തിരുവനന്തപുരം . മാനസിക വൈകല്യമുള്ള മകൻ സ്വന്തം വീടിനു കൊളുത്തി. ചെമ്പഴന്തി യിലാണ് സംഭവം. വീട് പൂർണമായും കത്തി. കഴക്കൂട്ടത്തിൽ നിന്നുള്ള ഫയർഫോഴ്സ് സംഗമം എത്തി അണച്ചു. മകൻ വീടിന് തീ കൊളുത്തിയതോടെ മാതാവ് അംബികയ്ക്ക് കയറിക്കിടക്കാൻ ഇടമില്ലാതെയായി. മറ്റു ബന്ധുക്കൾ ആരും കൂട്ടാത്തതിനാൽ മാതാവ് എങ്ങോട്ടുപോകുമെന്നറിയാത്ത അവസ്ഥയിലാണ്.
മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം എൺപത്തി ആറാം ദിനത്തിലേക്ക്,ഇന്ന് മനുഷ്യചങ്ങല
കൊച്ചി. റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം എൺപത്തി ആറാം ദിനത്തിലേക്ക്. വരാപ്പുഴ അതിരൂപതയുടെയും കോട്ടപ്പുറം രൂപതയുടെയും നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് നാലുമണിക്ക് വൈപ്പിന്‍ ബീച്ച് മുതല്‍ മുനമ്പം വരെ 27 കിലോമീറ്റര്‍ ദൂരത്തിൽ മനുഷ്യചങ്ങല തീര്‍ക്കും.
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ മനുഷ്യചങ്ങലയില്‍ പങ്കാളികളാകും. വൈപ്പിന്‍കരയിലെ എല്ലാ ഇടവക സമൂഹങ്ങളില്‍ നിന്നുമുള്ള 25,000 ജനങ്ങള്‍ മനുഷ്യചങ്ങലയില്‍ അണിനിരക്കും
പരാതി നല്‍കാനെത്തിയ യുവതിയെ പൊലീസ് സ്റ്റേഷനകത്തുവെച്ച് പീഡിപ്പിച്ച ഡിഎസ്പിയെ 24 മണിക്കൂറിനുള്ളില്‍ തുറുങ്കിലടച്ച് കര്‍ണാടക പൊലീസ്
ബംഗളുരു.സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയെ പൊലീസ് സ്റ്റേഷനകത്തുവെച്ച് പീഡിപ്പിച്ച ഡിഎസ്പിയെ 24 മണിക്കൂറിനുള്ളില്‍ തുറുങ്കിലടച്ച് കര്‍ണാടക പൊലീസ്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ പൊലീസിനാകെ നാണക്കേടുണ്ടാക്കിയ സംഭവം കര്‍ണാടകയിലെ തുമകുരു പൊലീസ് സ്റ്റേഷനില്‍ നടന്നത്.
ഭൂമി തര്‍ക്ക പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയെ പൊലീസ് സ്റ്റേഷനകത്തെ തന്റെ മുറിയില്‍ വെച്ച് ഡിഎസ്പി എ. രാമചന്ദ്രപ്പ ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹപ്രവര്‍ത്തകരായ മറ്റ് പൊലീസ് സേനാംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ സംഭവം വന്‍ വിവാദമാകുകയും ഡിഎസ്പി ഒളിവില്‍ പോകുകയും ചെയ്തിരുന്നു. എന്നാല്‍, സംഭവം സംസ്ഥാനത്തെ പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയതോടെ എസ്പിയടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കേസില്‍ സജീവമായി ഇടപെടുകയും രാത്രിയോടെ തന്നെ ഡിഎസ്പിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് യുവതിയെ ഡിഎസ്പി പീഡിപ്പിച്ച അതേ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ ഡിഎസ്പി രാമചന്ദ്രപ്പയെ സഹപ്രവര്‍ത്തകര്‍ അടക്കുകയും ചെയ്തു. തുടര്‍ന്ന് രാത്രിയോടെ പ്രതിയെ മജിസ്ട്രേറ്റിനു മുന്നിലും പൊലീസ് ഹാജരാക്കി. പീഡനത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇരയായ യുവതിയെ അന്വേഷണ സംഘം നേരില്‍പോയി കണ്ട് അവരില്‍ നിന്നും പരാതി എഴുതി വാങ്ങിയായിരുന്നു പൊലീസ് സംഘത്തിന്റെ നടപടി.
ഡിഎസ്പി രാമചന്ദ്രപ്പ പരാതി പറയാനെത്തുന്ന സ്ത്രീകളോട് സ്ഥിരമായി അപമര്യാദയായി പെരുമാറാറുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നിലവില്‍ 14 ദിവസത്തെ റിമാന്‍ഡില്‍ കഴിയുകയാണ് ഡിഎസ്പി രാമചന്ദ്രപ്പ.
വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി
പട്ടാമ്പി.വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരി ഷഹന ഷെറിനെ കണ്ടെത്തി. ഗോവ മഡ്‌ഗോണില്‍ നിന്നാണ് കണ്ടെത്തിയത്. നിലമ്പൂരില്‍ നിന്നുള്ള അധ്യാപകരുടെ യാത്രാ സംഘമാണ് ഗോവയില്‍ വെച്ച് കുട്ടിയെ കണ്ടതോടെ സംശയത്തെ തുടര്‍ന്ന് ഗോവ മഡ്‌ഗോണ്‍ പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് മഡ്‌ഗോണ്‍ പൊലീസ് പട്ടാമ്പി പോലീസുമായി ബന്ധപ്പെടുകയായിരുന്നു. കുട്ടിയെ കൊണ്ടുവരാനായി പട്ടാമ്പി പോലീസും ബന്ധുക്കളും ഗോവയിലേക്ക് തിരിച്ചു. കുട്ടിയുടെ പിതാവ് കുട്ടിയുമായി ഫോണില്‍ സംസാരിച്ചു. മഡ്‌ഗോണ്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്ത് വെച്ച് കുട്ടിയെ കണ്ടത്.
ഡിസംബര്‍ 30 തിങ്കളാഴ്ച കാലത്ത് പതിവുപോലെ ട്യൂഷന്‍ സെന്ററില്‍ പോയതാണ് ഷഹന ഷെറിന്‍. ട്യൂഷന്‍ കഴിഞ്ഞ് സ്‌കൂളില്‍ എത്തേണ്ടസമയമായിട്ടും കാണാതായതോടെ അധ്യാപകര്‍ അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്‍ കുട്ടിയെ കാണാതായ വിവരം അറിയുന്നത്. ഉടനെ പോലീസില്‍ വിവരമറിയിച്ചു.
പരിശോധനയില്‍ ഒമ്പത് മണിയോടെ പട്ടാമ്പി റെയില്‍വേ സ്റ്റേഷനിലേക്ക് കയറുന്നതായി ഷെറിന്റെതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പാര്‍ക്കിങ്ങിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്‌കൂള്‍ യൂണിഫോം ധരിച്ചാണ് ഷെറിന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നത് എങ്കിലും സിസിടിവിയില്‍ പര്‍ദ്ദയാണ് വേഷം. കുട്ടിയെ കണ്ടെത്താന്‍ പോലീസ് കൃത്യമായി പരിശോധന നടത്തുണ്ടെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പറഞ്ഞിരുന്നു.
മനക്കര കിഴക്ക് ആലപ്പുറത്ത് കിഴക്കതിൽ വീട്ടിൽ രത് നമ്മയമ്മനിര്യാതയായി
ശാസ്താംകോട്ട. മനക്കര കിഴക്ക് ആലപ്പുറത്ത് കിഴക്കതിൽ വീട്ടിൽ രത് നമ്മയമ്മ( 82 ) നിര്യാതയായി.
സംസ്കാരം അഞ്ചാം തീയതി ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്ക്
മക്കൾ സുജിത്ത് എസ്, സുനിൽകുമാർ എസ്, സുദേശ് എസ്, സുമ എസ് നായർ, സുജ എസ് നായർ മരുമക്കൾ അമ്പിളി എ,ലക്ഷ്മി, ഉഷാകുമാരി, വിജയകുമാർ, ബാഹുലേയൻ.
സഞ്ചയനം പന്ത്രണ്ടാം തീയതി ഞായറാഴ്ച രാവിലെ 8:00 മണിക്ക്
ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ കുഴിയിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി
കുന്നത്തൂർ:പഞ്ചായത്തിൽ കളിക്കലഴികത്തു വാർഡ് 7ൽ ഞങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി എടുത്ത കുഴിയിൽ അകപ്പെട്ട തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.പശ്ചിമ ബംഗാൾ കൽക്കത്ത സ്വദേശിയായ തൊഴിലാളി രാജുവാണ (24) കുഴിയിൽപ്പെട്ടത്.8 അടിയോളം തഴച്ചയുള്ള കുഴിയിലാണ് ജോലിചെയ്യവേ ഇയ്യാൾ അകപ്പെട്ടത്.കഴുത്തിന് താഴെവരെ മണ്ണിനടിയിൽ അകപ്പെടുകയും അതോടൊപ്പം ചരിഞ്ഞു വീഴാറയി നിന്ന ഇലക്ട്രിക്പോസ്റ്റും ഉണ്ടായിരുന്നു.ശാസ്താംകോട്ട അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസറുടെ ‘നേതൃത്വത്തിൽ ‘രക്ഷപ്പെടുത്തി ആംബുലൻസിൽ എത്തിക്കുകയായിരുന്നു.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ”ശ്രീപൽ ജി.എസ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസാറമ്മാരായ ഗോപൻ,പ്രമോദ്, സൂരജ്,ഹരിപ്രസാദ്,ഹോം ഗാർഡ് മാരായ ഷിജു,ബിജു,പ്രദീപ് എന്നിവർ പങ്കെടുത്തു
എതിർക്കുന്നവരെ തെറി പറയാൻ വേണ്ടി ചില രാഷ്ട്രീയ പാർട്ടികൾ പണം നൽകി നൂറുകണക്കിനാളുകളെ നിയമിച്ചിട്ടുണ്ട് , കമാൽ പാഷ
തിരുവനന്തപുരം.മുഖമില്ലാത്ത നട്ടെല്ലില്ലാത്ത ഭീരുക്കൾ ആണ് സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ നിൽക്കുന്നതെന്ന് ഹൈക്കോടതി മുൻ ജഡ്ജി കമാൽ പാഷ.ജഡ്ജി ആയിരിക്കുമ്പോഴും വിരമിച്ച ശേഷവും തനിക്കെതിരെ കടുത്ത സൈബർ അക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്.ഭരിക്കുന്ന പാർട്ടിക്കെതിരെ വസ്തുതകൾ പറയുമ്പോഴാണ് സൈബർ അണികൾ ഇളകുന്നതെന്നും കമാൽ പാഷ പറഞ്ഞു. സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ തൻറെ സുരക്ഷാ ഉദ്യോഗസ്ഥരെ പോലും പിൻവലിച്ചതായും ജസ്റ്റിസ് കമാൻ പാഷ പറഞ്ഞു. വിമർശനം തുടരാൻ തന്നെയാണ് തീരുമാനം എന്നും ജസ്റ്റിസ് കമാൽ പാഷ വ്യക്തമാക്കി
ഹൈക്കോടതി ജഡ്ജിയായി ജോലി ചെയ്യുമ്പോഴും വിരമിച്ച ശേഷവും കടുത്ത സൈബർ അധിക്ഷേപത്തിന് താൻ ഇരയാകുന്നുണ്ട്.താൻ ഇതൊന്നും വക വയ്ക്കുന്നില്ല.എതിർക്കുന്നവരെ തെറി പറയാൻ വേണ്ടി ചില രാഷ്ട്രീയ പാർട്ടികൾ പണം നൽകി നൂറുകണക്കിനാളുകളെ നിയമിച്ചിട്ടുണ്ട് എന്നും കമാൽ പാഷ പറയുന്നു
വിമർശനം ഇല്ലെങ്കിൽ ജനാധിപത്യം മരിക്കുമെന്ന് മനസ്സിലാക്കാത്തവർ രാഷ്ട്രീയക്കാരാണോ എന്നും സ്തുതിപാടകരെ മാത്രം മതി ഇപ്പോഴത്തെ ഒരു വിഭാഗം രാഷ്ട്രീയക്കാർക്ക് എന്നും കമാൽ പാഷ പറഞ്ഞു
ആരോഗ്യകരമായ വിമർശനം നടത്തിയപ്പോൾ തന്റെ സെക്യൂരിറ്റിയെ സർക്കാർ പിൻവലിച്ചു.സാധാരണക്കാർ മുഖം ഇല്ലാത്തവനെതിരെ പരാതിയുമായി എങ്ങനെ മുന്നോട്ടു പോകും.നിലവിലെ സാഹചര്യങ്ങൾ പരിധിവിട്ടു പോവുകയാണ് എന്നും നടപടികൾ ഉണ്ടായില്ല എങ്കിൽ ആളുകൾ സോഷ്യൽ മീഡിയയെ വെറുത്തു തുടങ്ങും എന്നും കമാൽ പാഷ പറയുന്നു
സൈബർ അധിക്ഷേപം കാരണം സ്ത്രീകൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായെന്നും കമാൽ പാഷ ചൂണ്ടിക്കാട്ടുന്നു. എത്ര വിമർശനം ഉണ്ടായാലും ആരോഗ്യപരമായ വിമർശനങ്ങൾ തുടരാൻ തന്നെയാണ് തീരുമാനമെന്നും ജസ്റ്റിസ് കമാൽ പാഷ ഉറപ്പിച്ചു പറയുന്നു
വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂർണമായും സൗജന്യമാക്കി
ആലപ്പുഴ. വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂർണമായും സൗജന്യമാക്കി. മന്ത്രി സജി ചെറിയാന്റെ ഇടപെടലിലാണ് നടപടി. കുട്ടിയുടെ മാതാവ് അമ്പലപ്പുഴ താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് മന്ത്രി നടപടിയെടുത്തത്. മെഡിക്കല്‍ കോളേജിലെ ചികിത്സയാണാവശ്യമെന്നും ഇത് നടപ്പിലാക്കുന്നതിന് ഡിഎംഒയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു
യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമം, പ്രതി പിടിയില്‍
കരുനാഗപ്പള്ളി.പുതുവത്സര ആഘോഷങ്ങള്‍ക്കിടയിലെ തര്‍ക്കത്തില്‍ യുവാവിനെ അക്രമിച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. ആലുംകടവ് വാഴപ്പള്ളി കിഴക്കേത്തറയില്‍ പ്രേംജിത്ത്(26) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ആദിനാട് പുവട്ടേരില്‍ പാലത്തിന് സമീപം പുതുവത്സരഘോഷങ്ങള്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതി ആദിനാട് സ്വദേശിയായ യുവാവിനെ ആക്രമിക്കുകയും കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തി അപായപ്പെടുത്താന്‍ ശ്രമിക്കുകയായും യുവാവിന് നെറ്റിക്ക് ആഴത്തില്‍ പരിക്കേല്‍ക്കുകയുമായിരുന്നു. പരിക്കേറ്റ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ കണ്ണന്‍, ഷമീര്‍, ഷാജിമോന്‍ എസ്.സിപിഒ മാരായ ഹാഷിം, രാജീവ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.








































