Home Blog Page 2158

സൗദിയിൽ ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീണ മലയാളി നഴ്സ് അന്തരിച്ചു

റിയാദ്: സൗദിയിൽ മലയാളി നഴ്സ് അന്തരിച്ചു. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്‍റെയും ലീന ദിലീപിന്‍റെയും മകൾ ഡെൽമ ദിലീപ് (26) ആണ് മരിച്ചത്. സൗദി അറേബ്യയിലെ മദീന മൗസലാത്ത് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു

ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. സംസ്കാരം പിന്നീട്. സഹോദരി: ഡെന്ന ആന്‍റണി..

ന്യൂനമർദം ചക്രവാതച്ചുഴിയായി; കേരളത്തിൽ 7 ദിവസം മഴയ്ക്കു സാധ്യത

തിരുവനന്തപുരം: ആന്ധ്രാ – ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിനു മുകളിലായി രൂപപ്പെട്ട ന്യുനമർദം ഛത്തിസ്ഗഡിനു മുകളിൽ ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ഏഴു ദിവസം കേരളത്തിൽ നേരിയ / ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 25, 29 തീയതികളിൽ ശക്തമായ മഴ കിട്ടും. ബുധനാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടാണ്. ഞായറാഴ്ച എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെലോ അലർട്ടുണ്ട്.

മത്സ്യബന്ധനത്തിന് പോകരുത്

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ 25ന് മത്സ്യബന്ധനത്തിനു പോകരുതെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഉയർന്ന തിരമാല ജാഗ്രതാ നിർദേശം

തമിഴ്‌നാട് തീരത്ത് 26ന് ഉച്ചയ്ക്ക് 2.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

പാളത്തിൽ വാഹനം, സമീപം ട്രെയിൻ; കൊല്ലം കൂട്ടിക്കട റെയിൽവേ ഗേറ്റിൽ പരിഭ്രാന്തി

കൊല്ലം: റെയിൽവേ ഗേറ്റ് അടയ്ക്കാൻ വൈകിയതിനെ തുടർന്നു ട്രെയിൻ ഗേറ്റിനു സമീപം നിർത്തിയിട്ടു. ചൊവ്വാ വൈകിട്ട് ആറിന് കൂട്ടിക്കട റെയിൽവേ ഗേറ്റിലാണു സംഭവം. ട്രെയിൻ പോകാനായി ഗേറ്റ് അടയ്ക്കുന്നതിനിടെ ഇതിലെ ഇരുമ്പ് കമ്പി തലയിൽ തട്ടി സ്കൂട്ടർ യാത്രക്കാരി വീണു. ഇവരെ രക്ഷിച്ചു മാറ്റുന്നതിനിടെ മറ്റു വാഹനങ്ങൾ കൂടി ഗേറ്റിനുള്ളിലേക്കു കടന്നതോടെ ഗേറ്റ് അടയ്ക്കാൻ കഴിയാത്ത സ്ഥിതിയായി. ഇതിനിടെ മയ്യനാട് ഭാഗത്തു നിന്നു ട്രെയിനും എത്തി.

ഈ സമയം പാളത്തിനും ഗേറ്റിനും ഇടയിൽ ഒരു കാർ അകപ്പെട്ടതും പരിഭ്രാന്തി പരത്തി. എന്നാൽ, സിഗ്നൽ ലഭിക്കാത്തതിനാൽ ലോക്കോ പൈലറ്റ് ട്രെയിൻ ഗേറ്റിനു സമീപം നിർത്തിയിടുകയായിരുന്നു. ഒടുവിൽ‌ കാർ കടത്തിവിട്ട ശേഷമാണു ഗേറ്റ് അടച്ചത്. പിന്നീട്, സിഗ്നൽ ലഭിച്ചതോടെ ട്രെയിൻ വിട്ടു. കൂട്ടിക്കട റെയിൽവേ ഗേറ്റിൽ മിക്കസമയവും രൂക്ഷമായ ഗതാഗത കുരുക്ക് ആണെന്നു നാട്ടുകാർ പറയുന്നു.

‘ലോറിയിലെ മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന’, കാണാതായ രണ്ട് പേർക്കായി തെരച്ചിൽ തുടരും: കാർവാർ എംഎൽഎ

ബെംഗ്ളൂരു : ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും ഉടൻ ഇതിനായി മൃതദേഹം അയക്കുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ. മംഗ്ളൂരുവിൽ വെച്ചാണ് ഡിഎൻഎ പരിശോധന നടത്തുക. ഇതിനായി മൃതദേഹം മംഗ്ളൂരുവിലെ ലാബിലേക്ക് കൊണ്ടുപോകും. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്നും എംഎൽഎ വ്യക്തമാക്കി.

ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത രണ്ട് പേർക്കായി തെരച്ചിൽ തുടരും. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായാണ് നാളെയും തെരച്ചിൽ തുടരുക.ദൌത്യത്തിന് ഒപ്പം നിന്ന മാധ്യമങ്ങൾക്കും എംഎൽഎ നന്ദി പറഞ്ഞു. നിങ്ങളുളളതിനാലാണ് ഇത്തരത്തിൽ ശ്രമകരമായ തെരച്ചിലിങ്ങനെ ഉണ്ടായത്. നിങ്ങളുടെ നിരന്തര പ്രേരണയാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചതെന്നും എംഎൽഎ വ്യക്തമാക്കി. നേരത്തെ ചിലർ കരയിലാണ് മൃതദേഹമെന്ന് പറഞ്ഞിരുന്നു. അതിനാൽ മണ്ണിടിഞ്ഞ് വീണ കരയിൽ പരിശോധിച്ചു. അന്നും നദിയിലാണ് മൃതദേഹമെന്നാണ് ഞങ്ങൾ പറഞ്ഞതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് കണ്ടെത്തിയത്. അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്ക്ക് 72 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ലോറിയടക്കം കണ്ടെത്തിയത്. ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ​ഗം​ഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്.

കൊച്ചിയിൽ ചാത്തൻ സേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ചു; ജോത്സ്യൻ അറസ്റ്റിൽ

കൊച്ചിയിൽ ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന് കേസ്. പാലാരിവട്ടം പോലീസാണ് കേസെടുത്തത്. വെണ്ണലയിലെ കേന്ദ്രത്തിൽ ജൂൺ മാസത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന കേസിൽ തൃശ്ശൂർ സ്വദേശിയായ ജോത്സ്യൻ പ്രഭാത് അറസ്റ്റിലായി

സമൂഹ മാധ്യമത്തിലെ പരസ്യം കണ്ടാണ് ജോത്സ്യനെ വീട്ടമ്മ ബന്ധപ്പെട്ടത്. കേസിൽ പരാതിക്കാരിയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

സ്വർണത്തിൽ ട്രെൻഡ് മാറി, മറിച്ചുവിൽക്കാൻ തിരക്ക്

സ്വർണവില ഓരോ ദിവസവും റെക്കോർഡ് തൂത്തെറിഞ്ഞ് മുന്നേറുകയാണ്. വിവാഹം ഉൾപ്പെടെയുള്ള അനിവാര്യ ആവശ്യങ്ങൾക്കായി സ്വർണാഭരണം വാങ്ങുന്നവർക്കാണ് ഇത് തിരിച്ചടി. ഇന്നുമാത്രം കേരളത്തിൽ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചു. ഗ്രാമിന് 7,060 രൂപയിലും പവന് 56,480 രൂപയിലുമാണ് വ്യാപാരം. സംസ്ഥാന ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വിലയാണ് ഇത്.

ഓണക്കാലം, ചിങ്ങമാസം എന്നിവ വിടപറഞ്ഞ് കന്നിമാസം പിറന്നതോടെ സ്വർണ വിപണിയിൽ കാറ്റ് മാറിത്തുടങ്ങിയെന്ന് വ്യാപാരികൾ പറയുന്നു. ചിങ്ങമാസം വിവാഹ സീസൺ കൂടിയായിരുന്നതിനാൽ പ്രതീക്ഷയ്ക്കൊത്ത വിൽപന തന്നെ ലഭിച്ചുവെന്നും വില വർധന ബാധിച്ചില്ലെന്നും ഭീമ ഗ്രൂപ്പ് ചെയർമാനും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സംസ്ഥാന പ്രസിഡന്റുമായ ഡോ.ബി. ഗോവിന്ദൻ പറഞ്ഞു.

അക്ഷയതൃതീയയുടെ റെക്കോർഡ് തകർത്തു!

സാധാരണ ഒരുദിവസം ശരാശരി 250-300 കോടി രൂപയുടെ സ്വർണ വ്യാപാരമാണ് കേരളത്തിൽ നടക്കുന്നത്. പ്രതിവർഷം ശരാശരി ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവ്. അക്ഷയതൃതീയ, ഓണം സീസൺ എന്നീ വേളകളിലാണ് വിൽപന കൂടുതൽ ഉയരുക. ഒറ്റദിവസം ഏറ്റവും ഉയർന്ന കച്ചവടം നടക്കുന്നത് അക്ഷയതൃതീയയ്ക്കാണ്. ഇക്കഴിഞ്ഞ അക്ഷയതൃതിയയ്ക്ക് 1,600 കോടി രൂപയുടെ വിൽപന കേരളത്തിൽ നടന്നു എന്നാണ് ഏകദേശ കണക്ക്. ഇത് റെക്കോർഡാണ്

എന്നാൽ, ഇക്കുറി ഒരു ഓണ നാളിൽ ഈ റെക്കോർഡ് തകർക്കുന്ന വിൽപനയുണ്ടായെന്നും ഇത്തവണ ഓണം സീസണിൽ ഭീമ മാത്രം വിറ്റുവരവിൽ 30-35% വളർച്ച നേടിയെന്നും ഡോ.ബി. ഗോവിന്ദൻ പറഞ്ഞു. സെപ്റ്റംബർ ഏഴിന് സ്വർണാഭരണ വിൽപന അളവ് 458 ശതമാനമാണ് വർധിച്ചത്. അന്ന് ഡയമണ്ട് വിൽപനയളവ് 478 ശതമാനവും ഉയർന്നു. അന്നത്തെ മൊത്തം വിറ്റുവരവിൽ വളർച്ച 534 ശതമാനവുമാണ്.

അതേസമയം, ഇക്കുറി പൊതുവേ ഓണക്കാലത്ത് ട്രെൻഡ് വ്യത്യസ്തമായിരുന്നു. വില കൂടി നിൽക്കുന്നത് കൊണ്ടാണ് വിറ്റുവരവിൽ വലിയ വളർച്ചയുണ്ടായത്. അതേസമയം, വിറ്റഴിക്കുന്ന സ്വർണത്തിന്റെ അളവിൽ കാര്യമായ വർധന ഇല്ല. വിവാഹ പാർട്ടികൾ വാങ്ങുന്ന അളവ് കുറച്ചതാണ് കാരണം. മുൻകാലങ്ങളിൽ 50-100 പവൻ വിവാഹാഭരണങ്ങൾ വാങ്ങിയിരുന്നവർ, ഇപ്പോഴത് പാതിയോളമായി കുറച്ചു.

പ്രതീക്ഷയ്ക്കൊത്ത് ഓണക്കച്ചവടം

ഓണത്തിന്റെ 10 ദിവസങ്ങളിൽ 7,000 കോടി രൂപയുടെ സ്വർണാഭരണ വിൽപന ഇക്കുറി കേരളത്തിൽ നടന്നുവെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും വില വർധന ബാധിച്ചില്ലെന്നും എകെജിഎസ്എംഎ ട്രഷറർ എസ്. അബ്ദുൽ നാസർ പറഞ്ഞു. ചിങ്ങമാസത്തിൽ 20,000 കോടി രൂപയിൽ കുറയാത്ത വിറ്റുവരവും സംസ്ഥാന സ്വർണ വിപണി നേടി. പ്രതീക്ഷയ്ക്കൊത്തതായിരുന്നു ഓണക്കാല വിൽപന. ഓണം കഴിഞ്ഞുള്ള വിൽപനയും തുടരുകയാണ്. കന്നിമാസം ‘പഞ്ഞമാസം’ ആണെങ്കിലും മുസ്ലിം, ക്രിസ്ത്യൻ വിവാഹങ്ങൾ നടക്കുന്നത് വിപണിയെ സജീവമായി നിലനിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ വിപണിയിൽ ട്രെൻഡ് മാറി

വില കുത്തനെ കൂടിയതോടെ സ്വർണ വിപണിയിൽ ട്രെൻഡ് മാറിത്തുടങ്ങിയെന്ന് വ്യാപാരികൾ പറയുന്നു. കൈവശമുള്ള സ്വർണം വിറ്റ് പണമാക്കാൻ എത്തുന്നവരുടെ എണ്ണം കൂടിത്തുടങ്ങിയെന്ന് ഡോ.ബി. ഗോവിന്ദൻ പറഞ്ഞു. മിക്ക ജ്വല്ലറികളും സ്വർണവിലയുടെ 100% മൂല്യം വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ഇത്തരക്കാരെ ആകർഷിക്കുന്നു.

വിപണിയിൽ ഇത്തരം ‘റീസൈക്ലിങ്’ (പുനരുപയോഗം) വർധിച്ചത് നല്ല പ്രവണതയാണെന്ന് എസ്. അബ്ദുൽ നാസർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം ഇറക്കുമതി തീരുവ കുറച്ചതിനാൽ കള്ളക്കടത്തുകാർ പിൻവാങ്ങുന്ന തിരക്കിലാണ്. കള്ളക്കടത്തിൽ നിന്ന് കാര്യമായ ലാഭം ഇപ്പോൾ കിട്ടുന്നില്ല. ഇറക്കുമതി നികുതി കുറയ്ക്കുംമുമ്പ് കിലോയ്ക്ക് 10 ലക്ഷം രൂപവരെ ലാഭം കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ അത് മൂന്നുലക്ഷം രൂപയ്ക്ക് താഴെയേയുള്ളൂ. ഇതോടെ, അനധികൃത സ്വർണത്തിന്റെ ലഭ്യതയും കുറഞ്ഞു. നിയമാനുസൃതം വ്യാപാരം നടത്തുന്നവർക്ക് ഇത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

തവണവ്യവസ്ഥയ്ക്കും പ്രിയം

മുൻനിര ജ്വല്ലറികൾ തവണവ്യവസ്ഥയിൽ പണമടച്ച് സ്വർണാഭരണം വാങ്ങാൻ അവസരം നൽകുന്നുണ്ട്. നിയമപ്രകാരം 11 മാസം വരെയുള്ള പദ്ധതികൾ നടത്താം. ഓരോ മാസവും നിശ്ചിത തുക അടയ്ക്കാം. 11 മാസമാകുമ്പോൾ ആകെ അടച്ച തുകയ്ക്ക് തുല്യമായ സ്വർണാഭരണം ലഭിക്കും. ഓരോ മാസവും ഓരോ പവൻ ആഭരണത്തിന്റെ തുക അടയ്ക്കുന്നവർ വരെയുണ്ട്.

കുറഞ്ഞ വിലയ്ക്ക് സ്വർണാഭരണം നേടാമെന്നതാണ് ഇത്തരം പദ്ധതികളുടെ ഗുണമെന്ന് ഡോ.ബി. ഗോവിന്ദൻ പറഞ്ഞു. 10-11 മാസം മുമ്പത്തെ വിലയ്ക്ക് തന്നെ സ്വർണം കിട്ടും. പിന്നീടുണ്ടായ വില വർധന ഉപഭോക്താവിനെ ബാധിക്കില്ല. സ്വർണാഭരണങ്ങളുടെ മുൻകൂർ ബുക്കിങ്ങിനും ആവശ്യക്കാരുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന സ്വർണത്തിന്റെ നിശ്ചിത തുക മുൻകൂർ അടച്ച് ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്ന ദിവസത്തെ വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്ത് കുറഞ്ഞവിലയ്ക്ക് സ്വർണാഭരണം വാങ്ങാമെന്നതാണ് നേട്ടം. വിവാഹ പാർട്ടികളാണ് ഇത് കൂടുതൽ പ്രയോജനപ്പെടുത്തുന്നത്. ഒരുവർഷം വരെ ബുക്കിങ് കാലാവധി വ്യാപാരികൾ നൽകുന്നുണ്ട്.

ഇന്നൊരു പവന് വിലയെന്ത്?

56,480 രൂപയാണ് ഇന്നൊരു പവന് വില. എന്നാൽ‌ ഈ തുകയ്ക്ക് പവൻ ആഭരണം കിട്ടില്ല. ഇതോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി എന്നിവയും നൽകണം. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറില്ല. ബ്രാൻഡഡ് ജ്വല്ലറികൾക്ക് 20-30 ശതമാനം വരെയുമാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണത്തിന് 61,138 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,642 രൂപയും.

രാജ്യാന്തര വില പറക്കുന്നു

റെക്കോർഡ് തകർത്ത് കുതിക്കുകയാണ് രാജ്യാന്തര വില. ഇന്നലെ കുറിച്ച ഔൺസിന് 2,635 ഡോളർ എന്ന റെക്കോർഡ് ഇന്ന് ബഹുദൂരം പിന്നിലാക്കി 2,668 ഡോളറിലേക്ക് വിലകുതിച്ചു. ഇതാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്. രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ മൂല്യം, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന വില, മുംബൈ വിപണിയിലെ സ്വർണവില, വ്യാപാരികളുടെ ലാഭമാർജിൻ എന്നിവ കണക്കാക്കിയാണ് ഓരോ ദിവസവും കേരളത്തിൽ സ്വർണവില നിർണയം.

യുദ്ധവും പലിശയും

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്ക അടിസ്ഥാന പലിശനിരക്ക് അരശതമാനം കുറച്ചതിന് പിന്നാലെയാണ് രാജ്യാന്തര തലത്തിൽ പൊന്നിന്റെ വില മുന്നേറ്റം ആരംഭിച്ചത്. പലിശകുറയ്ക്കും മുമ്പ് ഔൺസിന് 2,480-2,510 ഡോളർ നിലവാരത്തിലായിരുന്ന വില ഒരാഴ്ചയ്ക്കിടെ കുതിച്ച് 2,668 ഡോളറിലെത്തി.

പലിശ കുറയുമ്പോൾ ഡോളറും അമേരിക്കൻ സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) അനാകർഷകമാകും. അതോടെ ഇവയിൽ നിന്ന് നിക്ഷേപം കൊഴിയും. നിക്ഷേപകർ ഗോൾഡ് ഇടിഎഫ് പോലുള്ള പദ്ധതികളിലേക്ക് വലിയ നേട്ടം മോഹിച്ച് ചേക്കേറും. ഇതാണ് സ്വർണ വില കൂടാനിടയാക്കുന്നത്.

പുറമേ, ഇന്ത്യയിലും മറ്റും ആഭരണ ഡിമാൻഡ് കൂടുന്നതും റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വില വർധന സൃഷ്ടിക്കുന്നു. മറ്റൊന്ന്, ”പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം” എന്ന പെരുമ എക്കാലത്തും സ്വർണത്തിനുണ്ടെന്നതാണ്. ഇസ്രയേൽ-ഹിസ്ബുല്ല പോര് കനക്കുന്നത് ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് കരിനിഴലാകുന്നുണ്ട്. യുദ്ധം ആഗോള വ്യാപാരം, വിതരണശൃംഖല, നിക്ഷേപപദ്ധതികൾ എന്നിവയെ ബാധിക്കുന്നത് കമ്പനികളുടെ സാമ്പത്തികസ്ഥിതിയെ മോശമാക്കുമെന്നതാണ് ഭീതി. ഇതുമൂലം നിക്ഷേപകർ ഓഹരി, കടപ്പത്ര വിപണികളെ കൈവിട്ട് സ്വർണത്തിലേക്ക് താൽകാലികമായി ചുവടുമാറ്റും. ഇതും വില വർധനയുടെ ആക്കംകൂട്ടും.

സ്വർണ വില ഇനി എങ്ങോട്ട്?

രാജ്യാന്തര വില ഔൺസിന് 2,700 ഡോളർ ഭേദിക്കാനുള്ള സാധ്യത വിദൂരമല്ലെന്ന് വിദഗ്ധർ പറയുന്നു. അപ്രതീക്ഷിത സംഭവങ്ങളാണ് വിലയെ സ്വാധീനിക്കുന്നത്. ഇസ്രയേൽ ലബനനിൽ നടത്തുന്ന ആക്രമണം അതിലൊന്നാണ്. മറ്റൊന്ന്, അമേരിക്കയിൽ അപ്രതീക്ഷിതമായി ഉപയോക്തൃ സംതൃപ്തി നിരക്ക് (consumer confidence index) കൂപ്പുകുത്തിയതാണ്. ഓഗസ്റ്റിലെ 105.6ൽ നിന്ന് 98.7ലേക്കാണ് ഇടിവ്. ഇതോടെ അമേരിക്ക അടിസ്ഥാന പലിശനിരക്ക് വീണ്ടും കുത്തനെ കുറയ്ക്കാനുള്ള സാധ്യത അതിശക്തമായി. ഇത് സ്വർണവിലയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കും.

ഇന്ത്യയിൽ, വടക്കൻ സംസ്ഥാനങ്ങൾ നവരാത്രി, ദസ്സറ, ദീപാവലി ആഘോഷങ്ങളിലേക്ക് ചുവടുവയ്ക്കുകയാണ്. വിവാഹ സീസൺ കൂടിയാണിത്. സ്വർണാഭരണ വിൽപന കൂടാനും തുടങ്ങിയിട്ടുണ്ട്. ഇതും വിലകൂടാനൊരു കാരണമാണ്.

അസിഡിറ്റിക്ക് ഉറക്കവും കാരണം, ഉറക്കക്കുറവും ജീവിത ശൈലിയും നിയന്ത്രിച്ച് അസിഡിറ്റിയെ നേരിടാം

അസിഡിറ്റി ഫലപ്രദമായി നിയന്ത്രിക്കുന്നതിന് നല്ല ഉറക്കം, ഭക്ഷണക്രമം എന്നിവ പ്രധാന പങ്കുവഹിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഉറക്കക്കുറവ് നേരിടുന്ന ആളുകളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 93% ഇന്ത്യക്കാർക്കും ഉറക്കക്കുറവ് അനുഭവപ്പെടുന്നതായി ഒരു സർവേ സൂചിപ്പിക്കുന്നു.

പലർക്കും, ആസിഡ് റിഫ്ലക്സ് മൂലമാണ് ഉറക്കക്കുറവ് ഉണ്ടാകുന്നത്. ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം, അല്ലെങ്കിൽ ക്രോണിക് ആസിഡ് റിഫ്ലക്സ്, ഏകദേശം 8% മുതൽ 30% വരെ ഇന്ത്യക്കാരെ ബാധിക്കുന്നു. ഇത് മോശം ഉറക്കത്തിലേക്ക് നയിച്ചേക്കാം. നെഞ്ചെരിച്ചിൽ പോലുള്ള ഗ്യാസ്ട്രിക് അസിഡിറ്റിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഇന്ന് അധികം ആളുകളും റിപ്പോർട്ട് ചെയ്യുന്നു.

ജീവിതശൈലിയിൽ മാറ്റം വരുത്തുക, സമ്മർദ്ദം നിയന്ത്രിക്കുക എന്നിവയിലൂടെ അസിഡിറ്റി നിയന്ത്രിക്കാം. ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുക. ഇത് ശരീരത്തിന്റെ ജൈവ ഘടികാരത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. നല്ല ഉറക്കത്തിനും സഹായിക്കും. ശരിയായ ദഹനത്തെ സഹായിക്കുന്നതിനും ആസിഡ് റിഫ്ലക്‌സ് അപകടസാധ്യത കുറയ്ക്കുന്നതിനും ഉറക്കസമയം മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കാൻ ശ്രമിക്കുക.

ബേക്കറിയുടെ ഡ്രൈനേജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങി, തൃശ്ശൂരിൽ രണ്ടുപേര്‍ ശ്വാസം കിട്ടാതെ മരിച്ചു

തൃശൂര്‍: ചാലക്കുടിയില്‍ ഡ്രൈനേജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസം കിട്ടാതെ മരിച്ചു. കാരുര്‍ സ്വദേശികളായ ജിതേഷ് (42) സുനില്‍ കുമാര്‍ (52) എന്നിവരാണ് മരിച്ചത്.
കാരൂരിലെ റോയല്‍ ബേക്കറിയുടെ ഡ്രൈനജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. രണ്ടുപേര്‍ ടാങ്കിനകത്ത് കുടുങ്ങിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനനത്തിനിടെ 7 അടി അഴത്തില്‍ ചെളിയില്‍ പുതഞ്ഞുകിടക്കുന്ന നിലയില്‍ രണ്ടുപേരുടെ ചലനമറ്റ ശരീരം കണ്ടെത്തുകയായിരുന്നു. ഇതിനകത്ത് ഒട്ടും ഓക്‌സിജന്റെ സാന്നിധ്യം ഇല്ലായിരുന്നെന്നും ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇരുവരെയും പുറത്തെത്തിച്ചതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അർജുന്‍റെ ലോറി കണ്ടെത്തിയത് 71-ാം ദിനത്തിൽ… ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ ലോറി കണ്ടെത്തിയത് 71-ാം ദിനത്തിൽ. ലോറിയുടെ ക്യാബിനാണ് ഗംഗാവലിപ്പുഴയില്‍ നിന്ന് പുറത്തെടുത്തത്. കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹ ഭാഗം പുറത്തെടുത്തു. ക്യാബിനിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ഈ സമയത്ത് കണ്ണീരോടെ സാക്ഷിയായി സഹോദരി ഭര്‍ത്താവ് ജിതിനും ദൗത്യ സ്ഥലത്ത് ഉണ്ടായിരുന്നു. പുറത്തെടുത്തത് അര്‍ജുന്‍റെ ലോറി തന്നെയാണെന്ന് ജിതിനും വാഹനത്തിന്‍റെ ഉടമ മനാഫും സ്ഥിരീകരിച്ചിട്ടുണ്ട്. ഏറെ വൈകാരിക നിമിഷങ്ങള്‍ക്കാണ് ഷിരൂര്‍ ഇന്ന് സാക്ഷിയായത്.
എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ലോറി ഉയർത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിർത്താൻ സാധിച്ചിരുന്നു. സുരക്ഷിതമായി ഇതിൽ നിന്ന് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കാനുള്ള ശ്രമമാണ് വിജയം കണ്ടത്. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്. സിപി 2വിൽ നിന്നാണ് ലോറി കണ്ടെടുത്തത്. ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നത്.

തിരച്ചിൽ ഫലം കണ്ടു; അർജുൻ്റെ ലോറി കിട്ടി, ഒപ്പം അർജുനും

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനില്‍ അർജുൻ്റെ മൃതദേഹവും ഉണ്ട്. കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം അർജുനയും പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്.

മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് നടത്തിയാണ് ലോറി പുഴയില്‍ നിന്ന് കണ്ടെടുത്തത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറിയുടെ കാബിനിലുണ്ടായിരുന്ന മൃതദേഹഭാഗം അധികൃതര്‍ പുറത്തെടുത്തിട്ടുണ്ട്. ലോറി കരയിലേക്കെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ അടയാളപ്പെടുത്തിയ മേഖലയിലാണ് ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇന്ന് നടത്തിയിരുന്നത്. ഐബോഡ് പരിശോധനയില്‍ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് തിട്ടപ്പെടുത്തിയ ഭാഗമാണിത്. നാവികസേനയുടെ സംഘമടക്കമാണ് ദൗത്യത്തിനുണ്ടായിരുന്നത്. പ്രതികൂലമായ കാവസ്ഥയില്‍കൂടിയായിരുന്നു തിരച്ചില്‍. സിപി 2 മേഖലയില്‍നിന്നാണ് അര്‍ജുന്റെ ലോറി കണ്ടെടുത്തതെന്നാണ് വിവരം.

ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു മണ്ണിടിച്ചിലുണ്ടായി അർജുന്‍റെ ലോറി അപകടത്തില്‍പ്പെട്ടത്. ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയില്‍നിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് അര്‍ജുന്‍ അപകടത്തിലാകുന്നത്.