Home News International ഹോർമൂസ് കടലിടുക്കിൽ ചരക്കു കപ്പലിന് നേരെ മിസൈൽ ആക്രമണം

ഹോർമൂസ് കടലിടുക്കിൽ ചരക്കു കപ്പലിന് നേരെ മിസൈൽ ആക്രമണം

Advertisement

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ ചരക്കു കപ്പലിന് നേരെ മിസൈൽ ആക്രമണം. മാൾട്ടയുടെ പതാക വഹിക്കുന്ന ‘സഫീൻ പ്രസ്റ്റീജ്’ എന്ന കണ്ടെയ്നർ കപ്പലിന് നേരെയാണ് ബുധനാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്.


കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഒമാൻ തീരത്തിന് രണ്ട് നോട്ടിക്കൽ മൈൽ വടക്ക് മാറിയാണ് സംഭവം. കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലിന്റെ എൻജിൻ റൂമിന് സമീപമാണ് മിസൈൽ പതിച്ചത്.


ഇതേത്തുടർന്ന് കപ്പലിൽ വൻ തീപിടുത്തമുണ്ടായി. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ആണ് ആക്രമണ വിവരം പുറത്തുവിട്ടത്. ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും തങ്ങളുടെ കൈപ്പിടിയിലാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.


ഇതിന് പിന്നാലെയാണ് മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അന്താരാഷ്ട്ര സമുദ്രപാതയിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ആക്രമണമാണിത്. യുഎഇയിലെ ഘന്തൂട്ട് തുറമുഖത്ത് നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് വരികയായിരുന്നു സഫീൻ പ്രസ്റ്റീജ്.


ആക്രമണത്തിന് പിന്നാലെ കപ്പലിലെ നിയന്ത്രണം നഷ്ടമായതോടെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ചു. തുടർന്ന് ഒമാൻ നാവികസേനയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ കപ്പൽ ഗതാഗതം അതീവ അപകടാവസ്ഥയിലാണെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here