Home Blog Page 2141

ഭക്ഷ്യധാന്യങ്ങളുടെ അളവിൽ വെട്ടിപ്പെന്ന് ആരോപണം സപ്ലൈകോ ഉദ്യോഗസ്ഥർ എഫ്സിഐ ഗോഡൗണിൽ എത്തി പരിശോധന നടത്തി

കരുനാഗപ്പള്ളി . കേന്ദ്രസർക്കാർ എഫ്സിഐ വഴി വെയർഹൗസിംഗ് ഗോഡൗണിലേക്ക് നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവിൽ വ്യാപകമായ തോതിൽ വെട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സപ്ലൈകോ ഉദ്യോഗസ്ഥർ എഫ്സിഐ ഗോഡൗണിൽ എത്തി പരിശോധന നടത്തി. എഫ്സിഐയിൽ നിന്നും സംസ്ഥാന സർക്കാരിനുവേണ്ടി സപ്ലൈകോ വിലകൊടുത്ത് വാങ്ങുന്ന ഭക്ഷ്യ ധാന്യങ്ങളുടെ അളവിൽ ഏറെനാളായി വലിയതോതിൽ വെട്ടിപ്പ് നടക്കുന്നതായി പരാതി ഉയർന്നിരുന്നതായി സപ്ലൈകോ അധികൃതർ പറയുന്നു. സംസ്ഥാന വ്യാപകമായി ഇത്തരത്തിൽ അളവിലെ വെട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതായും അളവിൽ ഉണ്ടാകുന്ന വെട്ടിപ്പിന് സപ്ലൈകോയിലെ ഉദ്യോഗസ്ഥരാണ് ഒടുവിൽ ഇരയായി മാറുന്നതെന്നും വലിയതോതിൽ സാമ്പത്തിക ബാധ്യതയും ഉണ്ടായതിന്റെ പേരിൽ നിരവധി ഉദ്യോഗസ്ഥർക്ക് സസ്പെൻഷനും അച്ചടക്ക നടപടികളും നേരിടേണ്ടി വന്നതായും സപ്ലൈകോ ജീവനക്കാർ പറയുന്നു. എഫ്സിഐ കേന്ദ്രീകരിച്ച് നടക്കുന്ന അളവിലെ വെട്ടിപ്പാണ് ഇതിനെല്ലാം കാരണമെന്നും ജീവനക്കാർ പറയുന്നു. കരുനാഗപ്പള്ളി എഫ് സി ഐയിൽ നിന്നും ശനിയാഴ്ച വൈകിട്ട് 24 ഓളം ലോഡ് ഭക്ഷ്യ ധാന്യങ്ങൾ ആണ് സപ്ലൈകോ ഗോഡൗണിലേക്ക് ലിഫ്റ്റ് ചെയ്യാൻ ഉണ്ടായിരുന്നത്. ഇതിൽ 9 ലോഡുകളിലും അളവ് വ്യത്യാസം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ,സപ്ലൈക്കോ ഡിപ്പോ മാനേജർ ഉൾപ്പെടെയുള്ളവർ എഫ്സിഐ ഗോഡൗണിൽ എത്തി.
താലൂക്ക് സപ്ലൈ ഓഫീസറുടെ നിർദ്ദേശാനുസരണം
തൂക്കത്തിൽ വ്യത്യാസം ഉണ്ടെന്ന് കണ്ട ലോറികൾ വീണ്ടും തൂക്കി നോക്കിയപ്പോൾ ലോഡുകളിൽ കുറവ് കണ്ടെത്തി. തുടർന്ന് രണ്ട് ലോറികളിലെ ലോഡുകൾ ഏറ്റെടുക്കാൻ സപ്ലൈകോ അധികൃതർ തയ്യാറായില്ല. തങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് തൂക്കി ബോധ്യപ്പെടണം എന്ന നിലപാട് സപ്ലൈകോ ഉദ്യോഗസ്ഥർ സ്വീകരിച്ചു. എന്നാൽ എഫ്സിഐ ഗോഡൗണിന് പുറത്തേക്ക് പോകുന്ന ലോഡുകളെ സംബന്ധിച്ച് ഉത്തരവാദിത്വം തങ്ങൾക്ക് ഇല്ലെന്ന നിലപാട് എഫ്സിഐ അധികൃതരും സ്വീകരിച്ചതോടെയാണ് തർക്കങ്ങൾ ഉണ്ടായത്. ഇതേ തുടർന്ന് രണ്ട് ലോഡ് ഭക്ഷ്യധാന്യങ്ങൾ ഏറ്റെടുക്കാതെ സപ്ലൈകോ ഉദ്യോഗസ്ഥരും നിലയുറപ്പിച്ചതോടെ തർക്കം രൂക്ഷമായി. നേരത്തെ നിരവധി തവണ എഫ് സി ഐ യിൽ നിന്നും ലോറികൾ വഴി സപ്ലൈകോയിൽ എത്തുന്ന ഭക്ഷ്യ ധാന്യങ്ങളിൽ വലിയ തോതിൽ കുറവ് വന്നതായി സപ്ലൈകോ അധികൃതർ കണ്ടെത്തിയിരുന്നു. 4000 കിലോ വരെ അളവിൽ കുറവ് ശ്രദ്ധയിൽപ്പെട്ടതോടെ ഇക്കാര്യത്തിൽ നിരീക്ഷണം ശക്തമാക്കാൻ സപ്ലൈകോ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് എഫ്സിയിൽ നിന്നും പുറത്തേക്ക് പോകുന്ന ലോഡുകളുടെ തൂക്കം തങ്ങൾക്ക് കൂടി ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ ലോഡുകൾ എടുക്കുകയുള്ളൂ എന്ന നിലപാട് സപ്ലൈകോ ഉദ്യോഗസ്ഥർ സ്വീകരിക്കുകയായിരുന്നു. ഭക്ഷ്യധാന്യങ്ങളുടെ അളവിൽ വർഷങ്ങളായി ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നതായി സപ്ലൈകോ അധികൃതർ പറയുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടും ഉയർന്ന ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.

പിണറായി മാഫിയാ സംഘങ്ങളുടെ ടീം ക്യാപ്റ്റൻ:ഉല്ലാസ് കോവൂർ

ശാസ്താംകോട്ട: സ്വർണ്ണക്കള്ളക്കടത്തുകാരുടെയും, വിധ്വംസക പ്രവർത്തകരുടെയും ടീം ക്യാപ്റ്റനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ. ഏ ഡി ജി പി യെ ആരു പറഞ്ഞാലും മാറ്റില്ലെന്നും, പി ശശിയെ സംരക്ഷിക്കുമെന്നും വാർത്താ സമ്മേളനം വിളിച്ച് ഏകപക്ഷീയമായി പറഞ്ഞ മുഖ്യമന്ത്രി ഇടതുമുന്നണിയെ അപ്രസക്തമാക്കി
തനിക്കെതിര ആരു വിമർശനമുന്നയിച്ചാലും പുറത്തേക്ക് പോകേണ്ടിവരുമെന്ന സന്ദേശമാണ് പുറത്തുവിട്ടതെന്നും, കേട്ടുകേൾവി പോലുമില്ലാത്ത കാര്യങ്ങളാണ് ഇടതുമുന്നണിയിലും, ഗവൺമെന്റിലും നടക്കുന്നതെന്നും ഉല്ലാസ് കോവൂർ ആരോപിച്ചു. ആർ എസ് പി യുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.
കെ ജി വിജയ ദേവൻപിള്ള അധ്യക്ഷനായി. കെ മുസ്തഫ, തുണ്ടിൽ നിസാർ, എസ് ബഷീർ, എസ് വേണുഗോപാൽ, ബാബു ഹനീഫാ, ഷാജി വെള്ളാപ്പള്ളി, ഷാലി കല്ലട, ശ്യാം പള്ളിശേരിക്കൽ, വിജയൻ പിള്ള, ശ്രീകുമാർ വേങ്ങ, ഷാജു ശൂരനാട്, ബാബു കുഴിവേലി, ഷൈജൻ സത്യചിത്ര, വിഷ്ണു സുരേന്ദ്രൻ, മുൻഷീർ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.

മാലീത്തറ കൃഷ്ണൻ കുട്ടി അനുസ്മരണ സമ്മേളനം

ശാസ്താംകോട്ട: മാലിത്തറ കൃഷ്ണൻകുട്ടിപിള്ള മൈനാഗപ്പള്ളിപഞ്ചായത്തിൽ പ്രത്യേകിച്ച് തെക്കൻമൈനാഗപ്പള്ളി പ്രദേശത്ത് കോൺഗ്രസ്സ് പാർട്ടിയെ വളർത്തി വലുതാക്കിയആദ്യകാല നേതാവായിരുന്നു മാലീ ത്തറ കൃഷ്ണൻ കുട്ടി പിള്ളയെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. കോൺഗ്രസ്സ് തെക്കൻ മൈനാഗപ്പള്ളി 21-ാം വാർഡ് കമ്മിറ്റിനടത്തിയ മാലീത്തറ കൃഷ്ണൻകുട്ടി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ആർ. ഹരിമോഹനൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ, ഡി.സി.സി ജനറൽ സെക്രടറി രവി മൈനാഗപ്പള്ളി, സി.പി.ഐ (എം) ലോക്കൽ സെകട്ടറി കമൽദാസ് , ലോക്കൽ കമിറ്റി അംഗം കെ.പി. വേണുഗോപാൽ, സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം വി.കെ.ജയൻ, കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി ടി.ജി.എസ് തരകൻ, ഗ്രാമ പഞ്ചായത്ത് അംഗം അജി ശ്രീകുട്ടൻ ,ഉണ്ണി ഇലവിനാൽ ,ജോൺ മത്തായി, അനിൽ ചന്ദ്രൻ , ഉണ്ണി പ്രാർത്ഥന, ആനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു

ഇന്ന് പരോള്‍ തീരാനിരിക്കെ കൊലക്കേസ് പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട.പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.സംഭവം ഏഴംകുളത്ത്.പുതുമല പാറയിൽ മേലേതിൽ മനോജ് (39) ആണ് മരിച്ചത്.മനോജിന്റെ പരോൾ കാലാവധി ഇന്ന് അവസാനിക്കുകയാണ്.2016 ൽ അടൂർ സ്വദേശി
പീതാംബരൻ എന്ന ആൾ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് മനോജ്.

സമൂഹമാധ്യമങ്ങളിൽ കൂടി അപകീർത്തിപ്പെടുത്തുന്നു , ബാലചന്ദ്രമേനോന്റെ പരാതിയിൽ അന്വേഷണം

തിരുവനന്തപുരം.സമൂഹമാധ്യമങ്ങളിൽ കൂടി അപകീർത്തിപ്പെടുത്തുന്നു എന്ന പരാതി. സംവിധായകൻ ബാലചന്ദ്രമേനോന്റെ പരാതിയിൽ അന്വേഷണം. യൂട്യൂബ് ചാനലുകൾക്കെതിരെ സൈബർ പോലീസ് കേസെടുത്തു. നടിയുടെ ആരോപണം സംപ്രേഷണം ചെയ്തവർക്കെതിരെയാണ് അന്വേഷണം. ലൈംഗിക ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരമാണ് കേസ്

ആലുവ സ്വദേശിയായ നടിക്കെതിരെയും അഭിഭാഷകനെതിരെയും കഴിഞ്ഞ ദിവസമാണ് ബാലചന്ദ്രമേനോൻ ഡിജിപിക്ക് പരാതി നൽകിയത്.ബാല ചന്ദ്രമേനോൻ്റെ മൊഴിയും തെളിവും പോലീസ് ഉടൻ ശേഖരിക്കും

നടിയുടെ അഭിഭാഷകൻ ഫോണിൽ 3 തവണ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ബാല ചന്ദ്രമേനോൻ പരാതി നൽകിയിരുന്നു.യൂട്യൂബ് ചാനലുകൾക്കെതിരെ കൊച്ചി സൈബർ പോലീസ് കേസ് എടുത്തു

നടിയുടെ ലൈഗീക ആരോപണം പ്രചരിപ്പിച്ച ചാനലുകൾക്കെതിരെയാണ് IT ആക്ട് പ്രകാരം കേസ് എടുത്തത്

തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം ഭാഗികമായി തടസ്സപ്പെടും

തിരുവനന്തപുരം. അരുവിക്കരയിൽ അറ്റകുറ്റപ്പണിനടക്കുന്നതുമൂലം നഗരത്തിൽ ഇന്ന് ജലവിതരണം ഭാഗികമായി തടസ്സപ്പെടും. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് ജലവിതരണം മുടങ്ങുക. നഗരത്തിലെ പകുതിയോളം ഭാഗങ്ങളിലും ജലവിതരണം തടസ്സപ്പെടും

അമിബീക് മസ്തിഷ്ക ജ്വരം ,ചികിത്സയിൽ കഴിയുന്ന യുവാവിൻ്റെ ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം.അമിബീക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നാവായിക്കുളം സ്വദേശിയായ യുവാവിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ .
ചികിത്സയിലുള്ള
പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് കഴിഞ്ഞ ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്.
മരുതിക്കുന്ന് വാർഡിലെ പൊതുകുളത്തിൽ
ഉത്രാടദിനത്തിലാണ് വിദ്യാർത്ഥി കുളിച്ചത്. വിദ്യാർത്ഥിയ്ക്കൊപ്പം കുളത്തിൽ കുളിച്ച സുഹൃത്തുക്കളായ രണ്ടു പേർ ഇപ്പോഴും ആശുപത്രിയിൽ ആരോഗ്യ വിഭാഗത്തിൻ്റെ നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധനാ ഫലം ഇന്നു ലഭിക്കും. ഇതിനിടെ കുളത്തിലെ ജലത്തിൻ്റെ സാമ്പിൾ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നാവായിക്കുളത്ത് നേരത്തെയും
അമിബീക്ക് മസ്തിഷ്ക ജ്വരം റിപ്പോ‍ർട്ട്
ചെയ്തിരുന്നു. നിലവിൽ ഈ യുവാവ് ഉൾപ്പെടെ 12 പേർക്കാണ് ഇതിനോടകം തിരുവനന്തപുരം ജില്ലയിൽ മാത്രം മസ്തിഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്.

അതിനിടെ തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം. രോഗബാധിതരുടെ എണ്ണം മൂന്നായി ഉയർന്നു. രണ്ടു മാസത്തിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി. 10 പേർ രോഗമുക്തി നേടിയിരുന്നു

എടിഎം കവർച്ച കേസിൽ അറസ്റ്റിലായ പ്രതികള്‍ ചില്ലറക്കാരല്ല, ചരിത്രം കണ്ട് ഞെട്ടി പൊലീസ്

തൃശ്ശൂർ. എടിഎം കവർച്ച കേസിൽ അറസ്റ്റിലായ പ്രതികൾ മുൻപ് 15 സമാനകേസുകളിൽ പ്രതികളായിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് . പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കേസിലെ മുഖ്യസൂത്രധാരനായ മുഹമ്മദ് ഇക്രാമും സാബിർ ഖാനും ചേർന്നാണ് സാധാരണ കവർച്ച നടത്താറുള്ളത് എന്നാണ് പോലീസിന് ലഭിച്ച വിവരം. ആന്ധ്രയിൽ നിന്നുള്ള പോലീസ് സംഘം തമിഴ്നാട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു മടങ്ങി. കഡപ്പയിൽ കഴിഞ്ഞാഴ്ച നടത്തുന്ന എടിഎം കവർച്ചയിലെ പ്രതികൾ ഇവർ തന്നെയാണെന്ന് പോലീസ് കണ്ടെത്തിയതിനു പിന്നാലെയാണ് ആന്ധ്ര പോലീസിന്‍റെ നീക്കം. പ്രതികൾ മുൻപ് കവർച്ച നടത്തിയിട്ടുള്ള കൃഷ്ണഗിരിയിൽ നിന്നുള്ള പോലീസ് സംഘവും നാമക്കല്ലിൽ എത്തി.
കൂടുതൽ അന്വേഷണത്തിനായി ഹരിയാനയിലേക്ക് പോയ തമിഴ്നാട് പോലീസ് സംഘം മടങ്ങിയെത്തിയ ശേഷം പ്രതികളെ വിശദമായി ചോദ്യം ചെയ്യും.

അന്‍വര്‍ തീപ്പന്തമാകുമോ,നനഞ്ഞ പടക്കമാകുമോ ഇന്നറിയാം

മലപ്പുറം. അന്‍വര്‍ തീപ്പന്തമാകുമോ,നനഞ്ഞ പടക്കമാകുമോ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പി വി അൻവർ എംഎൽഎയുടെ വിശദീകരണ പൊതുസമ്മേളനം ഇന്ന്. വൈകീട്ട് 6. 30ന് നിലമ്പൂർ ചന്തക്കുന്നിലാണ് അൻവർ പൊതുസമ്മേളനം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ അൻവർ കടുപ്പിക്കും. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിനെതിരെയുള്ള തെളിവുകൾ പൊതുസമ്മേളനത്തിൽ പുറത്തുവിടും എന്നും അൻവർ അറിയിച്ചിരുന്നു. പൊതുയോഗത്തിലേക്ക് സിപിഎം പ്രവർത്തകർ എത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സമ്മേ ളനത്തിന് വലിയ സുരക്ഷ പൊലീസ് ഒരുന്നുണ്ട്. കടന്നലുകള്‍അന്‍വറിന് അനുകൂലമാണെന്ന ധാരണമാറ്റാന്‍ സമൂഹമാധ്യമപേജുകളില്‍ വലിയ പരിശ്രമം സിപിഎം ഗ്രൂപ്പുകള്‍ നടത്തുന്നുണ്ട്.

കൽപ്പറ്റ നഗരസഭയിലെ പെരുന്തട്ട പുലിപ്പേടിയിൽ

വയനാട് .കൽപ്പറ്റ നഗരസഭയിലെ പെരുന്തട്ട മേഖല പുലി ഭീതിയിൽ. നിരവധി വളർത്തു മൃഗങ്ങളെ ആക്രമിച്ച പുള്ളിപ്പുലി ഇന്നലെ പകൽ സമയത്തും പ്രദേശത്തെത്തി.
പെരുന്തട്ട ക്രഷറിനു സമീപത്തെ പാറപ്പുറത്താണ് വൈകീട്ട് 5 മണിയോടെ പുലിയെ കണ്ടത്. ഒരു മണിക്കൂറോളം പുലി ഇവിടെ കിടന്നു. കഴിഞ്ഞ ദിവസംമേയാൻ വിട്ട പശുവിനെ കൊന്ന് തിന്നുകയും പശുക്കിടാവിനെ ആക്രമിക്കുകയും
ചെയ്തിരുന്നു.. അബു താഹിറിന്റെ പശുവിനെയാണ് കൊന്ന് തിന്നത്.. മേയാൻ വിട്ട പശുവിനെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് ജഡാവശിഷ്ടം കണ്ടെത്തിയത്. തൂണിക്കടവൻ അബ്ദുല്ലയുടെ പശുക്കിടാവിനെ പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചു.. വനം വകുപ്പുദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി. ജഡാവശിഷ്ടത്തിന് സമീപം ക്യാമറയും സ്ഥാപിച്ചു.