22.9 C
Kollam
Wednesday 24th December, 2025 | 06:00:21 AM
Home Blog Page 2008

കേരളത്തിനും ‘ദാന’ ഭീഷണി? ഇന്ന് അതിശക്ത മഴ, എറണാകുളമടക്കം 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, തലസ്ഥാനത്തടക്കം യെല്ലോ

തിരുവനന്തപുരം: ‘ദാന’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും ഇന്ന് അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് കേരളത്തിലെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

25/10/2024 : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

25/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
26/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ.
27/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

ഒക്ടോബർ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തീവ്ര ചുഴലിക്കാറ്റായി ‘ദാന’ കരതൊട്ടു, അതീവ ജാഗ്രതയിൽ രാജ്യം, ലക്ഷങ്ങളെ ഒഴിപ്പിച്ചു; സാഹചര്യം വിലയിരുത്തി മോദി

കൊൽക്കത്ത: തീവ്ര ചുഴലിക്കാറ്റായി ‘ദാന’ പുരിക്കും സാഗർ ദ്വീപിനും ഇടയിൽ കരതൊട്ടു. മണിക്കൂറിൽ 120 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ദാന വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിലേയ്ക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഒഡീഷയും പശ്ചിമ ബംഗാളും ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. ഒഡീഷ മുഖ്യമന്ത്രിയോടടക്കം ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഒഡീഷയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഒഡീഷ സർക്കാർ സ്‌കൂളുകൾ അടച്ചിടുകയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. വിനോദ സഞ്ചാരികളോടും തീർഥാടകരോടും പുരിയിലേക്കുള്ള യാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നിരുന്നു.

ഇന്ത്യയുടെ കിഴക്കൻ തീരത്ത് കുറഞ്ഞത് 10 ലക്ഷത്തിലധികം ആളുകളെയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. 14 ജില്ലകളിലെ 3,000 ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്ന് ഒഡീഷ സർക്കാർ അറിയിച്ചു. ജനങ്ങൾക്ക് ഭക്ഷണം, കുടിവെള്ളം എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി സുരേഷ് പൂജാരി അറിയിച്ചു.

എക്സ്ട്രാ ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ഥിക്ക് നേരെ മൈനാഗപ്പള്ളിയില്‍ ആക്രമണം

ശാസ്താംകോട്ട. പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി.പള്ളിശേരിക്കൽ അൽ-അമീൻ മൻസിലിൽ ആഷിക് (15) നാണ് ക്രൂരമായി മർദ്ദനമേറ്റത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. മൈനാഗപ്പള്ളി മിലാദേ ശരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആഷിക്. ഇന്ന് വൈകുന്നേരം എക്സ്ട്രാ ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിയെ ഒരു സംഘം തടഞ്ഞുവച്ച് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ തലയ്ക്കും കൈയ്ക്കും പരിക്കേറ്റ വിദ്യാർത്ഥിയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഷിക്കിനെ അന്വേഷിച്ച് വീട്ടിലെത്തിയ ശേഷമാണ് സംഘം സ്കൂളിലെത്തി വിദ്യാർത്ഥിയെ മർദ്ദിച്ചതെന്ന് പറയപ്പെടുന്നു. സംഭവത്തിൽ നാലു പേരെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

ആറുമാസം മുമ്പ് കാണാതായ തമിഴ്നാട് യുവാവിനെ ബന്ധുക്കൾക്ക് കൈമാറി

ചവറ- മാനസിക നില തെറ്റി കൊല്ലത്ത് കണ്ണനല്ലൂർ ഭാഗത്ത് അലഞ്ഞുതിരിഞ്ഞു നടന്ന തമിഴ്നാട് ലാൽ പുരം സ്വദേശിയായ തോമസ് വിക്ടർ എന്ന 32 വയസ്സ് ഉള്ള യുവാവിനെയാണ് ബന്ധുക്കൾക്ക് കൈമാറിയത്. ആറുമാസമായി കൊല്ലത്ത് അലഞ്ഞുതിരിഞ്ഞ ഇദ്ദേഹത്തെ കണ്ണനല്ലൂർ പോലീസ് ജീവകാരുണ്യ പ്രവർത്തകനായ ഗണേഷിനെ ഏൽപ്പിച്ചു ഗണേശഷും സുഹൃത്തുക്കൾ ആയ ബാബു, ശ്യാം, കല്ലൂർക്കാട് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മനോജ് എന്നിവർ ചേർന്ന് ചവറയിൽ ഉള്ള കോയിവിള ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു തുടർന്ന് ആറുമാസം അഭയ കേന്ദ്രത്തിൽ നിൽക്കുകയും ബന്ധുക്കളെ കണ്ടെത്തുകയും ബന്ധുക്കളായകണ്ണനല്ലൂർ പോലീസിന്റെ സഹായത്തോടെ അനിയനും സുഹൃത്തുക്കളും അഭയ കേന്ദ്രത്തിൽ വന്ന് ഏറ്റെടുത്തു. ആറുമാസത്തിനു മുമ്പ് വേളാങ്കണ്ണി ഭാഗത്ത് നിന്നും കാണാതായി എന്നാണ് ബന്ധുക്കൾ പറയുന്നത് മാസങ്ങളായി ഇവർ തിരക്കി നടക്കുകയായിരുന്നു അഭയ കേന്ദ്രം ട്രസ്റ്റി കുഞ്ഞച്ചൻ ആറാടൻ, ജീവനക്കാരൻ അജിത്ത് എന്നിവർ സന്നിഹിതരായിരുന്നു

അപകടത്തില്‍ പരുക്കേറ്റ പെണ്‍കുട്ടിക്ക് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചതായി പരാതി

ശാസ്താംകോട്ട. അപകടത്തില്‍ പരുക്കേറ്റ പെണ്‍കുട്ടിക്ക് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചതായി പരാതി. ഡിബി കോളജിലെ ലൈബ്രേറിയനും പൊതുപ്രവര്‍ത്തകനുമായ ഡോ.പിആര്‍ ബിജു ആണ് ആരോഗ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയത്.

ഒക്ടോബര്‍ 20ന് ആണ് സംഭവം. ബിജുവിന്റെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുന്ന മകള്‍ക്ക് തിരുവനന്തപുരത്തുവച്ച് സ്‌കൂട്ടറില്‍ നിന്നും വീണ് പരുക്കേറ്റിരുന്നു. മെഡിക്കല്‍കോളജില്‍ പ്രാഥമിക ചികില്‍സ നടത്തി വിട്ടയച്ച കുട്ടിക്ക് രാത്രി വീട്ടില്‍ വച്ച് മുറിവില്‍ അമിതമായ വേദന അനുഭവപ്പെട്ടു. വേദന അതീവ ഗുരുതരമാകയാല്‍ ബിജു കുട്ടിയുമായി താലൂക്കാശുപത്രിയില്‍ പുലര്‍ച്ചെ നാലിനെത്തി. ഡോക്ടറെ സമീപിച്ചപ്പോള്‍ നാളെ ഒപിയില്‍ എത്തികാണിക്കാന്‍ പറഞ്ഞ് മടക്കാന്‍ ശ്രമിച്ചു. രോഗിയെ പരിശോധിക്കാന്‍ തയ്യാറായില്ല. പിന്നീട് ചികില്‍സിക്കാത്തതിന് കാരണം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടതോടെ ചീട്ട് വാങ്ങി കുറേ മരുന്നുകള്‍ എഴുതി നല്‍കുകയും എക്‌സ്‌റേക്ക് എഴുതുകയും ചെയ്തു. ഡോക്ടറുടെ പെരുമാറ്റവും പരിശോധിക്കാതെ മരുന്നെഴുതിയതും മൂലം ഇവര്‍ പുറത്ത് സ്വകാര്യാശുപത്രിയിലേക്കുപോയി. അവിടെ നടത്തിയ പരിശോധനയില്‍ മുറിവില്‍നിന്നും കല്ലുകള്‍പുറത്തെടുക്കുകയും പരുക്കുകളില്‍ മരുന്നുവച്ച് കെട്ടുകയും ചെയ്തു. മുറിവു പഴുത്തനിലയിലായിരുന്നു. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടറുടെ മനുഷ്യത്വമില്ലായ്മ ചൂണ്ടിക്കാട്ടിയാണ് ബിജു പരാതി നല്‍കിയത്. ഈ ഡോക്ടര്‍ രോഗികളോട് വളരെ മോശമായി പെരുമാറുന്നതായി നിരവധി പരാതികളുണ്ടെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്തണണെന്നും നടപടിസ്വീകരിക്കണണെന്നും ബിജു ആവശ്യപ്പെട്ടു.

ARTISTIC IMAGE , BY META

അഞ്ചലിൽ നിന്ന് കാണാതായ രണ്ട് വിദ്യാർത്ഥിനികളേയും കണ്ടെത്തി

Missing red rubber stamp vector isolated

കൊല്ലം. അഞ്ചലിൽ നിന്ന് കാണാതായ രണ്ട് വിദ്യാർത്ഥിനികളേയും കണ്ടെത്തി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. ഇന്ന് രാവിലെ മുതലാണ് വിദ്യാർത്ഥിനികളെ കാണാതായത്.റെയിൽവേ പോലീസാണ് കുട്ടികളെ കണ്ടെത്തിയത്,

കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ

ബംഗ്ലൂരൂ: കർണ്ണാടകയിലെ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അനധികൃത ഖനന കേസിൽ സിബിഐ അറസ്റ്റ് ചെയ്തു
എം എൽ എ ഉൾപ്പെടെ കേസിൽ 6 പ്രതികൾ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. ഇവരെ പരപ്പന അഗ്രഹാര ജെയിലിലേക്ക് മാറ്റി.കേസിൽ നാളെ വിധി പറയും.
അനധികൃത ഇരുമ്പയിര് കടത്തിയത് ബെലെ കെരി തുറമുഖം വഴിയെന്ന് സിബിഐ കണ്ടെത്തൽ.
ഷിരൂർ ദുരന്തത്തിലെ ഇടപെടൽ വഴി മലയാളികൾക്ക് സുപരിചിതനാണ് സതീഷ് കൃഷ്ണ സെയിൽ.

ജമ്മു കാശ്മീരിൽ വീണ്ടും സൈന്യത്തിനു നേരെ ഭീകരാക്രമണം

FILE PIC

ശ്രീനഗര്‍.ജമ്മു കാശ്മീരിൽ വീണ്ടും സൈന്യത്തിനു നേരെ ഭീകരാക്രമണം. 4 സൈനികർക്ക് പരുക്കേറ്റു. ഒരു തൊഴിലാളി കൊല്ലപ്പെട്ടു.
തുടർച്ചയായ ഭീകരക്രമണങ്ങളുടെ പശ്ചാതലത്തിൽ ജമ്മു കശ്മീരിൽ ഉന്നത തല സുരക്ഷ യോഗം ചേർന്നു.
രാജ് ഭവനിൽ ചേർന്ന യോഗത്തിൽ സേന – ഇന്റലിജൻസ് മേധാവികൾ ഉൾപ്പെടെ പങ്കെടുത്തു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്ന് ഡൽഹിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി യുമായി കൂടിക്കാഴ്ച നടത്തി.

ഗന്ധർബാലിൽ ഏഴ് പേരുടെ അതിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഉന്നത തല യോഗം വിളിച്ചത്.നിലവിലെ സുരക്ഷ സാഹചര്യങ്ങളും, ഭീകരവാദ വിരുദ്ധ നീക്കങ്ങളും ഉന്നത തല സുരക്ഷാ ഗ്രിഡ് യോഗത്തിൽ ചർച്ച ചെയ്തു.ലെഫ്റ്റ്നെന്റ് ഗവർണർ മനോജ്‌ സിൻഹ യുടെ നേതൃത്വത്തിൽ, രാജ്ഭവനിൽ ആണ് യുണൈറ്റഡ് ഹെഡ്ക്വാർട്ടർ യോഗം ചേർന്നത്.നോർത്തേൺ ആർമി കമാൻഡർ, ജമ്മു കശ്മീർ ഡിജിപി, കോർപ്സ് കമാൻഡർമാർ, ഇൻ്റലിജൻസ് ഏജൻസി മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി സഭ പാസാക്കിയ പ്രമേയം ഒമർ അബ്ദുള്ള പ്രധാന മന്ത്രിക്ക്‌ കൈമാറി

ജമ്മു കശ്മീരിലെ സുരക്ഷ സാഹചര്യങ്ങളും ചർച്ചയായി.

ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവരും ആയും ഒമർ അബ്ദുള്ള കൂടിക്കാഴ്ച നടത്തി.

ചുണ്ടേൽ ആനപ്പാറയിൽ കടുവകൾ വിഹരിക്കുന്നു

വയനാട്. ചുണ്ടേൽ ആനപ്പാറയിൽ കടുവകൾ വിഹരിക്കുന്നു.
അമ്മക്കടുവയും 3 കുട്ടിക്കടുവകളുമുള്ളതായി വനംകുപ്പ് സ്ഥിരീകരിച്ചു. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ കടുവകളുടെ ചിത്രം പുറത്ത് വന്നു. കഴിഞ്ഞ ദിവസം പ്രദേശത്തെ മൂന്നു പശുക്കളെ കടുവ ആക്രമിച്ചിരുന്നു

തിങ്കളാഴ്ച പുലർച്ചെയാണ് കടുവ ആനപ്പാറ സ്വദേശി നൗഫലിന്റെ മൂന്നു പശുക്കളെ കൊന്നത്. ചെമ്പ്ര മലയുടെ താഴെ ആണ് ഈ പ്രദേശം. വനവും തേയിലത്തോട്ടങ്ങളും ആണ് വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രം. കൊന്ന പശുക്കളിൽ ഒന്നിനെ ഇരയായി വെച്ച് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു. ഇതിൽ രണ്ടു ചിത്രങ്ങൾ കുടുങ്ങി. ഒന്നിൽ ഒരു കടുവയും മൂന്ന് കുട്ടികളും. കൂടുതൽ കടുവകൾ ഉള്ളതിനാൽ കൂടു വയ്ക്കുന്നതിൽ നിയമതടസ്സം ഉണ്ടെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്

500ലധികം കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിത്. നിരവധി പാടികൾ ഉണ്ട്. തോട്ടം തൊഴിലാളികൾ ജോലി ചെയ്യാൻ ഭയക്കുകയാണ്. എത്രയും വേഗം കടുവകളെ തുരത്തണം എന്നാണ് ഉയരുന്ന ആവശ്യം.

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS     റിപ്പോർട്ട് നൽകി

2024 ഒക്ടോബർ 24 വ്യാഴം 9.15 PM

?എഡിഎംകെ നവീൻ ബാബുവിൻ്റെ മരണം; ലാൻ്റ് റവന്യു ജോയിൻ്റ് കമ്മീഷണർ എ ഗീത ഐഎഎസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.

?17 പേരുടെ മൊഴി രേഖപ്പെടുത്തി.പെട്രോൾ പമ്പിനുളള അനുമതി വൈകിപ്പിച്ചിട്ടില്ല. കൈകൂലി വാങ്ങിയതിന് തെളിവില്ല. പി പി ദിവ്യയ്ക്കെതിരെ നിരവധി പരാമർശങ്ങൾ റിപ്പോർട്ടിൽ

?പാലക്കാട്ട് യുഡിഎഫ് പ്രചാരണത്തിന് എത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കെ.മുരളീധരൻ

?പി വി അൻവറുമായുള്ള തർക്കം :പ്രതിപക്ഷ നേതാവിൻ്റെ നിലപാട് തെറ്റായിപ്പോയെന്ന് കെ.സുധാകരൻ, സതീശനും അൻവറും തെറ്റിയത് വിനയായതായും സുധാകരൻ

?പ്രീയങ്കാ ഗാന്ധി, സത്യൻ മൊകേരി, നവ്യ ഹരിദാസ് എന്നിവർ ഉൾപ്പെടെ വയനാട് ലോക്സഭാ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക നൽകിയത് 10 പേർ

?ജമ്മു കാശ്മീരിൽ സൈനീക വാഹനത്തിന് നേരെ ഭീകരാക്രമണം, ഒരു തൊഴിലാളി കൊല്ലപ്പെട്ടു.നാല് സൈനീകർക്ക് പരിക്ക്

? ഇടത് മുന്നണി പ്രചാരണം നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ചേലക്കരയിൽ

?ഡാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊടുന്നു.നിരവധി പേരെ ഒഴിപ്പിച്ചു. പശ്ചിമ ബംഗാളിലും മുന്നൊരുക്കങ്ങൾ.