ശബരിമല സ്വ‍ര്‍ണക്കൊള്ള: അറസ്റ്റിലായ മുരാരി ബാബുവുമായി എസ്‌ഐടി സംഘം റാന്നി കോടതിയിലേക്ക് തിരിച്ചു

Advertisement

തിരുവനന്തപുരം: സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ  ശബരിമല മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബുവിനെ റാന്നി കോടതിയിൽ ഹാജരാക്കാനായി തിരുവനന്തപുരത്ത് നിന്ന് പോലീസ് സംഘം തിരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷമാണ് സംഘം റാന്നിയിലേക്ക് പോയത്.
ഇന്നലെരാത്രി 10 മണിക്കാണ് ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടില്‍ വെച്ച്‌ ഇയാളെ കസ്റ്റഡിയിലെടുത്തത്.
കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്കൊപ്പം ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ദ്വാരപാക ശില്‍പ പാളികളും കട്ടിളയും കടത്തിയ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. നിലവില്‍ മുരാരി ബാബു സസ്പെൻഷനിലാണ്.
കേസില്‍ മുരാരി ബാബുവിന്‍റെ പങ്ക് വളരെ വ്യക്തമാണ്. ആരോപണങ്ങളില്‍ ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും മുരാരി ബാബുവാണ്. 2019 മുതല്‍ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബുവാണ്. 2029 ല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവില്‍ നിന്നാണ് ദ്വാരപാലക ശില്‍പങ്ങളിലും കട്ടിള പാളികളിലും സ്വര്‍ണം പൊതിഞ്ഞത് എന്നതിന് പകരം ചെമ്പ് പൊതിഞ്ഞത് എന്നാക്കിയത്. വ്യാജ രേഖ ചമച്ചതിന്‍റെ തുടക്കം മുരാരി ബാബുവിന്‍റെ കാലത്താണ് എന്നാണ് റിപ്പോർട്ട്.

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയില്‍ പങ്കില്ലെന്നാണ് ബി മുരാരി ബാബു ആവര്‍ത്തിച്ചിരുന്നത്. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു പറഞ്ഞിരുന്നു. താൻ നല്‍കിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നല്‍കുന്നത് തനിക്ക് മുകളില്‍ ഉള്ളവരാണ്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു പറഞ്ഞിട്ടുണ്ട്.
ഈ മാസം 30 വരെയാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളില്‍ ഉടൻ തെളിവെടുപ്പ് നടത്തും. പോറ്റിയുടെ കൈവശം സ്വർണ്ണകൊള്ളയിലെ ലാഭം ഉപയോഗിച്ച്‌ വാങ്ങിയ സ്വർണനാണയങ്ങള്‍ അടക്കം ഉണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച പരിശോധനകളും തുടരും. വീട്ടില്‍ നേരത്തെ നടത്തിയ പരിശോധനയില്‍ രണ്ട് ലക്ഷം രൂപ അടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Advertisement