Home Blog Page 2674

കൊല്ലം ബൈപാസില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടം; യുവാവ് മരിച്ചു

കൊല്ലം: കൊല്ലം ബൈപാസില്‍ നീരാവില്‍ പാലത്തില്‍ ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. തിരുമുല്ലവാരം ജവഹര്‍ നഗര്‍ കല്ലില്‍ വീട്ടില്‍ കണ്ണന്‍ എന്നുവിളിക്കുന്ന അഭിജിത് (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.45 നായിരുന്നു സംഭവം.
പത്രവിതരണക്കാരനായ അഭിജിത് പത്രം എത്തിച്ച ശേഷം നീരാവില്‍ ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. എതിരെ വാഹനം വേഗത്തില്‍ വരുന്നത് കണ്ട് ബ്രേക്ക് പിടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് തെറിച്ചു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തലയുടെ പിന്‍വശം പാലത്തിന്റെ ഡിവൈഡറില്‍ ഇടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. വഴിയാത്രക്കാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാമന്‍കുളങ്ങര ഹാപ്പി ഹീല്‍സ് ഫുട്വെയര്‍ ഷോപ്പിലെ ജീവനക്കാരനായിരുന്നു.
ഷാജി-രാധാമണി ദമ്പതികളുടെ മകനാണ്. അഭിഷേക്, അഭിരാം എന്നിവര്‍ സഹോദരങ്ങള്‍. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു. അഞ്ചാലുംമൂട് പോലീസ് മേല്‍നടപടി സ്വീകരിച്ചു.

കെജ്‌രിവാളിന് തിരിച്ചടി; ജാമ്യം നീട്ടണമെന്ന ഹർജി ജൂൺ 7 ലേക്ക് മാറ്റി: ഞായറാഴ്ച ജയിലിലേക്ക് മടങ്ങണം

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഹർജി ജൂൺ 7 ലേക്ക് മാറ്റി ഡൽഹി റോസ് അവന്യു കോടതി. ഇതോടെ ഞായറാഴ്ച തന്നെ കെജ്‌രിവാളിന് ജയിലിലേക്ക് തിരിച്ചു പോവേണ്ടി വരും. മാർച്ച് 21 ന് ഇഡി അറസ്റ്റു ചെയ്ത കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മേയ് 10 ന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ഇടക്കാല ജാമ്യത്തിന്‍റെ കാലാവധി നാളെ അവസാനിക്കാനിരിക്കെ കെജ്‌രിവാൾ ജാമ്യം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ സ്വീകരിക്കാൻ സുപ്രീംകോടതി രജിസ്ട്രി തയാറായിരുന്നില്ല. സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാൻ കെജ്‌രിവാളിനോട് നിർദേശിക്കുകയായിരുന്നു. തുടർന്നാണ് സ്ഥിര ജാമ്യം തേടി കെജ്‌രിവാൾ വിചാരണ കോടതിയിൽ അപേക്ഷ നൽകിയത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കെജ്‌രിവാൾ‌ ജാമ്യാപേക്ഷ നൽകിയത്. ഇത് ഇഡി എതിർത്തു. ആരോ​ഗ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹം വസ്തുതകൾ മറച്ചുവയ്ക്കുന്നുവെന്നും തെറ്റായ പ്രസ്താവനകൾ നടത്തുന്നുവെന്നും ഇ.ഡി.ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിക്കുകയായിരുന്നു.

പാവുമ്പയില്‍ പോസ്റ്റ്‌ ഓഫീസിന് മുകളിൽ നിന്ന് മദ്യ ശേഖരം പിടികൂടി

കരുനാഗപ്പള്ളി. ജൂൺ മാസത്തിലെ ആദ്യ ‘ഡ്രൈ ഡേ’ ദിന കച്ചവടത്തിനായി ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന വൻ മദ്യശേഖരം പിടിച്ചെടുത്തു. കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ പാവുമ്പ ഭാഗത്ത്‌ നടത്തിയ തിരച്ചിലിലാണ് മദ്യ വില്പന ശാലകൾ അവധി ആയിട്ടുള്ള ഒന്നാം തീയതിയിലെ കച്ചവടത്തിനായി ഉള്ള മദ്യത്തിന്റെ “കരുതൽ” കണ്ടെത്തിയത്.
പാവുമ്പ കാളിയൻ ചന്തയിലെ കാർഷിക ഉത്പന്ന സംഭരണവിതരണ കേന്ദ്രത്തിൽ പ്രവർത്തിച്ചു വരുന്ന പോസ്റ്റ്‌ ഓഫീസ് കെട്ടിടത്തിന്റെ ടെറസിൽ സൂക്ഷിച്ചു വന്ന 30 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. സ്ഥലത്തെ സ്ഥിരം അബ്കാരി കേസ് പ്രതി കിട്ടു എന്നറിയപ്പെടുന്ന രതീഷ് എന്നയാൾ ഈ കെട്ടിടത്തിനു മുകളിൽ സ്ഥിരമായി മദ്യം സൂക്ഷിച്ചു വില്പന നടത്തിവരുന്നതായ വ്യക്തമായ സൂചനപ്രകാരമാണ് റെയ്ഡ് നടന്നത്.

പകൽ സമയം മാത്രം പ്രവർത്തനമുള്ള പോസ്റ്റ്‌ ഓഫീസ് മദ്യം സൂക്ഷിക്കുന്നതിനായി ഇയാൾ
തെര ഞ്ഞെടുക്കുകയായിരുന്നു.ഒളിവിൽ പോയ ഇയാൾക്കെതിരെ കരുനാഗപ്പള്ളി എക്‌സൈസ് കേസ്സെടുത്തിട്ടുണ്ട്.
റെയ്ഡിന് ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എ.അജിത് കുമാർ, എബിമോൻ കെ. വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഖിൽ.ആർ, അൻഷാദ്. എസ്, സഫേഴ്സൻ, ഡ്രൈവർ മൻസൂർ
നേതൃത്വം നൽകി.
മധ്യവേനലവധിക്കുശേഷം വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതിനാൽ സ്കൂൾ പരിസരങ്ങൾ, കടകൾ എന്നിവിടങ്ങൾ കൂടുതൽ കർശനമായ നിരീക്ഷണത്തിലാണെന്ന് കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി എസ്. ഐസക് അറിയിച്ചു.

295 സീറ്റ് നേടുമെന്ന് ഇന്ത്യാ സഖ്യനേതാക്കൾ, എക്സിറ്റ് പോൾ ചർച്ചയിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ്

ന്യൂ ഡെൽഹി : ലോക് സഭ തെരെഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് അവസാനിച്ച ഉടൻ തന്നെ 295 സീറ്റുകളിൽ ജയിക്കുമെന്ന് ഇന്ത്യാ സഖ്യനേതാക്കൾ പറഞ്ഞു. സഖ്യത്തിൻ്റെ യോഗത്തിന് ശേഷം മല്ലികാർജുന ഖാർഖേയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

അതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാംഘട്ടം പോളിങ് പൂർത്തിയാവുന്നതോടെ പുറത്തുവരുന്ന എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്കരിക്കുമെന്ന തീരുമാനത്തിൽ മലക്കംമറിഞ്ഞ് കോൺഗ്രസ്. ബി.ജെ.പിയേയും മുൻകൂട്ടി തയ്യാറാക്കിയ എക്സിറ്റ് പോൾ ഫലങ്ങളേയും തുറന്നുകാട്ടാൻ ഇന്ത്യസഖ്യ പാർട്ടികൾ തീരുമാനിച്ചതായി കോൺഗ്രസ് മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപ്പാർട്മെന്റ് ചെയർമാൻ പവൻ ഖേര അറിയിച്ചു.

15 ലീറ്റർ ചാരായവും 210 ലീറ്റർ കോടയും  പിടികൂടി

കരുനാഗപ്പള്ളി :-ആലപ്പാട് കുഴിത്തുറയിൽ   ഡ്രൈ ഡേയിലെയും ലോകസഭ തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസങ്ങളിലെയും വിൽപ്പന ലക്ഷ്യമിട്ട് സൂക്ഷിച്ച 15 ലീറ്റർ വാറ്റുചാരായവും 210 ലീറ്റർ കോടയും പിടികൂടി.. കരുനാഗപ്പള്ളി എക്സ്‌സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സ്സൈസ് ഇൻസ്‌പെക്ടർ   പി എൽ വിജിലാലിൻ്റെ നേതൃത്വത്തിൽ  കരുനാഗപ്പള്ളി   ആലപ്പാട് വില്ലേജിൽ  കുഴിത്തുറ  ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ മുതിരത്തറ സതീശൻ്റെ വീട്ടിൽ നിന്നും  വ്യാജമദ്യ നിർമ്മാണത്തിനായി സൂക്ഷിച്ച 210 ലിറ്റർ കോടയും 15 ലീറ്റർ വാറ്റ് ചാരായവും  പിടികൂടി.

കരുനാഗപ്പള്ളി താലൂക്കിൽ  ആദിനാട് വില്ലേജിൽ  കുഴിത്തുറ മുറിയിൽ മുതിരത്തറ വീട്ടിൽ സതീശന്റെ പേരിൽ (58 ) കേസെടുത്തു  വീടിൻ്റെ സമീപത്തെ താത്കാലിക ഷെഡിൽ കന്നാസുകളിലായി അതീവ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു.. ഡ്രൈ ഡേ ദിനത്തിൽ  വൻതോതിലുള്ള വ്യാജമദ്യ നിർമ്മാണമാണ് ദിവസങ്ങളായുള്ള രഹസ്യ അന്വേഷണത്തിലൂടെ  പിടികൂടിയത്  സിവിൽ എക്സൈസ് ഓഫീസർമാരായ കെ. സാജൻ, ജിനു തങ്കച്ചൻ ,ചാൾസ് എച്ച് , അൻസർ,  വനിത സിവിൽ എക്സൈസ് ഓഫിസർ പ്രിയങ്ക ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പരിശോധനയിൽ  പങ്കെടുത്തു…

ഓടനാവട്ടത്ത് നിന്ന് കാണാതായ വീട്ടമ്മയെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഓയൂര്‍: ഓടനാവട്ടത്ത് നിന്നും കാണാതായ വീട്ടമ്മയെ നെടുമണ്‍കാവ് ആറ്റില്‍ അറവലക്കുഴി പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. ഓടനാവട്ടം കട്ടയില്‍ സുധര്‍മ്മ വിലാസത്തില്‍ രാധാകൃഷ്ണന്റെ ഭാര്യ സുലഭ (51) ആണ് മരിച്ചത്.
29ന് രാവിലെ സുലഭയെ കാണ്മാനില്ലെന്ന് വീട്ടുകാര്‍ പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ 11.45-ഓടെയാണ് നെടുമണ്‍ കാവ് ആറ്റിലെ അറവലക്കുഴി പാലത്തിന് സമീപത്ത് വള്ളിപ്പടര്‍പ്പില്‍ കുരുങ്ങിയ നിലയില്‍ സുലഭയുടെ മൃതദേഹം കണ്ടെത്തിയത്. നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹം ജീര്‍ണ്ണിച്ച നിലയിലായിരുന്നു. കൊട്ടാരക്കരയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പൂയപ്പള്ളി പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മകള്‍: മേഘ.

കൊട്ടിയത്ത് ഏഴു വയസുകാരനായ സഹോദരനെ രക്ഷപെടുത്താന്‍ ശ്രമിച്ച പന്ത്രണ്ടുകാരനും കുളത്തില്‍ വീണ് മരിച്ചു

കൊട്ടിയം: കാല്‍ വഴുതി കുളത്തില്‍ വീണ ഏഴു വയസുകാരനായ സഹോദരനെ രക്ഷപെടുത്താന്‍ ശ്രമിച്ച പന്ത്രണ്ടുകാരനും കുളത്തില്‍ വീണ് മരിച്ചു. മൈലാപ്പൂര് പുതുച്ചിറ അല്‍ഹംദുലില്ലായില്‍ അനീസ് ഹയര്‍ നിസ ദമ്പതികളുടെ മക്കളായ ഫര്‍സിന്‍ (12), സഹോദരന്‍ അഹിയാന്‍ (7) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ആറേകാലോടെ ഉമയനല്ലൂര്‍ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം. കുട്ടികളുടെ മാതാവ് സംഭവ സ്ഥലത്തിന് ഏറെ അകലെയല്ലാതെ ബേക്കറി നടത്തിവരികയാണ്. ഇവിടെയെത്തിയ കുട്ടികള്‍ മൂത്രം ഒഴിക്കുന്നതിനായി വയലിനടുത്തേക്ക് പോകവെ അഹിയാന്‍ കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു. അഹിയാനെ രക്ഷിക്കാനിറങ്ങിയ ഫര്‍സീനും മുങ്ങി താഴുകയായിരുന്നു.
സംഭവസമയം സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. അല്‍പ്പ സമയത്തിന് ശേഷം അതുവഴി വരികയായിരുന്ന അന്യ സംസ്ഥാന തൊഴിലാളി ചെരുപ്പുകള്‍ കരയില്‍ കിടക്കുന്നതു കണ്ടു നടത്തിയ തിരച്ചിലിലാണ് കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിയതായി കാണുന്നത്.
തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫര്‍സീന്റെ ജീവന്‍ നഷ്ടമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് അഹിയാന്‍ മരിച്ചത്. ഫര്‍സീന്‍ തട്ടാമല സ്‌കൂളില്‍ നിന്ന് ഏഴാംക്ലാസ് വിജയിച്ച് എട്ടാം ക്ലാസില്‍ ചെറുപുഷ്പം സ്‌കൂളില്‍ ചേര്‍ന്നതാണ്. അഹിയാന്‍ ചെറുപുഷ്പം സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ നിന്ന് രണ്ടാം ക്ലാസിലായിരുന്നു. കൊട്ടിയം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

പന്തീരങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്‍റെ അമ്മയുടേയും സഹോദരിയുടെയും അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ മുഖ്യപ്രതി രാഹുൽ പി. ഗോപാലിന്‍റെ അമ്മയേയും സഹോദരിയേയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. ഇന്നലെയാണ് ഇരുവരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. വിദേശത്തേക്ക് കടന്ന രാഹുലിനെ നാട്ടിലെത്തിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല

കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുലിന്‍റെ മാതാവ് ഉഷാകുമാരിക്കും സഹോദരി കാർത്തികയ്ക്കും പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഇവർ ഹാജരായിരകുന്നില്ല. കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടുകയും ചെയ്തു. തുടർന്നാണ് ഇന്നലെ അന്വേഷണസംഘത്തിന് മുന്നിൽ എത്തിയത്. ഇരുവരും ആരോപണങ്ങൾ നിഷേധിച്ചു. തുടർന്ന് കോടതി നിർദേശ പ്രകാരം ഇരുവരെയും അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു.

കേദാര്‍നാഥിലും ബദരിനാഥിലും ക്ഷേത്രദര്‍ശനം നടത്തി രജനീകാന്ത്

കേദാര്‍നാഥിലും ബദരിനാഥിലും ക്ഷേത്രദര്‍ശനം നടത്തി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ആത്മീയ യാത്രയിലൂടെ ഇത്തവണയും തനിക്ക് പുതിയ അനുഭവങ്ങള്‍ ലഭിക്കുമെന്നും അത് തന്റെ വളര്‍ച്ചയെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ തിരക്കുകള്‍ മാറ്റിവച്ചാണ് രജനീകാന്ത് തന്റെ ആത്മീയ യാത്രയ്ക്കായി തിരിച്ചത്. എല്ലാ വര്‍ഷവും അദ്ദേഹം കേദാര്‍നാഥും ബദരിനാഥും സന്ദര്‍ശിക്കാറുണ്ട്. അടുത്തിടെ രജനീകാന്ത് അബുദാബിയിലെ ബാപ്‌സ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ബാപ്‌സ് ക്ഷേത്രട്രസ്റ്റ് തന്നെ അവരുടെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു.
അടുത്തിടെ രജനികാന്ത് അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു. പുതിയ ചിത്രമായ വേട്ടയ്യന്‍ ഷൂട്ടിങ് കഴിഞ്ഞതിന് പിന്നാലെയാണ് ഹിമാലയം യാത്രനടത്തിയത്. ചിത്രത്തില്‍ രജനിക്കൊപ്പം അമിതാഭ് ബച്ചനും പ്രധാനവേഷത്തിലെത്തുന്നു. വര്‍ഷം തോറും രജനി ഹിമാലയ യാത്ര നടത്താറുണ്ട്.

കളിപ്പാട്ടങ്ങള്‍, റെഡിമെയ്ഡ് ഡ്രസ് എന്നിവയുടെ മറവില്‍ ഗോവയില്‍ നിന്നും കൊറിയര്‍ സര്‍വ്വീസ് വഴി മയക്കുമരുന്ന് കടത്ത്; പ്രതിക്ക് 21 വര്‍ഷം കഠിന തടവ്

മലപ്പുറം: കളിപ്പാട്ടങ്ങള്‍, റെഡിമെയ്ഡ് ഡ്രസ് എന്നിവയുടെ കച്ചവടത്തിന്റെ മറവില്‍ ഗോവയില്‍ നിന്നും കൊറിയര്‍ സര്‍വ്വീസ് വഴി മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവും 210000 രൂപ പിഴയും വിധിച്ചു. കേസിലെ മൂന്നാം പ്രതി സക്കീര്‍ ഹുസൈനാണ് മയക്കുമരുന്ന് കേസില്‍ ശിക്ഷ വിധിച്ചത്.

  1. 12 ഗ്രാം എംഡിഎംഎ, 0.93 എല്‍എസ്ഡി സറ്റാമ്പ്, 1.15 കിലോഗ്രാം കഞ്ചാവ്, 325.85 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് മലപ്പുറം എക്സൈസ് സംഘം പിടിച്ചെടുത്തത്. രണ്ടാം പ്രതിയുടെ വിചാരണ പൂര്‍ത്തിയായെങ്കിലും ഇയാള്‍ ഒളിവില്‍ പോയതിനാല്‍ ശിക്ഷ വിധിച്ചിട്ടില്ല. കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഒന്നാം പ്രതി ഒളിവില്‍ പോയിരുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
    2020 നവംബര്‍ 22ന് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖും സംഘവും ചേര്‍ന്നാണ് കേസ് എടുത്തത്. മാരക ലഹരി മരുന്നുകളുമായി, ഒന്നും രണ്ടു പ്രതികളായ, റമീസ് റോഷന്‍ (30), ഹാഷിബ് ശഹീന്‍ (29) എന്നിവരെ അന്ന് എക്സൈസ് അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു.
    തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മൂന്നാം പ്രതി സക്കീര്‍ ഹുസൈന്‍ (37) പിടിയിലായി. ഇയാള്‍ ഗോവയില്‍ നിന്നും ഒന്നും രണ്ടും പ്രതികള്‍ക്ക് കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കൊറിയര്‍ സര്‍വ്വീസ് വഴിയാണ് 30 ഗ്രാം എംഡിഎംഎ കടത്തിയത്. ഇത് രാമനാട്ടുകരയിലെ കൊറിയര്‍ സര്‍വീസില്‍ നിന്നുമാണ് പിടിച്ചെടുത്തത്. മഞ്ചേരി എന്‍ഡിപിഎസ് കോടതിയിലാണ് വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചത്.