ടി ട്വന്റി ലോകകപ്പിലെ ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ ഇന്ന്ന്യൂസിലാന്റിനെ നേരിടും. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ രാത്രി ഏഴുമണിക്കാണ് കിരീടപ്പോരാട്ടം. 20 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന് അഹമ്മദാബാദിലെ കൂറ്റൻ വേദിയിൽ കൊടിയിറങ്ങുമ്പോൾ, സൂര്യകുമാർ യാദവിനും സംഘത്തിനും പിന്തുണയുമായി ഗാലറി നീലക്കടലായി മാറുമെങ്കിലും സമീപകാല ലോക ഫൈനലുകളിൽ, ഈ എതിരാളികളെക്കുറിച്ചോ വേദിയെക്കുറിച്ചോ ഇന്ത്യക്ക് അത്ര നല്ല ഓർമകളല്ല.
സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതിന്റെ പിന്നാലെ ശൗര്യമേറിയ ഇന്ത്യന്‍ ടീമിന് മുന്നിലേക്കാണ് കിവീസ് എത്തുന്നത്. ബാറ്റിങ്ങില്‍ സഞ്ജു സാംസണ്‍ നല്‍കുന്ന തുടക്കമാണ് കരുത്ത്. ബോളിങ്ങില്‍ ബുമ്രയുടെ നാലോവറുകള്‍ ഒരിക്കല്‍ കൂടി മല്‍സരഗതി നിശ്ചയിക്കുമെന്നാണ് പ്രതീക്ഷ. ഫൈനലിലേക്കുള്ള ന്യൂസീലൻഡിന്റെ വഴി ഒട്ടും സുഗമമായിരുന്നില്ല.
ശ്രീലങ്കയ്‌ക്കെതിരെ മികച്ച മാർജിനിൽ ജയിക്കുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടതോടെയാണ് അവർ അവസാന നാലിൽ ഇടംപിടിച്ചത്. എന്നാൽ പിന്നീട് വന്നത് ഇടിമുഴക്കം പോലൊരു പ്രകടനം. സെമി ഫൈനലിൽ, ടൂർണമെന്റിൽ അതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത ദക്ഷിണാഫ്രിക്കയെ ഒൻപത് വിക്കറ്റിന് അവർ തകർത്തു.






























