24.6 C
Kollam
Saturday 27th December, 2025 | 01:10:55 AM
Home Blog Page 2624

വാർത്താനോട്ടം

2024 ജൂൺ 17 തിങ്കൾ

?ത്യാഗവും സമര്‍പ്പണവും ഓര്‍മിപ്പിച്ച് കേരളത്തില്‍ ഇന്ന് ബലിപെരുന്നാള്‍. ഏവര്‍ക്കും ന്യൂസ് അറ്റ് നെറ്റിൻ്റെ ബക്രീദാശംസകള്‍.?

BREAKING NEWS

? നാടെങ്ങും പെരുന്നാൾ ആഘോഷം. ഈദ് ഗാഹുകളിലും പളളികളിലും വിശ്വാസികൾ പ്രാർത്ഥനയ്ക്കെത്തി.

?ബാലരാമപുരത്ത് സുഹൃത്തിനെ വെട്ടി കൊന്ന കേസിലെ പ്രതി പിടിയിൽ

?കേരളീയം?

? കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെയും ബ്രാന്‍ഡ് ചെയ്യുന്നതിന്റെയും ഭാഗമായി അഞ്ച് ദിവസം വരെ നീണ്ടുനില്‍ക്കുന്ന അവതരണോത്സവങ്ങളും ശില്‍പ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ആദ്യ ഷോ അമേരിക്കയില്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

? കുവൈത്തിലെ ദുരന്തത്തില്‍ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന് ലൈഫ് പദ്ധതിയിലൂടെ വീട് നല്‍കുമെന്ന് മന്ത്രി കെ രാജന്‍. ചാവക്കാട് നഗരസഭ 20 ന് യോഗം ചേര്‍ന്ന് അജണ്ട അംഗീകരിക്കുമെന്നും പിന്നാലെ സംസ്ഥാനസര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ബിനോയ് തോമസിന്റെ മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി ആര്‍. ബിന്ദുവും വ്യക്തമാക്കി.

? വടകര തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവാദമായ കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് മുന്‍എംഎല്‍എയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ കെ ലതിക. വിവാദത്തിന് പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈലടക്കം ലതിക ലോക്ക് ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഫേസ്ബുക്ക് കുറിപ്പായിരുന്നു ഇത്. ഒന്നരമാസത്തിലേറെയായി ഈ കുറിപ്പ് കെകെ ലതികയുടെ പ്രൊഫൈലിലുണ്ടായിരുന്നു.

? വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച മുന്‍ എം.എല്‍.എയും സി.പി.എം. സംസ്ഥാനസമിതി അംഗവുമായ കെ.കെ. ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്. ലതിക പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും പോസ്റ്റ് പിന്‍വലിച്ചതോടെ അവരുടെ പങ്ക് കൂടുതല്‍ വ്യക്തമായെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു.

? ഇന്ദിരാഗാന്ധിയേയും കെ.കരുണാകരനേയും കുറിച്ചുള്ള തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ പ്രയോഗത്തില്‍ തെറ്റ് പറ്റിയിട്ടില്ല. കരുണാകരന്‍ കോണ്‍ഗ്രസിന്റെ പിതാവും കോണ്‍ഗ്രസിന്റെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ് താന്‍ പറഞ്ഞത്. എന്നാല്‍ അത് തെറ്റായി പ്രചരിപ്പിച്ചു. ഇത്തരത്തിലെങ്കില്‍ മാധ്യമങ്ങളില്‍ നിന്ന് അകലുമെന്നും കലാകാരനായി പോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു.

? ഭാര്യക്കൊപ്പം ഹജ്ജിന് പോയ തിരൂര്‍ സ്വദേശി മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു. വടക്കന്‍ മുത്തൂര്‍ സ്വദേശി കാവുങ്ങപറമ്പില്‍ അലവികുട്ടി ഹാജി (70)യാണ് മരിച്ചത്. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം മിനായിലേക്ക് പോകുന്നതിനിടെ തളര്‍ന്നുവീഴുകയായിരുന്നു.

? ക്രിമിനല്‍ കേസിലെ പ്രതികള്‍ക്കടക്കം പാസ്പോര്‍ട്ട് ലഭിക്കാന്‍ വ്യാജ രേഖ ഉണ്ടാക്കിയ കേസില്‍ തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അന്‍സില്‍ അസീസിനെ പ്രതിചേര്‍ത്തു. വ്യാജ രേഖ ഉപയോഗിച്ച് പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്തിയ സംഭവത്തിലാണ് കേസില്‍ അന്‍സിലിനെ പ്രതി ചേര്‍ത്തത്.

? തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം അനുഭവപ്പെട്ടു. കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി, തൃത്താല, തിരുമിറ്റക്കോട് മേഖലകളില്‍ ഞായറാഴ്ച പുലര്‍ച്ചെ ഭൂമി കുലുങ്ങിയതായി അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍ പറയുന്നു. ശനിയാഴ്ച രാവിലെയും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

? തൃത്താലയില്‍ എസ് ഐയെ വണ്ടിയിടിപ്പിച്ച കേസിലെ പ്രതി അലനെ പട്ടാമ്പിയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് തൃത്താലയില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് തൃത്താല സ്റ്റേഷനിലെ എസ്ഐ ശശി കുമാറിനെ വാഹനമിടിച്ചത്. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

? ബാലരാമപുരത്ത് സുഹൃത്തിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ ബിജു(40) ആണ് കൊല്ലപ്പെട്ടത്. ബിജുവിന്റെ ഉറ്റസുഹൃത്തായ വഴിമുക്ക് പച്ചിക്കോട് സ്വദേശി
കുമാര്‍ കൃത്യം നടത്തിയതിനുശേഷം ഒളിവില്‍പോയി.

? ഇടുക്കി പൈനാവില്‍ ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ ഒളിവിലിരിക്കെ വീണ്ടുമെത്തി ഇവരുടെ വീടുകള്‍ക്കും തീയിട്ടു. ഭാര്യ മാതാവിനെ കൊല്ലാന്‍ ആയിരുന്നു രണ്ടാമതായുണ്ടായ ആക്രമണമെന്ന് ഇടുക്കി എസ് പി ടി കെ വിഷ്ണു പ്രദീപ് പറഞ്ഞു.

? കോയമ്പത്തൂര്‍ മധുക്കരയില്‍ മലയാളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 4 പേര്‍ അറസ്റ്റില്‍. പട്ടിമറ്റം സ്വദേശി അസ്ലം സിദ്ദിഖും സുഹൃത്തുക്കളുമാണ് മുഖംമൂടി സംഘത്തിന്റെ ആക്രമത്തിനിരയായത്. അറസ്റ്റിലായ 4 പേരില്‍ രണ്ട് പേര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ്.

? അമിതമായി പൊറോട്ട നല്‍കിയതിന് പിന്നാലെ കൊല്ലം വെളിനല്ലൂര്‍ സ്വദേശി അബ്ദുള്ളയുടെ ഫാമിലെ അഞ്ച് പശുക്കള്‍ ചത്തു. അബ്ദുള്ളയുടെ ഫാമില്‍ 35 പശുക്കളാണുണ്ടായിരുന്നത്. നിലവില്‍ ഒമ്പത് പശുക്കള്‍ ചികിത്സയിലാണ്.

?? ദേശീയം ??

? ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ മനുഷര്‍ക്കോ നിര്‍മിത ബുദ്ധി വഴിയോ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്നും സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്‌ക്. കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോ റിക്കോയിലെ പ്രൈമറി തെരഞ്ഞെടുപ്പിനിടെ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ഉണ്ടായെന്ന വിവാദം തുടരുമ്പോഴാണ് ഇവിഎം യന്ത്രങ്ങളെ കുറിച്ച് ഇലോണ്‍ മസ്‌ക് പ്രതികരിച്ചത്.

? ലോക്സഭയില്‍ ഈമാസം 26നു നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഘടകക്ഷിയായ ടിഡിപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇന്ത്യാസഖ്യം പിന്തുണയ്ക്കുമെന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്. സ്പീക്കര്‍ പദവിയില്‍നിന്ന് ബിജെപിയെ അകറ്റിനിര്‍ത്തുകയും എന്‍ഡിഎയില്‍ അസ്വാരസ്യം സൃഷ്ടിക്കുകയുമാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം.

? കര്‍ണാടകയില്‍ പെട്രോള്‍, ഡീസല്‍ വിലവര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പുതുക്കിയ ഇന്ധനനിരക്ക് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാരിന് സഹായകരമാകുമെന്നും മൂന്ന് രൂപ വില വര്‍ധിപ്പിച്ചെങ്കിലും നിരക്ക് രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് കുറവാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

? പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത , ഭാരതീയ സാക്ഷ്യ എന്നീ നിയമങ്ങളാണ് ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തിലാവുന്നത്. 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമം, 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം , 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്കു പകരമാണ് ഇവ നിലവില്‍ വരുന്നത്. ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ മാറുകയാണ്. കൂടിയാലോചനകള്‍ക്കുശേഷം, നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

? കുടിവെള്ളക്ഷാമത്തില്‍ ദില്ലി ചത്തര്‍പൂരിലെ ജല ബോര്‍ഡിന്റെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ജല ബോര്‍ഡിന്റെ ജനല്‍ ചില്ലുകള്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. മുന്‍ എംപി രമേശ് ബിധുരിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ഇടയിലാണ് ജനല്‍ ചില്ലുകള്‍ തകര്‍ത്തത്.

?മധ്യപ്രദേശിലെ മദ്യ നിര്‍മ്മാണ ശാലയില്‍ ബാലവേലക്കിരയാക്കിയ 50 കുട്ടികളെ കണ്ടെത്തി രക്ഷപ്പെടുത്തി. സ്ഥാപനത്തില്‍ കുട്ടികളെ എത്തിച്ച് 15 മണിക്കൂറോളം ജോലിയെടുപ്പിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫാക്ടറി ഉടമയ്ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തു.

? വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റ് 15-നുള്ളില്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളേയും വിവിധ റൂട്ടുകളേയും ബന്ധിപ്പിച്ച് 2029-ഓടെ 250-ഓളം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കിലിറക്കാനുള്ള ശ്രമം മന്ത്രാലയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറില്‍ പരമാവധി 160 കിലോമീറ്ററിലായിരിക്കും സര്‍വീസുകള്‍.

? പശുക്കളെ കടത്തിയെന്നാരോപിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ തെലങ്കാനയിലെ മേദക്കില്‍ നിരോധനാജ്ഞ. കുറ്റം ആരോപിച്ച് ആറ് യുവാക്കള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. പരിക്കറ്റ ഇവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിക്കും ഡോക്ടറുടെ കാറിനു നേരെയും ആക്രമണമുണ്ടായി. നഗരത്തില്‍ വ്യാപകമായി ഒരു വിഭാഗത്തിന്റെ കടകള്‍ തല്ലിത്തകര്‍ത്തു. ഇതിന് നേതൃത്വം നല്‍കിയ ബിജെപി മേദക് ജില്ലാധ്യക്ഷന്‍ ഗദ്ദം ശ്രീനിവാസടക്കം 13 നേതാക്കളെ അറസ്റ്റ് ചെയ്തു.

? മധ്യപ്രദേശിലെ മാണ്ട്ലയില്‍ ഫ്രിഡ്ജില്‍ ബീഫ് കണ്ടെത്തിയതിന് പിന്നാലെ 11 വീടുകള്‍ ഇടിച്ചു നിരത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. മേഖലയില്‍ അനധികൃതമായി ബീഫ് കച്ചവടം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാല്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായാണ് വീടുകള്‍ നിര്‍മ്മിച്ചതെന്ന് ആരോപിച്ചാണ് വീടുകള്‍ തകര്‍ത്തത്. പശുക്കളെ കശാപ്പ് ചെയ്യുന്നത് മധ്യപ്രദേശില്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

?? അന്തർദേശീയം ??

? ജപ്പാനില്‍ ഭീതി പടര്‍ത്തി മാംസം തിന്നുന്ന ബാക്ടീരിയ. ശരീരത്തില്‍ കടന്നാല്‍ 48 മണിക്കൂറിനുള്ളില്‍ രോഗിയുടെ ജീവനെടുക്കാന്‍ ശേഷിയുള്ള ബാക്ടീരിയ കാരണം ‘സ്ട്രെപ്റ്റോകോകല്‍ ടോക്സിക് ഷോക് സിന്‍ഡ്രോം എന്ന രോഗമാണ് ഉണ്ടാവുക. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെയാണ് രോഗം ജപ്പാനില്‍ വ്യാപകമായതെന്നാണ് റിപ്പോര്‍ട്ട്.

കായികം ?

? ടി20 ക്രിക്കറ്റ് ലോകകപ്പില്‍ സ്‌കോട്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് 5 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ലണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ രണ്ട് പന്തുകള്‍ ശേഷിക്കേ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

? ടി20 ക്രിക്കറ്റ് ലോകകപ്പിലെ മറ്റൊരു മത്സരത്തില്‍ പാകിസ്ഥാന്‍ അയര്‍ലണ്ടിനെതിരെ വിയര്‍ത്തു ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിനെ 106 ന് 9 എന്ന ചെറിയ സ്‌കോറിലൊതുക്കാന്‍ പാകിസ്ഥാന് സാധിച്ചു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ ഒരു വേള 62 ന് 6 എന്ന നിലയില്‍ പരുങ്ങുന്നതാണ് കണ്ടത്. നിര്‍ണായക വേളയില്‍ 32 റണ്‍സോടെ പുറത്താകാതെ നിന്ന ബാബര്‍ അസമിന്റെ ഇന്നിങ്‌സാണ് പാക് ടീമിനെ വിജയത്തിലേക്ക നയിച്ചത്.

? യുറോ കപ്പ് ഫുട്ബോളില്‍ പോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് നെതര്‍ലണ്ട്സ്. മറ്റൊരു മത്സരത്തില്‍ സ്ലോവേനിയ ഡെന്‍മാര്‍ക്കിനെ സമനിലയില്‍ പിടിച്ചു. രണ്ട് പേരും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ സെര്‍ബിയയെ മടക്കമില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച ഇംഗ്ലണ്ടിന് യൂറോ കപ്പില്‍ വിജയത്തുടക്കം.

നാലു വർഷ ബിരുദം, കോളേജ് അധ്യാപകർക്ക് മന്ത്രിയുടെ ക്ലാസ്

തിരുവനന്തപുരം. നാലു വർഷ ബിരുദം. കോളേജ് അധ്യാപകർക്ക് മന്ത്രിയുടെ ക്ലാസ്. ക്ലാസ് ഈ മാസം 28 ന് ഉച്ചക്ക്
രണ്ടുമുതൽ നാലുമണി വരെ. എല്ലാ യൂണിവേഴ്സിറ്റികളിലെയും അധ്യാപകരും വകുപ്പ് തലവൻമാരും പങ്കെടുക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഉത്തരവ് ചട്ടവിരുദ്ധമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ ചൂണ്ടിക്കാട്ടി. സര്ക്കാർ അക്കാദമിക കാര്യങ്ങളിൽ ഇടപെടരുത് എന്ന കോടതി വിധിയുടെ ലംഘമാണിത്. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ഡിജിറ്റൽ റീസർവെക്ക് മുന്നോടിയായി എന്തുവേണം സെമിനാര്‍ നടത്തി

ശാസ്താംകോട്ട.ഡിജിറ്റൽ റീസർവെക്ക് മുന്നോടിയായി ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പായി ഉദ്യോഗസ്ഥർ നമ്മുടെ വീടുകളിൽ എത്തുമ്പോഴും ഭൂവുടമകൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വളരെ ആധികാരികമായ അറിവ് നല്‍കി വേങ്ങ എന്‍എസ്എസ് കരയോഗത്തില്‍ നടത്തിയ സെമിനാർ വ്യത്യസ്തമായ അനുഭവമായി. പ്രസിഡന്‍റ് സി. മണിയൻപിള്ള അദ്ധ്യക്ഷത വഹിച്ച സെമിനാർ ഗ്രാമപഞ്ചായത്തംഗം ശ്രീമതി. റഫിയാനവാസ് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്തംഗങ്ങളായ അഡ്വ. അനിത അനീഷ് , വൈ. ഷാജഹാൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കരുനാഗപ്പള്ളി റീസർവെ സൂപ്രണ്ട് താര.എസ് ,ഹെഡ്സർ വെയർ മുജീബ്. എ എന്നിവർ ക്ലാസ്സുകൾ നയിച്ചു. സർവെയർമാരായ അനുഷ, അമീന കബീർ എന്നിവർ പങ്കെടുത്തു. സെമിനാറിൽ പങ്കെടുത്തവർ ഉന്നയിച്ച സംശയങ്ങൾക്ക് സർവ്വെ സൂപ്രണ്ട് മറുപടി നൽകി.ജി.രാധാകൃഷ്ണ പിള്ള സ്വാഗതവും മായാറാണി നന്ദിയും പറഞ്ഞു.

ഞെട്ടല്‍,നീറ്റ് ചോദ്യപേപ്പർ ചോർച്ച , പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ കണ്ടെടുത്തു

ന്യൂഡെല്‍ഹി. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ ബീഹാർ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ കണ്ടെടുത്തു.ചോദ്യപേപ്പർ ആവശ്യപ്പെട്ട ഉദ്യോഗാർത്ഥികൾ 30 ലക്ഷം രൂപ മാഫിയയ്ക്ക് നൽകിയതായി സംശയിക്കുന്ന 6 പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ ആണ് കണ്ടെത്തിയത്.ബന്ധപ്പെട്ട ബാങ്കുകളിൽ നിന്ന് അക്കൗണ്ട് ഉടമകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷിച്ച് വരുന്നതായി പോലീസ് അറിയിച്ചു.

പേപ്പർ ചോർച്ച കേസിൽ ബീഹാർ സ്വദേശികളായ നാല് ഉദ്യോഗാർത്ഥികളെയും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 13 പേരെ EOU ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ചോദ്യപേപ്പറുകൾക്കായി തങ്ങളുടെ രക്ഷിതാക്കൾ 30 ലക്ഷത്തിലധികം രൂപ നൽകിയതായി ഉദ്യോഗാർത്ഥികൾ വെളിപ്പെടുത്തി.നീറ്റ് പരീക്ഷ ഫലവിവാദത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മയില്‍

തിരുവനന്തപുരം . തുറന്നടിച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മയില്‍ രംഗത്തുവന്നതോടെ വെട്ടിലായി ഇടതുപക്ഷം. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയാണ് മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മയില്‍ ചാനലിലൂടെ തുറന്നടിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രതിഫലിച്ചത് സര്‍ക്കാരിനോടുളള ജനങ്ങളുടെ എതിര്‍പ്പ്. ജനങ്ങളുടെ എതിര്‍പ്പ് ഇത്രത്തോളം ബാധിക്കുമെന്ന് പ്രതീക്ഷിച്ചില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ധാര്‍ഷ്ഠ്യമെന്ന തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ തളളിക്കളയാന്‍ കഴിയുന്നതല്ല. ജനങ്ങള്‍ പ്രതീക്ഷിക്കുന്ന നിലയിലേക്ക് വളരാന്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അത് ഭരണവിരുദ്ധവികാരമായി മാറുകയാണ് ചെയ്യുക ഇസ്മയില്‍ പറയുന്നു.

എളിമ ഉണ്ടായില്ലെന്നതിന് ഇസ്മയില്‍ കുറ്റപ്പെടുത്തുന്നത് സ്വന്തം പാര്‍ട്ടിയെക്കൂടിയാണ്. മുഖ്യമന്ത്രി പറഞ്ഞ എളിമ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായില്ല,ഇതും തിരിച്ചടിക്ക് കാരണമായി. മന്ത്രിമാരായി കഴിഞ്ഞാല്‍ പിന്നെ ആരോടും ബാധ്യതയില്ലെന്ന നിലയെടുത്താല്‍ പ്രതിസന്ധിയുണ്ടാകും. എല്ലാത്തിനും മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,മന്ത്രിമാരും പുനപരിശോധന നടത്തണമെന്നും കെഇ ഇസ്മയില്‍. സിപിഐ തിരുവനന്തപുരം ജില്ലാ യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഇസ്മയില്‍ മുഴുവന്‍ സംവിധാനത്തെയുമാണ് പരാജയത്തിന് കാരണമായി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

എം സി റോഡിൽ മാന്തുകയിൽ വാഹനാപകടം

ചെങ്ങന്നൂര്‍. എം സി റോഡിൽ മാന്തുകയിൽ വാഹനാപകടം. ചെങ്ങന്നൂർ ബുധനൂർ സ്വദേശി സഞ്ചാരിച്ചിരുന്ന കാറും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന 4 പേർക്ക് പരിക്കേറ്റു

പുലർച്ചെ 5.45 ആണ് അപകടം ഉണ്ടായത്. കാറിൽ സഞ്ചരിച്ച പ്രസന്നൻ ഭാര്യ ജയ പ്രസന്നൻ, മക്കൾ അനുപ്രിയ, ദേവപ്രിയ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് പറ്റിയവരെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പ്രസന്നൻ, ജയ എന്നിവരുടെ നില ഗുരുതരം ആണ്. തിരുവനന്തപുരം എയർപോർട്ടിൽപോയിവരികയായിരുന്നു പ്രസന്നനും കുടുംബവും. കണ്ണൂരിൽ നിന്നും വെട്ടുകല്ലുമായി കൊടുമണ്ണിന് പോയ ലോറിയാണ് അപകടത്തിൽ പെട്ടത്

കനത്ത തോൽവി മണ്ഡലാടിസ്ഥാനത്തിൽ സമഗ്രമായി പരിശോധിക്കാൻ സിപിഎം

തിരുവനന്തപുരം. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി മണ്ഡലാടിസ്ഥാനത്തിൽ സമഗ്രമായി പരിശോധിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം.
കാല കാലങ്ങളായി പാർട്ടിക്ക് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളിൽ ചോർച്ചയുണ്ടായത് തോൽവിയുടെ ആക്കം കൂട്ടിയെന്ന് ഇന്നലെ ചേർന്ന സിപിഐഎം സെക്രട്ടറിയേറ്റിൽ ചർച്ചയുണ്ടായി. മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്ക്കാണ് സിപിഐഎം തീരുമാനം. പത്തനംതിട്ട അടക്കം വൻതോതിൽ പാർട്ടി വോട്ടുകൾ ചോർന്ന ഇടങ്ങളിൽ അന്വേഷണത്തിന് പ്രത്യേക കമ്മീഷനെ നിയോഗിക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്.ഇതുൾപ്പെടെ തിരുത്തൽ നടപടികളുടെ മാർഗ്ഗരേഖ തയ്യാറാക്കാനും ധാരണയായി.

ഇന്നത്തെ സെക്രട്ടറിയേറ്റിനു ശേഷം നാളെ മുതൽ നടക്കുന്ന സംസ്ഥാനം കമ്മിറ്റിയിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ ഈ കാര്യങ്ങൾ ഉൾപ്പെടുത്തിയേക്കും. ജില്ലാ കമ്മറ്റികളിൽ നിന്നുള്ള തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകളും സംസ്ഥാന നേതൃയോഗം ചർച്ച ചെയ്യുന്നുണ്ട്. ഭരണവിരുദ്ധ വികാരമാണ് മിക്ക ജില്ലാ കമ്മിറ്റികളും വൻ തോൽവിയുടെ മുഖ്യ കാരണമായി വിലയിരുത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.
കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെയും മഴ മുന്നറിയിപ്പുണ്ട്.മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.എന്നാൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തും തമിഴ്നാട് തീരത്തും ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

പോലീസ് സ്റ്റേഷനിൽ പാമ്പ് കയറുന്നത് സിസിടിവിയില്‍ കണ്ടു, പിന്നെ നടന്നത്

പത്തനംതിട്ട. പോലീസ് സ്റ്റേഷനിൽ പാമ്പ് കടന്നുകയറുന്നതായി സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവം പത്തനംതിട്ട പെരുമ്പെട്ടി പോലീസ് സ്റ്റേഷനിൽ.പാമ്പ് സ്റ്റേഷനിലുള്ളിലൂടെ ഇഴഞ്ഞു നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ പാമ്പ് പുറത്തുപോയതായി കാണാന്‍ ആയില്ല. ഇതോടെ പരിഭ്രാന്തിയായി. ഏറെ നേരം നടന്ന പരിശോധനയിലും പാമ്പിനെകണ്ടെത്താനായില്ല.

വീട്ടിൽ നിന്ന് വിളിച്ചിറക്കി യുവാവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി

തിരുവനന്തപുരം. ബാലരാമപുരത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി.
ആലുവിള കരിമ്പിലാവിള വീട്ടിൽ ബിജു (40)ആണ് കൊല്ലപ്പെട്ടത്.ബാലരാമപുരം വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാറാണ് ബിജുവിനെ കുത്തിക്കൊലപ്പെടുത്തിയത്.
വീട്ടിൽ നിന്ന് വിളിച്ചിറക്കി സമീപത്തെ കനാൽ കരയിൽ എത്തിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.മുൻവൈരാാഗ്യം ആയിരിക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കൊല്ലപ്പെട്ട ബിജുവും പ്രതി കുമാറും സുഹൃത്തുക്കളായിരുന്നുവെന്നും ഇരുവരും
രാവിലെ മുതൽ ബിജുവിന്റെ വീടിന് സമീപം ഇരുന്നു മദ്യപിക്കുന്നത് കണ്ടതായും നാട്ടുകാർ പറയുന്നു. മദ്യപാനത്തിനിടയ്ക്ക് വാക്കേറ്റം ഉണ്ടാവുകയും ഇരുവരും പിരിഞ്ഞു പോവുകയും ചെയ്തു. പിന്നാലെ വൈകുന്നേരം 6 മണിയോടെ
കുമാർ ബിജുവിന്റെ വീട്ടിലെത്തി വിളിച്ചിറക്കി പുറത്തുകൊണ്ടുപോയി ആക്രമിക്കുകയായിരുന്നു എന്നുമാണ് നാട്ടുകാരുടെ ഭാഷ്യം. പ്രതി കുമാർ ഒളിവിലാണ്. ഇയാൾക്കായി ബാലരാമപുരം പോലീസ് തെരച്ചിൽ ഊർജിതമാക്കി.
ബിജുവിന്റെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി