Home Blog

വിജയാഘോഷ കച്ചവടത്തിന് നിലമ്പൂരിലേക്ക് കൊണ്ട് വന്ന വ്യാജമദ്യം പിടികൂടി

നിലമ്പൂർ: ആക്രിക്കച്ചവടത്തിന്‍റെ മറവിൽ വിദേശമദ്യം കടത്തിയ കേസിൽ ഒരാളെ വടകര എക്സൈസ് പിടികൂടി. നിലമ്പൂർ തിരുവാലി ഓലിക്കൽ സ്വദേശിയായ ബിനോയിയാണ് വടകരയിൽ വച്ച് എക്സൈസിന്‍റെ പിടിയിലായത്. 150 കുപ്പി വിദേശമദ്യവുമായി യാത്ര ചെയ്യുകയായിരുന്ന ബിനോയിയെ രഹസ്യ വിവരത്തെത്തുടർന്നാണ് എക്സൈസ് പിന്തുടർന്നത്.

മാഹിയിൽ നിന്ന് മലപ്പുറത്തേക്ക് മദ്യം കടത്തുകയായിരുന്നു ഇയാളെന്ന് എക്സൈസ് അറിയിച്ചു. മാഹിയിൽ നിന്ന് കടത്തുന്ന മദ്യം മലപ്പുറത്തും നിലമ്പൂരിലുമായി കൂടിയ വിലയ്ക്ക് വിൽക്കുകയാണ് ഇയാളുടെ പതിവ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തിൽ മദ്യം കൂടുതൽ ആവശ്യം വരുമെന്ന് കരുതിയാണ് കൂടുതൽ കടത്തിയതെന്നാണ് ഇയാൾ എക്സൈസിന് നൽകിയിരിക്കുന്ന മൊഴി

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജൂൺ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്നാണ്‌ അറിയിച്ചിരുന്നത്‌. ഇതിനായി 825.71 കോടി രൂപ വെള്ളിയാഴ്‌ച തന്നെ അനുവദിച്ചിരുന്നു. ഈ തുക ബാങ്കുകൾക്കും കൈമാറി. ബാങ്ക്‌ അക്കൗണ്ടുവഴി പെൻഷൻ ലഭിക്കുന്ന ബഹുഭൂരിപക്ഷം പേർക്കും ശനിയാഴ്‌ച തന്നെ പെൻഷൻ ലഭിച്ചിട്ടുണ്ട്‌. മറ്റുള്ളവർക്കെല്ലാം വരും ദിവസങ്ങളിൽതന്നെ പെൻഷൻ ലഭിക്കും.
ഈ മാസം പ്രഖ്യാപിച്ച ക്ഷേമപെൻഷൻ സർക്കാർ നൽകിയില്ലെന്ന കെപിസിസി അധ്യക്ഷന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. വസ്‌തുത അന്വേഷിക്കാനോ മനസിലാക്കാനോ ശ്രമിക്കാതെയാണ്‌ പ്രസ്‌താവന നടത്തിയിട്ടുള്ളത്‌. ഈ അവാസ്‌തവ പ്രസ്‌താവന തള്ളിക്കളയണമെന്നും ധനമന്ത്രി അഭ്യർത്ഥിച്ചു. പെൻഷൻ വിതരണം ചെയ്യുന്നതിന്റെ നടപടിക്രമങ്ങളും സാങ്കേതികത്വവും മനസ്സിലാക്കാതെയാണ് അദ്ദേഹം പ്രസ്താവന നടത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ഏതാണ്ട്‌ 62 ലക്ഷത്തോളം പേർക്കാണ്‌ ക്ഷേമ പെൻഷൻ വിതരണം ചെയ്യേണ്ടത്‌. ഇത്‌ ദിവസങ്ങൾ എടുത്താണ്‌ പൂർത്തീകരിക്കുന്നത്‌. എല്ലാ മാസവും ഒന്നു മുതൽ 15 ഗുണഭോക്താക്കൾക്ക്‌ മസ്‌റ്ററിങ്‌ ചെയ്യാൻ അവസരമുണ്ട്‌. ഇത്തരത്തിൽ മസ്‌റ്റർ ചെയ്യുന്നവരെകൂടി ഉൾപ്പെടുത്തിയാണ്‌ 15–നുശേഷം അതാത്‌ മാസത്തെ ഗുണഭോകൃത്‌ പട്ടിക അന്തിമമാക്കുന്നത്‌. തുടർന്ന്‌ പഞ്ചായത്ത്‌ ഡയറക്ടർ നൽകുന്ന പട്ടികയിലെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്‌ തുക അനുവദിച്ച്‌ ഉത്തരവിറക്കുന്നതും തുക കൈമാറുന്നതും.

തിരുവനന്തപുരം കാര്യവട്ടത്ത് വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ അപകടം

തിരുവനന്തപുരം: കാര്യവട്ടത്ത് വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ അപകടം. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതോടെ അടുക്കളയിലെ ടൈല്‍സും കബോര്‍ഡുകളുമടക്കം തകര്‍ന്നുതരിപ്പണമാവുകയായിരുന്നു.
അടുക്കള ഭാഗം പൂര്‍ണമായും കത്തിനശിച്ചു.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കാര്യവട്ടം കാമ്പസിലെ വിദ്യാര്‍ഥികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. കുട്ടികള്‍ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളില്‍ നിന്ന് പുക ഉയരുന്നതു കണ്ടു.

ഇതോടെ ഉടൻ ഇവർ പുറത്തിറങ്ങി വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. പുക ഉയര്‍ന്നതിന് പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. ഇതോടെ അടുക്കളയിലേക്ക് തീപടര്‍ന്നു. അടുക്കളയിലെ ടൈല്‍സും മറ്റു സാധനങ്ങളുമെല്ലാം തകര്‍ന്നു. കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ അണച്ചത്.

സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിലീസ് അനുമതി സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചു

പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന ‘ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്തില്‍. ചിത്രത്തിന്റെ റിലീസ് അനുമതി സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചു. സിനിമയുടെ പേര് മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്നാണ് നിര്‍ദ്ദേശം.

അതേസമയം, പേര് മാറ്റാന്‍ കഴിയില്ലെന്ന നിലപാടില്‍ ആണ് നിര്‍മ്മാതാക്കള്‍. ഇതോടെയാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയില്ലെന്ന തീരുമാനത്തിലെത്തിയത്. ജൂണ്‍ 27 നാണു സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് തീരുമാനിച്ചിരുന്നത്. അതേസമയം, ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. U/A 13+ റേറ്റിങ് ആയിരുന്നു സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്. ചിത്രത്തിന് ഒരു കട്ട്‌സ് പോലുമില്ലാതെ മികച്ച അഭിപ്രായമാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജെ ഫനീന്ദ്ര കുമാര്‍ ആണ്.

യുവതിയെ സഹോദരന്‍ അടിച്ചു കൊന്നു

തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ അടിച്ചു കൊന്നു. പോത്തന്‍കോട് സ്വദേശി ഷെഫീന (33) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് മണ്ണന്തല മുക്കോലയിലാണ് നാടിനെ നടുക്കിയ സംഭവം.
ഷെഫീനയുടെ സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തി സഹോദരിയെ ഷംസാദ് മര്‍ദ്ദിക്കുകയായിരുന്നു. പ്രതിക്കൊപ്പം വൈശാഖ് എന്നയാളുമുണ്ടായിരുന്നു. ഇയാളേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മണ്ണംന്തലയിലെ അരുംകൊല ; യുവതിയുടെ ശരീരത്തിൽ മർദ്ദനത്തിൻ്റെ പാടുകൾ, കാരണം തേടി പോലീസ്

തിരുവനന്തപുരം: മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്ന സംഭവത്തിൽ കാരണം തേടി പോലീസ്. പോത്തൻകോട് സ്വദേശിനി ഷെഹീന(33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു.
ഈ മാസം 14-നാണ് ഷെഹീന മണ്ണന്തലയിൽ താമസത്തിന് എത്തിയത്. ചികിത്സയുടെ ഭാ​ഗമായി വാടയ്ക്കെടുത്ത അപ്പാർട്ട്മെന്റിലായിരുന്നു താമസം. മാതാപിതാക്കളാണ് ഷെഹീനയെ കട്ടിലിന് താഴെ കിടക്കുന്ന നിലയിൽ കണ്ടെത്തുന്നത്. സംശയം തോന്നിയ ഇവർ മണ്ണന്തല പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കൊലപാതകം നടന്ന അപാർട്മെന്റ് പോലീസ് അടച്ചുപൂട്ടിയ നിലയിൽ
ഷംസാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖും അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഷെഹീനയുടെ ശരീരത്തിൽ മർദ്ദനത്തിൽ പരിക്കേറ്റ പാടുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ആക്രമണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷിച്ചുവരികയാണ്

കൊല്ലത്ത് ഇന്ന് എംഡിഎംഎയുമായി പിടിയിലായത് യുവതിയടക്കം 11 പേര്‍

കൊല്ലം: കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ഇരുപത്തിനാല് മണിക്കുറിനുള്ളില്‍ എം.ഡി.
എം.എ യുമായി യുവതി അടക്കം പതിനൊന്ന് പേര്‍ പോലീസ് പിടിയിലായി. കരുനാഗപ്പള്ളി, അഞ്ചാലൂംമൂട്, കൊട്ടിയം സ്റ്റേഷന്‍ പരിധികളിലായാണ് പോലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത്രയും പേര്‍ പിടിയിലായത്.
പുന്നക്കുളം ഷംനാ മന്‍സിലില്‍ ഷംനാസ് (34) നെയും കടത്തൂര്‍ എന്‍.എന്‍ ക്വാര്‍ട്ടേസില്‍
നിയാസ്(39) നെയുമാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ ഷംനാസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍
നിയാസ് വില്‍പ്പനക്കായി എത്തിച്ച 4.14 ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്
അഞ്ചാലൂമൂട് സബ് ഇന്‍സ്‌പെക്ടര്‍ ഗിരീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍
അഞ്ചാലൂമൂട് എസ്.ബി.ഐ ബാങ്കിന് സമീപത്തെ റോഡില്‍ നിന്നും നീരാവില്‍ കരിക്കല്‍ വീട്ടില്‍ അതുല്‍ (25), പനയം പാലഴി വീട്ടില്‍ ഗിരീഷ്(47) എന്നിവരെ 2.32 ഗ്രാം
എം.ഡി.എം.എയുമായി പിടികൂടി. കൊട്ടിയം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ നിതിന്‍ നളന്റെ നേതൃത്വത്തില്‍ കൊട്ടിയം ഹോളിക്രോസ് ആശുപത്രിക്ക് സമീപത്തെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകളിലും കൂടി 2.3 ഗ്രാം എം.ഡി.എം.എ യുമായി വര്‍ക്കല സ്വദേശികളായ പുതിയ വീട്ടില്‍ താരിഖ് (20), മുള്ളില്‍ വീട്ടില്‍ തസ്ലീം (23), മന്ത്രി വിളകം വീട്ടില്‍ മാഹീന്‍ (28), ഉമയനല്ലൂര്‍ ഷിബിന മന്‍സിലില്‍, ഷാനു (27), ചാത്തന്നൂര്‍, അനിഴം വീട്ടില്‍ സൂരജ്(27), പാരിപ്പള്ളി ആശാരി വിളയില്‍ ഗോകുല്‍ (32), പാലോട്, മയിലാടും പുത്തന്‍ വീട്ടില്‍ അന്‍സിയ(35) എന്നിവരെ പിടികൂടി. ജില്ലാ പോലീസ് മേധായുടെ നിര്‍ദ്ദേശാനുസരണം ഡാന്‍സാഫിന്റെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ നടപ
ടികളിലൂടെയാണ് ഇത്രയും പേര്‍ പോലീസ് പിടിയിലാകുന്നത്. ഡാന്‍സാഫ് എസ്.ഐ
മാരായ അനീഷ്, കണ്ണന്‍, സായിസേനന്‍ എന്നിവരുടെ നേതൃത്ത്വത്തിലൂള്ള സംഘാംഗങ്ങളാണ് പ്രതികളെ പിടികൂടിയത്. തുടര്‍ന്നും ലഹരി വില്‍പ്പന സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു

അന്ന് പൂമാല ഇട്ടവരാരും ഇന്നില്ലേ? പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ സവാദ് റിമാൻഡില്‍, പ്രതിയെ പിടിച്ചത് തമിഴ്നാട്ടില്‍നിന്ന്

തൃശൂർ : കെ എസ് ആർ ടി സി ബസില്‍ വെച്ച്‌ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കുറ്റ്യാടി കായക്കൊടി ചങ്ങരംകുളം സ്വദേശിയായ കാവില്‍ സവാദിനെ (29) പൊലീസ് പിടികൂടിയത് തമിഴ്നാട്ടില്‍നിന്ന്.

തൃശൂർ ഈസ്റ്റ് പൊലീസ് ഇയാളെ പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു. ലൈംഗികാതിക്രമം നടത്തിയപ്പോള്‍ പെണ്‍കുട്ടി പ്രതികരിച്ചതോടെ സവാദ് പേരാമംഗലത്തു വെച്ചു ബസില്‍ നിന്ന് ഇറങ്ങിയോടി. പരാതി നല്‍‌കിയതോടെ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.

2023ല്‍ നെടുമ്പാശേരി ഭാഗത്തു കെഎസ്‌ആർടിസി ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിനു രണ്ട് വർഷം മുൻപ് സവാദ് അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിനെ ഓള്‍ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന ജയിലിന്റെ കവാടത്തില്‍ പൂമാലയിട്ടു സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തതു വിവാദമായിരുന്നു.

ഒരാഴ്ച മുൻപു തൃശൂരില്‍നിന്നു മലപ്പുറത്തേക്കു പോയ കെഎസ്‌ആർടിസി ബസില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും നഗ്നതാ പ്രദർശനം നടത്തിയതിനുമാണ് രണ്ടാമതും അറസ്റ്റിലായത്. തമിഴ്നാട്ടില്‍നിന്നും തിരികെ തൃശൂരിലെത്തിച്ചു കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

തൃശൂര്‍ ചൊവ്വൂരില്‍ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞു കയറി; നാലു സ്ത്രീകള്‍ക്ക് ഗുരുതര പരിക്ക്

തൃശൂർ: ചൊവ്വൂർ അഞ്ചാംകല്ലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ചുകയറി നാല് സ്ത്രീകൾക്ക് പരിക്കേറ്റു. തൃപ്രയാറിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ‘അൽ-അസ’ ബസാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂർ-കൊടുങ്ങല്ലൂർ റോഡിൽ, ചൊവ്വൂർ അഞ്ചാംകല്ല് പൊലീസ് ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപമാണ് അപകടം. ബസ് ഇടതുവശത്തേക്ക് പാഞ്ഞുകയറി വെയിറ്റിംഗ് ഷെഡ്ഡിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ വൈദ്യുതി പോസ്റ്റ് തകർന്നു.
അപകടത്തിന് പിന്നാലെ ഡ്രൈവറും ബസിലെ മറ്റ് ജീവനക്കാരും ഇറങ്ങിയോടി. നാട്ടുകാർ ഡ്രൈവറെ പിന്തുടർന്നെങ്കിലും, റോഡരികിലെ മതിൽ ചാടി പറമ്പിലൂടെ അയാൾ രക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വായനാവാരാചരണവും യോഗാദിനവും സമുചിതമായി ആഘോഷിച്ചു

ശാസ്താംകോട്ട: രാജഗിരി ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വായന വാരാചരണവും യോഗാദിനവും ആഘോഷമായപ്പോള്‍ കുട്ടികള്‍ക്ക് അത് വേറിട്ടൊരു അനുഭവമായി. പ്രശസ്ത എഴുത്തുകാരനും 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ അമ്മയമ്പലമായിരുന്നു ബ്രൂക്ക് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങുകളുടെ മുഖ്യാഥിതി.
വായിച്ചു വളരുന്നതിനൊപ്പം വിവേകത്തോടെ ജീവിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച അദ്ദേഹം പുസ്തകങ്ങളെ കൂട്ടുകാരാക്കേണ്ടതിന്റെ ആവശ്യകതയെ ഓര്‍മ്മിപ്പിച്ചു. സ്‌കൂള്‍ ഡയറക്ടര്‍ റവ. ഫാദര്‍ എബ്രഹാം തലോത്തില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് പ്രിന്‍സിപ്പല്‍ ബോണി ഫെസിയ വിന്‍സെന്റ്, അഡ്മിനിസ്‌ട്രേറ്റര്‍ കൊച്ചുമോള്‍, സെക്രട്ടറി ജോജി. റ്റി. കോശി എന്നിവര്‍ നേതൃത്വം നല്‍കി.