Home Blog Page 1979

എം സി റോഡിൽ വാഹനാപകടം, വിദ്യാർത്ഥി മരിച്ചു

പന്തളം.എം സി റോഡിൽ വാഹനാപകടം. . പന്തളം മെഡിക്കൽ മിഷൻ ജംക്ഷന് സമീപം ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ഉള്ളന്നൂർ സ്വദേശി ആദർശ് (20) ആണ് മരിച്ചത്. പറന്തൽ മാർ ക്രിസോസ്റ്റം കോളേജിലെ വിദ്യാർത്ഥിയാണ് ആദർശ്

ബൈക്ക് സ്കിഡ് ചെയ്ത് കെ എസ് ആർ ടി സി യിൽ ഇടിക്കുകയായിരുന്നു

വാർത്താനോട്ടം

2024 മെയ് 21 ചൊവ്വ

? കേരളീയം ?

? അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം മുന്നിയൂര്‍ സ്വദേശി ഫത്വയാണ് മരിച്ചത്. ഒരാഴ്ചയായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ചികിത്സയിലായിരുന്നു. മലപ്പുറം കടലുണ്ടി പുഴയില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം.

?സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് മണിയാറന്‍കുടി സ്വദേശി വിജയകുമാര്‍ (24) മരിച്ചു. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണം. കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്. . മരണ കാരണം സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ട് ഇന്നലെയാണ് ലഭിച്ചത്.

? ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത സംഭവത്തില്‍ ന്യായീകരണവുമായി പി ജയരാജന്‍. ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ആര്‍എസ്എസും സ്മാരകം പണിതിട്ടുണ്ട്. പാനൂര്‍ ചെറ്റക്കണ്ടിയില്‍ ജീവസമര്‍പ്പണം നടത്തിയവര്‍ക്കായുള്ള അനുസ്മരണ പരിപാടി തുടരുമെന്നും പി ജയരാജന്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

? ബിലിവേഴ്സ് ഈസ്റ്റേണ്‍ സഭ പരമാധ്യക്ഷന്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപൊലീത്തയുടെ പൊതുദര്‍ശനം തിരുവല്ലയിലെ സഭാ ആസ്ഥാനത്ത്. നാല് ഘട്ട ശുശ്രൂഷ ചടങ്ങുകള്‍ പൂര്‍ത്തിയായി.
ഇന്ന് രാവിലെ 11 മണിക്ക് സെന്റ് തോമസ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ ആണ് സംസ്‌കാരം.

?കോടതിയലക്ഷ്യ കേസില്‍ കെ സുധാകരന്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണ ഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവ് നിലവാരമില്ലാത്തതാണ് എന്ന പരാമര്‍ശമാണ് കേസിന് ആധാരം. 2019 ഓഗസ്റ്റ് മൂന്നിന് ചാവക്കാട് നടത്തിയ പ്രസംഗത്തിലായിരുന്നു ഈ പരാമര്‍ശം. ഇനി കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല.

? കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് ഇഡി കോടതിക്ക് മറുപടി നല്‍കിയിരുന്നു. കെ സുരേന്ദ്രന്‍ അടക്കം ആരോപണ വിധേയരായ സംഭവത്തില്‍, എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ല എന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടിയാണ് കോടതിയെ സമീപിച്ചത്. കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്.

? സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു . തിരുവനന്തപുരത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. ഇടുക്കി മണിമലയാറ്റില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി.തിരുവനന്തപുരത്ത് അഗ്‌നിരക്ഷാനിലയത്തിലെ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമായ ഘട്ടത്തില്‍ 0471-2333101 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

? കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 49-50 കിമി വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22-ഓടെ ന്യുന മര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

? ഹൊസ്ദുര്‍ഗില്‍ ഒന്‍പതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കുടക് മടിച്ചേരി സ്വദേശിയായ പി.എ സലീമിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം തൊട്ടടുത്ത ദിവസം ഇയാള്‍ കര്‍ണാടകയിലേക്ക് കടന്നുവെന്നാണ് വിവരം.

? മഹാത്മാഗാന്ധി സര്‍വകലാശാലയും കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് പിന്നാലെ റെക്കോര്‍ഡ് വേഗത്തില്‍ ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയുടെ കുതിപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

? സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പുനലൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി കൊല്ലം ഉറുകുന്ന് സ്വദേശി ആഷിക് ബദറുദ്ദീനാണ് പിടിയിലായത്.

?? ദേശീയം ??

?ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പില്‍ 60.09 ശതമാനം പോളിംഗ്. ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്- 73%. മഹാരാഷ്ട്രയിലാണ് കുറവ് പോളിങ്- 48.88%. ബിഹാറില്‍ 52.55%, ജമ്മുകശ്മീരില്‍ 54.21%, ജാര്‍ഖണ്ഡില്‍ 63%, ഒഡീഷയില്‍ 60.72%, ഉത്തര്‍പ്രദേശില്‍ 57.43%, ലഡാക്കില്‍ 67.15% എന്നിങ്ങനെയാണു പോളിങ്.

? ഡല്‍ഹി കരോള്‍ബാഗിലെ മെട്രോ സ്റ്റേഷന് സമീപമുള്ള വസ്ത്ര വ്യാപാരശാലയില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്സിന്റെ എട്ട് സംഘങ്ങള്‍ ചേര്‍ന്നാണ് തീ അണച്ചത്.

? വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമത ബാനര്‍ജിയുടെ ഇളയ അനിയന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ഹൗറ മണ്ഡലത്തില്‍ ഇന്നലെയാണ് ബബുന്‍ ബാനര്‍ജി വോട്ട് ചെയ്യണ്ടിയിരുന്നത്.

? അഞ്ചാം ഘട്ട വോട്ടെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെ മണ്ഡലങ്ങളില്‍ നിന്ന് ആയിരത്തിലധികം പരാതികള്‍ ലഭിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തകരാറുകള്‍, പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഏജന്റുമാരെ വിലക്കിയ സംഭവം, പോളിംഗ് ഏജന്റുമാര്‍ക്കെതിരായ ആക്രമണം എന്നിവ സംബന്ധിച്ച പരാതികളാണ് ലഭിച്ചിരിക്കുന്നത്.

? ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അപായപ്പെടുത്തുമെന്ന് ദില്ലി മെട്രോയില്‍ ചുവരെഴുത്ത്. മെട്രോ പട്ടേല്‍ നഗര്‍ സ്റ്റേഷനിലും, മെട്രോ കോച്ചിന് അകത്തുമാണ് ചുവരെഴുത്ത്. ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ആം ആദ്മി പാര്‍ട്ടി വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കി.

? ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐ എസ് ഭീകരരെ എടിഎസ് ഗുജറാത്തില്‍ പിടികൂടി. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശ്രീലങ്കയില്‍ നിന്നും ചെന്നൈ വഴിയാണ് ഇവര്‍ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയത്. ഭീകരവിരുദ്ധ സേന ഇവരെ ചോദ്യം ചെയ്യുകയാണ്.

? മദ്യനയ കേസില്‍ മുന്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷയില്‍ ഈമാസം 14നാണ് വാദം പൂര്‍ത്തിയായത്.

? ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും, വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്റെയും മരണത്തില്‍ ഇന്ത്യയില്‍ ഇന്ന് ഒരു ദിവസത്തേക്ക് ദുഖാചരണം. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍. ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നത്തെ എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കി. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനമുണ്ട്.

കായികം ?

? ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്റര്‍ ടി20 വിഭാഗത്തില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി ഇന്ത്യയുടെ ദീപ്തി ജീവന്‍ജി. ഈ ഇനത്തിലെ പുതിയ ലോക റെക്കോഡ് ഇന്ത്യന്‍ താരത്തിനൊപ്പം നില്‍ക്കും.

? ഏഷ്യന്‍ റിലേ ചാമ്പ്യന്‍ഷിപ്പില്‍ 4×400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് ദേശീയ റെക്കോഡോടെ സ്വര്‍ണം. ഇന്നലെ ബാങ്കോക്കില്‍ നടന്ന കന്നി ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ താരങ്ങളുടെ നേട്ടം. മുഹമ്മദ് അജ്മല്‍, ജ്യോതികശ്രീ ദന്ദി, അമോജ് ജേക്കബ്, സുഭ വെങ്കടേഷന്‍ എന്നിവര്‍ ദേശീയ റെക്കോഡോടെ ലക്ഷ്യത്തിലെത്തി.

? ഐപിഎല്ലില്‍ ഇന്ന് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. നാളെ നടക്കുന്ന എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ രാജസ്ഥാന്‍ റോയല്‍സുമായി എറ്റുമുട്ടും. ആദ്യ ക്വാളിഫയറിലെ വിജയികള്‍ നേരിട്ട് ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്നവര്‍ രാജസ്ഥാന്‍ – ബാംഗ്ലൂര്‍ എലിമിനേറ്ററിലെ വിജയികളുമായി ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ 26ന് ചെന്നൈയില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.

അവയവ കച്ചവടത്തിന് പോയ ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലർ തിരികെ വന്നില്ല

കൊച്ചി. അവയവക്കടത്ത് കേസ്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയി.സബിത്ത് അവയവ കച്ചവടം നടത്തിയ ആളുകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കും.ഏതൊക്കെ അവയവങ്ങൾ നഷ്ടപ്പെട്ടു എന്ന് കണ്ടെത്തുന്നതിനാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്.വൃക്കയ്ക്ക് പുറമേ കരളിൻറെ ഭാഗവും കച്ചവടം ചെയ്തതായി സംശയം

അവയവ കച്ചവടത്തിന് പോയ ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലർ തിരികെ വന്നില്ല.ഇവർക്ക് എന്ത് സംഭവിച്ചു എന്ന് കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നു.സബിത്തിന് പാസ്പോർട്ട് ലഭിച്ചത് 10 ദിവസം മാത്രം വാടകയ്ക്ക് താമസിച്ച വീടിൻറെ അഡ്രസ്സിൽ.അവയവ കച്ചവടം നടത്തിയ പലരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.പണം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട മാഫിയയ്ക്കിടയിൽ നിന്ന തർക്കമാണ് വിവരങ്ങൾ പുറത്തുവരാൻ ഇടയാക്കിയത്.കേസിൽ രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മെറിറ്റ് അവാർഡ് -2024 സംഘടിപ്പിച്ചു

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ 23 – 24 അദ്ധ്യയന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ 200 ഓളം വിദ്യാർത്ഥികളേയും നൂറുശതമാനം വിജയം കൈവരിച്ച 5 സ്കൂളുകളേയും ആദരിക്കുന്ന ചടങ്ങ് മൈനാഗപ്പള്ളി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ് ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ബി. സേതുലക്ഷ്മി സ്വാഗതം ആശംസിച്ചു. എഫ്.എം റേഡിയോ എം.ഡി ഡോ. അനിൽ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തുകയും വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

അവാർഡ് വിതരണം കൊല്ലം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ് കല്ലേലിഭാഗം , മികച്ച സ്കൂളുകൾക്കുള്ള ഉപഹാരസമർപ്പണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വൈ ഷാജഹാൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജി രാമചന്ദ്രൻ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.സജിമോൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബ സിജു, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മോഹൻ, ആർ ബിജുകുമാർ , മൈമൂന നജീബ്, ജലജ രാജേന്ദ്രൻ, ഷാജി ചിറക്കുമേൽ, ഉഷാകുമാരി, ഷിജിന നൗഫൽ, റാഫിയ നവാസ് , അനിത അനീഷ് രജനി സുനിൽ, ലാലി ബാബു വർഗീസ് തരകൻ, രാധിക ഓമനക്കുട്ടൻ, ബിജികുമാരി, അനന്ദു ഭാസി, അജി ശ്രീക്കുട്ടൻ, ഷഹു ബാനത്ത്, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് , അസിസ്റ്റൻ്റ് സെക്രട്ടറി സിദ്ദീക്ക് , എന്നിവർ പങ്കെടുത്തു. കോവൂർ എൽ പി എസ് HM ബീന നന്ദി പറയുകയും യോഗം അവസാനിക്കുകയും ചെയ്തു.

അത്യപൂര്‍വ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കീഴടങ്ങി ഫദ് വ

കോഴിക്കോട്. അത്യപൂര്‍വ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ച് വയസുകാരി മരിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു മരണം. മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി ഫദ്വയാണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരുന്നു.

മൂന്നിയൂറിലെ കുളത്തില്‍ കുളിച്ചതിനെ തുടര്‍ന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്തത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

മെഡിക്കല്‍ കോളജില്‍ വച്ചാണ് ഫദ്വയ്ക്ക് അത്യപൂര്‍വ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. പല മരുന്നുകള്‍ നല്‍കി രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യയില്‍ ഈ രോഗത്തിന് മരുന്നില്ലാത്തതിനാല്‍ പുറത്തുനിന്ന് എത്തിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും അതിന് സാധിച്ചിരുന്നില്ല.

കുട്ടിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചതോടെ കൂടെ കുളിച്ച ബന്ധുക്കളായ നാല് കുട്ടികളെ കോഴിക്കോട് മെഡി. കോളജില്‍ നിരീക്ഷണത്തിലാക്കുകയും പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

പിന്നീട് ഈ നാല് കുട്ടികള്‍ രോഗലക്ഷണങ്ങള്‍ മാറിയതോടെ ആശുപത്രി വിടുകയും ചെയ്തിരുന്നു. 100 ശതമാനത്തിനടുത്ത് മരണനിരക്കുള്ള രോഗമാണ് മസ്തിഷ്‌ക ജ്വരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അതേസമയം, മൂന്നിയൂര്‍ പ്രദേശത്ത് ഇപ്പോഴും ജാഗ്രത തുടരുകയാണ്.

വിദേശ രാജ്യങ്ങളിൽനിന്ന്‌ ചട്ടം ലംഘിച്ച്‌ എഎപി 7.08 കോടി രൂപ സംഭാവന സ്വീകരിച്ചെന്ന ഇ ഡി

ന്യൂഡെല്‍ഹി. വിദേശ രാജ്യങ്ങളിൽനിന്ന്‌ ചട്ടം ലംഘിച്ച്‌ എഎപി 7.08 കോടി രൂപ സംഭാവന സ്വീകരിച്ചെന്ന ഇ ഡി.ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്‌ റിപ്പോർട്ട് നൽകി.2014–-2022 കാലയളവിൽ പണം നൽകിയ പലരുടെയും പാസ്‌പോർട്ട്‌ നമ്പർ, ക്രെഡിറ്റ്‌ കാർഡ്‌ നമ്പർ, മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സമാനമാണ്‌.ക്യാനഡ, അമേരിക്ക, മിഡിൽ ഈസ്‌റ്റ്‌, ന്യൂസിലൻഡ്‌, ഓസ്‌ട്രേലിയ രാജ്യങ്ങളിൽ നിന്നാണ്‌ പണമെത്തിയത്‌.

155 പേർ 404 തവണയായി 1.02 കോടി രൂപ സംഭാവന നൽകിയെന്നും എന്നാൽ സംഭാവനകൾ 55 പാസ്‌പോർട്ടുകളുമായി മാത്രമേ ബന്ധിപ്പിച്ചിട്ടുള്ളുവെന്നും റിപ്പോർട്ട്.വിദേശവിനിമയ ചട്ടവും ജനപ്രാതിനിധ്യ നിയമവും എഎപി ലംഘിച്ചെന്ന് ഇ ഡി.

2021ൽ വിഷയത്തിൽ അന്വേഷണം ആരംഭിച്ച ഇഡി കഴിഞ്ഞ വർഷം ആഗസ്‌തിൽ മന്ത്രാലയത്തിന്‌ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു .പഞ്ചാബിലെ എഎപി മുൻ എംഎൽഎയും ഇപ്പോൾ കോൺഗ്രസ്‌ നേതാവുമായ സുഖ്പാൽ സിങ്‌ ഖൈറയെ മയക്കുമരുന്ന്‌ കേസിൽ അറസ്‌റ്റ്‌ ചെയ്‌തതിന്‌ പിന്നാലെ കണ്ടെടുത്ത രേഖകളിൽനിന്നാണ്‌ ഇത്തരം സംഭാവന നൽകിയവരുടെ വിവരം ലഭിച്ചതെന്നാണ്‌ ഇഡിയുടെ അവകാശവാദം.

മഞ്ഞപ്പിത്തം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന 28 വയസുകാരി അഞ്ജന ചന്ദ്രന് കൈത്താങ്ങായി ലുലു ഗ്രൂപ്പ്

പെരുമ്പാവൂർ. വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന 28 വയസുകാരി അഞ്ജന ചന്ദ്രന് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ.
പ്രതിദിന ചികിത്സയ്ക്ക് ഒരു ലക്ഷത്തിലധികം രൂപയാണ് അഞ്ജനക്ക് ചിലവാകുന്നത്.
ഇത് കണ്ടെത്താനാകാതെ ബുദ്ധിമുട്ടിലായ കുടുംബത്തിന്റെ ദുരവസ്ഥ വാർത്തയായതിന് പിന്നാലെയാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത്.പണം ഇന്ന് കുടുംബത്തിന് കൈമാറും. 22 ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞു വരികയാണ്. ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.

കാന്‍സര്‍ ചികില്‍സയില്‍ വിപ്ളവകരമായ മാറ്റമുണ്ടാക്കുന്ന മെഷീന്‍ കൊല്ലത്തുനിന്നും

ശാസ്ത്രജ്ഞരായ ഡോ.സൈനുദ്ദീൻ പട്ടാഴി, ഡോ.നിഥിൻ എന്നിവർക്ക് ആണ് പേറ്റന്‍റ് ലഭിച്ചത്

കൊല്ലം. കാന്‍സര്‍ ചികില്‍സയില്‍ വലിയമാറ്റമുണ്ടാക്കാവുന്ന നീക്കം കൊല്ലത്തുനിന്നും. പോർട്ടബ്ൾ കാൻസർ തെറപ്പി മെഷീൻ രൂപകൽപന ചെയ്തു വികസിപ്പിച്ചതിനു ഭാരത സർക്കാരിന്റെ പേറ്റന്റ് നേടി ഡോ.സൈനുദ്ദീൻ പട്ടാഴി, ഡോ.നിഥിൻ എന്നിവർ. കാൻസർ ചികിത്സാ രംഗത്തു കീമോ തെറപ്പി, റേഡിയേഷൻ തെറപ്പി എന്നിവയാണു നിലവിൽ ഉപ യോഗിക്കുന്നത്.

എന്നാൽ, ഇതിന് ഒട്ടേറെ പാർ ശ്വഫലങ്ങൾ ഉണ്ടെന്നും ഇത് പരിഹരിക്കാൻ വേണ്ടിയാണു മെഷീൻ കണ്ടുപിടിച്ചതെന്നും ഡോ.സൈനുദ്ദീൻ പട്ടാഴി പറ ഞ്ഞു.

ഡോ .സൈനുദീൻ പട്ടാഴി യും ഡോ .നിഥിനും ചേർന്ന് വികസിപ്പിച്ച പോർട്ടബിള് കാൻസർ തെറാപ്പി മെഷീൻ കാന്‍സരഹ്‍ ചികില്‍സയില്‍ വിപ്ളവകരമായ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. മെഷീന്‍ വികസിപ്പിച്ചതിനു ഭാരത സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു കഴിഞ്ഞു .

പ്രസ്തുത യന്ത്രത്തിൽ കാൻസർ ജീനുകളെ ക്രിസ്പർ കാസ് -9 ( CRISPR-Cas9 ) (clustered regularly interspaced short palindromic repeats and CRISPR-associated protein 9 ) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കാൻസർ ജീനുകളെ എഡിറ്റിംഗ് നടത്തി പ്രത്യേക കാട്രിഡ്ജ് ൽ ശേഖരിക്കാം . പ്രസ്തുത കാട്രിഡ്ജ് ൽ എഡിറ്റ് ചെയ്ത ജീനുകൾ അല്ലെങ്കിൽ സാധാരണ സെല്ലുകൾ പ്രവർത്തിക്കുവാൻ വേണ്ട പ്രത്യേക ജീനുകളെ ശേഖരിക്കാം. കാട്രിഡ്ജ് ൽ നിന്ന് ലിപിഡ് നാനോ പാർട്ടിക്കിൾസ് ( Lipid Nano Particles ) സഹായത്തോടെ കാൻസർ കോശങ്ങളിലേക്കു കടത്തിവിട്ടു കാൻസർ കോശങ്ങളുടെ വളച്ച തടസപ്പെടുത്തി സാധാരണ കോശങ്ങളാക്കാം . ഇതിന്റെ നിർമ്മാണ ചിലവ് ഏകദേശം 12 ലക്ഷം രൂപയാണ് . മെഷീനിൽ ഉള്ള പ്രത്യേക സെൻസറുകൾ കൊണ്ട് കാൻസർ കോശങ്ങളുടെ മാറ്റങ്ങൾ നിരീക്ഷിക്കുവാൻ സാധിക്കും .

കൈരളി വായനശാലയിൽ ശിൽപശാല സംഘടിപ്പിച്ചു


പോരുവഴി: ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയുടെ ആഭിമുഖ്യത്തിൽ ബിരുദപഠനം നാല് വർഷമാകുമ്പോൾ, അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ബഷീർ സ്ക്വയറിൽ നടന്ന പരിപാടി കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ് ശശികുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിൽ വൈസ് പ്രസിഡന്റ്  ബി.ബിനീഷ് അധ്യക്ഷനായി. അടൂർ കെ വി വി എസ് കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ബി.കോം ടൂറിസം & ട്രാവൽ മാനേജ്മെന്റ് വിഭാഗം മേധാവിയും നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ കോളേജ് അക്കാഡമിക് കോഡിനേറ്ററുമായ പി അഖിൽ ദേവ് ക്ലാസ് നയിച്ചു. ഡോ: ബിനീഷ് ബി ഗ്രാമപഞ്ചായത്തംഗം ശ്രീത സുനിൽ, കെ ജയചന്ദ്രൻ, വി ബേബി കുമാർ, കെ. സാംബശിവൻ, എം ഹരികൃഷ്ണൻ, എ കൃപ തുടങ്ങിയവർ സംസാരിച്ചു…

ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് തെക്കേമുറി താഴത്ത് വീട്ടിൽ ഷാഹുൽഹമീദ് റാവുത്തർ നിര്യാതനായി

ശൂരനാട്‌:ശൂരനാട് വടക്ക് തെക്കേമുറി താഴത്ത് വീട്ടിൽ ഷാഹുൽഹമീദ് റാവുത്തർ (79,ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്) നിര്യാതനായി.ഭാര്യ:പരേതയായ ആസിയ ബീവി.മക്കൾ:അബ്ദുൽ സമദ്,ഷഫീഖ്,മുഹമ്മദ് റാഫി,റാഹത്ത്, റഹ്മത്ത്.മരുമക്കൾ:നൂർജഹാൻ, സജിത,ബീജ,ഷാജഹാൻ,ഷാജി പത്തനംതിട്ട.