Home Blog Page 1258

ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ജാഗ്രതാ നി‍ർദേശം പുറപ്പെടുവിച്ച് കേന്ദ്രം

തിരുവനന്തപുരം: ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് (11/04/2025) രാത്രി 08.30 മുതൽ നാളെ (12/04/2025) രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൂവാർ വരെയുള്ള തീരങ്ങളിൽ നാളെ (12/04/2025) ഉച്ചയ്ക്ക് 02.30 മുതൽ രാത്രി 11.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കാന്‍ കേന്ദ്രത്തിന്റെ നി‍ർദേശമുണ്ട്.

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ഭൂമി ഏറ്റെടുക്കാൻ സർക്കാർ 17 കോടി രൂപ കൂടി കെട്ടിവെക്കണം

കൊച്ചി:
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ 17 കോടി രൂപ കൂടി കെട്ടിവെക്കണമെന്ന് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രിയിൽ ആണ് പണം അടയ്ക്കേണ്ടത്. നേരത്തെ 26 കോടി രൂപ കെട്ടിവെച്ചിരുന്നു. സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം കുറവാണെന്ന എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഹർജിയിലാണ് കോടതി ഉത്തരവ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇടക്കാല സംവിധാനമെന്ന രീതിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സർക്കാർ ഏറ്റെടുക്കുന്ന ഭൂമിക്ക് 500 കോടി രൂപയിലേറെ മൂല്യമുണ്ടെന്നാണ് എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ വാദം. ഭൂമിയിലെ തേയില ചെടികളുടെയും മരങ്ങളുടെയും മൂല്യം കണക്കാക്കണം, നഷ്ടപരിഹാര തുക നേരിട്ട് കൈമാറണം തുടങ്ങിയ ആവശ്യങ്ങളും എൽസ്റ്റൺ എസ്റ്റേറ്റ് മുന്നോട്ടുവെച്ചിരുന്നു. 26 കോടി രൂപ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാൻ കോടതി സർക്കാരിന് നേരത്തെ അനുമതി നൽകിയിരുന്നു.

ഹാരിസന്റെ ഉടമസ്ഥതയിലുള്ള നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയുമാണ് പുനരധിവാസ പദ്ധതിക്കായി ഏറ്റെടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, തൽക്കാലം എൽസ്റ്റൺ എസ്റ്റേറ്റ് മാത്രമാണ് ഏറ്റെടുക്കുന്നത്.

പാർക്കിനടുത്ത് ബൈക്കിൽ ഇരിക്കുകയായിരുന്ന യുവാവിനും യുവതിക്കും നേരെ ആക്രമണം; വീഡിയോ പുറത്തുവന്നതോടെ നടപടി

ബംഗളുരു: ബംഗളുരുവിൽ ഒരു പാർക്കിന് പുറത്ത് സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന യുവാവിനെയും യുവതിയുടെ അഞ്ച് പേർ ചേർന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പിന്നീട് ആക്രമിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരം പ്രവണതകൾ സംസ്ഥാനത്ത് ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.

ഓറഞ്ച് ടീഷർട്ട് ധരിച്ച ഒരു യുവാവും ബുർഖ ധരിച്ചിരിക്കുന്ന ഒരു യുവതിയും സ്കൂട്ടറിൽ മുഖാമുഖം തിരിഞ്ഞിരിക്കുന്നതും അടുത്ത് നിൽക്കുന്ന അഞ്ച് പേർ ഇവരുമായി രൂക്ഷമായ വാദപ്രതിവാദങ്ങൾ നടത്തുന്നതുമാണ് വീഡിയോയിലുള്ളത്. ഒരാൾ യുവതിയുടെ വീഡിയോ ചിത്രീകരിക്കുന്നു. ആദ്യം യുവതിയോട് അവരുടെ കുടുംബത്തെക്കുറിച്ചും വീടിനെക്കുറിച്ചുമൊക്കെ ചോദിച്ച ശേഷം മറ്റൊരു മതത്തിലുള്ള യുവതിയെയും കൊണ്ട് എന്തിനാണ് ചുറ്റിക്കറങ്ങുന്നതെന്ന് ചോദിച്ച് യുവാവിനെ ചോദ്യം ചെയ്തു. ബുർഖ ധരിച്ച് ഒരു പുരുഷനോടൊപ്പം ഇരിക്കാൻ നാണമില്ലേ എന്ന് യുവതിയോട് സംഘത്തിലുള്ളവർ ചോദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.

പരാതി ലഭിച്ചതനുസരിച്ച് കേസ് രജിസ്റ്റ‍ർ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും ബംഗളുരു ഡെപ്യൂട്ടി കമ്മീഷണർ ഗിരീഷ് പറഞ്ഞു. യുവാവും യുവതിയും സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു അപ്പോൾ അഞ്ച് പേർ അവിടെയെത്തി ചോദ്യം ചെയ്തുവെന്നാണ് ആരോപണം. സംഭവം അക്രമാസക്തമായിരുന്നില്ലെന്ന് പൊലീസ് പറയുമ്പോഴും യുവാവിനെ തടിപോലുള്ള വസ്തു കൊണ്ട് സംഘം ആക്രമിക്കുന്ന മറ്റൊരു ദൃശ്യവും പിന്നീട് പുറത്തുവന്നിട്ടുണ്ട്. യുവതി പരാതി നൽകിയ പ്രകാരമാണ് കേസെടുത്തത്. അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും അവരിൽ ഒരാൾ പ്രായപൂർത്തിയാവാത്ത വ്യക്തിയാണെന്നും പൊലീസ് പറഞ്ഞു.

എന്തിനാണ് അവിടെ ഇരിക്കുന്നത് എന്നാണ് സംഘത്തിലുള്ളവർ യുവതിയോട് ചോദിച്ചതെന്നും പൊലീസ് വിശദീകരിക്കുന്നു. യുവതിയിൽ നിന്ന് പരാതി ലഭിച്ച വിവരവും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ പറ‍ഞ്ഞു. സദാചാര പൊലീസ് പ്രവ‍ർത്തനം അനുവദിക്കില്ല. ഇത് ബിഹാറോ ഉത്തർപ്രദേശോ മദ്ധ്യപ്രദേശോ അല്ലെന്നും കർണാടക പുരോഗമനപരമായ സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

ശൂരനാട് രാജശേഖരന്‍റെ നിര്യാണത്തില്‍ അനുശോചനം

തിരുവനന്തപുരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായിരുന്ന ശൂരനാട് രാജശേഖരന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു.
സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന ശൂരനാട് രാജശേഖരന്‍ കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദവും മുഖവുമായിരുന്നു. അന്ത്യശ്വാസം വരെ കോണ്‍ഗ്രസ് ആശയങ്ങളും ആദര്‍ശങ്ങളും മുറുകെ പിടിച്ച അദ്ദേഹം എന്നും ജനപക്ഷത്ത് നിന്ന നേതാവാണ്. വലിയ അനുഭവ സമ്പത്തുള്ള അദ്ദേഹത്തിന്റെ നേതൃപാടവം കോണ്‍ഗ്രസിന് കരുത്തായിരുന്നു. എഴുത്തിന്റെയും വായനയുടെയും വഴിയിലൂടെ സഞ്ചരിച്ച ശൂരനാടിന് കോണ്‍ഗ്രസിന്റെ നിലപാടും ചരിത്രവും ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിരുന്നു.

നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.

മികച്ച സംഘാടകനും കറകളഞ്ഞ മതേതരവിശ്വാസിയുമായിരുന്ന ശൂരനാട് രാജശേഖരന്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഏറ്റെടുത്ത ഉത്തവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റിയിരുന്ന അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തിലും എഴുത്തിലും മികവ് കാട്ടി. ലാളിത്യത്തോടെയുള്ള പെരുമാറ്റം അദ്ദേഹത്തിന് വലിയ സുഹൃദ്‌വലയം സൃഷ്ടിച്ചു. സഹകരണ മേഖലയുടെ ഉന്നമനത്തിനായി നിരന്തരമായ ഇടപെടലുകള്‍ നടത്തിയ ശൂരനാട് രാജശേഖരന്‍ സഹകരണ പ്രസ്ഥാന രംഗത്ത് കോണ്‍ഗ്രസിന്റെ മുഖമായി മാറി. ശൂരനാടിന്റെ വേര്‍പാട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

ശൂരനാട് രാജശേഖരന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്നേദിവസം(ഏപ്രില്‍ 11) സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെയ്ക്കുന്നതോടൊപ്പം കൊല്ലം ജില്ലയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുന്നതായും കെ.സുധാകരന്‍ പറഞ്ഞു

അത് വേ ഇത് റേ,വെള്ളാപ്പള്ളി നടേശന് നൽകുന്ന സ്വീകരണ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും

ആലപ്പുഴ.മലപ്പുറത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തി വിവാദമായ പശ്ചാതലത്തിൽ SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകുന്ന സ്വീകരണ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിയതിൻ്റെ മുപ്പതാം വാർഷികാഘോഷമാണ് ചേർത്തല യൂണിയൻ സംഘടിപ്പിക്കുന്ന പരിപാടി. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ പി പ്രസാദ്, പി രാജീവ്, സജി ചെറിയാൻ, വി എൻ വാസവൻ എന്നിവർ
യോഗത്തിൽ പങ്കെടുക്കും

നവോത്ഥാന സമിതി ചെയർമാൻ കൂടിയായ വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മഹാസംഗമവും സ്വീകരണ യോഗവും. വെള്ളാപ്പള്ളിയുടെ പരാമർശം വിവാദമായിട്ടും മുൻകൂട്ടി തീരുമാനിച്ച പരിപാടിയിൽ നിന്നും മുഖ്യമന്ത്രിയോ മന്ത്രിമാരോ പിന്മാറിയിട്ടില്ല.

  1. 30ന് വെള്ളാപ്പള്ളിയെ എക്സ്-റേ കവലയിൽ നിന്ന് തുറന്ന വാഹനത്തിൽ സംഗമനഗരിയിലേക്ക് ആനയിക്കും. നാലുമണിക്ക് മഹാസംഗമവും സ്വീകരണ സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി പ്രസാദ് അധ്യക്ഷനാകും.. ഒരു വീട്ടിൽ ഒരു വ്യവസായം പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ ഗുരു സന്ദേശം നൽകും. മന്ത്രി സജി ചെറിയാനാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. എസ്എൻഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി സംഘടന സന്ദേശം നൽകും. സംഗമത്തിൽ കാലക്ഷം പേർ പങ്കെടുക്കും എന്നാണ് സംഘാടകസമിതി അറിയിക്കുന്നത്. 16 വർഷത്തോളം യോഗത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു കുമാരനാശാന്റെ റെക്കോർഡ് ആണ് വെള്ളാപ്പള്ളി മറികടന്നത്. ആർ ശങ്കറിനു ശേഷം യോഗത്തിന്റെയും ട്രസ്റ്റിന്റെയും അമരത്തെത്തിയതും വെള്ളാപ്പള്ളി മാത്രം.
    വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിൽ ഇതുവരെയും സിപിഐഎം നേതൃത്വമോ മുഖ്യമന്ത്രിയോ പരസ്യമായ എതിർപ്പ് അറിയിച്ചിട്ടില്ല. എന്നാൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള
    പരാമർശങ്ങളിൽ പൊതുവിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി നൽകിയിരുന്നു. വെള്ളാപ്പള്ളി നടേശൻ നവോത്ഥാന നായകൻ ആണെന്നും സ്വീകരണ യോഗത്തിൽ പങ്കെടുക്കുന്നത് രാജ്യദ്രോഹക്കുറ്റം അല്ലെന്നും ആയിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. ഇതിനിടെ വെള്ളാപ്പള്ളിയ്ക്ക് ഇടത് ഘടകകക്ഷിയായ
    INL എ പി അബ്ദുൽ വഹാബ് വിഭാഗം രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളിയുടെ പരാമർശത്തെ വളച്ചൊടിച്ചതാണെന്നും ചില നേതാക്കളുടെ തന്ത്രങ്ങളെയാണ് വെള്ളാപ്പള്ളി തുറന്നു കാണിച്ചതെന്നുമായിരുന്നു INL നേതാക്കളുടെ പ്രതികരണം..തന്റെ പരാമർശം മുസ്ലീങ്ങൾക്കെതിരെയല്ല.. മുസ്ലിം ലീഗിനെതിരെ ആണെന്നും ചില സാമൂഹിക നീതികേടും ദുഃഖസത്യങ്ങളും ആണ് താൻ തുറന്നുപറഞ്ഞതെന്നുമുള്ള വിശദീകരണവുമായി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു.
    എസ്എൻഡിപിയുടെ സ്വീകരണയോഗത്തിനുശേഷം ആലപ്പുഴ ബീച്ചിൽ കെപിഎംഎസിന്റെ പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികർ മരിച്ചു

നിലമ്പൂർ. കരിമ്പുഴയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികർ മരിച്ചു. മുട്ടിക്കടവ്
മുരളി മന്ദിരം
അമർ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. രാവിലെ 10.45 നാണ് സംഭവം.കരിമ്പുഴ ടാമറിൻ്റ് ഹോട്ടലിന് സമീപമാണ് അപകടം സംഭവിച്ചത്.
നിലമ്പൂരിൽ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്.ബൈക്ക് യാത്രക്കരാണ് മരിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പോലീസ് – ഇഡി പോര് മുറുകുന്നു

തൃശൂര്‍. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പോലീസ് – ഇഡി പോര് മുറുകുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ ഇഡി കൈമാറിയില്ലെന്ന പോലീസിന്റെ ആരോപണം തള്ളി ഇഡി രംഗത്തെത്തി. ഇഡി രേഖകൾ നൽകിയതിന്റെയും പിന്നീട് തിരികെ ആവശ്യപ്പെട്ടതിന്റെയും തെളിവുകൾ പുറത്തായി. ഇതിനിടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പി എം എൽ എ പരിധിയിൽ വരാത്ത പ്രതികളുടെ പട്ടിക പോലീസിന് കൈമാറാൻ ഇഡി തീരുമാനിച്ചു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ തങ്ങളുടെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖകൾ കൈമാറാത്തത് കാരണമാണെന്ന് പോലീസ് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് രേഖകൾ സഹിതം ഇഡി പൂർണ്ണമായും തള്ളുന്നു. വിചാരണ കോടതി മുഖേന ക്രൈം ബ്രാഞ്ചിന് മുഴുവൻ രേഖകളും കൈമാറി. കോടതിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് രേഖകൾ കൈപ്പറ്റിയത്.
മുഴുവൻ രേഖകളുടെയും ഒറിജിനൽ നൽകിയിട്ടുണ്ട്. നാലു മാസത്തേക്കാണ് രേഖകൾ വിട്ടു നൽകാൻ കോടതി നിർദ്ദേശിച്ച സമയപരിധിയെന്നും സമയപരിധി കഴിഞ്ഞിട്ടും രേഖകൾ തിരികെ നൽകാതെ ആയപ്പോൾ തങ്ങൾ വീണ്ടും കോടതിയെ സമീപിച്ചെന്നും ഇഡി വ്യക്തമാക്കുന്നു.
രേഖകൾ തിരികെ ആവശ്യപ്പെട്ടപ്പോൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു എന്നായിരുന്നു ക്രൈംബ്രാഞ്ച് നൽകിയ മറുപടിയെന്നും ഇഡി രേഖകൾ സഹിതം ചൂണ്ടിക്കാട്ടുന്നു. കേസ് സിബിഐക്ക് വിടുന്നതിൽ ഹൈക്കോടതി സിബിഐയുടെ നിലപാടും കഴിഞ്ഞദിവസം തേടിയിരുന്നു.

ഇതിനിടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പി എം എൽ എ പരിധിയിൽ വരാത്ത പ്രതികളുടെ പട്ടിക പോലീസിന് കൈമാറുമെന്ന് ഇഡി വ്യക്തമാക്കി. സാങ്കേതിക നടപടിക്രമം എന്ന നിലയിൽ കുറ്റപത്രം സമർപ്പിച്ച ശേഷം ആയിരിക്കും കൈമാറ്റം.

മദ്യത്തിന്റെ ലഭ്യത സുലഭമാക്കുന്നത് ഖേദകരം,സർക്കാർ മദ്യനയം തിരുത്തണമെന്ന് ഓർത്തഡോക്സ് സഭ

കൊച്ചി. സർക്കാർ മദ്യനയം തിരുത്തണമെന്ന് ഓർത്തഡോക്സ് സഭ . മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ മദ്യത്തിന്റെ ലഭ്യത സുലഭമാക്കുന്നത് ഖേദകരമാണ്. കുടം കമിഴ്ത്തി വെച്ച് വെള്ളമൊഴിക്കുന്നത് പോലെയാണ് സർക്കാർ നിലപാടെന്നും ഓർത്തഡോക്സ് സഭ മദ്യ വർജ്ജന സമിതി പ്രസിഡന്റ യൂഹാനോൻ മാർ പോളികാർപ്പോസ് കുറ്റപ്പെടുത്തി .

സർക്കാരിൻറെ പുതിയ മദ്യനയത്തിൽ അതിരൂക്ഷ വിമർശനമാണ് ഓർത്തഡോക്സ് സഭക്കുള്ളത്.
സംസ്ഥാനത്ത് ബാറുകൾ കൂണുകൾ പോലെ പൊട്ടി മുളയ്ക്കുകയാണ്. കഴിഞ്ഞ 8.9 വർഷത്തിനിടെ ബാറുകളുടെ എണ്ണം വർദ്ധിച്ചു. ടൂറിസം മേഖലയുടെ മറവിൽ ഇപ്പോൾ ആർക്കും മദ്യക്കച്ചവടം നടത്താമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. ഒരുവശത്ത് ലഹരി ഉപയോഗം കേരളത്തെ കാർന്ന് തിന്നുമ്പോൾ മറുവശത്ത് മദ്യമൊഴുക്കുന്നത് യുവ സമൂഹത്തെ തകർക്കും. ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തിയ ശേഷം മദ്യം സുലഭമാക്കുന്നത് കുടം കമിഴ്ത്തി വെച്ച് വെള്ളം ഒഴിക്കുന്നതു പോലെ മാത്രമേ കാണാൻ സാധിക്കുവെന്നാണ് ഓർത്തഡോക്സ് സഭ പറയുന്നത്.

മദ്യനയം തിരുത്താൻ സർക്കാർ തയാറാകണം എന്ന് ആവശ്യമാണ് ഓർത്തഡോക്സ് സഭ മുന്നോട്ട് വെക്കുന്നത് അല്ലാത്തപക്ഷം വലിയ പ്രതിഷേധങ്ങൾ ഉയർന്നുവരുമെന്നും സഭ വ്യക്തമാക്കുന്നു. അതേസമയം മദ്യനയം സർക്കാരിന്റെ കാപട്യം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവർത്തിച്ചു.

സർക്കാരിന്റെ മദ്യ നയത്തിനെതിരെ കെസിബിസി അടക്കം രംഗത്ത് വന്നിരുന്നു.

അഭിഭാഷകരും മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി

കൊച്ചി.എറണാകുളത്ത് അഭിഭാഷകരും മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി.
അർദ്ധരാത്രിയോടെ ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളേജ് വളപ്പിലുമായാണ് സംഘർഷമുണ്ടായത്. 16 വിദ്യാർത്ഥികളും നാല് അഭിഭാഷകർക്കും സംഘർഷത്തിൽ പരിക്കേറ്റു.

എറണാകുളം ജില്ലാ കോടതിയിലെ ബാർ അസോസിയേഷന്റെ പരിപാടിയിലേക്ക് മഹാരാജാസിലെ വിദ്യാർത്ഥികൾ നുഴഞ്ഞുകയറി പ്രശ്നം ഉണ്ടാക്കിയെന്നാണ് അഭിഭാഷകരുടെ ആരോപണം. സംഘർഷത്തിൽ വിദ്യാർത്ഥികൾക്കും അഭിഭാഷകർക്കും ഒപ്പം പിടിച്ചു മാറ്റാൻ എത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും പരുക്ക് പറ്റി.

മദ്യപിച്ച് അഭിഭാഷകർ വിദ്യാർഥിനികളോടടക്കം മോശമായി പെരുമാറിയതാണ് സംഘർഷത്തിന് കാരണമായതെന്നാണ് എസ്എഫ്ഐ പ്രവർത്തകരുടെ മറുവാദം. SFI പ്രവർത്തകർ അനാവശ്യമായി സംഘർഷം ഉണ്ടാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. എസ്എഫ്ഐ ക്രിമിനലുകളുടെ സംഘം,സംഘടന പിരിച്ചുവിടണം

യൂണിവേഴ്സിറ്റി കോളജിൽ കെ. എസ്. യു പ്രവർത്തകരെ ക്രൂരമായി ആക്രമിച്ചു. എറണാകുളം സംഘർഷത്തിലും എഎഫ്ഐ പ്രവർത്തകർ. സിപിഎം അനുകൂല സംഘടനയുടെ അഭിഭാഷകനും മർദ്ദനമേറ്റു

എറണാകുളം ജില്ലാ കോടതിയിൽ നടന്ന സംഘർഷത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരുടെ മൊഴിയെടുത്തിട്ടുണ്ട്. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് അടക്കം കേസെടുക്കും. സംഘർഷത്തിന് പിന്നാലെ എസ്എഫ്ഐയും ബാർ അസോസിയേഷൻ അംഗങ്ങളും പ്രതിഷേധം രേഖപ്പെടുത്തി.

സ്വര്‍ണവില കുതിക്കുന്നു….,70,000ത്തിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുന്നത് തുടരുന്നു.

സ്വര്‍ണവില 70,000ലേക്കാണ് കുതിക്കുന്നത്

ഇന്ന് പവന് 1480 രൂപ കൂടിയതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,960 രൂപയായി ഉയര്‍ന്നു.

ഗ്രാമിന് 185 രൂപയാണ് വര്‍ധിച്ചത്. 8745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ സ്വര്‍ണവിലയില്‍ ഒറ്റയടിക്ക് 2160 രൂപയാണ് വര്‍ധിച്ചത്.