Home Uncategorized ‘അവള്‍ക്കൊപ്പം ഇനി ആര് ,ഓടുന്ന കാറില്‍ നടി ക്രൂരമായ പീഡനത്തിന് ഇരയായിട്ട് ഇന്നേക്ക് ഒന്‍പത് വര്‍ഷം

‘അവള്‍ക്കൊപ്പം ഇനി ആര് ,ഓടുന്ന കാറില്‍ നടി ക്രൂരമായ പീഡനത്തിന് ഇരയായിട്ട് ഇന്നേക്ക് ഒന്‍പത് വര്‍ഷം

Advertisement

കൊച്ചി. സമൂഹമനസാക്ഷിയെ നടുക്കി, ഓടുന്ന കാറില്‍ നടി ക്രൂരമായ പീഡനത്തിന് ഇരയായിട്ട് ഇന്നേക്ക് ഒന്‍പത് വര്‍ഷം. കേസില്‍ വിധി വന്ന് 67 ദിവസമായിട്ടും സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ല. വിധിക്കെതിരെ ഉടന്‍ അപ്പീല്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം. എന്നാല്‍ ഇതുവരെ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.

2017 ഫെബ്രുവരി 17ന് രാത്രിയായിരുന്നു തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത് തുടര്‍ന്നിങ്ങോട്ട് നീതിക്കു വേണ്ടിയുള്ള പോരാട്ടം. സാംസ്‌കാരിക സിനിമ മേഖലയില്‍ കേസ് ഉണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതല്ല. എട്ടുവര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 8ന് വിധിയെത്തി. ഡിസംബര്‍ 12ന് ശിക്ഷാവിധിയും പ്രഖ്യാപിച്ചു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറ് പേര്‍ക്ക് 20 വര്‍ഷം കഠിനതടവാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്. കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ നല്‍കി എന്നാരോപിക്കപ്പെട്ട നടന്‍ ദിലീപിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.

ഗൂഢാലോചന കുറ്റം തെളിയിക്കാനാവാത്തതിലെ നിരാശ പ്രോസിക്യൂഷനും അതിജീവിതയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ‘നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല എന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദി’യെന്നായിരുന്നു അതിജീവിത പ്രതികരിച്ചത്.

ആകേരക്രമണത്തിന് ഇരയായ നടി പരാതി നല്‍കിയതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഇന്ന് വൈകിട്ട് ഡബ്ല്യുസിസി മെഴുകുതിരി തെളിക്കും. തിരുവനന്തപുരം മാനവീയം വീഥി, കൊച്ചി മറൈന്‍ഡ്രൈവിലെ അബ്ദുല്‍ കലാം മാര്‍ഗ്, കോഴിക്കോട് മാനാഞ്ചിറ ഓപ്പണ്‍ സ്റ്റേജ് എന്നിവിടങ്ങളില്‍ വൈകിട്ട് ആറിന് മെഴുകുതിരി തെളിയിച്ചാണ് ഒത്തുചേരല്‍. അവള്‍ക്കൊപ്പം എന്ന ടാഗ് ലൈനോടെ ഡബ്ല്യുസിസിയും രൂപീകൃതമായി ഒന്‍പത് വര്‍ഷമാകുമ്പോഴാണ് പരിപാടി ഒരുങ്ങുന്നത്.

കഴിഞ്ഞ 9 വര്‍ഷമായി കേരളത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തില്‍ ഒരു ചെറിയ പങ്കു വഹിച്ച ഈ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കാന്‍ നിരന്തരം പ്രവര്‍ത്തിച്ചു.പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്, ണഇഇ അവള്‍ക്കൊപ്പവും, അതിജീവിച്ച എല്ലാവര്‍ക്കും ഒപ്പം നില്‍ക്കുന്നവരെ ഈ യാത്രയുടെ ഭാഗമാവാന്‍ ക്ഷണിക്കുന്നു. ഇരുട്ടിന്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാമെന്ന് ഡബ്ല്യുസിസി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

പള്‍സര്‍ സുനി എന്ന എന്‍എസ് സുനില്‍ ഒന്നാം പ്രതിയായ ഈ കേസില്‍ പിന്നീട് മൂന്ന് മാസത്തിന് ശേഷം നടന്‍ ദിലീപ് അറസ്റ്റിലായി. പി ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് കേസിലെ എട്ടാം പ്രതിയായി. ആദ്യഘട്ടത്തിലെ ദുരൂഹതകള്‍ക്കൊടുവില്‍ നടിയെ ക്വട്ടേഷന്‍ നല്‍കി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തി. മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, വടിവാള്‍ സലീം എന്ന എച്ച്.സലീം, ചാര്‍ലി തോമസ്, മേസ്തിരി സനില്‍ എന്ന സനില്‍കുമാര്‍, ജി.ശരത് എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികള്‍.

ഏറെ സംഭവബഹുലമായിരുന്നു കേസിന്റെ വിചാരണ. പ്രതിഭാഗം മേല്‍ക്കോടതികളെ സമീപിച്ചതും വാദിഭാഗം കോടതിയില്‍ അവിശ്വാസം പ്രകടിപ്പിച്ചതും അടക്കമുള്ള സംഭവങ്ങള്‍ വിചാരണയെ ബാധിച്ചു. ഇതിനിടയില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേസിലെ തെളിവുകളെ ശക്തിപ്പെടുത്തുകയും വിചാരണക്കിടെ തുടരന്വേഷണത്തിലേക്ക് പോവുകയും ചെയ്തു. സിനിമയിലെ വനിതകളുടെ സംഘടനയായ വിമന്‍ ഇനി സിനിമ കളക്ടീവിന്റെ രൂപപ്പെടലിന് കാരണമായതും ഹേമ കമ്മിറ്റി രൂപീകരിച്ച് സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയതും അടക്കം ഒട്ടേറെ സംഭവങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു ഈ കേസ്. ‘അവള്‍ക്കൊപ്പം’ എന്ന മുദ്രാവാക്യവുമായി സാംസ്‌കാരിക കേരളം അതിജീവിതയ്ക്ക് ശക്തമായ പിന്തുണ നല്‍കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here