Home Blog Page 277

സ്ഥാനാര്‍ഥിയാക്കിയില്ല; ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു

സ്ഥാനാർഥിയാക്കാത്തതിനെ തുടർന്ന് ആലപ്പുഴയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. നിരണം വീട്ടിൽ സി. ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കൃത്യസമയത്ത് വീട്ടുകാർ കണ്ടതുകൊണ്ട് ജീവൻ രക്ഷിക്കാനായി. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.

പത്തിയൂർ പഞ്ചായത്തിലെ 18-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി ജയപ്രദീപിനെയാണ് പ്രാദേശിക നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാൽ, ജില്ല നേതൃത്വം മറ്റൊരു സ്ഥാനാർഥിയെ തീരുമാനിച്ചതായി അറിഞ്ഞതോടെ ജയപ്രദീപ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ, സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനമായിട്ടില്ല എന്നാണ് ജില്ല നേതൃത്വം പറയുന്നത്. ജയപ്രദീപിനെയാണ് സ്ഥാനാർഥിയായി തീരുമാനിച്ചതെന്ന് പ്രാദേശിക നേതൃത്വവും പറയുന്നു.

യുഡിഎഫ് ധാരണയുടെ അടിസ്ഥാനത്തിൽ 18-ാം വാർഡ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് നൽകിയിട്ടുള്ളത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഒരു വ്യക്തി പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

ഷെയ്ഖ് ഹസീനയ്ക്ക് വധ ശിക്ഷിച്ച വിധിച്ച ഉത്തരവിന് പിന്നാലെ കോടതിയില്‍ ആഹ്‌ളാദ പ്രകടനം

കലാപം ക്രൂരമായി അടിച്ചമര്‍ത്തിയെന്ന കേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധ ശിക്ഷിച്ച വിധിച്ച ഉത്തരവിന് പിന്നാലെ കോടതിയില്‍ ആഹ്‌ളാദ പ്രകടനം. കൊലപാതകം, ഉന്മൂലനം, പീഡനം, മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പേരിലാണ് ഹസീനയെ ശിക്ഷിച്ചത്. വിധി പ്രസ്താവം പൂര്‍ത്തിയായതിന് പിന്നാലെ ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ കോടതിയില്‍ കരഘോഷങ്ങള്‍ ഉയര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1400 ല്‍ അധികം പേര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ബംഗ്ലാദേശ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട സൈനിക നടപടി കേസിലാണ് ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ കോടതി വിധി പറഞ്ഞത്. 2024 ജൂലൈ 15 നും ഓഗസ്റ്റ് 5 നും ഇടയില്‍ ആയിരുന്നു, സംഘര്‍ഷങ്ങള്‍ അരങ്ങേറിയത്. സൈനിക നടപടിയില്‍ ഉള്‍പ്പെടെ പ്രക്ഷോഭ കാലത്ത് ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 1971 ലെ സ്വാതന്ത്ര്യസമരത്തിനുശേഷം ബംഗ്ലാദേശില്‍ ഉണ്ടായ ഏറ്റവും മോശം സാഹചര്യമായിരുന്നു കഴിഞ്ഞ വര്‍ഷം അരങ്ങേറിയത് എന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്.

പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ രാജ്യം വിട്ട ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി കടുത്ത സുരക്ഷയാണ് ധാക്കയില്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്നത്. വിധി ദിനത്തിന് മുന്നോടിയായി ബംഗ്ലാദേശില്‍ സംഘര്‍ഷ സാഹചര്യങ്ങളും നിലന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 30 ക്രൂഡ് ബോംബ് സ്ഫോടനങ്ങളും 26 വാഹനങ്ങള്‍ അഗ്‌നിക്കിരയായതും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍, ധാക്ക പ്രത്യേക കോടതി വധ ശിക്ഷ വിധിക്കുമ്പോഴും ഇന്ത്യയിലുള്ള ഷെയ്ഖ് ഹസീന സുരക്ഷിതയായിരിക്കും എന്നാണ് വിലയിരുത്തല്‍. ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറാന്‍ ഒരു സാധ്യതയുമില്ലെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹസീനയ്‌ക്കെതിരായ വധശിക്ഷ ലഭിക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. ഇതിന് പുറമെ ഇന്ത്യ ബംഗ്ലാദേശ് നയതന്ത്ര ബന്ധവും സമീപ കാലത്ത് മോശമാകുന്ന സാഹചര്യമാണുള്ളത്. ഷെയ്ഖ് ഹസീന ഇന്ത്യയില്‍ സുരക്ഷിതയായി തുടരുമെന്ന് മകനും അവരുടെ സര്‍ക്കാരിന്റെ ഉപദേഷ്ടാവുമായിരുന്ന സജീബ് വാസദും കുറച്ചുനാള്‍ മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. ഹസീന ഇന്ത്യയില്‍ സുരക്ഷിതയാണെന്നും ഇന്ത്യന്‍ സുരക്ഷാ സേന അവരെ സംരക്ഷിക്കുമെന്നുമായിരുന്നു സജീബ് വാസദിന്റെ പ്രതികരണം.

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ആറുപേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. ശബരിമല പാതയില്‍ മുണ്ടക്കയം അമരാവതിക്ക് സമീപമാണ് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ഒമിനി വാന്‍ റോഡിന്റെ വശത്തെ മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഡ്രൈവറും മുന്‍ സീറ്റില്‍ സഞ്ചരിച്ചിരുന്ന തീര്‍ത്ഥാടകനും വാഹനത്തില്‍ കുടുങ്ങി.

നാട്ടുകാരും പൊലീസും ചേര്‍ന്ന് ഏറെനേരം പണിപ്പെട്ടാണ് ഇവരെ വാഹനത്തില്‍ നിന്നും പുറത്ത് എത്തിച്ചത്. അതേസമയം അപകടത്തില്‍ പരിക്കേറ്റവരുമായി പോയ കാര്‍ കരിനിലത്തിന് സമീപം മറ്റൊരു തീര്‍ത്ഥാടന വാഹനവുമായി കൂട്ടിയിടിച്ചും അപകടമുണ്ടായി. അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും സാരമായ കേടുപാട് സംഭവിച്ചു. പരിക്കേറ്റവരെ ഉടന്‍തന്നെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. മുണ്ടക്കയം പൊലീസും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

കേരളത്തെ ഞെട്ടിച്ച കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസ് വെള്ളിത്തിരയിലെത്തുന്നു…. ടൈറ്റില്‍ പോസ്റ്റര്‍ നടി മഞ്ജു വാര്യര്‍ പുറത്തിറക്കി

കൊച്ചി: കേരളത്തെ ഞെട്ടിച്ച കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസ് വെള്ളിത്തിരയിലെത്തുന്നു. ‘രാജകുമാരി’ എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടി മഞ്ജു വാര്യര്‍ പുറത്തിറക്കി. സിനിമയില്‍ നിന്നും അകന്നുപോകുന്ന സ്ത്രീ പ്രമേയത്തിന് പ്രധാന്യം നല്‍കുന്നതാണ് ചിത്രമെന്ന് അണിയറക്കാര്‍ പറഞ്ഞു.

വലിയ സ്വപ്നങ്ങളുമായി വിവാഹിതയായി പുതിയൊരു തറവാട്ടിലേക്ക് കടന്നുവരുന്ന ജാനകി എന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.നവാഗതനായ ഉണ്ണിദാസ് കൂടത്തില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നല്ല സിനിമ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവര്‍ നിര്‍മ്മിക്കുന്നു. അഷ്നാ റഷീദാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍.

ജോസഫ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ആത്മീയയാണ് നായികാ കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. പുതുമുഖം ഫഹദ് സിദ്ദിഖ് ആണ് ചിത്രത്തിലെ നായകന്‍. ത്രില്ലര്‍ മൂഡിലാണ് ചിത്രത്തിന്റെ അവതരണം. ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ. കുടശ്ശനാട് കനകം, വീണാ നായര്‍, രാജേഷ് കണ്ണൂര്‍, ഋതു മന്ത്ര, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

2020-ലാണ് കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരിക്കുന്നത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഉത്രയെ ഭര്‍ത്താവ് സൂരജ് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് പൊലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു.

രണ്ടുമാസത്തെ പെൻഷൻ 20 മുതൽ വിതരണം ചെയ്യും… 3600 രൂപയാണ്‌ ഇത്തവണ ഒരാളുടെ കൈകളിലെത്തുക

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ടുമാസത്തെ പെൻഷൻ 20 മുതൽ വിതരണംചെയ്യും. 3600 രൂപയാണ്‌ ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ്‌ വിതരണം ചെയ്യുക. ഇതോടെ പെൻഷൻ കുടിശ്ശിക പൂർണമായും തീർത്തു. ഇതിനായി 1864 കോടി രൂപ ഒക്‌ടോബർ 31ന്‌ ധനവകുപ്പ്‌ അനുവദിച്ചിരുന്നു.

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി. കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.  സര്‍ക്കാര്‍ അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് ഹൈക്കോടതി ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ചതാണ് വിമർശനത്തിന് കാരണം.

ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ എ രതീഷ് എന്നിവരാണ് പ്രതികള്‍. ഇരുവര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി സിബിഐ സര്‍ക്കാരിനെ സമീപിച്ചിരുന്നു. അഴിമതി നിരോധന നിയമം ചുമത്തണമെങ്കില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതുണ്ട്. മൂന്നു തവണ സിബിഐ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. കേസ് ഹൈക്കോടതി വീണ്ടും പരിഗണിച്ചപ്പോള്‍ പുനഃപരിശോധിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി. എന്നാൽ കോടതി നിര്‍ദേശപ്രകാരം പുറത്തിറക്കിയ പുതിയ ഉത്തരവിലും പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിലാണ് ജസ്റ്റിസ് ബദറുദ്ദീന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. അഴിമതിക്കാരെ ഇടത് സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണ്. പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തത് എന്തുകൊണ്ടാണ്. നിയമത്തെ അംഗീകരിക്കുന്ന നിലപാടാണ് സര്‍ക്കാരില്‍ നിന്നും ഉണ്ടാകേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.


കൊട്ടാരക്കരയിൽ തോട്ടിൽ തുണി അലക്കാൻ പോയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

ഉമ്മന്നൂർ: തുറവൂർ കാഞ്ഞിരയ്ക്കൽ തോട്ടിൽ വീണു വീട്ടമ്മ മരിച്ച നിലയിൽ. ചെപ്ര മൈലാടുംപൊയ്ക രേഷ്മാഭവനിൽ ടി. റോസമ്മ(55)യാണ് മരിച്ചത്. തോട്ടിൽ തുണി നനയ്ക്കുന്നതിനിടെ ഒഴുക്കിൽപെട്ടതാണെന്നാണ് സംശയം. ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് മൈലാടും പൊയ്ക ഭാഗത്ത് റോസമ്മ തുണി നനയ്ക്കാൻ പോയത്. ഇവരെ കാണാതായതിനെ തുടർന്നു നടത്തിയ തിരച്ചിലിൽ രണ്ടോടെ കാഞ്ഞിരിക്കൽ പാലത്തിനു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. നെല്ലിക്കുന്നം അമ്പലക്കര കശുവണ്ടി ഫാക്ടറി തൊഴിലാളി ആയിരുന്നു. കൊട്ടാരക്കര പോലീസ് കേസെടുത്തു. ഭർത്താവ്: ഗബ്രിയേൽ. മക്കൾ: രേഷ്മ ഗബ്രിയേൽ. മരുമകൻ: അരുൺ. സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് മൈലാടുംപൊയ്ക സെന്റ് ജോസഫ് ലാറ്റിൻ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.

കേരളത്തിൽ വ്യാജ വോട്ടർമാർ ഉണ്ടെന്ന് സ്ഥാപിക്കാൻ ശ്രമം ,ജോയിൻറ് കൗൺസിൽ

തിരുവനന്തപുരം . കേരളത്തിൽ വ്യാജ വോട്ടർമാർ ഉണ്ടെന്ന് സ്ഥാപിക്കാൻ ശ്രമം

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് ശ്രമിക്കുന്നതായി സംശയം

എന്തിനുവേണ്ടിയാണ് തിടുക്കം

തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ മാറ്റിവെയ്ക്കണം
തെരഞ്ഞെടുപ്പിൽ പ്രതിസന്ധി സൃഷ്ടിക്കാൻ ശ്രമം
ചെയ്തു തീർക്കാൻ ആവശ്യമായ സമയം നൽകുന്നതിന് എന്താണ് തടസ്സം

എന്തിനുവേണ്ടിയാണ് ഈ തിടുക്കം
എന്തിനാണ് ദുരഭിമാനം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു

പിടിവാശികൾക്ക് പിന്നിൽ ദുരൂഹത

ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റിൽ. ഡോക്ടറെന്ന വ്യാജേന യുവതിക്ക് സന്ദേശമയച്ച ആൾമാറാട്ടക്കാരനും പിടിയിലായി

കോഴിക്കോട്. മെഡിക്കൽ കോളജിലെ ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റിൽ. ഡോക്ടറെന്ന വ്യാജേന യുവതിക്ക് സന്ദേശമയച്ച ആൾമാറാട്ടക്കാരനും പിടിയിലായി. പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ്, ഡോക്ടറെ മർദിച്ച കുരുവട്ടൂർ സ്വദേശിനിയുമാണ് അറസ്റ്റിലായത്.



ഡോക്ടർ എന്ന വ്യാജേന ആൾമാറാട്ടം നടത്തിയ കുന്നമംഗലം പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ്, ഡോക്ടറെ മർദ്ദിച്ച കുരുവട്ടൂർ സ്വദേശിയായ 39 കാരി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് സർജറി ഒ. പിയിൽ ഡ്യൂട്ടിക്കിടെയാണ്, യുവതിയെത്തി ഡോക്ടറെ മുഖത്തടിച്ചത്. നിരന്തരം യുവതിയുടെ മൊബൈൽ വാട്സാപ്പിൽ അശ്ലീല സന്ദേശം അയക്കുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഡോക്ടറുടെ പരാതിയിൽ ആണ് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ, ഒ. പി ചീട്ട് എന്നിവ പരിശോധിച്ച് പോലീസ് യുവതിയെ  തിരിച്ചറിഞ്ഞു. യുവതിയെ ചോദ്യം ചെയ്തതോടെയാണ് ഡോക്ടറുടെ പേരിൽ ആൾമാറാട്ടം നടത്തിയത് നൗഷാദ് ആണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ യുവതി പിതാവിന്റെ ചികിത്സാർത്ഥം മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. ഇതേ വാർഡിൽ സുഹൃത്തിന്റെ കൂട്ടിരിപ്പുകാരനായി നൗഷാദും ഉണ്ടായിരുന്നു. പിന്നീട് നൗഷാദ്, യുവതിയുടെ ഫോൺ നമ്പർ ശേഖരിക്കുകയും  പുതിയ സിം കാർഡ് എടുത്ത് യുവതിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടറുടെ പേരിൽ വാട്സ്ആപ്പ് അക്കൗണ്ട് തുടങ്ങി സന്ദേശം അയക്കുകയും ആയിരുന്നു. 49,000 രൂപ ഇയാൾ തട്ടിയെടുത്തിട്ടുമുണ്ട്. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള  അന്വേഷണത്തിലാണ് മുഖത്തടിച്ച യുവതിയെയും, ഡോക്ടർ എന്ന വ്യാജേന അശ്ലീല സന്ദേശമയച്ച മുഹമ്മദ് നൗഷാദിനെയും അറസ്റ്റ് ചെയ്തത്.

ശബരിമല നട തുറന്നതോടെ ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ടനിര

മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നതോടെ ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ടനിര. തിങ്കൾ പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ തീർഥാടനത്തിന്‌ തുടക്കമായി. ദിവസവും പുലർച്ചെ മൂന്നുമുതൽ ഉച്ചയ്‌ക്ക്‌ ഒന്നുവരെയും വൈകിട്ട്‌ മൂന്നുമുതൽ രാത്രി 11 വരെയുമാണ് ദർശനം.


ഡിസംബർ 26-ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. 27-ന് മണ്ഡലപൂജ. അന്ന് രാത്രി നട അടയ്‌ക്കുന്നതോടെ മണ്ഡലകാല തീർഥാടനം സമാപിക്കും. 30-ന് വൈകിട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. 19 വരെ തീർഥാടകർക്ക്‌ ദർശനം നടത്താം. 20-ന് രാവിലെ പന്തളം കൊട്ടാരം രാജപ്രതിനിധിയുടെ ദർശനത്തിനുശേഷം നടയടയ്‌ക്കും.


ദർശനത്തിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാണ്. www.sabarimalaonline.org എന്നതാണ് വെബ്സൈറ്റ്. പ്രതിദിനം 70,000 പേർക്ക് ഓൺലൈനിൽ ബുക്കുചെയ്യാം. പമ്പ, നിലയ്‌ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിങ് സൗകര്യമുണ്ട്‌.