Home Blog Page 2606

തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തിൽ ക്രൈസ്തവ സഭാ നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്.തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തിൽ ക്രൈസ്തവ സഭാ നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചില വിഭാഗങ്ങളുടെ നേതാക്കളും ബിജെപിയും പരസ്പര ധാരണയുണ്ടാക്കിയിരുന്നുവെന്നും രാജ്യത്ത് അക്രമങ്ങൾക്ക് നേതൃത്വം നൽകിയവരെ പിന്തുണച്ചത് ശരിയോ എന്ന് ഇനിയെങ്കിലും ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നടക്കുന്ന എന്‍ജിഒ യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി, മുസ്ലിം ലീഗിനെ രൂക്ഷമായി വിമർശിച്ചു.

സമ്മർദങ്ങൾക്ക് വഴങ്ങിയാണ് തൃശൂരിൽ ബിജെപിയെ വിജയിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.യുഡിഎഫിൻ്റെ വിജയത്തിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മുസ്ലിം ലീഗിനെ രൂക്ഷമായി വിമർശിച്ചു. നാല് വോട്ടിന് വേണ്ടി ആരുമായും കൂട്ടുകൂടുന്നവരായി ലീഗ് മാറി.

ഭരണ വിരുദ്ധ വികാരമല്ല കേരളത്തിലെ തോൽവിക്ക് കാരണമെന്നും, ബിജെപി സർക്കാരിനെതിനായ മുന്നേറ്റം UDFന് നേട്ടമായെന്നും മുഖ്യമന്ത്രി. ബിജെപിയും കോൺഗ്രസും കേരളത്തിന് പുറത്ത് ഏറ്റുമുട്ടുമെങ്കിലും
കേരളത്തിൽ സമവായമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. എന്‍ജിഒ യൂണിയൻ 61 ആം സംസ്ഥാന സമ്മേളനത്തിൻ്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള നീക്കം, ഇളകി പ്രതിപക്ഷം

കോഴിക്കാട്.ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ.കെ രമ എംഎൽഎ. വിഷയത്തിൽ പരാതിയുമായി
ഗവർണറെ കാണുമെന്നും കെ.കെ രമ പറഞ്ഞു. തെറ്റില്‍ നിന്ന് തെറ്റിലേക്കാണ് സിപിഐഎം നീങ്ങുന്നതെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

കൊലയാളി സംഘത്തിൻപ്പെട്ട മൂന്ന് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തെ കടുത്ത ഭാഷയിലാണ് കെ കെ രമ വിമർശിച്ചത്. ആഭ്യന്തര മന്ത്രി അറിയാതെ ഒന്നുംനടക്കില്ല. സി.പിഎം നേതൃത്വത്തിന് ഈ പ്രതികളെ ഭയമുള്ളതുകൊണ്ടാണ് അവരുടെ താത്പര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്നതെന്നും കെകെ രമ പറഞ്ഞു

മൂന്ന് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം. നിയമവിരുദ്ധമെന്ന് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.

പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള സർക്കാർ നീക്കം വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ .സിപിഐഎം തെറ്റ് തിരുത്തുകയല്ല തെറ്റിൽ നിന്നും തെറ്റിലേക്ക് പോവുകയാണെന്നും വിഡി സതീശൻ

എന്നാൽ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ വിചാരിച്ചാലോ എതെങ്കിലും റിപ്പോർട്ട്‌ തേടിയാലോ ശിക്ഷായിളവു കിട്ടാനോ പ്രതിയെ വിട്ടയക്കാനോ സാധിക്കില്ലെന്നും എന്നാൽ Crpc 432 പ്രകാരം പ്രതികളുടെ ശിക്ഷയിൽ ഇളവ് വരുത്താൻ നിയമം അധികാരം നൽകുന്നുണ്ടെന്നുമായിരുന്നു മന്ത്രി പി രാജീവ് ൻ്റെ പ്രതികരണം

നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ. ഹൈക്കോടതി വിധി മറികടക്കാനുള്ള പിണറായി സർക്കാറിൻ്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പത്രകുറിപ്പിലൂടെ വ്യക്തമാക്കി.
2012 മെയ് 4 ന് 51 വെട്ടാൽ ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതു മുതൽ സി.പിഎം നേതൃത്വം പ്രതിക്കൂട്ടിലാണ്. ഏറ്റവും ഒടുവിൽ രണ്ട് പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയതും സി.പി ഐ എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു

മുഖ്യമന്ത്രിയെ ആരു വിമര്‍ശിച്ചു,ഉദയഭാനു

പത്തനംതിട്ട . മുഖ്യമന്ത്രിക്ക് എതിരായി വിമർശനം നടന്നതായ വാർത്തകൾ തള്ളി സിപിഐഎം ജില്ലാ നേതൃത്വം. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിക്കെതിരെ ഒരു വിമർശനവും ഉണ്ടായില്ലെന്ന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു

പ്രവർത്തനങ്ങളിൽ തിരുത്താൻ എന്തെങ്കിലും ഉണ്ടോ എന്ന് ജില്ലാക്കമ്മിറ്റി പരിശോധിക്കും .പത്തനംതിട്ട കൊടുമണ്ണിൽ മന്ത്രിയുടെ ഭർത്താവ് പറഞ്ഞിട്ടല്ല, താൻ പറഞ്ഞിട്ടാണ് പുറമ്പോക്ക് അളന്നു തിരിക്കുന്നത് എന്നും കെ പി ഉദയഭാനു പറഞ്ഞു.

മറ്റന്നാൾ മുതൽ മിൽമാ സമരം

തിരുവനന്തപുരം: മിൽമ തൊഴിലാളികൾ മറ്റെന്നാൾ മുതൽ സമരത്തിന് .സംയുക്ത തൊഴിലാളി യൂണിയൻ്റെ നേതൃത്തിലാണ് സമരം.ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ടാണ് സമരം. ലേബർ കമ്മീഷണർ തൊഴിലാളി യൂണിയൻ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

ശ്രീനാരായണ ഗുരുവിന്റെ ചിത്രം വച്ച് ജാതി പറയുന്നു,വെള്ളാപ്പള്ളി നടേശനെതിരെ സ്വാമി ഭദ്രാനന്ദ

തിരുവനന്തപുരം . വെള്ളാപ്പള്ളി നടേശനെതിരെ സ്വാമി ഭദ്രാനന്ദ. ശ്രീനാരായണ ഗുരുവിന്റെ ചിത്രം വച്ച് വെള്ളാപ്പള്ളി നടേശൻ ജാതി പറയുന്നു, വിലപേശുന്നു.ശ്രീനാരായണഗുരുവിനെ അധിക്ഷേപിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ.സമുദായത്തിന് വേണ്ടിയല്ല എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സംസാരിക്കുന്നത്. മത തീവ്രവാദത്തിനെതിരെ സംസാരിക്കാൻ വെള്ളാപ്പള്ളി നടേശന് യോഗ്യതയില്ല

രാഷ്ട്രീയ കാഴ്ചപ്പാടോടെ വ്യത്യസ്ത നിലപാടുകളാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്നും ഭദ്രാനന്ദ ആരോപിച്ചു.

അടൂരിൽ ബസിൽ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ പ്രതിയെ റിമാൻ്റ് ചെയ്തു

അടൂര്‍: കെ എസ് ആർ റ്റി സി ബസ്സിൽ സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ അടൂർ മുണ്ടപ്പള്ളി സ്വദേശിയായ പ്രതി രാധാകൃഷ്ണ പിള്ളയെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്കയച്ചു.
പ്രതിയുടെ മുഖത്തടിച്ച സംഭവത്തിൽ അമ്മക്കെതിരെ പ്രതി നൽകി . വരും ദിവസങ്ങളിൽ വിദ്യാർത്ഥിനിയുടെയും മാതാവിൻ്റെയും മൊഴി വിശദമായി രേഖപ്പെടുത്തും.

സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് പ്രതിയെ അടിച്ചതെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. നിയമപരമായി നടപടികളുമായി മുന്നോട്ടു പോകുമെന്നും അമ്മ വ്യക്തമാക്കി.

കഴിഞ്ഞദിവസം വൈകുന്നേരമാണ് അടൂർ ഏനാത്ത് വെച്ച് കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടാകുന്നത്. പിന്നാലെയാണ് വിവരം അറിഞ്ഞെത്തിയ അമ്മ പ്രതി രാധാകൃഷ്ണപിള്ളയുടെ മുഖത്തടിച്ചത്. അടിയിൽ പ്രതിയുടെ മൂക്കിന്റെ പാലം തകർന്നു. പ്രതി തനിക്കും മകൾക്കും നേരെ അസഭ്യ വർഷം നടത്തിയെന്നും സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് മുഖത്തടിച്ചതെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
അതേസമയം പ്രതി രാധാകൃഷ്ണപിള്ളയുടെ പരാതിയിൽ ഉടൻ അമ്മയ്ക്കെതിരെ കേസെടുക്കേണ്ട എന്നാണ് പോലീസ് തീരുമാനം. വിശദമായ മെഡിക്കൽ റിപ്പോർട്ടുകൾ ലഭിച്ചശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

സംസ്ഥാന ഇന്റർ പോളി കലോത്സവത്തിനിടെ വീണ്ടും സംഘർഷം

തൃശൂര്‍. കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന ഇന്റർ പോളി കലോത്സവത്തിനിടെ വീണ്ടും സംഘർഷം. കുന്നംകുളം ടൗൺഹാളിൽ ഇന്ന് ഒന്നരയോടെയാണ് സംഘർഷമുണ്ടായത്. ഇന്നലെ രാത്രി വിദ്യാർഥികൾ ഇന്റർപോളി കലോത്സവം നടക്കുന്ന കുന്നംകുളം കിഴൂരിലെ പോളിടെക്നിക് കോളേജിന് മുൻപിലെ റോഡിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ്കുന്നംകുളം ടൗൺഹാളിൽ ഇന്ന് സംഘർഷമുണ്ടായത്

കുന്നംകുളം ടൗൺഹാളിലേക്ക് കൂട്ടമായെത്തിയ വിദ്യാർത്ഥികളെ കണ്ട് പോലീസ് ഇവരെ തടയാൻ ശ്രമിക്കുകയും തുടർന്ന് പോലീസും വിദ്യാർത്ഥികളും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു

സിൽവർ ലൈനിന് അനുമതി വേണമെന്ന് വീണ്ടും കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് കേരളം

തിരുവനന്തപുരം:
സിൽവർ ലൈന് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യമുന്നയിച്ച് കേരളം. ധനമന്ത്രിമാരുടെ ബജറ്റിന് മുന്നോടിയായുള്ള യോഗത്തിലാണ് കെഎൻ ബാലഗോപാൽ ഇക്കാര്യമുന്നയിച്ചത്. വർധിച്ച് വരുന്ന ഗതാഗത ആവശ്യങ്ങൾ കുറ്റമറ്റ രീതിയിൽ നിറവേറ്റാൻ നിലവിലെ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്നും കേരളം പറഞ്ഞു.

സംസ്ഥാനത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ രണ്ട് വർഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

ഈ വർഷത്തെ കടമെടുപ്പ് പരിധി ജിഡിപിയുടെ മൂന്നര ശതമാനമായി ഉയർത്തണം. കേന്ദ്ര സംസ്ഥാന നികുതി പങ്കുവെക്കൽ അനുപാതം 50:50 ആക്കി മാറ്റണമെന്നും കേരളം ആവശ്യമുന്നയിച്ചു

വെള്ളറടയിലെ എട്ടാം ക്ലാസ്സുകാരൻ്റെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം: വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.
വെള്ളറട, അമ്പലം സ്വദേശിയായ അരുളാനന്ദകുമാർ ,ഷൈനി ദമ്പതികളുടെ മകൻ അബി എന്ന് വിളിക്കുന്ന അഖിലേഷ് കുമാ (13)റിനെ ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. വാഴിച്ചൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
ജനാലയിൽ തൂങ്ങിയ നിലയിലായിരുന്നു. കൈകൾ പിന്നിൽ നിന്ന് കൂട്ടി കെട്ടിയിരുന്നു.സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.അതു കൊണ്ട് തന്നെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ പരാതി നൽകി.
വെള്ളറട പോലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലത്ത് കൈകഴുകാന്‍ വെള്ളം കോരി നല്‍കിയില്ല; അമ്മയുടെ കൈ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍

കൊല്ലം: കൈകഴുകാന്‍ വെള്ളം കോരി നല്‍കാത്തതിന്റെ പേരില്‍ അമ്മയുടെ കൈ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി നസറുദ്ദീനാണ് അറസ്റ്റിലായത്. തോട്ടുങ്ങല്‍ സ്വദേശി കുല്‍സം ബീവിയുടെ ഇടതുകൈയ്യാണ് ജൂണ്‍ 16ന് മകന്‍ വിറകുകൊള്ളികൊണ്ട് തല്ലിയൊടിച്ചത്.
സംഭവദിവസം വൈകിട്ട് നാലരയോടെ വീട്ടിലെത്തിയ നസറുദ്ദീന്‍ ഭക്ഷണം വിളമ്പി നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഇറച്ചിക്കറിയില്‍ നെയ്യ് കൂടുതലാണെന്നു പറഞ്ഞ് അമ്മയെ അസഭ്യം പറഞ്ഞു. കട്ടിലില്‍നിന്ന് വലിച്ചിഴച്ച് അമ്മയെ കിണറ്റിന്‍ കരയില്‍ കൊണ്ടുചെന്ന് വെള്ളം കോരി നല്‍കാന്‍ ആവശ്യപ്പെട്ടു. അനുസരിക്കാന്‍ താമസിച്ചു എന്നു പറഞ്ഞായിരുന്നു ആക്രമണം.
ജാമ്യമില്ലാത്ത വകുപ്പ് ചേര്‍ത്താണ് ഇയാളെ കടയ്ക്കല്‍ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഇയാള്‍ വീട്ടില്‍ സ്ഥിരം പ്രശ്നമുണ്ടാക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ പരാതിയിലായിരുന്നു അറസ്റ്റ്.