Home Blog Page 1349

രാഷ്ട്രീയ സ്വാധീനത്തെ തുടർന്ന് പോലീസ് എഴുതിത്തള്ളിയ പോക്സോ കേസ് കോടതി ഉത്തരവിലൂടെ അന്വേഷണത്തിന്

കോഴിക്കോട്.രാഷ്ട്രീയ സ്വാധീനത്തെ തുടർന്ന് പോലീസ് എഴുതിത്തള്ളിയ പോക്സോ കേസ് നിലനിൽക്കുമെന്ന നിർണായക ഉത്തരവുമായി കോഴിക്കോട് പോക്സോ കോടതി. അഞ്ചാം ക്ലാസുകാരി ഇരയായ സംഭവത്തിൽ കേസെടുക്കാൻ സ്കൂൾ മാനേജർ നടത്തിയ ഇടപെടലിലാണ് നടപടി.ഒന്നാം പ്രതിയായ അധ്യാപകൻ ഉൾപ്പെടെ മൂന്നുപേർക്ക് കോടതി നോട്ടീസ് അയച്ചു.

2023 ഏപ്രിലിൽ കോഴിക്കോട് റൂറലിലെ ഒരു എയ്ഡഡ് സ്കൂളിൽ വച്ചായിരുന്നു സംഭവം. സ്കൂളിലെ മുതിർന്ന അധ്യാപകൻ ഓഫീസ് മുറിയിൽ വച്ച് അഞ്ചാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ സഹിതം , സ്കൂൾ മാനേജരാണ് പ്രധാനാധ്യാപികക്കും പോലീസിനും പരാതി നൽകിയത്. ഇരയ്ക്കും മാതാപിതാക്കൾക്കും പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കാതിരുന്ന പോലീസ് , മാനേജരുടെ നിരന്തര ഇടപെടലിനൊടുവിൽ ഒരു വർഷത്തിനിപ്പുറം കേസെടുത്തു. എന്നാൽ, അധ്യാപകൻ നടത്തിയത് പിതൃവാത്സല്യത്തോടെയുള്ള പെരുമാറ്റം എന്നാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഭരണാനുകൂല സംഘടനയിൽ പെട്ട അധ്യാപകനായതിനാൽ, പോലീസ് രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്നാണ് പരാതിക്കാരന്റെ ആരോപണം.ദൃശ്യങ്ങൾ കണ്ട പ്രധാനാധ്യാപികയും വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മാനേജർ ആരോപിക്കുന്നു.


സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച കോഴിക്കോട് പോക്സോ കോടതി,
പോലീസ് സമർപ്പിച്ച റിപ്പോർട്ട് തള്ളി.ഒന്നാം പ്രതിയായ എല്‍പി സ്കൂള്‍ അധ്യാപകനെതിരെ പോക്സോ ആക്ട് ഏഴ് ,എട്ട് സെക്ഷനുകളും, രണ്ടാം പ്രതി പ്രധാനാധ്യാപിക, മൂന്നാം പ്രതി അന്നത്തെ എഇഒ എന്നിവര്‍ക്കെതിരെ പോക്സോ ആക്ട് സെക്ഷന്‍ 21 നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

വാർത്താനോട്ടം

2025 ഏപ്രിൽ 08 ചൊവ്വ

BREAKING NEWS


?പത്തനാപുരത്ത് ഡ്യൂട്ടിക്കിടെ പോലീസ് വാഹനത്തിൽ മദ്യപിച്ച് നാട്ടുകാരെ തെറി വിളിച്ച കൺട്രോൾ റൂമിലെ പോലീസുകാരനെ നാട്ടുകാർ പിടികൂടി



?കടയ്ക്കൽ സ്വദേശിയായ സുമേഷ് എന്ന ഗ്രേഡ് എസ് ഐ യുടെ വാഹനം തടഞ്ഞ നാട്ടുകാരെ വാഹനമിടിക്കാൻ ശ്രമിച്ചു.

?അഹമ്മദാബാദിലെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ പ്രിയങ്കാ ഗാന്ധി എം പി പങ്കെടുക്കില്ല.


?ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ നടൻ ശ്രീനാഥ് ഭാസിയുമായി ഫോണിൽ ബന്ധപ്പെട്ടതിൻ്റെ തെളിവുകൾ എക്സൈസിന്


?തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത, 3 ജില്ലകളിൽ യല്ലോ
അലർട്ട്


? കേരളത്തെ നടുക്കിയ ചെറിയനാട് ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ പരോൾ ലഭിച്ച് പുറത്തിറങ്ങി. 15 ദിവസത്തെ പരോളിൽ മൂന്ന് ദിവസം യാത്രയ്ക്കായും അനുവദിച്ചിട്ടുണ്ട്.

?കേരളീയം?

?തൊഴില്‍മന്ത്രിയുമാ
യുള്ള കൂടിക്കാഴ്ചയിലും തീരുമാനമാകാതെ ആശാ സമരം. ഓണറേറിയം കൂട്ടണമെന്നതടക്കം അഞ്ച് പ്രധാന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമരസമിതി നേതാക്കള്‍ മന്ത്രി വി.ശിവന്‍കുട്ടിക്ക് നല്‍കി. ആരോഗ്യമന്ത്രിയോട് സംസാരിക്കാമെന്നാണ് തൊഴില്‍മന്ത്രിയുടെ ആശ്വാസവാക്ക്.

? ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു. കേസ് അന്വേഷിക്കുന്ന എക്സൈസ് സംഘം നിലവില്‍ താരത്തെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്. നടന്റെ ഹര്‍ജി ഈ മാസം 22 ന് പരിഗണിക്കാന്‍ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു.



? കൊല്ലം കോട്ടുക്കല്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. കോട്ടുക്കല്‍ സ്വദേശി പ്രതിന്‍രാജിന്റെ പരാതിയില്‍ കടയ്ക്കല്‍ പൊലീസാണ് കേസെടുത്തത്. നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്സ് എന്ന ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസില്‍ ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

? ഫെമ കേസില്‍ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ അഞ്ച് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്ത് വിട്ടയച്ചു. ഇഡി ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞെന്ന് ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

? ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ വാഹക കപ്പലുകളിലൊന്നായ എംഎസ്സി തുര്‍ക്കി ഇന്ന് വിഴിഞ്ഞം ബെര്‍ത്തില്‍ എത്തും. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എംഎസ്സി) യുടെ ഉടമസ്ഥതയിലുള്ള ഈ കപ്പലിന്റ  വിഴിഞ്ഞത്തേക്കുള്ള വരവ് ഇന്ത്യന്‍ സമുദ്ര വ്യാപാരത്തിന് ഒരു പ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.

? തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് പൂര്‍ണസജ്ജമാകും. ജനന മരണ വിവാഹ രജിസ്‌ട്രേഷന്‍, വസ്തു നികുതി, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് തുടങ്ങിയ എല്ലാ സേവനങ്ങളും കെ സ്മാര്‍ട്ട് പോര്‍ട്ടലിലൂടെ ലഭിക്കും. ഏപ്രില്‍ 10 മുതല്‍ പഞ്ചായത്തുകളിലും സേവനമെത്തും.

? ഗോഡ്സെയെ പ്രകീര്‍ത്തിച്ച് വിവാദത്തില്‍ ആയ ഷൈജ ആണ്ടവന്‍, യുവജന വിദ്യാര്‍ത്ഥി പ്രതിഷേധതത്തിനിടെ കാലിക്കറ്റ് എന്‍ഐടി യില്‍ ഡീന്‍ ആയി ചുമതലയേറ്റു. ഷൈജ ആണ്ടവന്റെ  നിയമനത്തിനെതിരെ  എസ്എഫ്ഐയും യൂത്ത് കോണ്‍ഗ്രസും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി.



? മലപ്പുറത്ത് അഞ്ചാം പ്രസവം വീട്ടില്‍ നടത്തി രക്തം വാര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജ്ജുദ്ദിന്‍ കസ്റ്റഡിയില്‍. പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് മലപ്പുറം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഉയാളെ മലപ്പുറത്തേക്ക് കൊണ്ടുപോയി.


? വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന് യുവതി മരിച്ചത് മനപൂര്‍വമുള്ള നരഹത്യക്ക് തുല്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം.



?കൈക്കൂലിക്കേസില്‍ വനംവകുപ്പ് പാലോട് റെയ്ഞ്ച് ഓഫീസര്‍ സുധീഷ് കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തതു. ഇരുതലമൂരിയെ കടത്തിയ കേസിലെ പ്രതികളില്‍ നിന്നും 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ്.



? തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി തിരുവനന്തപുരം സിറ്റി ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ്. സുകാന്തിനെ പിടിക്കാനുള്ള എല്ലാ ശ്രമവും നടക്കുന്നുണ്ട്.



? കൊല്ലത്ത് 12 വയസുകാരിയെ ബലാത്സംഗം ചെയ്ത 42 കാരന് നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട സീതത്തോട് ചിറ്റാര്‍ സ്വദേശി ജെയ്മോനെയാണ് പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ജീവിത അവസാനം വരെ ആയിരിക്കുമെന്നും വിധിയില്‍ പറയുന്നു.



? മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന വള്ളം മണലില്‍ കുടുങ്ങി. പുതുക്കുറിച്ചി സ്വദേശി സുല്‍ഫിയുടെ ഉടമസ്ഥതയിലുള്ള താഹാ റസൂല്‍ എന്ന വള്ളമാണ് 32 തൊഴിലാളികളുമായി അഴിമുഖത്ത് കുടുങ്ങിയത്. എസ്‌കവേറ്റര്‍ ഉപയോഗിച്ച് തള്ളി നീക്കാന്‍ ശ്രമിച്ചെങ്കിലും മണലില്‍ നിന്ന് വള്ളം ഇറക്കാനായില്ല.


? പെട്രോള്‍ പമ്പിലെ ശുചുമുറിയുടെ താക്കോല്‍ നല്‍കാത്തതിന് ഉടമക്കെതിരെ 165000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. ഏഴകുളം ഈരകത്ത് ഇല്ലം വീട്ടില്‍ അധ്യാപികയായ സി.എല്‍. ജയകുമാരിയുടെ പരാതിയിലാണ് നടപടി.

??  ദേശീയം  ??


? ബോട്ട് അറ്റകുറ്റപ്പണിക്കിടെ ഗുരുതരമായി പരിക്കേറ്റ പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളിക്ക് രക്ഷയായി ഇന്ത്യന്‍ നാവിക സേന.  ഇന്ത്യന്‍ നാവികസേനയുടെ മിഷന്‍ ഡിപ്ലോയ്ഡ് സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് ഐഎന്‍എസ് ത്രികാന്താണ് മധ്യ അറേബ്യന്‍ കടലില്‍ വെച്ച് വൈദ്യസഹായം നല്‍കിയത്.

? സിവില്‍ തര്‍ക്കങ്ങളെ ഗുരുതര വകുപ്പുള്ള ക്രിമിനല്‍ കേസുകളാക്കി മാറ്റുന്ന നടപടിയില്‍ യുപി പൊലീസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. യുപിയില്‍ നിയമവാഴ്ച പരിപൂര്‍ണ്ണമായി തകര്‍ന്നുവെന്നും ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

? രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ രണ്ട് രൂപ വര്‍ധിപ്പിച്ചു. ചില്ലറ വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില കുറഞ്ഞ് നില്‍ക്കുന്ന സമയമായതിനാല്‍ കൂട്ടിയ എക്സൈസ് ഡ്യൂട്ടി കമ്പനികളില്‍ നിന്ന് ഈടാക്കും.

? ബലത്സംഗക്കേസില്‍ ജയിലിലായിരുന്ന ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ ഇടക്കാല ജാമ്യം നീട്ടി നല്‍കി രാജസ്ഥാന്‍ ഹൈക്കോടതി.2013 ല്‍ 13 കാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്നതിനിടെയാണ് ജാമ്യം ലഭിച്ചത്.


? പശ്ചിമബംഗാളിലെ അധ്യാപക റിക്രൂട്ട്‌മെന്റ് നടപടികള്‍ റദ്ദാക്കിയത് ശരിവെച്ച സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ജുഡീഷ്യറിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. വ്യാപക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ബംഗാള്‍ ഹൈക്കോടതി 25,000 അധ്യാപക- അനധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയിരുന്നു.

? മുംബൈ ഭീകരാക്രമണക്കേസില്‍ ഇന്ത്യ തേടുന്ന പാക്ക് വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് യുഎസ് സുപ്രീം കോടതി. ഇന്ത്യക്ക് വിട്ടുകൊടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തഹാവൂര്‍ റാണ നല്‍കിയ അടിയന്തിര ഹേബിയസ് കോര്‍പസ് ഹര്‍ജി യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് തള്ളി

L?? അന്തർദേശീയം ??

? അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തില്‍ സാമ്പത്തിക മാന്ദ്യഭീഷണി ഭയന്ന് നിക്ഷേപകര്‍ ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിക്കാന്‍ തുടങ്ങിയതോടെ ആഗോള ഓഹരിവിപണികളില്‍ വന്‍ തകര്‍ച്ച. ന്യൂയോര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റില്‍ മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ലണ്ടണ്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്.



?പ്രതിഷേധങ്ങള്‍ക്കി
ടയിലും ചൈനയ്‌ക്കെതിരെ 50 ശതമാനം അധിക നികുതികൂടി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ദിവസം മുമ്പാണ് യു.എസ്. ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി ചൈന പ്രഖ്യാപിച്ചത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി യു.എസ്. പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യു.എസിനെതിരെ പകരച്ചുങ്കം പ്രഖ്യാപിച്ചത്.


? യുഎസ് ചുമത്തിയ 26 ശതമാനം തീരുവക്ക് പ്രതികാര നടപടി വേണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

? ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒരുമിച്ച് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. തിങ്കളാഴ്ച വൈറ്റ് ഹൗസ് സന്ദര്‍ശിച്ച നെതന്യാഹുവും  ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.



?  കായികം ?


? ഐപിഎല്ലില്‍ ഇന്നലെ നടന്ന അവസാന ഓവറിലേയ്ക്ക് നീണ്ട ത്രില്ലര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിന് മുട്ടുകുത്തിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് 67 റണ്‍സെടുത്ത വിരാട് കോലിയുടേയും 64 റണ്‍സെടുത്ത രജത് പട്ടിദാറിന്റേയും 40 റണ്‍സെടുത്ത് ജിതേഷ് ശര്‍മയുടേയും മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു.

ഹോംസ്റ്റേയിൽ നിന്ന്  MDMA യും കഞ്ചാവും പിടികൂടി

ചെറായി. ഹോംസ്റ്റേയിൽ നിന്ന് 2.3 ഗ്രാം MDMA യും 7 ഗ്രാം കഞ്ചാവും പിടികൂടി

ചെറായി മുനമ്പം ബീച്ച് റോഡിലുള്ള ഹോംസ്റ്റേയിൽ നിന്നാണ് ലഹരി പിടികൂടിയത്

ഹോം സ്റ്റേ നടത്തിപ്പുകാരനായ തൃശൂർ പൊയ്യ സ്വദേശി വൈശാഖിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു

റൂറൽ എസ് പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

Rep.image

വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാൻ ആകില്ല, പൊലീസിന് നിയമപദേശം

മലപ്പുറം. വെള്ളാപ്പള്ളിയുടെ വിവാദപ്രസംഗം

കേസെടുക്കാൻ ആകില്ലെന്ന് പൊലീസിന് നിയമപദേശം

മലപ്പുറം ചുങ്കത്തറയിൽ നടത്തിയ വിവാദ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്

വെള്ളാപ്പള്ളി നടേശൻ വർഗീയ പരാമർശം നടത്തിയെന്നതിൽ പ്രസംഗത്തിൽ വ്യക്തതയില്ല.

വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചിരുന്നു

8 പരാതികൾ ലഭിച്ച എടക്കര പൊലീസിലാണ് നിയമോപദേശം ലഭിച്ചത്

ശരീരമാകെ തീവച്ചു പൊള്ളിച്ചു, മർദ്ദന ത്തിൻ്റെ പാടുകൾ, ഒരു മൂന്നുവയസുകാരി അമ്മയിൽ നിന്നും നേരിട്ട പീഡനം

അമരാവതി: ആന്ധ്രാപ്രദേശില്‍ അമ്മയും ആണ്‍സുഹൃത്തും ചേർന്ന് മൂന്നു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. വിജയവാഡയിലെ വൈഎസ്‌ആർ കോളനിയിലാണ് സംഭവം

നാട്ടുകാർ നല്‍കിയ പരാതിയില്‍ അമ്മയെയും ആണ്‍ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് കുഞ്ഞിന് രക്ഷകരായത്. കുഞ്ഞിനെ കൊലപ്പെടുത്താനായിരുന്നു ഇരുവരുടെയും ശ്രമമെന്ന് അയല്‍വാസികള്‍ പറഞ്ഞു. കുഞ്ഞിനെ ഇവർ മർദ്ദിക്കുകയും തീ വെച്ച്‌ പൊള്ളിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. കുട്ടിയുടെ അമ്മ വന്ദനയും ഇവരുടെ ആണ്‍ സുഹൃത്ത് ശ്രീറാമുമാണ് അറസ്റ്റിലായത്.

ഇടയ്ക്കിടയ്ക്ക് കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാറുണ്ടായിരുന്നുവെന്നും, ഒരപരിചിതൻ ഇവരുടെ വീട്ടില്‍ വന്നുപോകാറുണ്ടായിരുന്നുവെന്നും അയല്‍വാസി പറഞ്ഞു. കുട്ടിയുടെ പിതാവിനെ കുറിച്ചുള്ള കാര്യമായ വിവരങ്ങളൊന്നുമില്ല. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണത്തിനെത്തിയപ്പോള്‍ കുട്ടി ചൂടുവെള്ളത്തില്‍ വീണെന്നായിരുന്നു അമ്മ ആദ്യം നല്‍കിയ മൊഴി. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും ചതവുകളും പരിശോധനയില്‍ കണ്ടെത്തി. ബാലപീഡനം, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

ഭാസ്ക്കര കാരണവർ വധം കേസ് പ്രതി ഷെറിൻ പരോളിൽ പുറത്തിറങ്ങി

തിരുവനന്തപുരം: കേരളത്തെ നടുക്കിയ ചെറിയനാട് ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ പരോൾ ലഭിച്ച് പുറത്തിറങ്ങി. 15 ദിവസത്തെ പരോളിൽ മൂന്ന് ദിവസം യാത്രയ്ക്കായും അനുവദിച്ചിട്ടുണ്ട്. ഇതു വരെ 500 ദിവസത്തോളം പരോൾ ലഭിച്ചിട്ടുണ്ട്. 14 വര്‍ഷത്തെ ജയില്‍വാസത്തിനൊടുവിലാണ് സംസ്ഥാന മന്ത്രിസഭ ഷെറിന് ശിക്ഷായിളവ് അനുവദിക്കാൻ തിരുമാനിച്ചത് വിവാദമായിരുന്നു. 2009 നവംബര്‍ എട്ടിനാണ് ചെറിയനാട് കാരണവേഴ്‌സ് വില്ലയിലെ ഭാസ്‌കര കാരണവരെ(66) കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭാസ്‌കര കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനായിരുന്നു കേസിലെ ഒന്നാംപ്രതി. ഷെറിന്റെ ആണ്‍സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ കൂട്ടാളികളായ കളമശ്ശേരി സ്വദേശി നിഥിന്‍, ഏലൂര്‍ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു കേസിലെ മറ്റുപ്രതികള്‍.

ഭാസ്‌കര കാരണവരുടെ സ്വത്തില്‍ ഷെറിന് കൂടി അവകാശമുണ്ടായിരുന്ന ധനനിശ്ചയാധാരം കാരണവര്‍ റദ്ദുചെയ്തതിലെ പകയും ബാസിത് അലിയുമായി ഒരുമിച്ച് ജീവിക്കുന്നതിനുമാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സംഭവം നടന്ന് ഏഴാംമാസം കേസില്‍ കോടതി വിധി പറഞ്ഞു. ഒന്നാംപ്രതി ഷെറിന് വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും 85,000 രൂപ പിഴയുമാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷയായി വിധിച്ചത്. രണ്ടുമുതല്‍ നാലുവരെ പ്രതികളായ കുറിച്ചി ബാസിത് അലി, കളമശേരി നിഥിന്‍, കൊച്ചി ഏലൂര്‍ ഷാനു റഷീദ് എന്നിവര്‍ക്ക് വിവിധ വകുപ്പുകളിലായി രണ്ട് ജീവപര്യന്തവും 80,000 രൂപ പിഴയും വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല, പ്രതികള്‍ മുന്‍പ് ക്രിമിനല്‍ കൃത്യത്തില്‍ ഏര്‍പ്പെട്ടില്ല, മക്കളുണ്ട്, ചെറുപ്പക്കാരാണ് തുടങ്ങിയ കാരണങ്ങളാലാണ്പ്രതികള്‍ക്ക് വധശിക്ഷ പരിഗണിക്കാതിരുന്നതെന്ന് കോടതി അന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത, 3 ജില്ലകളിൽ യല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഏപ്രിൽ എട്ടുവരെ വടക്കു പടിഞ്ഞാറ് ദിശയിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്കു ദിശയിൽ സഞ്ചരിക്കാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം

കോട്ടയം: എം.സി. റോഡില്‍ നാട്ടകം പോളിടെക്നിക്കിന് സമീപത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം. അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു.
ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ജീപ്പില്‍ പിന്നിലിരുന്ന മൂന്നുപേർക്കാണ് പരിക്കേറ്റത്.

പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. ജീപ്പ് ഡ്രൈവർ തൊടുപുഴ സ്വദേശി സനോഷ് (55) ആണ് മരിച്ചത്. മരിച്ച രണ്ടാമത്തെ വ്യക്തി തമിഴ്നാട് സ്വദേശിയെന്നാണ് വിവരം.

അപകടത്തില്‍ മുൻവശം പൂർണ്ണമായും തകർന്ന ജീപ്പ് അഗ്നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത്. അപകടത്തെത്തുടർന്നുണ്ടായ ഗതാഗത തടസ്സം ചിങ്ങവനം പോലീസ് എത്തി നീക്കി

ഗ്രാന്മ ഗ്രാമീണ വായനശാല വായനാവസന്തം ഉദ്ഘാടനം

മൈനാഗപ്പള്ളി – ഗ്രാന്മ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാവസന്തം പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി.ഗിരിജാദേവി ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് സോമൻ മുത്തേഴം അധ്യക്ഷത വഹിച്ച യോഗത്തിൽ ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ കെ.പി.ദിനേശൻ മുഖ്യപ്രഭാഷണം നടത്തി. കെ.ബി.ശെൽവമണി, വി. ജയേഷ്, വിൽസൻ ജോസഫ്, എസ്.ദേവരാജൻ ,ടി.ജോസ് കുട്ടി, ജിജി ദാസ് എന്നിവർ സംസാരിച്ചു.

പാരനോർമൽ പ്രൊജക്ട് ഏപ്രിൽ 14 ന് സ്ട്രീമിംഗ്

പാരനോർമൽ ഇൻവസ്റ്റിഗേറ്റേഴ്സ് നടത്തിയ മൂന്ന് കേസുകൾ അടിസ്ഥാനപ്പെടുത്തി, ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ഇംഗ്ളീഷ് ഹൊറർ ചിത്രം “പാരനോർമൽ പ്രൊജക്ട് ” ഏപ്രിൽ 14 ന് പ്രദർശനത്തിനെത്തുന്നു.
ക്യാപ്റ്റാരിയസ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ചാക്കോ സ്കറിയ നിർമ്മിച്ച് എസ് എസ് ജിഷ്ണുദേവ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ഡബ്ള്യു എഫ് സി എൻ സി ഓ ഡി (WFCNCOD), ബി സി ഐ നീറ്റ് ( BCI NEET) തുടങ്ങിയ പ്ളാറ്റ്ഫോമുകളിലൂടെയാണ് സ്ട്രീമിംഗ് നടക്കുന്നത്. ഫിക്ഷനും റിയാലിറ്റിയും അടിസ്ഥാനമാക്കി തിരക്കഥയൊരുക്കിയ ചിത്രം യു എസ് കമ്പനിയായ ഡാർക്ക് വെബ് ഫിലിംസും വരാഹ ഫിലിംസും ചേർന്നാണ് എത്തിക്കുന്നത്.

സ്നേഹൽ റാവു, ഗൗതം എസ് കുമാർ, അഭിഷേക് ശ്രീകുമാർ, സുനീഷ്, ശരൺ ഇൻഡോകേര, ഷാജി ബാലരാമപുരം, ടി സുനിൽ പുന്നക്കാട്, ഫൈസൽ, മാനസപ്രഭു, ബേബി ആരാധ്യ, ബേബി അവന്തിക, മാസ്റ്റർ അമൃത് സുനിൽ, മാസ്റ്റർ നൈനിക്ക്, ചാല കുമാർ, അനസ് ജെ റഹീം, ശ്രീവിശാഖ്, പ്രിൻസ് ജോൺസൻ, വിപിൻ ശ്രീഹരി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

ചിത്രത്തിന്റെ ചായാഗ്രഹണം, ചിത്രസംയോജനം എന്നിവ നിർവഹിച്ചത് സംവിധായകനായ എസ് എസ് ജിഷ്ണു ദേവ് തന്നെയാണ്. പശ്ചാത്തല സംഗീതം ഒരുക്കിയത് ഇറ്റാലിയൻ മ്യൂസിഷ്യൻ ആയ പിയാർഡോ ഡി അഗോസ്റ്റിനോയും സൗണ്ട് മിക്സ്‌, സൗണ്ട് ഡിസൈൻ എന്നിവ ശ്രീ വിഷ്ണു ജെ എസ്സും പബ്ളിസിറ്റി ഡിസൈൻസ് പ്രജിൻ ഡിസൈൻസ്, വിനിൽ രാജ് എന്നിവരും ചേർന്നാണ്. അജയ് തുണ്ടത്തിലാണ് പി ആർ ഓ