Home Blog Page 2105

ശാസ്താംകോട്ട ഗവ. ഹയർ സെക്കൻ്ററി സ്കൂള്‍ സ്വഛതാ ഹി സേവ സംഘടിപ്പിച്ചു

ശാസ്താംകോട്ട. ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ എന്‍എസ്എസ്ദിനാചരണത്തോടനുബന്ധിച്ച് സ്വഛതാ ഹി സേവ സംഘടിപ്പിച്ചു. പൊതുവിടങ്ങൾ, ചരിത്രസ്മാരകങ്ങൾ മാർക്കറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ്റ്റാൻ്റുകൾ ശുചീകരിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനായി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശാസ്താംകോട്ട ഹോസ്പിറ്റൽ, ബസ് സ്റ്റാൻ്റ്, ഠൗൺ എന്നിവിടങ്ങളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനയ്ക്ക് കൈമാറി. പ്രസ്തുത ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗീത എസ്, പഞ്ചായത്ത് സെക്രട്ടറി സീമ കെ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹരിത മിഷൻ കോ- ഓർഡിനേറ്റർ സൂരജ് എസ്, പ്രോഗ്രാം ഓഫീസർ ഷൈനി പ്രഭാകർ, അധ്യാപകരായ ജയറാം, ലക്ഷ്മി ബി.കെ, ദിപ്തി ജോർജ് എന്നിവർ പങ്കെടുത്തു. തുടർന്ന് NSS വോളൻ്റിയേഴ്സിൻ്റെ ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും ഫ്ലാഷ്മോബും ജാഗ്രതാ ജ്യോതിയും സംഘടിപ്പിച്ചു.

വൻ ലഹരി മരുന്ന് വേട്ട; ഡൽഹിയിൽ പിടികൂടിയത് 500 കിലോഗ്രാം കൊക്കെയ്ൻ

ന്യൂ ഡെൽഹി:
ഡൽഹിയിൽ വൻ ലഹരിമരുന്ന് വേട്ട. 2000 കോടി രൂപ വിലവരുന്ന 500 കിലോഗ്രാം കൊക്കെയ്‌നാണ് തലസ്ഥാന നഗരിയിൽ നിന്നും ഡൽഹി പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര മാഫിയ ഉള്ളതായി പോലീസ് അറിയിച്ചു.
ഡൽഹിയുടെ വിവിധ പ്രദേശങ്ങളിൽ വിൽപ്പനക്ക് എത്തിച്ച ലഹരിമരുന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തിലക് നഗറിൽ നിന്ന് കൊക്കെയ്‌നും ഹെറോയിനുമായി നാല് അഫ്ഗാൻ സ്വദേശികളെ പിടികൂടിയിരുന്നു.

അയൽവാസിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

പൂയപ്പള്ളി: കടം കൊടുത്ത പണം തിരികെ ചോദിച്ചതിനെ തുടർന്നുള്ള തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. പൂയപ്പള്ളി മുള്ളുകാട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം മുഖത്തല നടുവിലക്കര ആരാധനാ ഭവനിൽ വീനീതിനെ (27) യാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വിനീതിന്റെ തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബേബി എന്ന് വിളിക്കുന്ന ലാലുവിനെയാണ് മൂർച്ചയുള്ള ആയുധമുപയോഗിച്ച് ഇയാൾ വയറ്റിൽ കുത്തിയത്. അതീവ ഗുരുതരമായി പരിക്കേറ്റ ലാലു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവത്തിനു ശേഖം ഒളിവിൽ പോയ വിനീതിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി സി.ഐ. ബിജുവിന്റെ നിർദ്ദേശപ്രകാരം എസ്.ഐ.മാരായ രജനീഷ് , ബാലാജി എസ് കുറുപ്പ്, എ.എസ്. ഐ. അറിൽ കുമാർ , സി.പി. ഒ മാരായ സാബു , വിപിൻ , റിജു, ബിനീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ വിനീതിനെ റിമാന്റ് ചെയ്തു.

ഞാൻ സിപിഎം സഹയാത്രികൻ; പിവി അൻവറിനെ പിന്തുണയ്ക്കാനില്ലെന്ന് കാരാട്ട് റസാഖ്

മലപ്പുറം: പിവി അൻവറിനെ ഇനി പിന്തുണക്കാനില്ലെന്ന് കാരാട്ട് റസാഖ്. അൻവർ ഉന്നയിച്ച പരാതികളിൽ മുഖ്യമന്ത്രിയിൽ നിന്നും പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും നടപടിയുണ്ടായി. അതിന് ശേഷവും അദ്ദേഹത്തിന് പിന്തുണ നൽകാനാകില്ലെന്നാണ് കാരാട്ട് റസാഖ് വ്യക്തമാക്കിയത്

പി ശശിക്കെതിരെ ആരോപണമുന്നയിച്ചത് പിവി അൻവറിന് വേണ്ടിയാണ്. വർഗീയ നിലപാട് സ്വീകരിക്കാൻ അൻവറിന് ആകില്ലെന്നാണ് കരുതുന്നത്. മറ്റ് മതക്കാരെ അധിക്ഷേപിക്കുന്നവരാണ് വർഗീയവാദികൾ. അൻവർ അങ്ങനെയല്ലെന്നാണ് താൻ മനസ്സിലാക്കുന്നത്.

രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിൽ അൻവറിന്റെ വിശ്വാസം അൻവറിനെ രക്ഷിക്കട്ടെ. താൻ സിപിഎം സഹയാത്രികനാണ്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംബന്ധിച്ച അഭിമുഖ വിവാദം പിആർ ഏജൻസിക്ക് പറ്റിയ പിഴവാണെന്നും കാരാട്ട് റസാഖ് പറഞ്ഞു

നക്ഷത്ര ചിഹ്നം ഇട്ട ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നം ഇടാത്തചോദ്യങ്ങളാക്കി മാറ്റി, വിഡി സതീശന്‍

തിരുവനന്തപുരം. നിയമസഭാ സെക്രട്ടറിയേറ്റിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നക്ഷത്ര ചിഹ്നം ഇട്ട ചോദ്യ നോട്ടീസുകൾ നക്ഷത്ര ചിഹ്നം ഇടാത്തചോദ്യങ്ങളായി മാറ്റിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ചയും, തൃശ്ശൂർ പൂരം കലക്കലും ഉൾപ്പെടെയുള്ള ചോദ്യങ്ങളിൽ നിയമസഭയിൽ മന്ത്രിമാർ മറുപടി പറയാതിരിക്കാനാണ് നീക്കം.

നാലാം തീയതി ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലേക്കുള്ള ചോദ്യങ്ങളെ ചൊല്ലിയാണ് പുതിയ വിവാദം. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ മറുപടി പറയണം. ഇത് ഒഴിവാക്കാനായി വിവാദ വിഷയങ്ങളിലെ ചോദ്യങ്ങളിൽ നക്ഷത്ര ചിഹ്നം ഒഴിവാക്കി എന്നാണ് പ്രതിപക്ഷ നേതാവിന്റെ പരാതി. എ.ഡി.ജി.പി – ആർഎസ്എസ് കൂടിക്കാഴ്ച , തൃശ്ശൂർ പൂരം കലക്കലിലെ വിവിധ ചോദ്യങ്ങൾ, പൊലീസിലെ ക്രിമിനൽ വൽക്കരണം, കാഫിർ സ്ക്രീൻഷോട്ട് വിവാദം തുടങ്ങിയ ചോദ്യങ്ങളിലാണ് നക്ഷത്ര ചിഹ്നം ഒഴിവാക്കിയത്.

പ്രതിപക്ഷ സാമാജികർ നൽകിയ 49 നോട്ടീസുകൾ ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നം ഒഴിവാക്കിയെന്നാണ് പരാതി. നിയമസഭ നടപടി ചട്ടം 36, സ്പീക്കറുടെ ഒന്നാം നമ്പർ നിർദേശം , ചോദ്യങ്ങൾ എഡിറ്റ് ചെയ്യുന്നതും അനുവദിക്കുന്നതും സംബന്ധിച്ച മുൻകാല റൂളിംഗുകൾ എന്നിവയ്ക്ക് വിരുദ്ധമായാണ് നടപടിയെന്ന് പരാതിയിൽ പറയുന്നു. നിയമസഭയിൽ മുഖ്യമന്ത്രിയിൽ നിന്നും നേരിട്ട് മറുപടി ലഭിക്കേണ്ട പ്രസക്തമായ വിഷയങ്ങൾ ഉൾപ്പെടെയാണ് ഒഴിവാക്കിയത്. സംസ്ഥാന ശ്രദ്ധ ആകർഷിച്ച വിവിധ വിഷയങ്ങളായിട്ടും സഭയിൽ ഉന്നയിക്കാനുള്ള പൊതു പ്രാധാന്യമില്ല , തദ്ദേശ പ്രാധാന്യം മാത്രമുള്ള ചോദ്യം, സഭാതലത്തിൽ വിശദീകരിക്കേണ്ട നയപരമായ പ്രാധാന്യമില്ല തുടങ്ങിയ വിചിത്ര ന്യായീകരണമാണ് നിയമസഭാ സെക്രട്ടറിയേറ്റിന്റേത്. വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. ചോദ്യങ്ങൾക്ക് നക്ഷത്ര ചിഹ്നം അനുവദിക്കണമെന്നും സ്പീക്കർക്ക് നൽകിയ കത്തിൽ പറയുന്നു.

ഈശ്വര്‍ മാല്‍പ്പെയും മനാഫും ചേര്‍ന്ന് നാടകം കളിക്കുകയായിരുന്നു… അർജുന്റെ കുടുംബം

കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. കുടുംബത്തിന്റെ വൈകാരികതയെ ചില വ്യക്തികള്‍ ചൂഷണം ചെയ്തു. ഇതില്‍ വളരെയേറെ സൈബറാക്രമണം നേരിടുന്നുണ്ട്. അര്‍ജുന് മാസം 75,000 രൂപ മാസശമ്പളമുണ്ട്. ഇത്രയും പണം ലഭിച്ചിട്ടും ജീവിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണ്. പല കോണില്‍ നിന്നും ഫണ്ട് സ്വരൂപിക്കുന്നുവെന്നും, മനാഫിനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് അര്‍ജുന്റെ സഹോദരിഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവരെയും നന്ദി അറിയിക്കുന്നതായി ജിതിന്‍ പറഞ്ഞു. മാധ്യമശ്രദ്ധ കിട്ടാനായി മനാഫ് പലതും ചെയ്തു. അര്‍ജുന്റെ കുടുംബം ദാരിദ്ര്യത്തിലാണെന്ന് പറഞ്ഞ് മനാഫ് സാമ്പത്തിക സഹായം പറ്റുന്നു. അര്‍ജുന്റെ പേരില്‍ സമാഹരിക്കുന്ന ഫണ്ട് കുടുംബത്തിന് വേണ്ട. അര്‍ജുന്റെ കുട്ടിയെ നാലാമത്തെ കുട്ടിയായി വളര്‍ത്തുമെന്ന് മനാഫ് പറഞ്ഞു. അര്‍ജുന്റെ ഭാര്യ ഇതു കേട്ട് വളരെ തകര്‍ന്നു.

അര്‍ജുന്റെ ഭാര്യക്കും കുട്ടിക്കും ജീവിക്കാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി നല്‍കിയിട്ടുണ്ട്. യൂട്യൂബ് ചാനലുകള്‍ക്ക് അഭിമുഖം നല്‍കി മനാഫ് കുടുംബത്തെ ദ്രോഹിക്കുകയാണ്. മറ്റുള്ളവരുടെ മുന്നില്‍ കുടുംബത്തെ അപമാനിക്കുകയാണ്. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത് എന്നും അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു. ഇനിയും തങ്ങളുടെ കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്തു മുന്നോട്ടുപോകരുത്. അങ്ങനെ ചെയ്തില്ലെങ്കില്‍ കുടുംബത്തിന് ശക്തമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് ജിതിന്‍ പറഞ്ഞു.

മനാഫിന് യുട്യൂബ് ചാനലുണ്ട്. അവിടെ നിന്നുള്ള വീഡിയോ എടുത്ത് ചാനലില്‍ ഇട്ടു. അര്‍ജുന്റെ കുടുംബത്തോട് സ്‌നേഹമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നോ?. ഈശ്വര്‍ മാല്‍പ്പെയും മനാഫും ചേര്‍ന്ന് അവിടെ നാടകം കളിക്കുകയായിരുന്നു. യൂട്യൂബ് ചാനല്‍ വഴി വ്യൂസ് കൂട്ടാനാണ് ഈശ്വര്‍ മാല്‍പെ ശ്രമിച്ചത്. പബ്ലിസിറ്റിക്ക് വേണ്ടി മനാഫ് ഇപ്പോഴും ഓടിനടക്കുകയാണ്. ഡ്രജ്ഡര്‍ കൊണ്ടു വരുന്നതില്‍ മനാഫ് നിരുത്സാഹപ്പെടുത്തി. ഡ്രജ്ഡര്‍ കൊണ്ടു വരുന്നതിന് രണ്ടു ദിവസം മുമ്പ് മനാഫുമായി വഴക്കുണ്ടായെന്ന് അര്‍ജുന്റെ സഹോദരന്‍ അഭിജിത്ത് പറഞ്ഞു.

ഇസ്രായേൽ ഇറാൻ സംഘർഷം, ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യമന്ത്രാലയം

ന്യൂഡെല്‍ഹി. ഇസ്രായേൽ ഇറാൻ സംഘർഷത്തിന് പിന്നാലെ ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശവുമായി വിദേശകാര്യമന്ത്രാലയം.ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്.സുരക്ഷിത കേന്ദ്രങ്ങളിൽ തുടരാനും നിർദ്ദേശം.അതിനിടെ ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് മുന്നിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു

മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രായേൽ ശ്രമിച്ചാൽ മറുപടി ശക്തമായിരിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയതോടെ ആശങ്കയിലാണ് ഇരു രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹം.ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.ഇറാനുള്ള ഇന്ത്യക്കാർ അടിയന്തരമായി ടെഹ്റനിലെ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചു.ഇസ്രായേൽ ടെൽഅവീവിലെ ഇന്ത്യൻ എംബസിയും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ ഭയപ്പെടാനായില്ല.നേരത്തേ മുന്നറിയിപ്പ് കിട്ടയതിനാല്‍ ബങ്കറിലേക്ക് മാറിയതായി ഇസ്രയേലിലുള്ള മലയാളികൾ ചാനലുകളോട് പറഞ്ഞു

പശ്ചിമേഷ്യയിലെ സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യ സംയമനം പാലിക്കാനും ആഹ്വാനം ചെയ്തു.നയതന്ത്ര ഇടപെടലിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.അതിനിടെ ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് മുന്നിൽ പട്രോളിങ് ശക്തമാക്കിയ പോലീസ് സുരക്ഷയും വർധിപ്പിച്ചു.2021ലും കഴിഞ്ഞവർഷവും ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്ന പശ്ചാത്തലത്തിലാണ് സംഘർഷ സാഹചര്യം കണക്കിലെടുത്തുള്ള സുരക്ഷ നടപടി

ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലം സ്വദേശി മലയാളി പൈലറ്റടക്കം മൂന്ന് പേർ മരിച്ചു

പൂനെ. ഹെലികോപ്റ്റർ അപകടത്തിൽ മലയാളി പൈലറ്റടക്കം മൂന്ന് പേർ മരിച്ചു. കൊല്ലം സ്വദേശി ഗിരീഷ് കുമാറാണ് മരിച്ച മലയാളി. രാവിലെ ഏഴ് മണിയോടെയാണ് പറന്നുയർന്ന ഉടനെ ഹെലികോപ്റ്റർ തകർന്ന് വീഴുകയായിരുന്നു.

ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയായ ഹെറിറ്റേജ് എവിയേഷന്ർറെ ഹെലികോപ്റ്ററാണ് രാവിലെ തകർന്ന് വീണത്. പൂനെയിലെ ഒക്സ്ഫഡ് ഗോൾഫ് ക്ലബ് ഹെലിപാഡിൽ നിന്ന് പറന്നുയർന്ന് അഞ്ച് മിനിറ്റിനകം ഹെലികോപ്റ്റർ നിലംപതിച്ചു. രണ്ട് പൈലറ്റുമാരു ഒരു എഞ്ചിനീയറുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാർ പിള്ളയായിരുന്നു മുഖ്യ പൈലറ്റ്. അപകടത്തിൽ മൂവരും മരിച്ചു. മൃതദേഹം പൂനെയിലെ സസൂൺ ആശുപത്രിയിലേക്ക് മാറ്റി. വ്യോമ സേനയിൽ നിന്ന് വിരമിച്ച പൈലറ്റാണ് ഗിരീഷ് കുമാർ. ഹൈദരാബാദിലാണ് താമസം. കാഴ്ചാപരിധി കുറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എൻസിപി നേതാവ് സുനിൽ തത്കരെ ഇന്നലെ യാത്ര ചെയ്ത ഹെലികോപ്റ്ററാണ് തകർന്നത്

ശാസ്താംകോട്ട തടാക തീരം ശുചീകരിച്ചു

ശാസ്താംകോട്ട തടാകതീരം ശുചീകരണം കേന്ദ്ര യുവജനകാര്യ സ്പോർട്ട്സ് മന്ത്രാലയത്തിൻ്റെ സ്വച്ഛ് ഹി സേവ പദ്ധതിയുടെ ഭാഗമായി നടത്തുന്ന മാലിന്യനിർമാർജ്ജനത്തിൽ പോരുവഴി അമ്പലത്തും ഭാഗം ജയ ജ്യോതി വിഎച്ച്എസ്എസ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് പങ്കാളികളായി.
ശാസ്താംകോട്ട തടാകതീരം ശുചീകരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും അക്കേഷ്യ തൈകൾ നീക്കം ചെയ്യുകയും ചെയ്തു.

ശാസ്താംകോട്ട ജംഗഷനിൽ നിന്നും ആരംഭിച്ച ബോധവത്കരണ റാലി തടാകതീരത്തു സമാപിച്ചു.
തുടർന്ന് നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് ആർ ഗീത ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡൻ്റ് ഹാരിസ് തോപ്പിൽ അധ്യക്ഷനായി. പ്രോഗ്രാം ആഫീസർ രമേശ് എസ് സ്വാഗതം പറഞ്ഞു.
കായൽകൂട്ടായ്മ കൺവീനർ എസ് ദിലീപ് മുഖ്യപ്രഭാഷണം നടത്തി. കായൽ കൂട്ടായ്മ പ്രവർത്തകരായ സന്തോഷ്, അജിതകുമാർ, ഭൂപേഷ് വി.ഇ.ഒ വരദരാജൻ അധ്യാപകരായ സുനിൽ ജെ, ഗോപകുമാർ കെ, ആശ എന്നിവർ സംസാരിച്ചു.
വോളൻ്റിയർലീഡർമാരായ അഫ്സൽ എ , ആദിൽ, ആഷ്ന ബിലാൽഎന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വോളൻ്റിയർമാർ സ്വച്ഛത ഹി സേവ പ്രതിജ്‌ഞ എടുത്തു.

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു

ശാസ്താംകോട്ട:സ്വച്ഛത ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ ജയ ജ്യോതി വിഎച്ച്എസ്എസ് അമ്പലത്തും ഭാഗം പോരുവഴി എൻഎസ്എസ് യൂണിറ്റ് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു. സ്റ്റേഷൻ മാസ്റ്റർ ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ രമേശ്. എസ്, അധ്യാപകരായ കലാധരൻ പിള്ള, പ്രകാശ് കുമാർ, സജി, വിപിൻ, ധന്യ എന്നിവർ നേതൃത്വം നൽകി.