ഗുവാഹത്തി: ഇന്ത്യ-ന്യൂസിലാന്റ് മൂന്നാം ടി ട്വന്റിയിൽ ഇന്ത്യക്ക് 8 വിക്കറ്റ് വിജയം. അഭിഷേക് ശർമയുടെയും ക്യാപ്റ്റൻ സൂര്യ കുമാർ യാദവിന്റെയും അർദ്ധ സെഞ്ച്വറി മികവിലാണ് ഇന്ത്യ അനായാസ വിജയം നേടിയത്. അതേസമയം സഞ്ജു നിരാശപ്പെടുത്തി.
വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലേതടക്കം ഇന്ത്യൻ ടീമിലെ നിലനിൽപ്പിനു തന്നെ നിർണായകമാകുന്ന സഞ്ജു സാംസൺ നിരാശ നിറഞ്ഞ പ്രകടനം ആണ് പുറത്തെടുത്തത്. ന്യൂസിലൻഡിനെതിരായ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട സഞ്ജു ഇത്തവണ ഗോൾഡൻ ഡക്കായാണ് മടങ്ങിയത്. മൂന്നാം ട്വന്റി20 മത്സരത്തിൽ ആദ്യ പന്തിൽ തന്നെ ഓപ്പണറായി ഇറങ്ങിയ സഞ്ജു പുറത്തായി. ആദ്യ രണ്ട് കളിയിൽ 10, 6 എന്നിങ്ങനെയായിരുന്നു സ്‌കോർ.
കിവീസ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്താൻ ആദ്യമെത്തിയ സഞ്ജു പേസർ മാറ്റ് ഹെൻറിയുടെ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡാകുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ഓപ്പണറായി പരാജയപ്പെട്ട സഞ്ജുവിന്റെ ഇന്നിങ്സ് പ്രതീക്ഷിച്ച ആരാധകർക്ക് താരത്തിന്റെ പുറത്താക്കൽ നിരാശയായി.
വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ മികച്ച ഫോമിൽ തുടരുന്നതോടെ ട്വന്റി20 ലോകകപ്പ് ടീമിലെ സഞ്ജുവിന്റെ സ്ഥാനം സംശയത്തിലാവും. സഞ്ജു സാംസൺ ലോകകപ്പിൽ ഇന്ത്യൻ ഓപ്പണറായേക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു. കിവീസിനെതിരായ രണ്ടാം മത്സരത്തിൽ അർധസെഞ്ചുറിയും മൂന്നാം മത്സരത്തിൽ 13 പന്തിൽ നിന്ന് 28 റൺസുമെടുത്ത് ഫോമിൽ കളിക്കുന്ന ഇഷാൻ കിഷന് ഇതോടെ സാധ്യത ഏറി.



























