Home Blog Page 2142

എടിഎം കവർച്ച കേസിൽ അറസ്റ്റിലായ പ്രതികള്‍ ചില്ലറക്കാരല്ല, ചരിത്രം കണ്ട് ഞെട്ടി പൊലീസ്

തൃശ്ശൂർ. എടിഎം കവർച്ച കേസിൽ അറസ്റ്റിലായ പ്രതികൾ മുൻപ് 15 സമാനകേസുകളിൽ പ്രതികളായിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് . പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കേസിലെ മുഖ്യസൂത്രധാരനായ മുഹമ്മദ് ഇക്രാമും സാബിർ ഖാനും ചേർന്നാണ് സാധാരണ കവർച്ച നടത്താറുള്ളത് എന്നാണ് പോലീസിന് ലഭിച്ച വിവരം. ആന്ധ്രയിൽ നിന്നുള്ള പോലീസ് സംഘം തമിഴ്നാട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു മടങ്ങി. കഡപ്പയിൽ കഴിഞ്ഞാഴ്ച നടത്തുന്ന എടിഎം കവർച്ചയിലെ പ്രതികൾ ഇവർ തന്നെയാണെന്ന് പോലീസ് കണ്ടെത്തിയതിനു പിന്നാലെയാണ് ആന്ധ്ര പോലീസിന്‍റെ നീക്കം. പ്രതികൾ മുൻപ് കവർച്ച നടത്തിയിട്ടുള്ള കൃഷ്ണഗിരിയിൽ നിന്നുള്ള പോലീസ് സംഘവും നാമക്കല്ലിൽ എത്തി.
കൂടുതൽ അന്വേഷണത്തിനായി ഹരിയാനയിലേക്ക് പോയ തമിഴ്നാട് പോലീസ് സംഘം മടങ്ങിയെത്തിയ ശേഷം പ്രതികളെ വിശദമായി ചോദ്യം ചെയ്യും.

അന്‍വര്‍ തീപ്പന്തമാകുമോ,നനഞ്ഞ പടക്കമാകുമോ ഇന്നറിയാം

മലപ്പുറം. അന്‍വര്‍ തീപ്പന്തമാകുമോ,നനഞ്ഞ പടക്കമാകുമോ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പി വി അൻവർ എംഎൽഎയുടെ വിശദീകരണ പൊതുസമ്മേളനം ഇന്ന്. വൈകീട്ട് 6. 30ന് നിലമ്പൂർ ചന്തക്കുന്നിലാണ് അൻവർ പൊതുസമ്മേളനം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ അൻവർ കടുപ്പിക്കും. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിനെതിരെയുള്ള തെളിവുകൾ പൊതുസമ്മേളനത്തിൽ പുറത്തുവിടും എന്നും അൻവർ അറിയിച്ചിരുന്നു. പൊതുയോഗത്തിലേക്ക് സിപിഎം പ്രവർത്തകർ എത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സമ്മേ ളനത്തിന് വലിയ സുരക്ഷ പൊലീസ് ഒരുന്നുണ്ട്. കടന്നലുകള്‍അന്‍വറിന് അനുകൂലമാണെന്ന ധാരണമാറ്റാന്‍ സമൂഹമാധ്യമപേജുകളില്‍ വലിയ പരിശ്രമം സിപിഎം ഗ്രൂപ്പുകള്‍ നടത്തുന്നുണ്ട്.

കൽപ്പറ്റ നഗരസഭയിലെ പെരുന്തട്ട പുലിപ്പേടിയിൽ

വയനാട് .കൽപ്പറ്റ നഗരസഭയിലെ പെരുന്തട്ട മേഖല പുലി ഭീതിയിൽ. നിരവധി വളർത്തു മൃഗങ്ങളെ ആക്രമിച്ച പുള്ളിപ്പുലി ഇന്നലെ പകൽ സമയത്തും പ്രദേശത്തെത്തി.
പെരുന്തട്ട ക്രഷറിനു സമീപത്തെ പാറപ്പുറത്താണ് വൈകീട്ട് 5 മണിയോടെ പുലിയെ കണ്ടത്. ഒരു മണിക്കൂറോളം പുലി ഇവിടെ കിടന്നു. കഴിഞ്ഞ ദിവസംമേയാൻ വിട്ട പശുവിനെ കൊന്ന് തിന്നുകയും പശുക്കിടാവിനെ ആക്രമിക്കുകയും
ചെയ്തിരുന്നു.. അബു താഹിറിന്റെ പശുവിനെയാണ് കൊന്ന് തിന്നത്.. മേയാൻ വിട്ട പശുവിനെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് ജഡാവശിഷ്ടം കണ്ടെത്തിയത്. തൂണിക്കടവൻ അബ്ദുല്ലയുടെ പശുക്കിടാവിനെ പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചു.. വനം വകുപ്പുദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി. ജഡാവശിഷ്ടത്തിന് സമീപം ക്യാമറയും സ്ഥാപിച്ചു.

കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപങ്ങൾ പ്രയോജനപ്പെടുത്തുന്നില്ലെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട്

തിരുവനന്തപുരം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പഴിച്ച് വനം വകുപ്പ്.കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപങ്ങൾ പ്രയോജനപ്പെടുത്തുന്നില്ല.മലയോര മേഖലകളിലെ 56 പഞ്ചായത്തുകളിൽ 10 ഇടങ്ങളിൽ മാത്രം സ്ഥിരം പ്രതിരോധ സംവിധാനങ്ങൾ.പ്രതിസന്ധി പരിഹരിക്കാൻ വനം വകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി പ്രാദേശിക സ്കോഡുകൾ രൂപീകരിക്കും.

വെടിവെക്കാന്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥര്‍, വിരമിച്ച ജവാന്മാര്‍, റൈഫിള്‍ ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ളവര്‍ എന്നിങ്ങനെ ഉൾപ്പെടുന്നതായിരിക്കും സ്ക്വാർഡുകൾ.

വനം വകുപ്പ് മേധാവി നേരിട്ട് സ്ക്വാർഡുകളുടെ പ്രവർത്തനം വിലയിരുത്തും.ഇതുമായി ബന്ധപ്പെട്ട അന്തിമ മാർഗ്ഗരേഖ ഒക്ടോബർ മൂന്നിന് മന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ രൂപീകരിക്കും.

കലര്‍പ്പില്ലാത്ത ആരോഗ്യരക്ഷ, ഈ തങ്ക തനിത്തങ്കം

പാലക്കാട്. സ്വന്തം ആരോഗ്യം നോക്കാതെ അലസരായി നടക്കുന്ന യുവാക്കള്‍ ഈ 70കാരിയെ കണ്ടുപഠിക്കണം

എലവഞ്ചേരി കുന്നിലെ ഓപ്പൺ ജിമ്മിൽ വൈകുന്നേരമായാൽ എത്തുന്ന ഈ വനിത നാട്ടുകാര്‍ക്ക് ഇപ്പോള്‍ താരമാണ്, തങ്ക രാമൻകുട്ടിയാണ് ആ താരം,
ദിവസവും വൈകീട്ട് 5.30 ഓടെ താങ്ക ഓപ്പൺ ജിമ്മിലെത്തും പിന്നെ ഒരു മണിക്കൂർ ജിമ്മിലെ എല്ലാ ഉപകരണങ്ങളിലുമായി വ്യായാമം,മറ്റാരും ജിമ്മിലില്ലെങ്കിലും തങ്കക്കതൊരു പ്രശ്നമേയല്ല,സ്വന്തം ആരോഗ്യമാണ് പ്രധാനം തങ്ക പറയുന്നു

തൊഴിലുറപ്പ് തൊഴിലാളിയായ തങ്ക അഞ്ചുമാസം മുൻപ് ഒരു കൗതുകത്തിനാണ് ജിമ്മിലെത്തിയത്,പലരും ചെയ്യുന്നത് കണ്ടാണ് പഠിച്ചത്,ഇപ്പോൾ വ്യായമമില്ലാതെ പറ്റില്ലെന്നായി

തങ്കയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഇപ്പോൾ പലരും ഓപ്പൺ ജിമ്മിലെത്തുന്നുണ്ട്,കലര്‍പ്പില്ലാത്ത ആരോഗ്യരക്ഷയുടെ കാര്യത്തില്‍ ഈ തങ്ക തനിത്തങ്കമാണ്.

പടനായർകുളങ്ങര തെക്ക്, വിശ്വഭവനത്തിൽ, അഡ്വ പി വിശ്വനാഥൻ (റിട്ട. ലെഫ്റ്റനൻ്റ് കേണൽ 78) നിര്യാതനായി

കരുനാഗപ്പള്ളി . പടനായർകുളങ്ങര തെക്ക്, വിശ്വഭവനത്തിൽ, അഡ്വ പി വിശ്വനാഥൻ (റിട്ട. ലെഫ്റ്റനൻ്റ് കേണൽ 78) നിര്യാതനായി.സംസ്കാരം നാളെ (തിങ്കൾ) ഉച്ചയ്ക്ക് ശേഷം കുടുംബ വീട്ടുവളപ്പിൽ.
ബിഎസ്പി മുൻ സംസ്ഥാന പ്രസിഡൻ്റായിരുന്നു. സ്വാതന്ത്ര്യ സമര സേനാനി മുണ്ടോട്ടിൽ എ പാച്ചന്റെയും കൊല്ലാത്തറ കുഞ്ഞുപ്പെണ്ണിന്റെയും മൂത്ത മകനായിരുന്നു.  ഭാര്യ: വിജയകുമാരി, മക്കൾ: ലോലിത സാജൻ, സ്മിത ചദ്ദ. മരുമക്കൾ: സാജൻ, ജസ്പ്രീറ്റ് ചദ്ദ

കോണ്‍ഗ്രസ് നേതാവിന് നേരെയുള്ള വധശ്രമകേസ്; സി.പി.എം നേതാക്കള്‍ അടക്കമുള്ള പ്രതികള്‍ക്ക് 5 വര്‍ഷം തടവും പിഴയും

കൊട്ടാരക്കര: കോണ്‍ഗ്രസ് പ്രകടനത്തിനിടെ മുന്‍ ഡി.സി.സി അംഗവും നിലവില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ദിനേശ് മംഗലശേരിയെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ സി.പി.എം മുന്‍ ഏരിയ സെക്രട്ടറി അടക്കമുള്ള പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. സി.പി.എം മുന്‍ ഏരിയ സെക്രട്ടറി കോട്ടാത്തല എന്‍.ബേബി, എല്‍.ഡി.എഫ് ഭാരവാഹികളായ നിസാം, ശ്രീകുമാര്‍, ജയകുമാര്‍, നിസാം (സുധി), അരുണ്‍, സന്തോഷ്, ദീപു, ബിജു ഷംസുദീന്‍, അരുണ്‍ ദേവ്, ദിലീപ് തോമസ് എന്നിവരെയാണ് കൊട്ടാരക്കര അഡി. സെഷന്‍സ് കോടതി ശിക്ഷിച്ചത്.
307ാം വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം തടവും 25,000 രൂപ പിഴയും, 143ാം വകുപ്പ് പ്രകാരം മൂന്നു മാസം തടവ്, 147ാം വകുപ്പ് പ്രകാരം ആറുമാസം തടവും എല്ലാ പ്രതികളും അനുഭവിക്കണം. കൂടാതെ 148ാം വകുപ്പ് പ്രകാരം 1,2 7 മുതല്‍ 11 വരെ പ്രതികള്‍ക്കും ഒരു വര്‍ഷം തടവും അനുഭവിക്കേണ്ടതുണ്ട്. പിഴ ഒടുക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും. പിഴ തുക നാലാം സാക്ഷിയായ അക്രമത്തിനു ഇരയായ വ്യക്തിക്ക് നല്‍കും.
നിലവില്‍ സി.പി.എം ഏരിയ കമ്മിറ്റി അംഗമാണ് എന്‍. ബേബി. പ്രതികളില്‍ 8 പേര്‍ സിപിഎം, ഡിവൈഎഫ്‌ഐ ഭാരവാഹികളും ദിലീപ് തോമസ്, ദീപു എന്നിവര്‍ സിപിഐ ഭാരവാഹികളും ബിജു ഷംസുദീന്‍ ആര്‍വൈഎഫ് ഭാരവാഹിയും ആയിരുന്നു. 2013 ജൂലൈ 12ന് ആണ് കേസിനാസ്പദമായ സംഭവം. സോളര്‍ കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിനും അഭിവാദ്യം അര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയായിരുന്നു ആക്രമണം. പ്രകടനം താലൂക്ക് ആശുപത്രി പരിസരത്ത് എത്തിയപ്പോള്‍ സമീപത്തെ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസില്‍ നിന്നും കല്ലേറുണ്ടായി. കല്ലേറിന് പിന്നാലെ പാര്‍ട്ടി ഓഫിസില്‍ നടന്ന യോഗത്തില്‍ ഉണ്ടായിരുന്ന എല്‍.ഡി.വൈ.എഫ് പ്രവര്‍ത്തകര്‍ ഇറങ്ങി വന്ന് പ്രകടനക്കാരെ ആക്രമിച്ചു. ബേബിയുടെ നേതൃത്വത്തില്‍ ലോട്ടസ് ഇടറോഡിന് സമീപം ദിനേഷ് മംഗലശേരിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ദിനേശിന്റെ തലയ്ക്ക് വെട്ടേല്‍ക്കുകയും ഇടതുകൈയ്ക്ക് ഒടിവ് സംഭവിക്കുകയും ചെയ്തു. വടിവാള്‍, വിറക് കഷണങ്ങള്‍, പാറച്ചീളുകള്‍ എന്നിവ കൊണ്ട് അടിച്ചും ഇടിച്ചും പരുക്കേല്‍പിച്ചെന്നാണ് കേസ്. ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തെളിവായി പൊലിസ് കോടതിയില്‍ ഹാജരാക്കി.

ട്രയിനില്‍ കവര്‍ച്ചക്കിരയായ കൊല്ലം സ്വദേശിനി വിഷമവൃത്തത്തില്‍

ന്യൂഡെല്‍ഹി. ഇന്നലെ കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട യോഗ് നാഗരി ഋഷികേശ് എക്സ്പ്രസ്സ്‌ ട്രെയിനിൽ (22659) ട്രെയിനിലെ യാത്രക്കാരിയാണ് ഈ അമ്മ , പക്ഷേ ട്രയിനില്‍വച്ച് മോഷണത്തിനിരയായ ഇവര്‍ക്ക് ബന്ധുക്കളെ ബന്ധപ്പെടാനുള്ള ഫോണ്‍നമ്പരുകള്‍ പോലും വശമില്ല. കൊല്ലത്തു നിന്നാണ് ഈ അമ്മ കയറിയത്,നിസാമുദ്ദീനിലേക്കാണ് ഈ അമ്മ പോകുന്നത് .വീട് കൊല്ലത്ത് താമരക്കുളത്താണ്, ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഈ അമ്മയുടെ പൈസയും ഫോണും അടങ്ങുന്ന ബാഗ് മോഷണം പോയിരിക്കുന്നു… ആ ഫോണിലാണ് ഈ അമ്മക്ക് അറിയാവുന്ന എല്ലാ നമ്പറുകളും ഉള്ളത്, മറ്റാരുടെയും നമ്പർ അറിയില്ല…
ഇപ്പൊ ട്രെയിനിലെ ബാത്‌റൂമിൽ നിന്ന് മോഷണം പോയ ബാഗ് കിട്ടി, എന്നാൽ അതിൽ പൈസ അടങ്ങുന്ന പേഴ്സോ, മൊബൈലോ ഇല്ല
ഈ അമ്മയുടെ അഡ്രെസ്സ് സഹയാത്രികര്‍ ചോദിച്ചറിഞ്ഞ് അയച്ചത് ഇപ്രകാരമാണ് . വിജയകുമാരി, ശ്രീപാദം,താമരക്കുളം
കൊല്ലം, 690101

എന്തെങ്കിലും വിവരം അറിയാവുന്നവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക :- 8547504554 – Nandu
Date- 28-09-2024

പിണറായി മാഫിയാ സംഘങ്ങളുടെ ടീം ക്യാപ്റ്റൻ:ഉല്ലാസ് കോവൂർ

ശാസ്താംകോട്ട: സ്വർണ്ണക്കള്ളക്കടത്തുകാരുടെയും, വിധ്വംസക പ്രവർത്തകരുടെയും ടീം ക്യാപ്റ്റനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ. ഏ ഡി ജി പി യെ ആരു പറഞ്ഞാലും മാറ്റില്ലെന്നും, പി ശശിയെ സംരക്ഷിക്കുമെന്നും വാർത്താ സമ്മേളനം വിളിച്ച് ഏകപക്ഷീയമായി പറഞ്ഞ മുഖ്യമന്ത്രി ഇടതുമുന്നണിയെ അപ്രസക്തമാക്കി
തനിക്കെതിര ആരു വിമർശനമുന്നയിച്ചാലും പുറത്തേക്ക് പോകേണ്ടിവരുമെന്ന സന്ദേശമാണ് പുറത്തുവിട്ടതെന്നും, കേട്ടുകേൾവി പോലുമില്ലാത്ത കാര്യങ്ങളാണ് ഇടതുമുന്നണിയിലും, ഗവൺമെന്റിലും നടക്കുന്നതെന്നും ഉല്ലാസ് കോവൂർ ആരോപിച്ചു. ആർ എസ് പി യുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.
കെ ജി വിജയ ദേവൻപിള്ള അധ്യക്ഷനായി. കെ മുസ്തഫ, തുണ്ടിൽ നിസാർ, എസ് ബഷീർ, എസ് വേണുഗോപാൽ, ബാബു ഹനീഫാ, ഷാജി വെള്ളാപ്പള്ളി, ഷാലി കല്ലട, ശ്യാം പള്ളിശേരിക്കൽ, വിജയൻ പിള്ള, ശ്രീകുമാർ വേങ്ങ, ഷാജു ശൂരനാട്, ബാബു കുഴിവേലി, ഷൈജൻ സത്യചിത്ര, വിഷ്ണു സുരേന്ദ്രൻ, മുൻഷീർ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

തൃശ്ശൂർ.സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ. കുന്നംകുളം പോലീസ് ആണ് ചിറനെല്ലൂർ സ്വദേശി സെബിൻ ഫ്രാൻസിസിനെ അറസ്റ്റ് ചെയ്തത്.സിപിഎം ചിറനല്ലൂർ ബ്രാഞ്ച് സെക്രട്ടറിയാണ് അറസ്റ്റിൽ ആയ സെബിൻ.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നതാണ് കേസ്