ബാഗ്ദാദ്: ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നുവീണു. ഇറാഖിന്റെ പടിഞ്ഞാറൻ മേഖലയിൽ കെസി-135 ഏരിയൽ റീഫ്യൂവലിംഗ് വിമാനം തകർന്നു വീണതായി വ്യാഴാഴ്ച യുഎസ് സൈന്യം അറിയിച്ചു.
“ഒരു വിമാനം പടിഞ്ഞാറൻ ഇറാഖിൽ തകർന്നു വീണു, രണ്ടാമത്തേത് സുരക്ഷിതമായി ലാൻഡ് ചെയ്തു. ശത്രുക്കളുടെ ആക്രമണം മൂലമോ അബദ്ധത്തിൽ സ്വന്തം സൈന്യത്തിന്റെ വെടിയേറ്റോ അല്ല ഈ അപകടം സംഭവിച്ചത്,”- മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സേനയുടെ ചുമതലയുള്ള യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.
കുവൈത്തിന് മുകളിൽ വെച്ച് സ്വന്തം സൈന്യത്തിന്റെ വെടിയേറ്റ് മൂന്ന് എഫ്-15 വിമാനങ്ങൾ തകർന്നതിന് ശേഷം, പശ്ചിമേഷ്യയിലെ യുദ്ധത്തിനിടെ അമേരിക്കയ്ക്ക് നഷ്ടമാകുന്ന നാലാമത്തെ സൈനിക വിമാനമാണ് കെസി-135.
60 വർഷത്തിലേറെയായി സേവനത്തിലുള്ള കെസി-135 വിമാനങ്ങളിൽ സാധാരണയായി പൈലറ്റ്, കോ-പൈലറ്റ്, ഇന്ധനം നിറയ്ക്കുന്ന സംവിധാനം നിയന്ത്രിക്കുന്നയാൾ എന്നിങ്ങനെ മൂന്ന് ക്രൂ അംഗങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാൽ ചില പ്രത്യേക ദൗത്യങ്ങളിൽ ഒരു നാവിഗേറ്റർ കൂടി ഉണ്ടാകാറുണ്ട്. ഈ വിമാനത്തിന് 37 യാത്രക്കാരെ വരെ വഹിക്കാനുള്ള ശേഷിയുമുണ്ട്.
ഫെബ്രുവരി 28ന് ഇറാനെതിരെ ഇസ്രയേലിനൊപ്പം ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ, കുവൈത്ത് സൈന്യം അബദ്ധത്തിൽ മൂന്ന് അമേരിക്കൻ എഫ്-15ഇ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടിരുന്നു. എന്നാൽ അതിലുണ്ടായിരുന്ന ആറ് ക്രൂ അംഗങ്ങളും പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനിയൻ വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ നടന്നുകൊണ്ടിരുന്ന സമയത്താണ് ആ അപകടം സംഭവിച്ചതെന്ന് സൈനിക വൃത്തങ്ങൾ അന്ന് വ്യക്തമാക്കിയിരുന്നു.






























