Home Blog Page 917

ഒടുവില്‍ വജ്രായുധം പുറത്തെടുത്ത് ഇറാൻ, ഇസ്രയേലിനെതിരെ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചു

ടെല്‍അവീവ്: ഇസ്രയേല്‍ – ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് നീളുമ്പോള്‍ പുതിയ ആയുധം പ്രയോഗിച്ച്‌ ഇറാൻ. ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകള്‍ പ്രയോഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതാദ്യമായാണ് സംഘർഷത്തില്‍ ഇറാൻ ബോംബ് പ്രയോഗിക്കുന്നതെന്ന് ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. എന്നാല്‍ ഇതിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാൻ സൈന്യം തയ്യാറായില്ല.

മിസൈലുകളില്‍ പോർമുനയായി സ്ഥാപിക്കുന്ന ക്ലസ്റ്റർ ബോംബ് തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ അമ്പതും നൂറും ബോംബുകളായി പതിക്കുന്നതാണ് ക്ലസ്റ്റർ ബോംബുകള്‍. ഇത് വൻ ആഘാതം സൃഷ്ടിക്കുന്നതും ഏറെ വിനാശകരവുമാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ ഇറാൻ നിയമവിരുദ്ധമായി മനഃപ്പൂർവ്വം വെടിയുതിർത്തു. ഇതിലൂടെ സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിടാനാണ്
ഇറാന്റെ ശ്രമമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ക്ലസ്റ്റർ ബോംബുകള്‍ പോർമുനയാക്കി തൊടുത്ത മിസൈല്‍ പതിച്ച്‌ മധ്യ ഇസ്രയേലില്‍ എട്ട് കിലോമീറ്ററോളം ചുറ്റളവില്‍ ക്ലസ്റ്റർ ബോംബുകള്‍ പതിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.

ഏറെ അപകടം പിടിച്ച ഒന്നാണ് ക്ലസ്റ്റർ ബോംബുകള്‍. അതുകൊണ്ട് തന്നെ ക്ലസ്റ്റർ ബോംബ് മിസൈലുകള്‍ ഏറെ വിവാദമായ ഒന്നാണ്. പൊട്ടാത്ത വെടിക്കോപ്പുകളുടെ അപകടസാധ്യതയെക്കുറിച്ച്‌ ഇസ്രയേല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മധ്യ ഇസ്രയേലിലെ അസോറില്‍ ക്ലസ്റ്റർ ബോംബുകള്‍ പതിച്ചതായും ഇത് നാശനഷ്ടങ്ങളുണ്ടാക്കിയെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ ലേഖകൻ ഇമ്മാനുവല്‍ ഫാബിയൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ക്ലസ്റ്റർ ബോംബ് മിസൈല്‍ വർഷിച്ചതില്‍ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

സ്വര്‍ണാഭരണ പ്രേമികള്‍ക്ക് നിരാശ, സ്വര്‍ണവില ഉയര്‍ന്നു; പവൻ്റെ ഇന്നത്തെ വില ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. പവന് ഇന്ന് 200 രൂപയാണ് വർദ്ധിച്ചത്.
ഒരു പവൻ സ്വർണത്തിന്റെ വിപണി വില 73,880 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 25 രൂപ ഉയർന്നു. ഇന്നത്തെ വില 9235 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 7575 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 118 രൂപയാണ്

ന്യൂനമര്‍ദം, ചക്രവാതച്ചുഴി; കേരളത്തില്‍ നാളെ മുതല്‍ മഴ വീണ്ടും കനക്കും, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കും.

വിവിധ ജില്ലകളില്‍ നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

എന്നാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു. ഝാര്‍ഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 4500 ഒഴിവുകള്‍

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 4500 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ centralbankofindia.co.in സന്ദര്‍ശിച്ച് അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ജൂണ്‍ 23 ആണ്. അപേക്ഷകര്‍ 2025 ജൂണ്‍ 25-നകം ഫീസ് അടയ്ക്കണം. ഓണ്‍ലൈന്‍ പരീക്ഷ താല്‍ക്കാലികമായി ക്രമീകരിച്ചിരിക്കുന്നത് 2025 ജൂലൈ ആദ്യവാരത്തിലാണ്.

യോഗ്യത നേടുന്നതിന്, ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ച അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിരുദം ഉണ്ടായിരിക്കണം. അവര്‍ക്ക് 2025 മെയ് 31 വരെ 20-നും 28-നും ഇടയില്‍ ജനിച്ചവരായിരിക്കണം, കൂടാതെ NATS (നാഷണല്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്‌കീം) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. അപ്രന്റീസ് തസ്തികയിലേക്കുള്ള നിയമന കാലയളവ് 12 മാസമായിരിക്കും.

അപേക്ഷാഫീസ്

PwBD ഉദ്യോഗാര്‍ത്ഥികള്‍ 400 രൂപയും, SC/ST/EWS ഉദ്യോഗാര്‍ത്ഥികള്‍ 600 രൂപയും, മറ്റെല്ലാ ഉദ്യോഗാര്‍ത്ഥികളും 800 രൂപയും അടയ്ക്കണം. എല്ലാ വിഭാഗങ്ങള്‍ക്കും 18% GST ബാധകമാണ്. ഫീസ് ഓണ്‍ലൈനായി മാത്രം അടയ്ക്കണം, അത് തിരികെ ലഭിക്കുന്നതല്ല.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ BFSI സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നടത്തുന്ന ഒരു ഓണ്‍ലൈന്‍ പരീക്ഷയും, തുടര്‍ന്ന് അതത് സംസ്ഥാനത്തിലെ പ്രാദേശിക ഭാഷാ പരിശോധനയും ഉള്‍പ്പെടുന്നു. താല്‍ക്കാലികമായി യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയും BFSI SSC-യുടെയും വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും.

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; അറിയാം യോ​ഗ ചെയ്യുന്നതിൻറെ ​ഗുണങ്ങൾ

ഇന്ന് ജൂൺ 21 – അന്താരാഷ്ട്ര യോ​ഗ ദിനം (International Day of Yoga). ‘ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ’ എന്ന ആശയവുമായാണ് ഇന്ത്യ ഈ വർഷത്തെ യോഗ ദിനം ആചരിക്കുന്നത്. യോഗ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് രാജ്യവ്യാപകമായി സർക്കാർ സംഘടിപ്പിച്ചത്.

ആരോഗ്യപരമായ തലത്തിൽ നോക്കുമ്പോൾ മറ്റേതൊരു വ്യായാമവും പോലെ യോഗ പരിശീലനം ശരീരത്തിനും മനസ്സിനും ഒരുപോലെ പ്രയോജനപ്പെടുന്ന ഒന്നാണ്. പതിവായി യോ​ഗ ചെയ്യുന്നതിൻറെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

ഒന്ന്

പതിവായി യോഗ ചെയ്യുന്നത് ശരീരത്തിന് നല്ല വഴക്കം ലഭിക്കാൻ സഹായിക്കും.

രണ്ട്

പേശീബലം വർദ്ധിപ്പിക്കുന്നു, സന്ധികൾക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്താനും സന്ധിവേദനയെ തടയാനും യോഗ പതിവാക്കുന്നത് നല്ലതാണ്.

മൂന്ന്

ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാൽ അമിതവണ്ണമുള്ളവർക്ക് പതിവായി യോഗ ശീലമാക്കാം.

നാല്

രോഗപ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കാനും യോഗ ചെയ്യുന്നത് നല്ലതാണ്.

അഞ്ച്

ശ്വാസകോശത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും യോഗ ചെയ്യുന്നത് നല്ലതാണ്. ശരീരത്തിന് ഊർജം പകരാനും ഇവ സഹായിക്കും.

ആറ്

രക്തയോട്ടം മെച്ചപ്പെടുത്തുന്നു, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും യോഗ ചെയ്യുന്നത് ഗുണം ചെയ്യും.

ഏഴ്

പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ മരുന്നുകളോടൊപ്പം ഒരു വ്യായാമമുറയായി യോഗ അഭ്യസിക്കുന്നത് നല്ലതാണ്.

എട്ട്

സ്ട്രെസ്, ഉത്കണ്ഠ, വിഷാദം തുടങ്ങിയവയെ കുറയ്ക്കാനും മാനസികാരോഗ്യം നിലനിർത്താനും ഓർമ്മശക്തി കൂട്ടാനും ഏകാഗ്രത വർധിപ്പിക്കാനും യോഗ ചെയ്യുന്നത് ഗുണം ചെയ്യും.

ഒമ്പത്

പതിവായി യോഗ ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂർ, എയർ ഇന്ത്യയുടെ വാതിലിന് കുലുക്കം; അസ്വാഭാവിക ശബ്‍ദത്തിൽ ഭയന്ന് യാത്രക്കാർ

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ആകാശത്ത് വച്ച് വാതിലിന് തകരാർ സംഭവിച്ചു. ആശങ്കയുണ്ടാക്കുന്ന ശബ്‍ദങ്ങളും കുലുക്കവും ഉണ്ടായതോടെ ജീവനക്കാരും ആശങ്കയിലായി. ജീവനക്കാർ നാപ്കിനുകൾ ഉപയോഗിച്ച് പ്രശ്നം താൽക്കാലികമായി പരിഹരിക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. സമാനമായ സംഭവങ്ങൾ ബോയിംഗ് 787 വിമാനങ്ങളിൽ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരം വാതിൽ പ്രശ്നങ്ങൾ വിമാനത്തിന്‍റെ സുരക്ഷയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

ജൂൺ ഒന്നിനാണ് ഈ സംഭവം നടന്നത്. വിമാനം പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് ബോയിംഗ് 787 വിമാനത്തിന്‍റെ വാതിൽ കുലുങ്ങാനും ശബ്‍ദങ്ങൾ കേൾക്കാനും തുടങ്ങിയത്. വിമാനജീവനക്കാർ വാതിലിന്‍റെ വിടവിൽ പേപ്പർ നാപ്കിനുകൾ തിരുകി അടയ്ക്കുകയും ശബ്‍ദം കുറയ്ക്കുകയും ചെയ്താണ് ഹോങ്കോംഗ് വരെ യാത്ര തുടര്‍ന്നത്.

ബോയിംഗ് 787 വിമാനത്തിൽ വാതിൽ പ്രശ്നമുണ്ടാകുന്ന ആദ്യ സംഭവമല്ല ഇത്. 2019ൽ ജപ്പാൻ എയർലൈൻസിലും 2022ൽ ജർമ്മൻ കാരിയർ ടിയുഐ എയർലൈൻസിലും അമേരിക്കൻ എയർലൈൻസിലും ഉൾപ്പെടെ കുറഞ്ഞത് മൂന്ന് സമാന സംഭവങ്ങൾ മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൂന്ന് കേസുകളിലും, വാതിലിൽ നിന്നുള്ള ശബ്‍ദം കാരണം പൈലറ്റുമാർ വിമാനം പുറപ്പെട്ട വിമാനത്താവളത്തിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.

ജൂൺ 12ന് അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തിൽ 275 പേർ മരിച്ചതിനെത്തുടർന്ന് ബോയിംഗ് 787 വിമാനവും അതിന്റെ സുരക്ഷാ ആശങ്കകളും ശ്രദ്ധാകേന്ദ്രമായിരുന്നു. ഹോങ്കോങ്ങിലേക്കുള്ള ഈ സംഭവം അതിനുമുമ്പാണ് നടന്നത്. ഇത്തരം സംഭവങ്ങൾ യാത്രക്കാർക്ക് ഭയമുണ്ടാക്കുമെങ്കിലും, വാതിലിൽ നിന്നുള്ള ശബ്‍ദം വിമാനത്തിന്‍റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുണ്ടാക്കുന്നില്ലെന്നും വിമാനത്തിന്റെ വാതിലുകൾ പറക്കുമ്പോൾ തുറക്കില്ലെന്നും പൈലറ്റുമാർ ചൂണ്ടിക്കാട്ടി.

ജൂണ്‍ ഒന്നിന് രാത്രി 11.45-ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട AI-314 വിമാനത്തിലാണ് ഈ സംഭവം നടന്നത്. ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം വാതിൽ കുലുങ്ങാനും ശബ്‍ദമുണ്ടാക്കാനും തുടങ്ങി. വായു മർദ്ദം കാരണം വാതിലിന്‍റെ സീൽ ഇളകിയതായി തോന്നിയെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. വിമാനങ്ങൾ സർവീസ് ആരംഭിക്കുന്നതിന് മുമ്പ് നിരവധി സാങ്കേതിക പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ വ്യകത്മാക്കി. സുരക്ഷയ്ക്ക് ഒരു അപകടവുമില്ലെന്ന് വിലയിരുത്തിയ ശേഷം, ശബ്‍ദം കുറയ്ക്കാൻ ജീവനക്കാർ നടപടി സ്വീകരിച്ചു. ഹോങ്കോങ്ങ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷം എഞ്ചിനീയറിംഗ് ടീം വിമാനം പരിശോധിച്ചുവെന്നും കമ്പനി വ്യക്തമാക്കി.

വിദ​ഗ്ധരും പൈലറ്റും തിരിച്ചുപോയി; തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത എഫ്-35ന്റെ തിരിച്ചുപോക്ക് അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബിയുടെ തിരിച്ചു പോക്ക് അനിശ്ചിതത്വത്തിൽ. സാങ്കേതിക തകരാർ ഇതുവരെ പരിഹരിക്കാനാകാത്തതിനെ തുടർന്നാണ് തിരിച്ചുപോക്ക് അനിശ്ചിതമായി നീളുന്നത്. തകരാർ പരിഹരിക്കാനായി യുദ്ധക്കപ്പലിൽ നിന്നെത്തിയ വിദഗ്ധരും പൈലറ്റും തിരിച്ചുപോയി. വിമാനം അറ്റകുറ്റപ്പണിക്കായി ഇംഗ്ലണ്ടിൽ നിന്ന് എഞ്ചിനീയർമാർ എത്തുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു ജോലിയും നടക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

ആറ് ദിവസമായി കേരളത്തിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്ന യുദ്ധവിമാനം എഫ്-35ബിക്ക് ഹാങ്ങർ സ്ഥലം നൽകാമെന്ന എയർ ഇന്ത്യയുടെ വാ​ഗ്ദാനം ബ്രിട്ടീഷ് റോയൽ നേവി നിരസിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ തന്നെ തുടരാമെന്നാണ് ബ്രിട്ടീഷ് നേവി അറിയിച്ചത്. ബ്രിട്ടീഷ് നാവികസേനയുടെ അഭ്യർഥന പ്രകാരം ഹാംഗറിനുള്ളിൽ മാറ്റില്ലെന്ന് അധികൃതർ അറിയിച്ചു.

അമേരിക്കൻ നിർമിത എഫ്-35ബി ലോകത്ത് ഏറ്റവും ചെലവേറിയ യുദ്ധവിമാനമാണ്. സാങ്കേതിക വിദ്യ ഒരിക്കലും മറ്റാരും പരിശോധിക്കാതിരിക്കാനാണ് ഹാംഗർ സ്ഥലം അനുവദിക്കാനുള്ള എയർ ഇന്ത്യയുടെ വാഗ്ദാനം റോയൽ നേവി നിരസിക്കാൻ കാരണമെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, അന്തിമ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി ഹാംഗറിനുള്ളിൽ മാറ്റുന്നത് പരിഗണിച്ചേക്കാമെന്നും അധികൃതർ വ്യക്തമാക്കി.

ജൂൺ 14നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രിട്ടീഷ് എഫ്-35B അപ്രതീക്ഷിത ലാൻഡിംഗ് നടത്തിയത്. ഇന്തോ-പസഫിക് മേഖലയിൽ നിലവിൽ വിന്യസിച്ചിരിക്കുന്ന യുകെയുടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമാണ് ഈ വിമാനം. കാരിയർ ഗ്രൂപ്പ് അടുത്തിടെ ഇന്ത്യൻ നാവികസേനയുമായി സംയുക്ത സമുദ്ര അഭ്യാസങ്ങൾ നടത്തിയിരുന്നു.

മിസൈലിൽ നിന്ന് രക്ഷവേണം, ഇസ്രയേലിൽ ഭൂഗർഭ റെയിൽ സ്റ്റേഷനുകളിൽ അഭയം തേടി ജനങ്ങള്‍

ജെറുസലേം: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇറാന്‍റെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗമായി ഇസ്രയേലിലെ ജനങ്ങള്‍ ഭൂഗര്‍ഭ റെയില്‍ സ്റ്റേഷനുകളില്‍ അഭയം തേടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണ മുന്നറിയിപ്പ് വന്നുകഴിഞ്ഞാല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുന്നത് നിരവധി പേരാണ്. ഒരു രാത്രി കഴിച്ചുകൂട്ടുന്നതിനുള്ള ഒരുക്കത്തോടെയാണ് ആളുകള്‍ ഇവിടേക്ക് എത്തുന്നത്.

ആക്രമണ മുന്നറിയപ്പ് സൈറണ്‍ മുഴങ്ങിക്കഴിഞ്ഞാല്‍ ഷെല്‍ട്ടറുകള്‍ തേടി ഓടുന്നവര്‍ക്ക് ഭൂഗര്‍ഭ ലൈറ്റ് റെയില്‍ സ്റ്റേഷനുകള്‍ താല്‍ക്കാലികാശ്വാസമാണ്. കിടക്കകളും എയര്‍ ബാഗുകളും ഇടവേളകളില്‍ കഴിക്കുന്നതിനായി ലഘുഭക്ഷണവുമൊക്കെയായാണ് ആളുകള്‍ ഇവിടേക്ക് എത്തുന്നത്. ഇതില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്നു.

മരണവീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം, രണ്ട് സ്ത്രീകളും സംഘത്തിൽ; പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂർ: നാട്ടികയിൽ മരണ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡികളായ രണ്ട് യുവതികളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല സ്വദേശി ഷിബിൻ (22), വലപ്പാട് കരയാമുട്ടം സ്വദേശി സ്വാതി (28), വലപ്പാട് സ്വദേശി ഹിമ (25) എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

നാട്ടിക സ്വദേശി സുധീർ എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിനുള്ളിലുണ്ടായിരുന്ന സുധീറിനെയും സഹോദരൻ സുബൈർ, ഷിബിന എന്നിവരെയും ആക്രമിച്ച് പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

ഇവര്‍ വലപ്പാട് പൊലീസ് സ്റ്റേഷനിൽ കവർച്ച കേസിൽ കൂട്ടുപ്രതികളായിരുന്നു. ഹിമ, സ്വാതി എന്നിവർ കാപ്പ പ്രകാരം ആറു മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ ഒപ്പ് വയ്ക്കുന്നതിനുള്ള നടപടി നേരിട്ട് വരുന്നവരാണ്. ഇവർ വലപ്പാട് പൊലീസ് സ്റ്റേഷനിൽ കവർച്ച, വീടുകയറി ആക്രമണം, അടിപിടി എന്നിവ അടക്കം മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതികളാണ്.

ഇസ്രയേല്‍ വിരുദ്ധ നിലപാട്, രാഷ്ട്രീയ പ്രസംഗത്തിന്‍റെ പേരിൽ തടവ്; മുഹമ്മദ് ഖലീലിനെ മോചിപ്പിക്കണമെന്ന് യുഎസ് കോടതി

ന്യൂജേഴ്‌സി: ഗാസയ്ക്കെതിരായ ഇസ്രയേലിന്‍റെ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച മുഹമ്മദ് ഖലീലിനെ കസ്റ്റഡയില്‍ നിന്ന് മോചിപ്പിക്കണമെന്ന് യുഎസ് കോടതി. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പ്രധാനിയായിരുന്ന ഖലീലിനെ ഭരണകൂടം ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍ വച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് എട്ടിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ന്യൂജേഴ്‌സിയിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി മൈക്കൽ ഫാർബിയാർസ് വെള്ളിയാഴ്ച വൈകുന്നേരമാണ് ഖലീലിനെ മോചിപ്പിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്. അമേരിക്കൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി ലംഘിച്ചുള്ള രാഷ്ട്രീയ പ്രസംഗത്തിന്‍റെ പേരിലാണ് ഖലീല്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.

30 കാരനായ ഖലീൽ കഴിഞ്ഞ വർഷമാണ് യുഎസില്‍ സ്ഥിര താമസക്കാരനായത്, അദ്ദേഹത്തിന്റെ ഭാര്യയും മകനും യുഎസ് പൗരന്മാരാണ്. സിറിയൻ വംശജനായ ഖലീലിന്‍റെ ഭാര്യ ഡോ. നൂർ അബ്ദുള്ളയാണ്. 104 ദിവസത്തെ ജയില്‍വാസത്തിന് ശേഷം തന്‍റെ കുഞ്ഞിന്‍റെയും ഭാര്യയുടെയും അടുത്തേക്ക് മടങ്ങാനാണ് ഖലീല്‍ തീരുമാനിച്ചിരിക്കുന്നത്. ഇവര്‍ നിലവില്‍ ന്യൂയോര്‍ക്കിലാണ്. മാർച്ച് മുതൽ യുഎസിൽ പലസ്തീൻ അനുകൂല വിദ്യാർത്ഥികളുടെ പ്രതിഷേധത്തില്‍ ഭാഗമായതിന് അനവധി വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായിട്ടുള്ളത്.