ടെൽ അവീവ്:
ഇസ്രയേലില്‍ വീണ്ടും ഇറാന്റെ മിസൈലാക്രമണം. ഇസ്രയേല്‍ ബീർഷെബയില്‍ താമസസ്ഥലങ്ങള്‍ക്കുനേരെയാണ് ഇറാൻ ആക്രമണം നടന്നത്.
ആക്രമണത്തില്‍ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആളപായ സൈറനുകള്‍ മുഴങ്ങുന്നു.
ഇറാന്റെ നിരവധി ഡ്രോണുകള്‍ ഇന്നലെ രാത്രി ഇസ്രയേല്‍ തകർത്തിരുന്നു. ഇന്നലെ ബീർഷെബയിലെ സൊറോക്കോ ആശുപത്രിക്കു നേരെ ഇറാൻ നടത്തിയ ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.
അതേസമയം ഇറാന്റെ ആണവായുധ ഗവേഷണ ആസ്ഥാനം തകർത്തെന്ന് ഇസ്രയേല്‍ വ്യോമസേന അറിയിച്ചു. ടെഹ്റാനിലെ ആണവ ഗവേഷണ കേന്ദ്രം ആക്രമിച്ചെന്ന് ഇസ്രേയേല്‍ വ്യോമസേന. ഇറാന്റെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം. 60 വ്യോമസേന വിമാനങ്ങള്‍ ആക്രണത്തില്‍ പങ്കെടുത്തെന്ന് ഇസ്രയേല്‍ അറിയിച്ചു.
ഇറാൻ ഇസ്രായേലിന് നേരെ ഏകദേശം ഇതുവരെ 400 മിസൈലുകളെങ്കിലും പ്രയോഗിച്ചുവെന്നാണ് കണക്ക്. ഇസ്രായേലിന് നേരെ ഹൈപ്പർസോണിക് മിസൈലുകള്‍ പ്രയോഗിച്ചതായി ഇറാൻ അവകാശപ്പെട്ടു. ആകെ 24 പേരാണ് കൊല്ലപ്പെട്ടത്. അറുന്നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സാഹചര്യം മോശമായതോടെ പല രാജ്യങ്ങളും ഇസ്രായേലില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്റെ ആക്രമണത്തില്‍ തകർന്ന ഇസ്രായേലി നഗരങ്ങളില്‍ പുനർ നിർമാണ പ്രവർത്തനങ്ങള്‍ നടക്കുകയാണ്. ഇതിനിടെയാണ് ഇന്ന് കനത്ത ആക്രമണമുണ്ടായത്.