അഹമ്മദാബാദ്: ക്രിക്കറ്റ് വിശ്വകീരീടത്തിൽ ഇന്ത്യ മുത്തമിട്ടപ്പോഴെല്ലാം മലയാളി സാന്നിധ്യമുണ്ട്. 43 വർഷങ്ങൾക്ക് മുമ്പ് 1983ൽ ലോർഡ്സിലെ ബാൽക്കണിയിൽ കപിൽ ദേവ് ലോക കിരീടമേറ്റുവാങ്ങുമ്പോഴും ടീമിൽ മലയാളിയുണ്ട്. 2007ലും 2011ലും 2024ലും 2026ലും ഇത് ആവർത്തിച്ചു. ട്വന്റി20 ലോകകപ്പിലെ മികച്ച താരമായ സഞ്ജു സാംസൺ ഉൾപ്പെടെ മൂന്ന് മലയാളികളാണ് ഇന്ത്യയുടെ കിരീടത്തിൽ പങ്കാളിയായത്.
2024ലെ ലോകകപ്പ് ടീമിൽ ഉൾപ്പെട്ടെങ്കിലും സഞ്ജുവിന് ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരമില്ലായിരുന്നു. ഇത്തവണ ലഭിച്ച അവസരങ്ങൾ മുതലാക്കിയ താരം ലോകകപ്പിലെ തന്നെ താരമായാണ് തന്റെ സ്ഥാനം ഉറപ്പിച്ചത്. ഇന്ത്യൻ ടീം ഒമ്പത് മത്സരങ്ങൾ കളിച്ചപ്പോൾ സഞ്‌ജുവിന് അഞ്ച് മത്സരങ്ങളിൽ മാത്രമാണ് അവസരം കിട്ടിയത്. ഇതിൽ മൂന്ന് അർധസെഞ്ചുറികളക്കം 321 റണ്ണെടുത്തു. നിർണായക മത്സരങ്ങളിൽ സെഞ്ചുറിക്ക് തുല്യമായ അർധസെഞ്ചുറിയുമായി തിളങ്ങി രാജ്യത്തിന്റെ അഭിമാനതാരമായ സഞ്ജു, നിരവധി റെക്കോർഡുകളാണ് ലോകകപ്പിൽ സ്വന്തമാക്കിയത്.





























