ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി റിഷഭ് പന്തും കെ. എല്‍. രാഹുലും. ഓപണറായി ഇറങ്ങിയ രാഹുല്‍ 202 പന്തിലാണ് സെഞ്ച്വറിയടിച്ചത്. 227 പന്തിൽ 120 റൺസുമായി താരം ക്രീസിൽ ഉണ്ട്. രാഹുലിന് പുറമെ റിഷഭ് പന്തും സെഞ്ച്വറി നേടി. 140 പന്തിൽ 118 റൺസ് നേടി താരം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 304 റൺസ് ലീഡ് നേടിയിട്ടുണ്ട്.
നവവരനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വധുവും ഭാര്യാമാതാവും പൊലീസ് കസ്റ്റഡിയില്‍
നവവരനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വധുവും ഭാര്യാമാതാവും പൊലീസ് കസ്റ്റഡിയില്‍. ആന്ധ്ര പ്രദേശിലെ കുര്‍നൂലിലാണ് സംഭവം. മേയ് 18നായിരുന്നു തേജസ്വറും (32), ഐശ്വര്യയും തമ്മിലുള്ള വിവാഹം നടന്നത്. ജൂണ്‍ 17ന് തേജസ്വറെ കാണാതായി. ഭാര്യയുടെ പ്രണയബന്ധമാണ് മരണത്തിന് പിന്നിലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. തേജസ്വറെ കൊല ചെയ്തതാകാം എന്ന സംശയവും കുടുംബം പങ്കുവച്ചു.
ഐശ്വര്യയ്ക്ക് മറ്റൊരാളുമായി പ്രണയബന്ധമുണ്ടെന്നാണ് തേജസ്വറിന്‍റെ കുടുംബം പറയുന്നത്. ഇന്‍ഡോറിലെ രാജ രഘുവന്‍ഷിയുടെ കൊലപാതക വാര്‍ത്തയോട് ഉപമിച്ചാണ് കുടുംബം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. തേജസ്വറിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. നിലവില്‍ ഐശ്വര്യയും അമ്മ സുജാതയും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.
പ്രൈവറ്റ് സര്‍വേയറും നൃത്തധ്യാപകനുമാണ് മരണപ്പെട്ട തേജസ്വര്‍. ബാങ്കുദ്യോഗസ്ഥനായ മറ്റൊരാളുമായി ഐശ്വര്യയ്ക്ക് ബന്ധമുണ്ടെന്നാണ് തേജസ്വറിന്‍റെ കുടുംബം പറയുന്നത്. തേജസ്വറും ഈ ബാങ്കുദ്യോഗസ്ഥനുമായി ഒരേസമയം ഐശ്വര്യ പ്രണയബന്ധത്തിലായിരുന്നു. രണ്ടുപേരും ഐശ്വര്യയെ വിവാഹം കഴിക്കണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ഫെബ്രുവരിയില്‍ വീട്ടുകാര്‍ തേജസ്വറുമായി ഐശ്വര്യയുടെ വിവാഹം ഉറപ്പിച്ചു. എന്നാല്‍ വിവാഹത്തീയതി അടുത്തപ്പോഴേക്ക് ഐശ്വര്യയെ കാണാതായി. ഇതോടെ വിവാഹം മാറ്റിവച്ചു. പിന്നീട് മടങ്ങിയെത്തിയ ഐശ്വര്യ തേജസ്വറെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു.
എന്നാല്‍ തേജസ്വറിന്‍റെ വീട്ടുകാര്‍ ഈ ബന്ധത്തോടെ എതിര്‍പ്പ് പ്രകടിപ്പിച്ചു. വിവാഹം ഉറപ്പിച്ചശേഷം ഇറങ്ങിപ്പോകുകയും പിന്നീട് വന്ന് വിവാഹത്തിന് സമ്മതമാണെന്നുമൊക്കെ ഐശ്വര്യ പറയുന്നതില്‍ എന്തോ പന്തികേടുണ്ടെന്ന് തേജസ്വറിന്‍റെ വീട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തേജസ്വര്‍ ഇതിനൊന്നും ചെവികൊടുത്തില്ല. അവന് അവളോട് അത്രയും പ്രേമമായിരുന്നു, ഇപ്പോള്‍ കൊണ്ടുപോയി കൊന്നില്ലേ എന്ന് ചോദിച്ചാണ് തേജസ്വറിന്‍റെ കുടുംബം അലമുറയിടുന്നത്.
നിലമ്പൂരിൽ വിധി നിർണയിച്ചത് എന്ത്
നിലമ്പൂരിൽ വിധി നിർണയിച്ചത് ഭരണവിരുദ്ധ വികാരവും പി വി അൻവർ പിടിച്ച വോട്ടുകളുമെന്ന് വ്യക്തമാകുന്നു. മണ്ഡലത്തിൻ്റെ മനസിലിരുപ്പ് തിരിച്ചറിയുന്നതിൽ സി പി ഐ എം പരാജയപ്പെട്ടു.
മികച്ച സ്ഥാനാർത്ഥി, പി വി അൻവർ പിടിക്കുന്ന യു ഡി എഫ് വോട്ടുകൾ, ആര്യാടൻ ഷൗക്കത്തിനോട് ലീഗിന് പിണക്കം, അന്തരിച്ച വിവി പ്രകാശിൻ്റെ സുഹൃത്തുക്കളുടെ വോട്ട്, എപി സുന്നി വിഭാഗത്തിൻ്റെ പിന്തുണ.. ഇവയൊക്കെ മതി പാട്ടും പാടി ജയിക്കാനെന്ന് സിപിഐ എം മനപ്പായസമുണ്ടു. ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം ഉപയോഗിച്ചിട്ടും എം സ്വരാജിനെ വിജയിപ്പിക്കാൻ സി പിഐ എമ്മിനായില്ല. ബൂത്തു തല കണക്കുകളും അവലോകനങ്ങളും സി പി ഐ എം പതിവു പോലെ നടത്തി. ഉറപ്പുള്ള വോട്ടു മാത്രം കണക്കാക്കി ബ്രാഞ്ച് സെക്രട്ടറിമാർ 2000 വോട്ടിന് മേൽ സ്വരാജ് ജയിക്കുമെന്ന കണക്കും തയ്യാറാക്കി. മന്ത്രിമാരും MLA മാരും ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നേതാക്കൾ വോട്ടർമാരെ പലവട്ടം നേരിൽ കണ്ടു. പക്ഷേ സിപിഐ എമ്മിൻ്റെ കണക്ക് കൂട്ടൽ തെറ്റി.
അന്‍വര്‍ എന്ന ചൂടുചേമ്പ് സിപിഎമ്മിന് മാത്രമല്ല കോണ്‍ഗ്രസിനും വിഴുങ്ങാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തെളിയിച്ചത് വിഡി സതീശന്‍റെ മികവാണ്. അന്‍വറിനെ വാരിപ്പുണര്‍ന്നെങ്കില്‍ ഈ വിജയം അന്‍വര്‍ കൊണ്ടുപോകുമായിരുന്നു. അന്‍വര്‍ നിര്‍ണായക ശക്തിയായി യുഡിഎഫില്‍ കയറുകയും സ്ഥിരം തലവേദന ആവുകയും ചെയ്യുമായിരുന്നു. അത് ഒഴിവായികിട്ടി എന്നത് പ്രതിപക്ഷനേതാവ് എന്ന നിലയില്‍ സതീശന്‍ കോണ്‍ഗ്രസിനു സമ്മാനിച്ച നേട്ടമാണ്. അന്‍വര്‍ ഫാക്ടര്‍ എത്രത്തോളം എന്ന് ഇരുമുന്നണികള്‍ക്കും അറിയാന്‍ പറ്റി. അന്‍വര്‍ എന്ന ചുടുചേമ്പ് മുന്നണിയില്‍ വേണമോ എന്ന് യുഡിഎഫ് ആലോചിക്കണം.
മറുവശത്ത് കോൺഗ്രസും ലീഗും മുമ്പില്ലാത്ത വിധം ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഇവരുടെ മുൻകയ്യിൽ വോട്ടർ പട്ടികയിൽ പുതുതായി ചേർത്തത് 8000 ത്തോളം പേരെയാണ്. കേരളത്തിന് പുറത്തുള്ള നിലമ്പൂർ മണ്ഡലക്കാരായ 4300 പേരുടെ പട്ടിക തയ്യാറാക്കി. ഇതിൽ 70% പേരെ ബൂത്തിലെത്തിച്ചു. ഭരണ വിരുദ്ധ വികാരം ആളിക്കത്തിച്ചു. സി പി ഐ എമ്മിന് RSS ബന്ധമെന്നാരോപിച്ചു. എം വി ഗോവിന്ദൻ്റെ പരാമർശം യു ഡി എഫ് ആരോപണത്തിന് അടിവരയിട്ടു. പി വി അൻവറിനെ LDF ഉം UDF ഉം തളളിക്കളഞ്ഞെങ്കിലും കരുത്ത് തെളിയിക്കാൻ അദ്ദേഹത്തിനായി. മത്സരിക്കണമോ വേണ്ടയോ എന്ന് അവസാന നിമിഷം വരെ ആലോചിച്ചിരുന്നNDA ക്ക് മണ്ഡലത്തിൽ കാര്യമായ വളർച്ചയില്ലെന്നും ജനവിധി വ്യക്തമാക്കുന്നു.
മോദിയുടെ ഊർജസ്വലതയും കാര്യശേഷിയും രാജ്യത്തിന് മുതൽക്കൂട്ട്,പ്രധാനമന്ത്രിയെ പുകഴ്ത്തി വീണ്ടും ശശി തരൂർ എംപിയുടെ ലേഖനം
ന്യൂഡെല്‍ഹി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂർ എംപിയുടെ ലേഖനം. മോദിയുടെ ഊർജസ്വലതയും കാര്യശേഷിയും രാജ്യത്തിന് മുതൽക്കൂട്ടാണെന്ന് ദി ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ശശി തരൂർ പ്രശംസിച്ചു. തരൂർ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം നിലനിൽക്കെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസും എക്സില്‍ പങ്കുവെച്ചു.
ലക്ഷ്മണ രേഖ ലംഘിച്ചാൽ കടുത്ത നടപടി എടുക്കുമെന്ന ദേശീയ നേതൃത്വത്തിൻരെ മുന്നറിയിപ്പിന് പിന്നാലെയാണ് വീണ്ടും ശശി തരൂരിന്റെ പ്രകോപനം. ദ് ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ തരൂർ മോദിയുടെ പ്രവർത്തന രീതിയെ പുകഴ്ത്തുന്നു. പ്രധാനമന്ത്രിയുടെ ചലനാത്മകതയും കാര്യശേഷിയും രാജ്യത്തിന് മുതൽക്കൂട്ടാണ്. മോദിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ വേണം. ലോക നേതാക്കളുമായി ഇടപെടാനുള്ള പ്രധാനമന്ത്രിയുടെ കഴിവും തരൂര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങളിൽ കൃത്യതയോടെ വിശദീകരിക്കാൻ കഴിഞ്ഞുവെന്നും ശശി തരൂര്‍ വിശദീകരിക്കുന്നു. തരൂരിന്റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ റഷ്യയിലുള്ള തരൂർ നേരത്തെ കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരോട് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയ ശേഷമാണ് വിദേശ പര്യടനത്തിന് പുറപ്പെട്ടത്. പാർട്ടിയെ നിരന്തരം കുഴപ്പിക്കുന്ന പ്രവർത്തക സമിതി അംഗം കൂടിയായ തരൂരിനെ പുറത്താക്കണം എന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾക്കിടയിൽ ശക്തമാണ്. എന്നാൽ തരൂരിനെ പുറത്താക്കി രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ല എന്നതാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ലേഖനത്തിനോട് ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. എന്നാൽ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
എറണാകുളം മഹാരാജാസിനു മുൻപിൽ എസ്എഫ്ഐ പ്രവർത്തകരും എബിവിപി പ്രവർത്തകരും തമ്മിൽ സംഘർഷം
കൊച്ചി. എറണാകുളം മഹാരാജാസിനു മുൻപിൽ എസ്എഫ്ഐ പ്രവർത്തകരും എബിവിപി പ്രവർത്തകരും തമ്മിൽ സംഘർഷം. ഭാരതാംബ വിവാദത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശവൻകുട്ടിയുടെ കോലം കത്തിക്കുവാൻ മാർച്ചുമായി എബിവിപി മഹാരാജാസിനും ലോ കോളജിനു മുന്നിലൂടെ കടന്നു പോയപ്പോഴായിരുന്നു സംഘർഷം. ഇരുവിഭാഗവും പരസ്പരം ചെരുപ്പുകൾ എറിഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച എബിവിപി പ്രവർത്തകരെ മന്ത്രിയുടെ കോലം കത്തിക്കാൻ അനുവദിക്കാതെ പോലീസ് അറസ്റ്റ് ചെയ്ത് നിക്കി. സംസ്ഥാന വ്യാപകമായി എബിവിപി ആഹ്വാനം ചെയ്തിരുന്ന വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായിരുന്നു പ്രതിഷേധം.
അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും.മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതൽ മധ്യകേരളത്തിലേക്കും മഴ വ്യാപിക്കാൻ സാധ്യത. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കാസർഗോഡ് ജില്ലയിൽ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള തീര മേഖലയിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
വിഎസ് അപകടനില തരണം ചെയ്തു
തിരുവനന്തപുരം. ഹൃദയാഘാതത്തെ തുടർന്ന് മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.അപകട നില തരണം ചെയ്തെങ്കിലും വെൻറിലേറ്റർ സൌകര്യമുളള തീവ്രപരിചരണ
വിഭാഗത്തിൽ തുടരുകയാണ്.ആശുപത്രിയിൽ കഴിയുന്ന വി.എസിനെ CPIM സംസ്ഥാന സെക്രട്ടറി
എം.വി.ഗോവിന്ദൻ ഉൾപ്പെടെയുളള നേതാക്കൾ സന്ദർശിച്ചു
ഇന്നലെ മുതൽ തന്നെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്ന വി.എസ്.അച്യുതാനന്ദന് ഇന്ന് രാവിലെ 9മണിയോടെയാണ് ഹൃദയാഘാതം ഉണ്ടായത്.മകളുടെ ഭർത്താവായ ഡോക്ടർ തങ്കരാജിൻെറ നേതൃത്വത്തിൽ സി.പി.ആർ
നൽകിയ ശേഷം പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വി.എസ് അപകട നില തരണം
ചെയ്തുവെന്നും ആരോഗ്യനില തൃപ്തികരമണെന്നും ഡോക്ടർമാരെ ഉദ്ധരിച്ച് കൊണ്ട് CPIM നേതാക്കൾ
നേതാക്കൾ അറിയിച്ചു
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായിരിക്കെ സംഭവിച്ച പക്ഷാഘാതത്തെ തുടർന്ന് വി.എസ്
കുറച്ച്നാളായി വിശ്രമത്തിലാണ്.101 വയസ് പിന്നിട്ട വി.എസിൻെറ അസുഖ വിവരമറിഞ്ഞ് പാർട്ടി
നേതാക്കളടക്കം നിരവധി പേർ ആശുപത്രിയിൽ എത്തി.
വര്‍ഗീയശക്തികളുടെ ജയം,അത് നമ്മുടെ മണ്ഡലവുമായിരുന്നില്ല സിപിഎം മറുപടി റെഡി
നിലമ്പൂർ. ഉപതിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്ന് സിപിഎം സംസ്ഥാന
സെക്രട്ടറി എം.വി.ഗോവിന്ദൻ. തോൽവി ജില്ലാകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും പരിശോധിക്കുമെന്ന്
ജനറൽ സെക്രട്ടറി എം.എ.ബേബി പ്രതികരിച്ചു. തോൽവിയിൽ നിന്ന് പാഠം പഠിച്ച് മുന്നോട്ട്
പോകുമെന്ന് LDFകൺവീനർ ടി.പി.രാമകൃഷ്ണൻ അറിയിച്ചു.ഉപതിരഞ്ഞെടുപ്പിൽ വന്യജീവി
പ്രശ്നങ്ങൾ മാത്രമാണ് ചർച്ചയായതെന്ന് പറയാൻ സാധിക്കില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും
പ്രതികരിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചെങ്കിലും മികച്ച രാഷ്ട്രീയ പോരാട്ടം നടത്താനായെന്നാണ് CPIM
സംസ്ഥാനനേതൃത്വത്തിൻെറ പ്രാഥമിക വിലയിരുത്തൽ. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും പാർട്ടി നേതൃത്വം ആശ്വാസം കൊളളുന്നു
ചരിത്രപരമായി ഇടത് മണ്ഡലമല്ല നിലമ്പൂർ എന്നതാണ് CPIM നേതൃത്വം ഉയർത്തുന്ന മറ്റൊരു വാദം
നിലമ്പൂരിലെ തോൽവിയിൽ യു.ഡി.എഫിന് അഭിമാനിക്കത്തക്കതായ ഒന്നുമില്ലെന്നാണ് LDF നേതൃത്വത്തിൻെറ പ്രതികരണം
മതനിരപേക്ഷ നിലപാട് ഉയർത്തിയാണ് LDF തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും
CPIM നേതാക്കൾ അവകാശപ്പെടുന്നു
മണ്ഡലത്തിൽ വന്യജീവി പ്രശ്നം ചർച്ചയായെന്ന വിമർശനങ്ങളെ വനം മന്ത്രി എ.കെ.ശശീന്ദ്രനും
പ്രതിരോധിച്ചു
ലോകസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടിയപ്പോൾ പറഞ്ഞത് പോലെ വർഗീയ
ശക്തികളുടെ പിന്തുണയിൽ ജയിച്ചവെന്നതാണ് നിലമ്പൂരിലും CPIMൻെറ പ്രതിരോധം
പുഷ്പകൃഷി വ്യാപനം പടിഞ്ഞാറെ പഞ്ചായത്ത്തല ഉദ്ഘാടനം
ശാസ്താംകോട്ട:പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് 2025-26 പദ്ധതി ജെഎൽജി ഗ്രൂപ്പിന് പുഷ്പകൃഷി വ്യാപനം പഞ്ചായത്ത്തല ഉദ്ഘാടനം വൈസ് പ്രസിഡൻ്റ് എൽ സുധ നിർവഹിച്ചു.വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.സുധീർ അധ്യക്ഷത വഹിച്ചു.കൃഷി ആഫീസർ അഖില എം.യു പദ്ധതി വിശദീകരിച്ചു.പഞ്ചായത്തംഗം
എസ്.സിന്ധു,കൃഷി അസിസ്റ്റൻ്റ്മാരായ റെജിന.എ,മേഘാ കുറുപ്പ്,കുടുംബശ്രീ അംഗങ്ങൾ എന്നിവർ സംസാരിച്ചു.ജെ.അംബിക കുമരി സ്വാഗതവും ഗിരിജ നന്ദിയും പറഞ്ഞു.
ക്രൈസ്തവ വോട്ട് ധ്രുവീകരണം ആയാസകരം, നിലമ്പൂരില്‍ വിയര്‍ത്ത് ബിജെപി
നിലമ്പൂർ. ഉപതിരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ ആകാതെ ബിജെപി. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരുന്നൂറിന് അടുത്ത് വോട്ട് മാത്രമാണ് കൂടിയത്. മലയോര മേഖലയിലെ ക്രൈസ്ത വോട്ടുകൾ അടക്കം ലക്ഷ്യമിട്ട് സ്ഥാനാർത്ഥിയെ നിർത്തിയ ബിജെപിയെ ക്രൈസ്തവ സ്വാധീന മേഖലകൾ പിന്തുണ കാണിചില്ലായെന്നതും ശ്രദ്ധേയം
2016 ൽ NDA സ്ഥാനാർത്ഥിക്ക് ലഭിച്ചത് 12,284 വോട്ടുകൾ, 2021ൽ എത്തിയപ്പോൾ 3600 വോട്ടുകൾ കുറഞ്
8595 ആയി . ആ വോട്ടിംഗ് നിലയിൽ നിന്ന് താഴെക്ക് പോയില്ല എന്നത് തന്നെയാണ് ബിജെപി യുടെ വലിയ ആശ്വാസം .. തുലോം വർദ്ധനവ് ഉണ്ടായത് ബൊണസും.
8000 അടിസ്ഥാന വോട്ടുകളാണ് ബിജെപിക്ക് മണ്ഡലത്തിൽ ഉള്ളത്. ആ അടിസ്ഥാന വോട്ടുകളിൽ എത്താൻ പോലും വിയർത്തു.പ്രത്യേകിച്ച് ക്രൈസ്തവ വോട്ടുകളെ ലക്ഷ്യമിട്ട് ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ ബിജെപി പിന്തുടരുന്ന പൊളിറ്റിക്കൽ സ്ട്രാറ്റജി നിലമ്പൂരിന്റെ മണ്ണിൽ പാളി.. മലങ്കര സഭയ്ക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ ആ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് മാർത്തോമ സഭാംഗമായ മോഹൻ ജോർജിനെ സ്ഥാനാർത്ഥിയാക്കിയത്. പരമ്പരാഗത ഹിന്ദു വോട്ടുകളോടൊപ്പം ക്രൈസ്ത വോട്ടുകളും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ആ കണക്കുകൂട്ടൽ പാളി. മലങ്കര സഭയ്ക്ക് സ്വാധീനമുള്ള ചുങ്കത്തറ പഞ്ചായത്തിലടക്കം
2021ൽ ലഭിച്ച അത്ര വോട്ടുകൾ കിട്ടാത്തത് ഇതിനുദാഹരണമാണ്. പരമ്പരാഗതമായി പിന്തുണയ്ക്കുന്ന ഹിന്ദു ദളിത് വോട്ടുകൾ കാര്യമായ ശിഥിലമായില്ല . അടിസ്ഥാന വോട്ടുകൾ ഏതു തരംഗത്തിലും സുരക്ഷിതമാണെന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. വരും നിയമസഭാ തിരഞ്ഞെടുപ്പിൽ തെല്ലാശ്വാസമല്ല ഇത് നൽകുന്നത്. പക്ഷേ വോട്ട് ഉയർത്താൻ നിലവിലുള്ള സ്ട്രടെജികൾ പോരായെന്നതും വ്യക്തം.
ക്രൈസ്തവ വോട്ട് ധ്രുവീകരണം ആയാസകരമാണെന്നും ബിജെപി നേതൃത്വത്തിന് ബോധ്യപ്പെട്ടു. സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം പാളിച്ചാ പറ്റിയോ എന്ന് വരും ദിവസങ്ങളിൽ പരിശോധിക്കപ്പെടും. പ്രത്യേകിച്ച് തുടക്കത്തിൽ ബി ജെ പി മത്സരിച്ചേകില്ലായെന്ന അഭ്യൂഹങ്ങൾ അടക്കം പരന്നത് തിരിച്ചടിയായോ എന്ന സംശയവും നേതൃത്വത്തിനുണ്ട്. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായ ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പെന്ന നിലയിൽ വോട്ട് ബാങ്കിൽ വലിയ കോട്ടമുണ്ടാക്കാത്തത് നേരെ വിമർശനങ്ങളെ പ്രതിരോധിക്കാൻ ഒരു പരിധി വരെ അദ്ദേഹത്തെ സഹായിക്കും.പക്ഷെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ പോരാട്ടമായി കണക്കാക്കിയ ഉപതിരഞ്ഞെടുപ്പിൽ വോട്ട് നില ഉയർത്താൻ ആകാത്തതിൽ ചോദ്യങ്ങളും ഉയരും. വരാനിരിക്കുന്ന തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ
നേട്ടം ഉണ്ടാക്കാൻ ബിജെപിക്കും എൻഡിഎയ്ക്കും ഇനിയും ഏറെ പണിയെടുക്കണം എന്ന കാര്യത്തിൽ സംശയമില്ല.






































