയിലെ ജോർജിയയിൽ മുപ്പത്തിയൊന്നുകാരിയായ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ജോർജിയയിലെ കിംഗ്‌സ്‌ലാൻഡ് സ്വദേശിയായ അലക്സിയ മൂർ എന്ന യുവതിക്കെതിരെയാണ് പൊലീസ് ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. ജോർജിയയിലെ കർശനമായ ഗർഭഛിദ്ര വിരുദ്ധ നിയമങ്ങൾ നിലവിൽ വന്നശേഷം ഇതാദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Also Read: വായയുടെ ആരോ​ഗ്യത്തിനായി ശ്ര​ദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ എന്തെല്ലാം

കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ് മാസത്തോളം ഗർഭിണിയായിരുന്ന അലക്സിയ, ഗർഭഛിദ്രത്തിനായി ‘മിസോപ്രോസ്റ്റോൾ’ (Misoprostol) എന്ന ഗുളികയും വേദനസംഹാരിയായ ‘ഓക്സിക്കോഡോണും’ (Oxycodone) അമിത അളവിൽ കഴിക്കുകയായിരുന്നു. ഇതിനുപിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും ഒരു മണിക്കൂറിന് ശേഷം കുഞ്ഞ് മരണപ്പെടുകയായിരുന്നു. കുഞ്ഞ് ജീവനോടെയാണ് ജനിച്ചതെന്നും യുവതി സ്വബോധത്തോടെ എടുത്ത തീരുമാനം മൂലമാണ് മരണം സംഭവിച്ചതെന്നുമാണ് പൊലീസ് വാദിക്കുന്നത്. കുഞ്ഞിന്റെ രക്തത്തിൽ ഓക്സിക്കോഡോണിന്റെ സാന്നിധ്യം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഗർഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് ഉണ്ടെന്ന് കണ്ടെത്തിയാൽ (സാധാരണയായി ആറ് ആഴ്ചയ്ക്ക് ശേഷം) ഗർഭഛിദ്രം നിരോധിക്കുന്ന ജോർജിയയിലെ നിയമമാണ് ഇവിടെ യുവതിക്ക് തിരിച്ചടിയായത്.

അലക്സിയ മൂറിനെ കാംഡെൻ കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തിയതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരും ഗർഭഛിദ്ര അനുകൂല സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഗർഭഛിദ്രം നടത്തുന്ന സ്ത്രീകളെ ക്രിമിനലുകളായി കാണുന്നത് ദൗർഭാഗ്യകരമാണെന്നും ഇത് സ്ത്രീകളുടെ ആരോഗ്യത്തെയും അവകാശങ്ങളെയും ബാധിക്കുമെന്നും ഇവർ വാദിക്കുന്നു. കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ, ഇത് അമേരിക്കയിൽ ഗർഭഛിദ്ര നിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here