അറ്റുപോയ ചെവി അപൂര്‍വ ശസ്ത്രക്രിയയിലൂടെ കാലില്‍ തുന്നിച്ചേര്‍ത്തു

Advertisement

യുവതിയുടെ അറ്റുപോയ ചെവി അപൂര്‍വ ശസ്ത്രക്രിയയിലൂടെ വീണ്ടും തുന്നിച്ചേര്‍ത്ത് ഡോക്ടര്‍മാര്‍. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ജിനാന്‍ നഗരത്തിലുള്ള ആശുപത്രിയിലാണ് സംഭവം. അറ്റുപോയ ചെവി യുവതിയുടെ കാലില്‍ തുന്നിച്ചേര്‍ക്കുകയും പിന്നീട് മാസങ്ങള്‍ക്കുശേഷം യഥാസ്ഥാനത്ത് തിരികെ വെക്കുകയുമായിരുന്നുവെന്ന് സൗത്ത് ചൈനാ മോണ്ങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നത്.
ജോലിസ്ഥലത്തെ വലിയ മെഷീനില്‍ കുടുങ്ങിയാണ് യുവതിക്ക് അപകടമുണ്ടായത്. ജീവന് ഭീഷണിയായേക്കാവുന്ന പരിക്കുകളാണ് യുവതിക്ക് ഉണ്ടായിരുന്നതെന്ന് ഷാന്‍ഡോങ് പ്രവിശ്യയിലെ ആശുപത്രിയിലെ മൈക്രോ സര്‍ജറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ക്വി ഷെന്‍ക്വിയാങ് പറഞ്ഞു. ശിരോചര്‍മത്തിന്റെ വലിയൊരു ഭാഗവും മുഖത്തെയും കഴുത്തിലെയും ചര്‍മഭാഗങ്ങളും നഷ്ടമായിരുന്നു.
സ്ത്രീയുടെ തലയില്‍ ചെവി വീണ്ടും തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും രക്തക്കുഴലുകള്‍ക്കും ടിഷ്യുകള്‍ക്കും വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഇത് സാധ്യമായില്ല. തുടര്‍ന്ന് തലയോട്ടിയിലെ മുറിവ് ഭേദമാകുന്നതുവരെ ചെവിയെ ‘ജീവനോടെ’ നിലനിര്‍ത്തുന്നതിനായി യുവതിയുടെ കാലിന്റെ മുകള്‍ഭാഗത്ത് ചെവി ഗ്രാഫ്റ്റ് ചെയ്യുകയായിരുന്നു. കാലിലെ ധമനികളും സിരകളും ചെവിയിലെ രക്തക്കുഴലുകളുമായി പൊരുത്തപ്പെടുന്നതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

10 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ചെവി കാലില്‍ ഗ്രാഫ്റ്റ് ചെയ്തത്. ഇതിനിടെ യുവതിയുടെ വയറ്റില്‍ നിന്നെടുത്ത ചര്‍മം തലയില്‍ ഗ്രാഫ്റ്റ് ചെയ്യുന്ന ശസ്ത്രക്രിയയും നടത്തി. അഞ്ച് മാസത്തിന് ശേഷം വീക്കം ഇല്ലാതാവുകയും മുറിവുകള്‍ ഉണങ്ങുകയും ചെയ്തതോടെ കാലില്‍ ഘടിപ്പിച്ചിരുന്ന ചെവി തലയില്‍ തന്നെ തിരികെ തുന്നിച്ചേര്‍ത്തും. ആറ് മണിക്കൂറില്‍ കൂടുതല്‍ സമയമെടുത്താണ് ചെവി യഥാസ്ഥാനത്ത് തുന്നിച്ചേര്‍ത്തത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here