Home Blog Page 2737

പോരുവഴിയില്‍ എസി പൊട്ടിത്തെറിച്ചത് മിന്നലേറ്റോ?

പോരുവഴി. എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച മിന്നലേറ്റെന്ന് സംശയം.പോരുവഴി ഇടക്കാടാണ് കഴിഞ്ഞ രാത്രിയാണ് സംഭവം. ഇടക്കാട് മുണ്ടുകുളഞ്ഞി പള്ളിപ്പറമ്പിൽ ഡെന്നിസാമിന്റെ വീട്ടിലെ എസിയാണ് പൊട്ടിത്തെറിച്ചത്. അപകടസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ അപകടം ഒഴിവായി. വീടിലുണ്ടായിരുന്ന ഉണ്ടായിരുന്ന കട്ടിൽ, രണ്ടു ജനലുകൾ അടക്കമുള്ളവ പൂർണമായും കത്തി നശിച്ചു. നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശാസ്താംകോട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്. മിന്നലേറ്റാണ് തീപിടുത്തമുണ്ടായതെന്ന് സംശയിക്കുന്നു.

എസി വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാല്‍ സംഭവം പരക്കെ ഭീതിയായിരിക്കയാണ്.

വീണ്ടും ടി ടി ഇ -ക്ക് ട്രെയിനിൽ മർദ്ദനം

കോഴിക്കോട്.വീണ്ടും ടി ടി ഇ -ക്ക് ട്രെയിനിൽ മർദ്ദനം. മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിലെ ടിടിഇ ക്ക് മർദ്ദനമേറ്റു. ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത ആളാണ് മർദ്ദിച്ചത്. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയ്ക്ക് പരിക്ക്. ഇന്നലെ രാത്രിയിൽ തിരൂരിനടുത്ത് വച്ചാണ് സംഭവം. കോഴിക്കോട് റെയിൽവേ പൊലീസ് കണ്ടാലറിയാവുന്ന യാത്രക്കാരനെതിരെ കേസെടുത്തു

നവവധുവിന് മര്‍ദ്ദനം,വിരുന്നിന് വന്ന ബന്ധുക്കള്‍ക്കൊപ്പം യുവതി മടങ്ങി

കൊച്ചി. നവവധുവിന് മർദനം. ഭർത്താവ് പന്തീരാങ്കാവ് സ്വദേശി രാഹുലിന് എതിരെ കേസെടുത്ത് പോലീസ്. ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്. സൽക്കാരചടങ്ങിന് എറണാകുളത്ത് നിന്ന് എത്തിയ വധുവിൻ്റെ വീട്ടുകാരാണ് പരാതി നൽകിയത്. യുവതിയുടെ ശരീരത്തിൽ മുഴുവൻ പരുക്കുകൾ കണ്ടതോടെ കാര്യം അന്വേഷിക്കുക ആയിരുന്നു. വിവാഹ ബന്ധം തുടരാൻ താൽപര്യം ഇല്ലെന്ന് അറിയിച്ച് യുവതി കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങി

ബോട്ടും കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടം;കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

കോഴിക്കോട്.ബോട്ടും കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടം;കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.കാണാതായ മത്സ്യ തൊഴിലാളി സലാമിന്റെ മൃതദേഹം കണ്ടെത്തിയത്.നേരത്തെ ഗഫൂറിന്റെ മൃതദേഹം കിട്ടിയിരുന്നു

ഇടക്കഴിയൂർ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലിൽ നിന്നാണ് മൃതദേഹം കിട്ടിയത്.ഇന്നലെ രാത്രി 1 മണിക്കാണ് പൊന്നാനിയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടും കപ്പലും ഇടിച്ചു അപകടത്തിൽ പെട്ടത്. ഗഫൂറിന്റെ മൃതദേഹം ആണ് ആദ്യം കണ്ടെത്തിയത്

ഇന്നലെ രാത്രി 1 മണിക്കാണ് പൊന്നാനിയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടും കപ്പലും ഇടിച്ചു അപകടത്തിൽ പെട്ടത്

കഥാപ്രസംഗ ശതാബ്ദി ആഘോഷവും കുമാരനാശാൻ സ്മൃതിയും

കരുനാഗപ്പള്ളി . കഥാപ്രസംഗം എന്ന ജനകീയ കലാരൂപം പിറന്നിട്ട് നൂറുവർഷങ്ങൾ തികയുന്നതിന്റെ ഭാഗമായി കുമാരനാശാൻ സർഗ്ഗഗായതിയുടെ നേതൃത്വത്തിൽ കഥാപ്രസംഗ ശതാബ്ദി ആഘോഷവും കുമാരനാശാൻ സ്മൃതിയും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് പ്രമുഖ കാഥികർ പങ്കെടുത്ത കഥാപ്രസംഗമേളയും സാംസ്കാരിക സമ്മേളനവും നടന്നു. കഥാപ്രസംഗമേളയിൽ കാഥികരായ സി എൻ സ്നേഹലത, അനിത ചന്ദ്രൻ, തിരുമല വസന്തകുമാരി, കൊല്ലം കാർത്തിക്, ദേവകി രൺ എന്നിവർ കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചു.

വൈകിട്ട് ചേർന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.പ്രൊഫ വസന്തകുമാർ സാംബശിവൻ മുഖ്യപ്രഭാഷണം നടത്തി. സി ആര്‍ മഹേഷ് എംഎൽഎ അധ്യക്ഷനായി. തൊടിയൂർ വസന്തകുമാരി സ്വാഗതം പറഞ്ഞു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വിജയകുമാർ, ഉമാസാന്ദ്ര, നന്ദകുമാർ വള്ളിക്കാവ്, അനിൽ ചൂരക്കാടൻ, രാജു മാടമ്പിശ്ശേരി എന്നിവർ സംസാരിച്ചു.കഥാപ്രസംഗകലയിൽ 50 വർഷം പിന്നിട്ട കായംകുളം വിമല, വെൻമണി രാജു, കഥാപ്രസംഗ പരിപോഷകൻ മുട്ടാല സുധാകരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് അയിലം ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച കഥാപ്രസംഗവും അരങ്ങേറി.

ചിത്രം: കഥാപ്രസംഗ ശതാബ്ദി ആഘോഷവും കുമാരനാശാൻ സ്മൃതിയും മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു.

മാസ്സ് ആക്ഷനുമായി ടർബോ ജോസ്… ട്രെയിലറിന് മികച്ച പ്രതികരണം

മധുരരാജയ്ക്കു ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രം ടർബോയുടെ ട്രെയിലർ പുറത്ത്. മാസ് ആക്ഷൻ എന്റർടെയ്നറായി എത്തുന്ന ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ആരാധകരുടെ പ്രതീക്ഷയേറ്റിക്കൊണ്ട് തീപ്പൊരി ആക്ഷനുമായാണ് ട്രെയിലർ എത്തിയത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഇതിനോടകം 20 ലക്ഷത്തിലധികം പേരാണ് ട്രെയിലർ കണ്ടത്.
ഒരു ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി മാസ് വേഷത്തിലെത്തുന്നത്.
ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന വേഷങ്ങളിലെത്തുന്നു.

വാർത്താനോട്ടം

2024 മെയ് 13 തിങ്ക

BREAKING NEWS

?കിടപ്പുരോഗിയായ പിതാവിനെ ഉപേക്ഷിച്ച് കടന്ന മകനെ ഉടൻ നാട്ടിലെത്തിക്കും. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

? അന്യസംസ്ഥാന
ക്കാരനായരോഗി തെരുവിൽ മരിച്ച
സംഭവം :കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്ന് റിപ്പോർട്ട് നൽകും.

? പ്രധാനമന്ത്രി ഇന്ന് വാരണാസിയിൽ റോഡ് ഷോ നടത്തും. നാളെ പത്രിക നൽകും.

? ഇന്ത്യാനേഷ്യയിൽ പ്രളയകെടുതി 35 ലേറെ മരണം ,15 പേരെ കാണാനില്ല.

?തിരുവല്ല നിരണത്ത് താറാവുകൾക്ക് പക്ഷിപ്പനി: ജില്ലാ കളക്ടർ വിളിച്ച യോഗം ഇന്ന്

? ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫോട്ടോ ഫിനിഷ് ; യുണൈറ്റഡിനെ തകർത്ത് ആർസണൽ.

? കേരളീയം ?

? വടകരയില്‍ യു ഡി എഫ് നടത്തിയ പരിപാടിക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ആര്‍എംപി നേതാവ് കെഎസ് ഹരിഹരനെതിരെ കേസെടുത്ത് വടകര പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്. വിവിധ സംഘടനകള്‍ വടകര പൊലീസിനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.

? വടകരയില്‍ യു ഡി എഫ് നടത്തിയ പരിപാടിക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം. സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്ഫോടക വസ്തു എറിഞ്ഞു. ഇന്നലെ വൈകിട്ട് 8.15 നാണ് സംഭവം.

? പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നും അധിക ബാച്ചുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലീം ലീഗ്. വിജയശതമാനത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സാധ്യത ഒരുങ്ങുന്നില്ല. അതിന് ബാച്ചുകള്‍ അനുവദിക്കുകയെന്നത് തന്നെയാണ് പരിഹാരം.

? കാസറഗോഡ് എം പിയും സ്ഥാനാര്‍ഥിയുമായ രാജ്മോഹന്‍ ഉണ്ണിത്താനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ. കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ ഉണ്ണിത്താന്‍ സംഭാഷണം നടത്തിയെന്ന് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച് ബാലകൃഷ്ണന്‍ പെരിയ ആരോപിച്ചു.

? തിരൂരില്‍ മണല്‍ കടത്തിയ ആളെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കെതിരെ മണല്‍ മാഫിയയുടെ ആക്രമണം. രണ്ട് സിപിഒമാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. രാവിലെ നടക്കുന്ന പതിവ് പട്രോളിംഗിന് ഇടയില്‍ മണല്‍ കടത്തുന്ന ലോറി പൊലീസ് പിടിക്കുകയായിരുന്നു. ഡ്രൈവറെ കസ്റ്റഡിയിലുമെടുത്തു. .

? കുഴിനഖം ചികിത്സിക്കാന്‍ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച കളക്ടറെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതിന് സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ്കൗണ്‍സില്‍ നേതാവും ദേവസ്വം ബോര്‍ഡ് തഹസീല്‍ദാറുമായ ജയചന്ദ്രന്‍ കല്ലിംഗലിന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ഭരണാനുകൂല സംഘടനയുടെ തീരുമാനം. ഇന്ന്
എല്ലാ കലക്ടറേറ്റുകളിലേക്കും പ്രതിഷേധ പ്രകടനം നടത്തും.

? മാധ്യമപ്രവര്‍ത്തകനും സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു. സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെ മകനാണ് ബിപിന്‍ ചന്ദ്രന്‍. അസുഖ ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.

? വടക്കഞ്ചേരിയില്‍ കാട്ടുപന്നിക്ക് വച്ച വൈദ്യുത
കെണിയില്‍പ്പെട്ട് വയോധിക മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അഞ്ചുമൂര്‍ത്തിമംഗലം പയ്യക്കുണ്ട് തെക്കേക്കുളം വീട്ടില്‍ അബ്ദുള്‍കരീമാണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരിയില്‍ പയ്യക്കുണ്ട് കുന്നത്ത് വീട്ടില്‍ കണ്ടന്റെ ഭാര്യ കല്യാണിയാണ് മരിച്ചത്.

? തിരുവനന്തപുരം കരമനയില്‍ അഖിലിനെ കൊലപ്പെടുത്തിയ മുഖ്യപ്രതികളിലൊരാളായ സുമേഷ് പിടിയില്‍.
ഇതോടെ കൊലപാതകം നടത്തിയ മൂന്നുപേരും പിടിയിലായതായി പൊലീസ് അറിയിച്ചു.

? മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് ഒരു മരണം കൂടി. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീറാണ് മരിച്ചത്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ 5 മാസത്തിനിടെ 7 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

?? ദേശീയം ??

? ലോക്സഭയിലേക്കുള്ള രാജ്യത്തെ നാലാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്. 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

?25 സീറ്റുകളുള്ള ആന്ധ്രപ്രദേശിലും 17 സീറ്റുകളുള്ള തെലങ്കാനയിലും മുഴുവന്‍ സീറ്റുകളിലേക്കും ഇന്നാണ് തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശിലെ 13ഉം, മഹാരാഷ്ട്രയിലെ 11 ഉം പശ്ചിമബംഗാളിലെയും മധ്യപ്രദേശിലെയും 8 വീതവും ബീഹാറിലേയും ജാര്‍ഖണ്ഡിലേയും 5 വീതവും ഒഡീഷയിലെ 4ഉം ജമ്മുകാശ്മീരിലെ ഒരു സീറ്റിലേക്കും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും.

? ആന്ധ്രപ്രദേശ് നിയമസഭയിലെ ആകെയുള്ള 175 സീറ്റിലേക്കും ഒഡിഷ നിയമസഭയിലെ 28 സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പു നടക്കും.

?തെലങ്കാനയില്‍ ഹൈദരാബാദ് ഒഴികെയുള്ള 16 മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ അസദുദ്ദീന്‍ ഒവൈസി ആഹ്വാനം നല്‍കി. ഇത് കെ സി ആറിന്റെ തിരഞ്ഞെടുപ്പല്ലെന്നും മോദിയെ പുറത്താക്കാനുള്ള തിരഞ്ഞെടുപ്പാണെന്നും പറഞ്ഞുകൊണ്ടാണ് ഒവൈസി കോണ്‍ഗ്രസിന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ചത്.

?ബിഹാറിലെ സമസ്തിപൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കെത്തിയപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഹെലികോപ്ടര്‍ പരിശോധിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്. രാഹുല്‍ഗാന്ധിക്ക് ശേഷം ഖാര്‍ഗെയുടെ വാഹനം പരിശോധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരുദ്ദേശ്യപരമാണെന്നും ജനാധിപത്യത്തെ കൊല ചെയ്യുന്നുവെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

? ബംഗാളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അധിര്‍രഞ്ജന്‍ ചൗധരിക്ക് ബിജെപി സ്ഥാനാര്‍ഥി പുഷ്പവൃഷ്ടി നടത്തിയ സംഭവം വിവാദമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. ബെഹ്റാംപൂരില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി നിര്‍മല്‍ സാഹയാണ് പൂക്കളെറിഞ്ഞത്. പ്രചാരണത്തിനിടെ ഇരുവരും കണ്ട് മുട്ടിയപ്പോഴായിരുന്നു സംഭവം. മോദിയുടെ കുടുംബമാണ് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

? ആന്ധ്രയില്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പണം നല്‍കിയവര്‍ക്ക് തന്നെ വോട്ട് ചെയ്യുമെന്ന് തിരുപ്പതിയിലെ വൈഎസ്ആര്‍സിപി പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ഒരു വോട്ടിന് 3000 രൂപ മുതല്‍ 5000 രൂപ വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

?ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനും വിവിധ ആശുപത്രികള്‍ക്കും ബോംബ് ഭീഷണിസന്ദേശം. ഇ മെയിലിലൂടെയായിരുന്നു ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. വിമാനത്താവളത്തിന് പുറമേ ബുരാരി ആശുപത്രി, സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രി എന്നിവിടങ്ങളിലേക്കും ബോംബ് ഭീഷണി സന്ദേശമെത്തി.

?? അന്തർദേശീയം ??

? ബഹ്റൈനിലെ അല്‍ ലോസി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. എട്ട് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇരുപതോളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.

? ടോക്കിയോയില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധം. ഇന്‍തിഫാദ മുദ്രാവാക്യവുമായുള്ള പ്രകടനമാണ് ശനിയാഴ്ച ടോക്കിയോയില്‍ നടന്നത്. ടോക്കിയോയിലെ ഷിബുയാ സ്ട്രീറ്റില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി പേരാണ് ഭാഗമായത്. ഇസ്രയേലിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുക എന്നുള്ളതായിരുന്നു റാലിയിലെ മുദ്രാവാക്യം.

? അഫ്ഗാനിസ്ഥാനിലെ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 300-ലധികം ആളുകള്‍ മരിക്കുകയും 1,000-ത്തിലധികം വീടുകള്‍ നശിച്ചതായും റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി അഫ്ഗാനിസ്ഥാനിലെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുകയാണ്. തഖര്‍ പ്രവിശ്യയില്‍ വെള്ളപ്പൊക്കത്തില്‍ 20 പേരെങ്കിലും മരിച്ചതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

? കായികം ?

?ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 5 വിക്കറ്റിന് തോല്‍പിച്ച് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്.

?ആദ്യം ബാറ്റ്ചെയ്ത
രാജസ്ഥാന് 141 റണ്‍സ് മാത്രമെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 18.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയോടെ അടുത്ത മത്സരങ്ങള്‍ രാജസ്ഥാന് നിര്‍ണായകമായി.

? ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 47 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തിരുന്നു.

?മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 19.1 ഓവറില്‍ 140 റണ്‍സിന് ഓള്‍ഔട്ടായി.
തുടര്‍ച്ചയായ അഞ്ചാമത്തെ ജയത്തോടെ 12 പോയിന്റുള്ള ആര്‍സിബി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.

പൊന്നാനിയില്‍ ബോട്ടില്‍ കപ്പലിടിച്ച് രണ്ടു പേര്‍ മരിച്ചു…. കപ്പലിന്‍റെ ഇടിയേറ്റ് ബോട്ട് പിളര്‍ന്നു

പൊന്നാനിയില്‍ ബോട്ടില്‍ കപ്പലിടിച്ച് രണ്ടു പേര്‍ മരിച്ചു. ബോട്ടിന്‍റെ സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍സലാം, ഒപ്പമുണ്ടായിരുന്ന ഗഫൂര്‍ എന്നിവരാണ് മരിച്ചത്. പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചായിരുന്നു അപകടം. കപ്പലിന്‍റെ ഇടിയേറ്റ് ബോട്ട് പിളര്‍ന്നു പോയി. ബോട്ടിലുണ്ടായിരുന്ന മറ്റ് നാലുപേരെ കപ്പലിലുണ്ടായിരുന്നവര്‍ രക്ഷിച്ചു. 
ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ് അപകടമുണ്ടായത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്‌ലാഹി’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

ആദിക്കാട് ജംഗ്ഷന് സമീപം ഓട്ടോടാക്സി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്ക്

ശാസ്താംകോട്ട:ഓട്ടോടാക്സി നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്ക്.തെങ്ങുംവിള സ്വദേശിയായ ഡ്രൈവർ ബഷീറിനാണ് പരിക്കേറ്റത്.ഇദ്ദേഹത്തെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചവറ – ശാസ്താംകോട്ട റോഡിൽ കാരാളിമുക്ക് ആദിക്കാട് ജംഗ്ഷന് സമീപം ഞായർ 10 മണിയോടെയാണ് അപകടം നടന്നത്.

തേവലക്കര പടിഞ്ഞാറ്റക്കര കല്ലുംമൂട്ടിൽ നഫീസാബീവി നിര്യാതയായി

തേവലക്കര:പടിഞ്ഞാറ്റക്കര കല്ലുംമൂട്ടിൽ പരേതനയായ യൂനുസ്കൂട്ടിയുടെ ഭാര്യ നഫീസാബീവി (67) നിര്യാതയായി.മക്കൾ:അബ്ദുൽ റഷീദ്,ഫാത്തിമാബീവി.മരുമക്കൾ : ഷൈല,സിദ്ദിഖ്.വൈ (അസി.സെക്രട്ടറി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്).