Home Blog Page 2706

ഹജ്ജ് തീര്‍ഥാടനത്തിനായി സാനിയ മിര്‍സ മക്കയിലേക്ക്

ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്ക് യാത്ര തിരിക്കുന്ന വിവരം പങ്കുവെച്ച് മുന്‍ ടെന്നീസ് താരം സാനിയ മിര്‍സ. പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയിലാണെന്നും ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊറുത്തു തരണമെന്നും സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
”പ്രിയ സുഹൃത്തുക്കളെ, വിശുദ്ധ ഹജ്ജ് യാത്രക്കുള്ള അവിശ്വസനീയമായ അവസരം ലഭിച്ചിരിക്കുന്നു. ഈ മഹായാത്രക്ക് തയാറെടുക്കുന്ന അവസരത്തില്‍ തെറ്റുകള്‍ക്കും പോരായ്മകള്‍ക്കും ഞാന്‍ വിനയത്തോടെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. പാപമോചനവും ആത്മീയ നവീകരണവും തേടിയുള്ള ഈ യാത്രയില്‍ എന്റെ ഹൃദയം നന്ദിയാല്‍ നിറഞ്ഞുകവിയുകയാണ്. അല്ലാഹു എന്റെ പ്രാര്‍ഥന സ്വീകരിച്ച് അനുഗ്രഹീതമായ പാതയില്‍ എന്നെ നയിക്കട്ടെ. ഞാന്‍ അങ്ങേയറ്റം ഭാഗ്യവതിയാണ്. അതോടൊപ്പം അങ്ങേയറ്റം നന്ദിയുള്ളവളും. നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നെയും ഉള്‍പ്പെടുത്തുക. എളിമയുള്ള ഹൃദയവും കരുത്തുറ്റ ഈമാനുമുള്ള മനുഷ്യനായി തിരിച്ചുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.”-എന്നാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നടി ആശാ ശരത്തിനെതിരെ കൊട്ടാരക്കര പോലീസ് എടുത്ത കേസില്‍ സ്റ്റേ

നിക്ഷേപ തട്ടിപ്പ് കേസില്‍ നടി ആശാ ശരത്തിനെതിരായ കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊട്ടാരക്കര പോലീസ് എടുത്ത വഞ്ചന കേസിലെ നടപടികള്‍ ആണ് സ്റ്റേ ചെയ്തത്.
പ്രാണ ഇന്‍സൈറ്റിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി. നടി കോടികളുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ആശാ ശരത്തിന് ഓഹരിയുള്ള കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എസ്പിസിയന്നും ഈ കമ്പനിയുമായി ചേര്‍ന്ന് ഓണ്‍ലൈനിലൂടെ വന്‍തുക തട്ടിപ്പ് നടത്തി എന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ പ്രചരിച്ച വ്യാജ വാര്‍ത്ത.
എന്നാല്‍ താനുമായി ഒരുബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്ന് കാണിച്ച് പിന്നീട് ആശാ ശരത്ത് രംഗത്തുവന്നു. ആശാ ശരത്ത് നേതൃത്വം നല്‍കുന്ന പ്രാണ ഡാന്‍സ് ആപ്പും തട്ടിപ്പിന്റെ ഭാഗമാണെന്നായിരുന്നു ആരോപണം.

16 വര്‍ഷത്തിനു ശേഷം ഞാന്‍ സമാധാനത്തില്‍ ജീവിക്കുന്നു… അതിന്റെ അര്‍ത്ഥം ഞാന്‍ എന്റെ ഭൂതകാലത്തെ മറക്കുന്നു എന്നാണ്… മുറപ്പെണ്ണിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ബാല

സിനിമ താരം ബാല പങ്കുവെച്ച പുതിയ വീഡിയോ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. മുറപ്പെണ്ണ് കോകിലയ്‌ക്കൊപ്പമുള്ള ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ടാണ് വിഡിയോ.
കോകിലയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ബാലയെ ആണ് ഫോട്ടോയില്‍ കാണുന്നത്. എന്റെ ത്യാഗങ്ങള്‍ ഒന്നും ഭീരുത്വമല്ല, അത് എന്റെ കൃതജ്ഞതായി പരിഗണിക്കുക, 16 വര്‍ഷത്തിനു ശേഷം ഞാന്‍ സമാധാനത്തിലും ദൈവസ്‌നേഹത്തിലും ജീവിക്കുന്നു .അതിന്റെ അര്‍ത്ഥം ഞാന്‍ എന്റെ ഭൂതകാലത്തെ മറക്കുന്നു എന്നാണ്.- എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
പിന്നാലെ നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. എലിസബത്ത് എവിടെ എന്നാണ് എല്ലാവരും ചോദിക്കുന്നത്. കൂടാതെ കോകിലയുമായി വിവാഹനിശ്ചയം കഴിഞ്ഞോ എന്നും ചോദിക്കുന്നവരുണ്ട്. എന്നാല്‍ ഇതിനൊന്നും താരം മറുപടി നല്‍കിയില്ല. കഴിഞ്ഞ ദിവസം കോകിലയ്ക്ക് ബിരിയാണി വാരിക്കൊടുക്കുന്നതിന്റെ വിഡിയോ ബാല പോസ്റ്റ് ചെയ്തിരുന്നു.

കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്പില്‍ വന്‍ തീപിടിത്തം

കുവൈത്തില്‍ സ്വകാര്യ തൊഴില്‍ സ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്പില്‍ വന്‍ തീപിടിത്തം. 30 മുതല്‍ 35 പേര്‍ വരെ തീപിടിത്തത്തില്‍ മരണപ്പെട്ടതായി കുവൈത്ത് മാധ്യമങ്ങളെ ഉദ്ധരിച്ചു മറ്റ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മലയാളിയുടെ ഉടമസ്ഥതയിലുള്ള മാംഗെഫില്‍ എന്‍ബിടിസി കമ്പനിയിലെ ജീവനക്കാര്‍ താമസിച്ച ഫ്‌ലാറ്റിലാണ് പുലര്‍ച്ചെ നാലിന് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചും പൊള്ളലേറ്റും പരിക്കേറ്റ നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സകളിലാണ്.
തീ ഉയര്‍ന്നതോടെ പലരും ജനല്‍ വഴിയും മറ്റും രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇങ്ങനെയും ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പ്രവാസി മലയാളി വ്യവസായിയുടെ കീഴിലുള്ള സ്ഥാപനത്തില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു

ട്രോളിങ് നിരോധനം ആരംഭിച്ചതോടെ, സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. സാധാരണക്കാരന്റെ മത്സ്യം എന്നറിയപ്പെടുന്ന മത്തിക്ക് പോലും നിലവില്‍ നിരോധനം വന്നതോടെ തീവിലയാണ്്. കിലോയ്ക്ക് 200 രൂപയ്ക്ക് വിറ്റിരുന്ന മത്തിക്ക് നിലവില്‍ 350 രൂപയായി.
ചൂര ഒരു കിലോയുടെ വില 350 രൂപയാണ്. കണമ്പ് 260, വങ്കട 150ല്‍ നിന്ന് 250ല്‍ എത്തി.
നല്ല ചെമ്മീന്‍ കഴിക്കണമെങ്കില്‍ 400 രൂപയാണ് വില. തിരണ്ടിക്ക് കിലോ 300. അയക്കൂറയും ആവോലിയും കിട്ടാനില്ല. കര്‍ണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് മത്സ്യം കൂടുതല്‍ ജില്ലയിലെത്തുന്നത്.
ഇവിടങ്ങളില്‍ നിന്നെത്തിക്കാനുള്ള വാഹനചാര്‍ജ് കൂടിയത് വിലവര്‍ധനയ്ക്കിടയാക്കി. ട്രോളിങ് നിരോധനത്തോടെയുണ്ടായ താല്‍ക്കാലിക ക്ഷാമം കായല്‍ മത്സ്യത്തിന്റെ വില വര്‍ധനയ്ക്കും ഇടയാക്കിയിട്ടുണ്ട്. കരിമീനിനും ചെമ്പല്ലിക്കും കഴിഞ്ഞ ദിവസത്തേക്കാള്‍ 50 മുതല്‍ 60 രൂപവരെ കൂടി.
മത്സ്യലഭ്യതയിലെ കുറവും ട്രോളിങ് നിരോധനവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ട്രോളിംഗ് നിരോധന കാലയളവില്‍ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം.
രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. ട്രോളിംഗ് നിരോധനത്തിന്റെ അവസാന 15 ദിവസം ഇളവ് നല്‍കണമെന്നാണ് ബോട്ടുകാരുടെ ആവശ്യം.ട്രോളിംഗ് നിരോധ സമയത്ത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

ജ്വല്ലറിയില്‍നിന്നും കസ്റ്റമര്‍ മാലകളുമായി ഓടി രക്ഷപ്പെട്ടു

ചങ്ങനാശേരി. ജ്വല്ലറിയിൽ നിന്നും ഓരോ പവന്റെ 2 മാലകളുമായി ഓടി രക്ഷപെട്ടു.ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷനിലേ ഗുരുവരം ജ്വലറിയിൽ ആണ് സംഭവം.മാല വാങ്ങാൻ എന്ന രീതിയിൽ എത്തിയ ആളാണ് മോഷണം നടത്തിയത്. കടയിൽ ഉണ്ടായിരുന്ന ഒരു ജീവനക്കാരൻ മാത്രമായിരുന്നു സംഭവസമയം ഉണ്ടായിരുന്നത്.

ബിജെപിയുടെ വളർച്ചക്ക് കാരണം ഇവിടുത്തെ ന്യൂനപക്ഷ പ്രീണന നയം,വെള്ളാപ്പള്ളി

ആലപ്പുഴ.രാജ്യസഭ സീറ്റ് മുന്നണികൾ നല്‍കിയത് ന്യൂനപക്ഷങ്ങൾക്ക്. ജനാധിപത്യത്തെ മതാധിപത്യം ഹൈജാക്ക് ചെയ്തിരിക്കുന്നു. ചിഹ്നം നോക്കി വോട്ട് ചെയ്യുന്നവർ തെരുവിൽ. ജാതി നോക്കി വോട്ട് ചെയ്യുന്നവർ മിടുക്കരും. സത്യം പറയുന്ന എന്നെ ജാതിവാദിയാക്കുന്നു, തിരിഞ്ഞു പിടിച്ചു ആക്രമിക്കുന്നു. ബിജെപിയുടെ വളർച്ചക്ക് കാരണം ഈ രാഷ്ട്രീയകക്ഷികളുടെ ന്യൂനപക്ഷ പ്രീണനനയം. തിരുത്തേണ്ടത് തിരുത്തിയാൽ വോട്ടുകൾ തിരിച്ചു വരും. പാർലമെൻ്റ് തിരഞ്ഞെടുപ്പിലും നിയമസഭ തിര‍ഞ്ഞെടുപ്പിലും രണ്ടു രീതിയിലാണ് ജനം വോട്ട് ചെയ്യുന്നത്

മുതിർന്ന മാധ്യമ പ്രവർത്തകൻ സിബി കാട്ടാമ്പള്ളി അന്തരിച്ചു

തിരുവനന്തപുരം . മുതിർന്ന മാധ്യമ പ്രവർത്തകൻ സിബി കാട്ടാമ്പള്ളി അന്തരിച്ചു. ഇന്ന് രാവിലെ 11:30 ഓടെ തിരുവനന്തപുരം കോസ്മോപൊളിറ്റൻ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രസ് ക്ലബ്ബ് ഐ ജെ ടി ഡയറക്ടർ ആയിരുന്നു. മാധ്യമപ്രവർത്തന മികവിന് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായിരുന്നു. മലയാള മനോരമയിൽ 38 വർഷം പത്രപ്രവർത്തകനായിരുന്ന സിബി കാട്ടാമ്പള്ളി 2020 ലാണ് വിരമിച്ചത്. റിപ്പോർട്ടിംഗിലും ഡസ്കിലും പ്രാഗൽഭ്യം തെളിയിച്ച അദ്ദേഹം കേരള രാഷ്ട്രീയത്തിൽ കോളിളക്കം ഉണ്ടാക്കിയ നിരവധി വാർത്തകൾ പുറത്തെത്തിച്ചിട്ടുണ്ട്.

കെ മുരളീധരൻ്റ ഡൽഹി യാത്രയ്ക്ക് പിന്നിലെന്ത്?

തൃശൂർ:ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ കെ മുരളീധരൻ ഇന്ന് ഡൽഹിയിലെത്തുന്നതിൻ്റെ പിന്നിലെന്താണന്ന ചർച്ച സജീവമാകുകയാണ്.
വെറുത്തെ ഒരു യാത്രയായി ഇതിനെ ആരും കാണുന്നില്ല. കോൺഗ്രസിൻ്റെ ദേശീയ നേതാക്കളുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തും. തൃശ്ശൂരിലെ സാഹചര്യം മുരളീധരൻ നേതാക്കളെ ധരിപ്പിക്കും.

തൃശ്ശൂർ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വികെ ശ്രീകണ്ഠൻ ഇന്നലെ കെ മുരളീധരനെ വീട്ടിലെത്തി കണ്ടിരുന്നു. തൃശ്ശൂരിലെ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷമുള്ള ശ്രീകണ്ഠന്റെ പ്രതികരണം. അതേസമയം കെ മുരളീധരനെ ഏതുവിധേനയും നേതൃരംഗത്തേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുവാൻ പരാജയത്തിന് ശേഷം തീരുമാനിച്ചിരുന്ന മുരളീധരൻ്റെ ദില്ലി യാത്ര ചില മാറ്റങ്ങൾക്ക് കാരണമായേക്കും.

വനിത ഓട്ടോ ഡ്രൈവറെ ക്രൂരമായി ആക്രമിച്ച സംഭവം,ബന്ധുനല്‍കിയ ക്വട്ടേഷന്‍

കൊച്ചി. വൈപ്പിനിൽ വനിത ഓട്ടോ ഡ്രൈവറെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ . അക്രമത്തിന് ഇരയായ ഓട്ടോ ഡ്രൈവർ ജയയുടെ പിതൃ സഹോദരി പുത്രി പ്രിയങ്കയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രിയങ്കയുടെ ഭർത്താവ് സജീഷിന് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി. ഇരുവരും ചേർന്നാണ് പ്രിയങ്കയ്ക്കെതിരെ കൊട്ടേഷൻ നൽകിയതെന്ന് പോലീസ് കണ്ടെത്തി. കുടുംബ പ്രശ്നങ്ങളാണ് കൊട്ടേഷൻ നൽകാൻ കാരണമെന്നാണ് പോലീസിന്റെ നിഗമനം.

വൈപ്പിനിൽ വനിത ഓട്ടോ ഡ്രൈവർ ജയ് അതിക്രൂരമായി ആക്രമിച്ച കേസിലാണ് ജയയുടെ പിതൃ സഹോദരി പ്രിയങ്കയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രിയങ്കയും രണ്ടാം ഭർത്താവ് സജീഷും ചേർന്നാണ് അക്രമത്തിനു വേണ്ടി കൊട്ടേഷൻ നൽകിയതെന്ന് പോലീസ് കണ്ടെത്തി. പ്രിയങ്കയുടെ ആദ്യ വിവാഹത്തിലെ കുട്ടികളെ സജീഷ് ഉപദ്രവിക്കുന്നത് പതിവായിരുന്നു.സജീഷിന്റെ ഉപദ്രവം പേടിച്ച് കുട്ടികൾ പതിവായി ജയയുടെ വീട്ടിലെത്തും. കുട്ടികളെ ഉപദ്രവിക്കുന്നതിൽ ജയ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചതാണ് പ്രധാന വൈരാഗ്യത്തിൻ്റെ കാരണം. ഇതോടെയാണ് ജയ്ക്കെതിരെ കൊട്ടേഷൻ നൽകാൻ പ്രിയങ്കയും സജീഷും തീരുമാനിച്ചത്. ജയയെ ആക്രമിച്ച കൊട്ടേഷൻ സംഘത്തിലെ ആളുകളെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റും വൈകാതെ രേഖപ്പെടുത്തുമെന്നാണ് സൂചന. കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റും ഇന്നുണ്ടാകും എന്നും പോലീസ് പറയുന്നു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന ജയയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.