കൊച്ചി. മുകേഷ് അടക്കമുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ വീണ്ടും പരാതി. നടി തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് ബന്ധുവായ യുവതിയുടെ പരാതി. പ്രായപൂർത്തിയാകുന്നതിന് മുൻപുള്ള ചിത്രങ്ങൾ അടക്കം പങ്കുവെച്ചു. എറണാകുളം റൂറൽ എസ്പിക്കാണ് പരാതി നൽകിയത്. യുവതി ആദ്യം നൽകിയ പരാതിയിൽ ഇന്ന് ഡിവൈഎസ്പി മൊഴി എടുക്കും
ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കുഴഞ്ഞു വീണ യാത്രക്കാരൻ വിമാനത്താവളത്തിൽ മരണമടഞ്ഞു
.കൊച്ചി. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കുഴഞ്ഞു വീണ യാത്രക്കാരൻ വിമാനത്താവളത്തിൽ മരണമടഞ്ഞു. അമേരിക്കൻ പൗരത്വമുള്ള മലയാളി സൈമൺ ജിമ്മി വെട്ടുകാട്ടിലാണ് മരണമടഞ്ഞത്. പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ഇദ്ദേഹം ഡ്യൂട്ടി ഫ്രീയിൽ സാധനങ്ങൾ തിരയുന്നതിനിടയിലാണ് ദേഹാസ്വസ്ഥനായത്. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്, കെജ്രിവാൾ ഇന്ന് പ്രചരണത്തിന് ഇറങ്ങും
ചണ്ഡീഗഡ്.ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് പ്രചരണത്തിന് ഇറങ്ങും.. ഹരിയാനയിലെ 13 മണ്ഡലങ്ങളിൽ ആണ് പ്രചരണം. പ്രവർത്തകരെയും മണ്ഡലത്തിലെ ജനങ്ങളെയും അരവിന്ദ് കെജ്രിവാൾ അഭിസംബോധന ചെയ്യും. ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനുശേഷം ഉള്ള ആദ്യ പൊതു പരിപാടിയാണിത്.
ഹരിയാനയിലെ ജഗദ്രിയിൽ അരവിന്ദ് കെജ്‌രിവാൾ റോഡ് ഷോ നടത്തും. ‘
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് ഹരിയാനയിൽ പ്രചരണത്തിന് എത്തും. കുരുക്ഷേത്രയിലെ ബിജെപിയുടെ പ്രചാരണ റാലിയിൽ പ്രധാനമന്ത്രി സംസാരിക്കും.
കലവൂരിൽ 73കാരിയെ കൊന്നു കുഴിച്ചുമൂടിയ കേസ്, പ്രതികളുമായി അന്വേഷണസംഘം കർണാടകയിലേക്ക്
ആലപ്പുഴ. കലവൂരിൽ 73കാരി സുഭദ്രയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ പ്രതികൾ ശർമ്മിളയും മാത്യുസ്സുമായി അന്വേഷണസംഘം
കർണാടകയിലേക്ക് തിരിച്ചു.
പ്രതികൾ ഒളിവിൽ കഴിഞ്ഞ ഉഡുപ്പിയിലും സുഭദ്രയുടെ സ്വർണാഭരണങ്ങൾ വിറ്റ മണിപ്പാലിലെ ജ്വല്ലറിയിലും എത്തിച്ച് തെളിവെടുക്കും. ഇന്നലെ ഇരുപ്രതികളെയും കൊല നടന്ന കലവൂർ കോർത്തശേരിയിലെ വാടക വീട്ടിലെത്തിച്ചു തെളിവെടുത്തിരുന്നു. സുഭദ്രേ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാളും സുഭദ്രയുടെ മറ്റു വസ്ത്രങ്ങളും കത്തിച്ച സ്ഥലം പ്രതികൾ കാണിച്ചുകൊടുത്തു. സുഭദ്രയുടെ മൊബൈൽ ഫോൺ ആഭരണങ്ങൾ, ബാഗ് തുടങ്ങിയവ ഇനിയും കണ്ടെടുക്കേണ്ടതുണ്ട്. 8 ദിവസത്തേക്കാണ് കോടതി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. റിമാൻഡിലുള്ള മൂന്നാം പ്രതി റൈനോൾഡിനായി പിന്നീട് കസ്റ്റഡി അപേക്ഷ നൽകും. മണ്ണഞ്ചേരി സിഐ MK. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കർണാടകയിലേക്ക് തിരിച്ചത്.
എൻസിപി അനുനയ തീരുമാനത്തിന് ദേശീയ നേതൃത്വം
തിരുവനന്തപുരം. എൻസിപി അനുനയ തീരുമാനത്തിന് ദേശീയ നേതൃത്വം ശ്രമിക്കും. മന്ത്രിസ്ഥാനം കൈമാറാൻ ശശീന്ദ്രൻ തയ്യാറായാൽ സംസ്ഥാന അധ്യക്ഷ പദവി നൽകും. നിർദ്ദേശം ദേശീയ അധ്യക്ഷൻ ശശീന്ദ്രനെ അറിയിക്കുമെന്ന് വിവരം.
പാർട്ടി പുനസംഘടനയുമായി ബന്ധപ്പെട്ട ശശീന്ദ്രന്റെ നിർദ്ദേശങ്ങളും മന്ത്രിസ്ഥാനം രാജിവയ്ക്കാം എന്ന് സമ്മതിച്ചാൽ അംഗീകരിക്കും
കേരളത്തിലെ ഏറ്റവും പൊക്കമുള്ള വ്യക്തി; കമറുദീൻ അന്തരിച്ചു
തൃശൂർ: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി എന്ന റെക്കോർഡിന് ഉടമയായിരുന്ന പാവറട്ടി സ്വദേശി പണിക്കവീട്ടിൽ കമറുദീൻ (61) അന്തരിച്ചു.
മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്നു. ഏഴടി 2 ഇഞ്ച് ആയിരുന്നു ഉയരം.
ടോൾമെൻ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായി കമറുദീനെ തിരഞ്ഞെടുത്തത്.
വിവിധ ഭാഷകളിലായി ഇരുപത്തഞ്ചിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
ഭാര്യ: ലൈല.
മക്കൾ: റയ്ഹാനത്ത്, റജീന
കാറില്‍ എത്തി ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു,രണ്ട്പേര്‍ പിടിയില്‍
കോഴിക്കോട് . മുക്കത്ത് ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടം. രണ്ട് പേർ മുക്കം പോലീസിൻ്റെ പിടിയിൽ. തിരുവമ്പാടി സ്വദേശികളായ വിബിൻ, നിഷാം എന്നിവരെയാണ് പിടികൂടിയത്. ഇവർക്ക് എതിരെ വധശ്രമം, മദ്യപിച്ച് വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചേർത്തു. ഇവർ ഓടിച്ച കാർ അമിതവേഗതയിൽ എത്തി ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചിരുന്നു. ബൈക്ക് യാത്രികരായ രണ്ട് പേർ ചികിത്സയിൽ. ബൈക്കിൽ നിന്ന് മദ്യക്കുപ്പികളും എയർഗണും കണ്ടെത്തിയിരുന്നു
സമൂഹ മാധ്യമം വഴി ബന്ധം സ്ഥാപിച്ച്പണവും സ്വര്‍ണവും തട്ടിയ ആള്‍ അറസ്റ്റില്‍
അഞ്ചല്‍: സമൂഹമാധ്യമം വഴി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് പണവും സ്വര്‍ണവും കൈക്കലാക്കുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്ത ആള്‍ അഞ്ചല്‍ പൊലീസിന്റെ പിടിയില്‍. തിരുവനന്തപുരം പോത്തന്‍കോട് അണ്ടൂര്‍കോണം സ്വദേശി മിഥുന്‍ഷാ (30) ആണ് പിടിയിലായത്. പണവും സ്വര്‍ണവും നഷ്ടപ്പെട്ട ഒരു യുവതിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം തുടരുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
ഇന്‍സ്റ്റഗ്രാമില്‍ ആര്‍മി ഉദ്യോഗസ്ഥന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തെറ്റിധരിപ്പിച്ചാണ് ഇയാള്‍ തട്ടുന്നത്. വിദേശത്ത് ഭര്‍ത്താക്കന്മാരുള്ള സ്ത്രീകളെയാണ് കൂടുതലും ഇരകളാക്കിയിട്ടുള്ളത്. സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സിഐ വി. ഹരീഷ്, എസ്ഐ പ്രതീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംവിധായകന്‍ വി കെ പ്രകാശ് അറസ്റ്റില്‍
യുവ എഴുത്തുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സംവിധായകന്‍ വി കെ പ്രകാശ് അറസ്റ്റില്‍. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊല്ലം പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി വികെ പ്രകാശിനെ ചോദ്യം ചെയ്തു വരികയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മൂന്നാം ദിവസവും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംവിധായകന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണു യുവ കഥകാരിയുടെ ആരോപണം.







































