നിര്‍മാതാവ് ജോണി സാഗരിക വഞ്ചന കേസില്‍ അറസ്റ്റില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് അദ്ദേഹം പോലീസിന്റെ പിടിയിലാകുന്നത്. കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയ്കുമാര്‍ നല്‍കിയ പരാതിയില്‍ ഇദ്ദേഹത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബായ്ക്ക് പോകാനെത്തിയപ്പോള്‍ ഇദ്ദേഹത്തെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെക്കുകയും പിന്നീട് കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ച് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു.
പരാതിക്കാരന്‍ ദ്വാരക് കാനഡയിലെ വ്യവസായി ആണ്. സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി. ഇതില്‍ 50 ലക്ഷം ജോണി സാഗരിക തിരിച്ചു നല്‍കി. എന്നാല്‍ 2.25 കോടി കൊടുക്കാനുണ്ടായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. ജോണിയുടെ മകന്‍ റയാന്‍ ജോണ്‍ തോമസ് ആണ് രണ്ടാം പ്രതി. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമെന്നും ക്രൈ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ജോണി സാഗരികയെ കോയമ്പത്തൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു.
നിര്‍മാതാവ് ജോണി സാഗരിക അറസ്റ്റില്‍
മലപ്പുറത്ത് അഞ്ചു വയസുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം
മലപ്പുറത്ത് അഞ്ചു വയസുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ തുടരുന്നത്.
കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ എത്തിയതെന്നാണ് വിവരം. കേരളത്തില്‍ മുമ്പ് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അമീബിക് മസ്ഷ്‌ക ജ്വരം ബാധിച്ചിട്ടുള്ളത്. അതേസമയം, ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് കേരളത്തില്‍ ലഭ്യമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാലു കുട്ടികളെക്കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രണയം നിരസിച്ചതിന്റെ പക; യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി
പ്രണയം നിരസിച്ചതിന്റെ പകയില്‍ മുത്തശ്ശിയും സഹോദരിമാരും നോക്കിനില്‍ക്കെ യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹുബ്ബളി വീരപുരയിലാണ് സംഭവം. അഞ്ജലി എന്ന 20-കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
വിശ്വ എന്ന ഗിരീഷ് (23) ആണ് കൊലയാളി. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അക്രമം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് ഉറങ്ങിക്കിടന്ന അഞ്ജലിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ പ്രതി സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ സിംഗപ്പൂരിലേക്ക് കടന്നതായി സൂചന
കോഴിക്കോട്:
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ വിദേശത്തു കടന്നതായി സൂചന. സിംഗപ്പൂരിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നതായാണ് സൂചന. അതേസമയം പ്രതി രാഹുലിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
അതേസമയം പെൺകുട്ടിക്ക് ഭർത്താവിൽ നിന്ന് ശാരീരിക ആക്രമണം നേരിട്ടതായി ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. നെറ്റിയിൽ ഇടി കൊണ്ട് ചതഞ്ഞതിന് സമാനമായ പാടുകളുണ്ട്. ചുണ്ടിലും കഴുത്തിലും കൈയ്ക്കും പരുക്കുണ്ടെന്നും ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. സിടി സ്‌കാനിനും എല്ലുരോഗ വിദഗ്ധനെയും കാണിക്കാനും കുറിപ്പിൽ നിർദ്ദേശമുണ്ട്.
എന്നാൽ രാഹുൽ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് രാഹുലിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. പെൺകുട്ടി കാമുകനെ വിളിച്ചത് മോൻ കണ്ടുപിടിച്ചിരുന്നു. ഇതായിരുന്നു പ്രശ്‌നമെന്നും അമ്മ പ്രതികരിച്ചു.
മൂന്ന് ദിവസത്തിന് ശേഷം സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് ഇന്ന് 320 രൂപ വർധിച്ചു
കൊച്ചി:
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില വർധിക്കുന്നത്. ഇന്ന് പവന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 53,720 രൂപയിലെത്തി.
ഇന്നലെ സ്വർണവിലയിൽ 320 രൂപ കുറഞ്ഞിരുന്നു. രണ്ട് ദിവസത്തിനിടെ 400 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ഒറ്റയടിക്ക് 320 രൂപ വർധിക്കുകായിരുന്നു
22 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപ വർധിച്ച് 6715 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞ് ഗ്രാമിന് 5590 രൂപയായി
സിംഗപ്പൂർ യാത്ര വെട്ടിക്കുറച്ച് മുഖ്യമന്ത്രി ദുബൈയിലെത്തി; 20ന് കേരളത്തിലെത്തും
തിരുവനന്തപുരം:
സിംഗപ്പൂർ യാത്ര വെട്ടിക്കുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ ദുബൈയിലെത്തി. ദുബൈയിൽ നിന്നാണ് ഓൺലൈൻ വഴി മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. നേരത്തെ നിശ്ചയിച്ചതിൽ നിന്നും രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തും
തിങ്കളാഴ്ച മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. നേരത്തെ 22ന് മടങ്ങാനായിരുന്നു തീരുമാനം. എന്നാൽ 20ന് കേരളത്തിൽ എത്തുമെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു
അതേസമയം നിയമസഭാ സമ്മേളനം ചേരുന്നതിൽ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല. മുഖ്യമന്ത്രി മടങ്ങിയെത്തിയതിന് ശേഷം ചേരുന്ന മന്ത്രിസഭാ യോഗത്തിലാകും ഇതുസംബന്ധിച്ച തീരുമാനമെടുക്കുക.
നവവധുവിനെ മർദിച്ച കേസ്: വധശ്രമക്കുറ്റവും ചുമത്തി, രാഹുൽ മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു
കോഴിക്കോട്: പന്തീരങ്കാവിൽ നവവധുവിനെ മർദിച്ച കേസിൽ ഭർത്താവ് രാഹുലിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. രാഹുൽ ഒളിവിലാണെന്നാണ് വിവരം. ഫോൺ ചാർജർ കഴുത്തിൽ ചുറ്റി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് യുവതി മൊഴി നൽകിയിട്ടും രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നില്ല. യുവതി ഇത് പരാതിയായി ഉന്നയിച്ചതിന് പിന്നാലെയാണ് ഈ വകുപ്പ് ചുമത്തിയത്
സ്ത്രീധന പീഡനക്കുറ്റത്തിന് പുറമെയാണ് വധശ്രമവും ചുമത്തിയത്. രാഹുലിനായി അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു. മർദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടാണെന്നും തലയിലും നെറ്റിയിലും മർദിച്ചെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ. ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. രാഹുൽ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും യുവതി പറഞ്ഞു
അതേസമയം രാഹുൽ മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ ലഭിച്ചു. ഇയാൾ വിവാഹ തട്ടിപ്പ് വീരനാണെന്നാണ് വിവരം. കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം. നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെൺകുട്ടിയുമായുള്‌ല വിവാഹം നടന്നത്.
ഇടമുളയ്ക്കലില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം, ദമ്ബതികള്‍ക്ക് ക്രൂര മര്‍ദ്ദനം
അഞ്ചല്‍. ഇടമുളയ്ക്കലില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ദമ്ബതികള്‍ക്ക് ക്രൂര മര്‍ദ്ദനം.
വീട് നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് വെള്ളവുമായി എത്തിയ ആഷിഖ് ഹുസൈനും ഭാര്യയ്ക്കുമാണ് രണ്ടംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. ദമ്ബതികള്‍ക്ക് മര്‍ദ്ദനമേറ്റതോടെ സംഭവം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തുമ്ബിക്കുന്ന് സ്വദേശി ഷാനവാസും, സുഹൃത്ത് റിയാസും പിക്കപ്പ് ഡ്രൈവറായ അഞ്ചല്‍ താഴമേല്‍ സ്വദേശി ആഷിഖും സുഹൃത്ത് അനിയും തമ്മിലായിരുന്നു കൂട്ടത്തല്ല് . വീട് നിര്‍മാണം നടക്കുന്നയിടത്തേക്ക് വെള്ളം കൊണ്ടുവന്ന വാഹനം മറ്റ് വാഹനങ്ങള്‍ക്ക് പോകാനാകാത്ത വിധം റോഡരികില്‍ നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം.
വെള്ളം കൊണ്ടുവന്ന പിക്കപ്പ് റോഡില്‍ നിര്‍ത്തിയിട്ട സമയം ബൈക്കില്‍ വരികയായിരുന്ന ഷാനവാസും റിയാസും ദമ്ബതികളുമായി തര്‍ക്കിക്കുകയും തടികഷ്ണം ഉപയോഗിച്ച് ഇരുവരെയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇത് തടയാന്‍ എത്തിയ പനച്ചവിള സ്വദേശി അനിയെ തടിക്കഷണം കൊണ്ട് ഇവര്‍ അടിച്ചു വീഴ്ത്തി. ആഴത്തില്‍ മുറിവേറ്റു. പരുക്കേറ്റ ദമ്ബതികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആരോപണ വിധേയനായ ഷാനവാസ് ടിക് ടോകില്‍ വീഡിയോ ഇട്ടതിന് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. പരിക്കേറ്റ മറ്റുള്ളവരുടേയും മൊഴിയെടുത്ത ശേഷം കേസെടുക്കാനാണ് അഞ്ചല്‍ പോലീസിന്റെ തീരുമാനം
ഉറങ്ങി കിടക്കുകയായിരുന്നു പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച
കാസര്‍ഗോഡ് . കാസര്‍ഗോഡ് ഉറങ്ങി കിടക്കുകയായിരുന്നു പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച.
പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം.
കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയില്‍ വീടിന് അധികം ദൂരെയല്ലാതെ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയി. കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കുട്ടിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനം, എന്തു ചെയ്യണം
തിരുവനന്തപുരം. സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും.
ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍ 25 വരെ അപേക്ഷിക്കാം.
hscap.kerala.gov.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്സൈറ്റില്‍ പബ്ലിക് എന്ന വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കാം. www.admission.dge.kerala.gov.in ലെ ക്ലിക്ക് ഫോര്‍ ഹയര്‍ സെക്കന്‍ഡറി അഡ്മിഷന്‍ വഴിയാണ് അഡ്മിഷന്‍ സൈറ്റില്‍ പ്രവേശിക്കേണ്ടത്. create candidate login-sws ലിങ്കിലൂടെ ലോഗിന്‍ ചെയ്യണം. മൊബൈല്‍ ഒടിപി വഴിയാണ് പാസ് വേര്‍ഡ് ക്രിയേറ്റ് ചെയ്യുന്നത്.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്മെന്റ് ജൂണ്‍ 19നും ആയിരിക്കും. ജൂണ്‍ 24ന് ക്ലാസ് തുടങ്ങും. സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനത്തിന് www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.



































