തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് വിളിച്ച സ്പെഷ്യൽ കൗൺസിൽ യോഗം ബഹിഷ്കരിച്ച് യു ഡി എഫ് കൗൺസിലർമാർ.
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ധനകാര്യ പത്രിക ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. കൗൺസിൽ നടന്നു കൊണ്ടിരിക്കേ കൗൺസിലർമാർ ഇറങ്ങിപ്പോയി. ഈ മാസം പതിനൊന്നിന് വിളിച്ച യോഗത്തിൽ ധനകാര്യ പത്രിക ചർച്ച ചെയ്യണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും ചർച്ച ചെയ്തിരുന്നില്ല. ബിജെപിയെ വളർത്താനുള്ള ശ്രമമാണ് മേയർ നടത്തുന്നതെന്ന് കൗൺസിലർമാർ ആരോപിച്ചു. ഇന്ന് വിളിച്ച പ്രത്യേക കൗൺസിൽ യോഗവും ബി ജെ പി ക്ക് വേണ്ടിയാണെന്നും യു ഡി എഫ് കൗൺസിലർമാർ.
തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് വിളിച്ച സ്പെഷ്യൽ കൗൺസിൽ യോഗം ബഹിഷ്കരിച്ച് യു ഡി എഫ്
വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചു; ബംഗ്ലാദേശി പോണ്‍ താരം അറസ്റ്റില്‍
വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചതിന് ബംഗ്ലാദേശി പോണ്‍ താരം അറസ്റ്റില്‍. ആരോഹി ബര്‍ദെ എന്നറിയപ്പെടുന്ന റിയ ബര്‍ദെയെ ആണ് പിടിയിലായത്. മുംബൈയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഉല്ലാസ് നഗറില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
താനെ ജില്ലയിലെ അംബര്‍നാഥില്‍ ഒരു ബംഗ്ലാദേശി കുടുംബം വ്യാജ രേഖകള്‍ ഉപയോഗിച്ച് താമസിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടി കുടുങ്ങിയത്. അന്വേഷണത്തില്‍ അമരാവതി സ്വദേശിയാണ് റിയയ്ക്കും അവരുടെ മൂന്ന് കൂട്ടാളികള്‍ക്കും ഇന്ത്യയില്‍ താമസിക്കാന്‍ വേണ്ടി വ്യാജ രേഖകള്‍ നിര്‍മിച്ച് നല്‍കിയത് എന്ന് കണ്ടെത്തി. കേസില്‍ ഉള്‍പ്പെട്ട മറ്റ് നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അയിത്തോട്ടുവ,താമരഭാഗത്ത് ഹെവൻസേക്കിൽ റിട്ട.സർവേ ഉദ്യോഗസ്ഥൻ പാപ്പച്ചൻ കെ നിര്യാതനായി
പടിഞ്ഞാറെ കല്ലട. അയിത്തോട്ടുവ, മലയാറ്റ് ജംഗ്ഷൻ താമരഭാഗത്ത് ഹെവൻസേക്കിൽ റിട്ട.സർവേ ഉദ്യോഗസ്ഥൻ പാപ്പച്ചൻ.കെ (പാപ്പൻ സാർ -69) നിര്യാതനായി.
സംസ്കാര ചടങ്ങുകളുടെ സമയം പിന്നീട് അറിയിക്കുന്നതാണ്.
ഭാര്യ.ലീലാമ്മ പാപ്പച്ചൻ
മക്കൾ.
സ്മിത പാപ്പച്ചൻ
സ്വപ്ന പാപ്പച്ചൻ
സൂര്യാ പാപ്പച്ചൻ
മരുമക്കൾ Rev.Fr.ജോസ്.എം.
ഡാനിയൽ
ഷാജി കുര്യൻ
ബിനു
യോഹന്നാൻ
വാഹനാപകടത്തില്‍ നവവധുവായ അഭിഭാഷക മരിച്ചു
ആറ്റിങ്ങല്‍: കണ്ടെയിനര്‍ ലോറിയില്‍ ബൈക്ക് തട്ടി ഭര്‍ത്താവിനൊപ്പം സഞ്ചരിച്ചു വന്ന യാത്രക്കാരിയായ നവവധു മരിച്ചു. കൊല്ലം പൂയപ്പള്ളി മേലാറ്റുവീട്ടില്‍ കൃപ മുകുന്ദന്‍ (29) നാണ് മരിച്ചത്. അഭിഭാഷകയാണ്. ഇന്ന് വൈകുന്നേരം 3.40 ഓടെ ദേശീയപാതയില്‍ മാമം ചന്തയ്ക്ക് എതിര്‍ വശത്താണ് അപകടം നടന്നത്.
തിരുവനന്തപുരത്ത് ഇന്റര്‍വ്യൂ കഴിഞ്ഞു ഭര്‍ത്താവ് അഖില്‍ ജിത്തുമായി മടങ്ങി വരുന്നതിനിടയില്‍ മാമത്തു വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെയിനര്‍ ലോറിയില്‍ തട്ടി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡിലേക്ക് വീണ കൃപയുടെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയും തല്‍ക്ഷണം മരിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവായ അഖില്‍ ജിത്ത് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ഇയാളെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
അപകടത്തില്‍ കൃപ മുകുന്ദന്‍ ധരിച്ചിരുന്ന ഹെല്‍മെറ്റ് പൂര്‍ണമായും തകര്‍ന്നു. മൃതദേഹം വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര ബാറിലെ അഭിഭാഷകയായ കൃപാ മുകുന്ദനും മരുതമണ്‍പള്ളി, മാക്രിയില്ലാകുളത്തിന് സമീപം അഖില്‍ ഭവനത്തില്‍ അഖില്‍ ജിത്തുമായുള്ള വിവാഹം ആഗസ്റ്റ് 21നാണ് നടന്നത്. ആറ്റിങ്ങല്‍ പോലീസ് കേസെടുത്ത് മേല്‍ നടപടി സ്വീകരിച്ചു.
തലശ്ശേരിയിൽ ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് വീണ യാത്രക്കാരനെ സാഹസികമായി രക്ഷിച്ച് ഉദ്യോഗസ്ഥൻ
കണ്ണൂർ: ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് വീണയാളെ സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥൻ. കൊച്ചുവേളി- മുംബൈ ട്രെയിൻ തലശ്ശേരി പ്ലാറ്റ്ഫോമിൽ നിന്ന് യാത്ര തിരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്ലാറ്റ്ഫോമിലിറങ്ങി ചായ വാങ്ങി തിരികെ ട്രെയിനിൽ കയറിയ സമയത്താണ് മധ്യവയസ്കനായ യാത്രക്കാരൻ പ്ലാറ്റ്ഫോമിലേക്ക് വീണത്. സ്വന്തം ജീവൻ പണയംവെച്ചാണ് ഉദ്യോഗസ്ഥൻ ഇദ്ദേഹത്തെ രക്ഷിച്ചത്.
”തലശ്ശേരിയിലായിരുന്നു എനിക്ക് ഡ്യൂട്ടി. യാത്രക്കാരൻ ചായ വാങ്ങി തിരികെ കയറുന്ന സമയത്ത് ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. കയറല്ലേ, നീങ്ങിത്തുടങ്ങി എന്ന് ഞാൻ പറഞ്ഞതാണ്. അദ്ദേഹം അത് വകവെയ്ക്കാതെ പോയി കയറി. അദ്ദേഹത്തിന്റെ ഒരു കയ്യിൽ ചായയുണ്ടായിരുന്നു. ട്രെയിനിൽ കയറിയതിന് ശേഷം അദ്ദേഹം പുറത്തേക്ക് വീഴുകയായിരുന്നു. വീഴുന്നത് കണ്ടപ്പോൾ സ്വാഭാവികമായിട്ടും നമുക്ക് മറ്റൊന്നും ചെയ്യാനില്ല, അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുകയല്ലാതെ. പിന്നീടാണ് അതിന്റെ സീരിയസ്നെസ് മനസിലാകുന്നത്.” ഉദ്യോഗസ്ഥൻ പറഞ്ഞു.
അർജുൻ്റെ അവസാന മടക്കയാത്ര… മൃതദേഹം ബന്ധുക്കൾക്ക് കൈമാറി; ആംബുലൻസിൽ നാട്ടിലേക്ക്
ഷിരൂർ: ഷിരൂരിൽ ഉരുൾപൊട്ടലിൽ അകപ്പെട്ട് മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അർജുൻ്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ആംബുലൻസിലേക്ക് കയറ്റിയ മൃതദേഹം നാട്ടിലേക്ക് പുറപ്പെട്ടു. വീട്ടിൽ നിന്നും ട്രക്കുമായി പതിവായി ദൂരസ്ഥലങ്ങിലേക്ക് യാത്ര പോയിരുന്ന യുവാവിൻ്റെ അവസാന മടക്ക യാത്രയാണിത്.
ആംബുലൻസിനെ കർണാടക പൊലീസ് അനുഗമിക്കുന്നുണ്ട്. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും കാർവാർ എംഎൽഎ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരും. വഴിമധ്യേ ദുരന്ത സ്ഥലത്ത് ഒരു നിമിഷം നിന്ന് അർജുൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുമെന്നും സതീഷ് സെയ്ൽ പറഞ്ഞു. നാളെ രാവിലെ ആറ് മണിയോടെ അർജുൻ്റെ മൃതദേഹം കോഴിക്കോട് എത്തിക്കും.
രാവിലെ പൂളാടിക്കുന്നിൽ ലോറി ഡ്രൈവർമാരുടെ കൂട്ടായ്മ ആംബുലൻസ് സ്വീകരിക്കും. അർജുനുമായുള്ള ആംബുലൻസ് എട്ട് മണിയോടെ കണ്ണാടിക്കലിൽ എത്തും. കണ്ണാടിക്കൽ ബസാറിൽ നിന്ന് ആംബുലൻസ് വ്യൂഹത്തെ കാൽനടയായി നാട്ടുകാർ അനുഗമിക്കും. 8.10 ന് മൃതദേഹം വീട്ടിൽ എത്തിക്കും. ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കും. ആളുകൾ കൂടിയാൽ കൂടുതൽ സമയം പൊതുദർശനം നടത്തും. വീട്ടുവളപ്പിൽ തന്നെ മൃതദേഹം സംസ്‌കരിക്കും.
ഡോ. വന്ദന ദാസ് കൊലപാതകം; പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം
കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അഭിഭാഷകന്‍ ബി.എ. ആളൂര്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും. പ്രതി സന്ദീപിനായി അഭിഭാഷകരായ സച്ചിന്‍ പൊഹ്വാ, ആര്‍ പി ഗോയല്‍, ആര്‍ വി ഗ്രാലന്‍ എന്നിവര്‍ ഹാജരായി.
സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഈ മാസം ആദ്യം സുപ്രീംകോടതി തള്ളിയിരുന്നു. വിടുതല്‍ ഹര്‍ജി ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതിയുടെ ജാമ്യാപേക്ഷയില്‍ സംസ്ഥാനത്തിന് നോട്ടീസ് നല്‍കിയിരുന്നു. വിടുതല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീംകോടതി പറഞ്ഞു. കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ.വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന് പ്രതിഭാഗം വാദിച്ചു.
തൃശൂർ എടിഎം കവർച്ച കേസിൽ പ്രതികളെ പിടികൂടിയത് അതിസാഹസികമായി
തൃശൂർ . എടിഎം കവർച്ച കേസിൽ പ്രതികളെ പിടികൂടിയത് അതിസാഹസികമായി,മോഷണത്തിന് ഉപയോഗിച്ച കാർ കൺടെയ്നറിലാക്കി കടന്ന് കളയാൻ ശ്രമിച്ച സംഘത്തെ നടുറോഡിൽ വെച്ചാണ് പോലീസ് പിടികൂടിയത്,ഓടി രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു
മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്.മോഷണം കഴിഞ്ഞ് പ്രതികൾ രക്ഷപ്പെടാൻ തിരഞ്ഞെടുത്തത് ചരക്ക് കണ്ടെയ്നറിനെ,പാലക്കാടും കോയമ്പത്തൂരും പിന്നിട്ട് നാമക്കലിലേക്ക് കടന്ന സംഘം ഗ്രാമങ്ങളിലെ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കി,തുടർന്നാണ് പള്ളിപ്പാളയം പോലീസ് വാഹനത്തെ പിന്തുടർന്ന് പ്രതികളെ പിടികൂടുന്നത്

പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ പാൽവർ സ്വദേശി വെടിവെപ്പിൽ കൊല്ലപ്പെട്ടു,ഒരാൾ ചികിത്സയിലാണ്,അഞ്ചുപേരെ ചോദ്യം ചെയ്ത് വരികയാണെന്ന് സേലം ഡിഐജി ഉമ മാധ്യമങ്ങളോട് പറഞ്ഞു
ഏറ്റുമുട്ടലില്‍ ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവര്‍ക്കും പരിക്കേട്ടിട്ടുണ്ട്,പ്രതികളെ ഇന്ന് കോടതിയിൽ ഹാജറാക്കില്ല,കേരളത്തിലും തമിഴ്നാട്ടിലുമായി നടന്ന വിവിധ കവർച്ചാ കേസുകളിൽ സംഘത്തിന് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്
ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ച് ദേവസ്വം ബോർഡ് കോളേജ് ഭൂമിത്രസേന ക്ലബിന്‍റെ നേതൃത്വത്തില്‍ തടാകതീരത്ത് ശുചീകരണം നടത്തി
ശാസ്താംകോട്ട. ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ച് ശാസ്താംകോട്ട കെഎസ്എം ദേവസ്വം ബോർഡ് കോളേജിലെ ഭൂമിത്രസേന ക്ലബിന്‍റെ നേതൃത്വത്തില്‍ തടാകതീരത്ത് ശുചീകരണം നടത്തി.
എന്‍എസ്എസ്, റെസ്പോണ്സിബിൽ ടൂറിസം ക്ലബ്, ഡിപ്പാർട്മെന്റ് ഓഫ് ബോട്ടണി, ടികെഎം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ഭൂമിത്രസേന ക്ലബ് എന്നിവ സംയുക്തമായി സ്വച്ഛത ഹി സേവ എന്ന ശുചിത്വ പരിപാടി നടത്തി. പങ്കെടുത്ത അദ്ധ്യാപകരും വിദ്യാർത്ഥികളും സ്വച്ഛത പ്രതിജ്ഞ നടത്തി. പ്രിൻസിപ്പൽ ഡോ. കെ സി. പ്രകാശ് അധ്യക്ഷൻ ആയി. തടാക സംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും എഴുത്തുകാരനുമായ ഹരി കുറിശേരി ഉദ്ഘാടനം ചെയ്തു.
ടികെഎം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ പ്രൊഫ. മുംതാസ് സ്വഛ് ഭാരത് മിഷന്റെ ഭാഗം ആയിട്ടുള്ള സ്വച്ഛത ഹി സേവ എന്ന പരിപാടിയുടെ പ്രസക്തതിയെക്കുറിച്ച് സംസാരിച്ചു. ഭൂമിത്ര സേന കോർഡിനേറ്റർ ലക്ഷ്‌മി ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഭൂമിത്രസേന ക്ലബ് അംഗങ്ങൾ ആയിട്ടുള്ള ഡോ ശ്രീകല, ലൈബ്രറിയൻ ഡോ പി ആര്‍ ബിജു, ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് ഓഫ് ബോട്ടണി ഡോ ഗീതാകൃഷ്ണൻ നായർ, തടാക സംരക്ഷണ സമിതി ഭാരവാഹികളായ ശാസ്താംകോട്ടഭാസ്, സൈറസ് പോള്‍, ശാസ്താംകോട്ട റഷീദ്, ഭൂമിത്ര സേന ക്ലബ് അംഗങ്ങൾ, എൻഎസ്എസ്, റെസ്പോണ്സിബിൽ ടൂറിസം ക്ലബ് എന്നി ക്ലബ്ബുകളിലെ വിവിധ കുട്ടികളും ഈ പരിപാടി യിൽ പങ്കെടുത്തു. ഭൂമിത്ര സേന ക്ലബ് കോർഡിനേറ്റർമാരായ അതുൽ, ശിവം, ഷിബി, ദേവിക. കേരള ടൂറിസം ക്ലബ് കൊല്ലം ജില്ലാ കോർഡിനേറ്റർ സുധിന്ത്രനാഥ്, ഡിബി കോളേജ് ടൂറിസം കൺവീനർ സംഗീത്, എന്‍എസ്എസ് വോളൻ്റിയർമാരായ ദേവു, ദേവിക, ആർഷ, ശ്രീരാജ്, അൻസൽ തുടങ്ങിയവർ പങ്കെടുത്തു.
ലോക പേ വിഷബാധ ദിനാചരണം നാളെ; പേ വിഷ ബാധ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
കൊല്ലം: പേ വിഷബാധയുണ്ടാകാനുള്ള സാഹചര്യങ്ങള്‍ മനസിലാക്കി പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു.എം. എസ് പറഞ്ഞു. ലോക പേ വിഷബാധ ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് ജില്ലാതല പരിപാടി നടത്തും. പേ വിഷബാധയുടെ കാരണങ്ങളും രോഗത്തിന്റെ ഗുരുതരാവസ്ഥയും ചികിത്സയും സംബന്ധിച്ച ബോധം ഉണ്ടായാലേ പ്രതിരോധം സാധ്യമാകുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് വിളക്കുടി ഗവ. എല്‍പിഎസില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി എ. നിര്‍വഹിക്കും.
വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കെ ആര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു എം.എസ്. മുഖ്യപ്രഭാഷണം നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
പേ വിഷ ബാധ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക:
അണുബാധയുള്ള മൃഗങ്ങളുടെ ഉമിനീരില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് എത്തുക. പ്രതിരോധമാണ് പേ വിഷബാധയ്ക്കെതിരേയുള്ള ഫലപ്രദമായ പരിഹാര മാര്‍ഗം. മൃഗങ്ങളുടെ കടി, മാന്തല്‍, പോറല്‍ എന്നിവയുണ്ടായാല്‍ ഏല്‍ക്കുന്ന ഭാഗം 15 മിനിറ്റ് എങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. രക്തം പൊടിഞ്ഞ മുറിവുകള്‍, മുറിവുള്ള തൊലിപ്പുറത്ത് നക്കല്‍, മൃഗങ്ങളുടെ കടി എന്നിവ ഉണ്ടായാല്‍ ആന്റി റാബിസ് ഇമ്മ്യൂണോ ഗ്ലോബുലിന്‍ കൂടി എടുക്കണം. ഇത് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തിരഞ്ഞെടുത്ത ജില്ല, ജനറല്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.
മൃഗങ്ങളുമായി നിരന്തരം ഇടപെടുന്ന വ്യക്തിയാണെങ്കില്‍ മുന്‍കൂട്ടി വാക്സിന്‍ എടുക്കണം. കുട്ടികള്‍ മൃഗങ്ങളോട് കളിക്കുമ്പോഴും അവരെ ഓമനിക്കുമ്പോഴും ശ്രദ്ധ പുലര്‍ത്താന്‍ അവരെ ശീലിപ്പിക്കണം. കടിയോ മാന്തോ കിട്ടിയാല്‍ മാതാപിതാക്കളെ യഥാസമയം അറിയിക്കാനും നിര്‍ദ്ദേശിക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് യഥാസമയം കുത്തിവെപ്പ് എടുക്കുകയും മൃഗങ്ങളെ സംരക്ഷിക്കുകയും ചെയ്യണം.
മൃഗങ്ങളെ ഭയപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് പരിഹാരമല്ല. വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കണം. പേ വിഷബാധയ്ക്കെതിരേയുള്ള വാക്സിന്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ജില്ലാ, ജനറല്‍ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ലഭിക്കും.






































