പ്രണവ് മോഹൻലാലിന് പിന്നാലെ വിസ്മയയും സിനിമയിൽ എത്തുന്നതിന്റെ ആകാംഷയിലാണ് മലയാള സിനിമ ലോകം. ഇതോടെ മോഹൻലാലിന്റെ അടുത്ത തലമുറയും സിനിമയിൽ സജീവമാകുകയാണ്. ഒരു മോഹൻലാൽ ചിത്രം തീയറ്ററുകളിൽ എത്താനുള്ള കാത്തിരിപ്പ് പോലെ തന്നെയാണ് വിസ്മയ നായികയാകുന്ന ജൂഡ് ആന്‍റെണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പും.
മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു താരോദയത്തിന് ഇനി അധികം നാളുകളില്ല. മലയാളികളുടെ ലാലേട്ടന്റെ മകൾ വിസ്മയ മോഹൻലാൽ വെള്ളിത്തിരയിലേക്ക് ചുവടുവെക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ഇതിനിടെയിൽ വിസ്മയ ജൂഡിനും കുടുംബത്തിനും അയച്ച സമ്മാനവും കത്തുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
“പ്രിയപ്പെട്ട ജൂഡ് ചേട്ടാ” എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പിൽ, തന്നെ ഇത്രയും വലിയൊരു ഉത്തരവാദിത്തം വിശ്വസിച്ച് ഏൽപ്പിച്ചതിനും ചിത്രീകരണത്തിലുടനീളം ഒപ്പം നിന്നതിനും താരം കടപ്പാട് അറിയിച്ചു. ജൂഡിന്റെ ഭാര്യ ഡയാനയാണ് വിസ്മയ അയച്ച കത്തിന്റെയും മനോഹരമായ ഗിഫ്റ്റ് ഹാംപറിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
കത്തിൽ ഭാര്യ ഡയാനയ്ക്കും മായ നന്ദിയറിയിക്കുന്നുണ്ട്. മായയുടെ കത്ത് പങ്കുവച്ച ഡയാന തിരിച്ചും തങ്ങളുടെ സ്നേഹവും നന്ദിയും അറിയിച്ചു. മായ തങ്ങൾക്ക് ഒരു അനിയത്തിയെപ്പോലെയാണെന്നും മായയുടെ ഈ സ്നേഹം തങ്ങൾക്ക് ഒരുപാട് വലുതാണെന്നും ഡയാന കുറിച്ചു.
അതേസമയം ടോവിനോ തോമസ് നാകയനായ ‘2018’ എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുടക്കം’. മോഹൻലാലും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകൾ എന്ന ലേബലിനപ്പുറം, സ്വന്തമായൊരു വ്യക്തിത്വം അടയാളപ്പെടുത്തിയാണ് വിസ്മയ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. തിരുവനന്തപുരത്തെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ വിസ്മയയ്ക്ക്, സിനിമയോടും എഴുത്തിനോടുമുള്ള താല്പര്യം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. അഭിനയത്തിന് മുൻപേ ക്യാമറയ്ക്ക് പിന്നിലെ വിദ്യകൾ പഠിക്കാനായിരുന്നു വിസ്മയയ്ക്ക് താല്പര്യം. ഏറെ നിരൂപക പ്രശംസ നേടിയ ‘ഗ്രഹണം’ എന്ന ഹ്രസ്വചിത്രത്തിൽ സംവിധാന സഹായിയായി പ്രവർത്തിച്ചുകൊണ്ട് തന്റെ സിനിമാ യാത്രയ്ക്ക് വിസ്മയ നേരത്തെ തന്നെ ‘തുടക്കം’ കുറിച്ചിരുന്നു. ഇതിനു പുറമെ 2021ൽ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്നൊരു കവിതാസമാഹാരം താരപുത്രി പുറത്തിറക്കിയിരുന്നു. തായ് ആയോധനകലയിലും മായ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.




































