ഏഷ്യ കപ്പിൽ വീണ്ടും ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. ഒരാഴ്ച വ്യത്യാസത്തില്‍ ആണ് ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി 8 മണി മുതല്‍ സൂപ്പര്‍ ഫോറില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരും. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങി ഗ്രൂപ്പ് പോരില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. പാകിസ്ഥാനാകട്ടെ കളത്തിനകത്തും പുറത്തും നേരിടുന്ന വലിയ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് വീണ്ടും ഇന്ത്യയ്ക്കു മുന്നിലേക്ക് വരുന്നത്.
ആദ്യ മത്സരത്തിനിടെയുണ്ടായ കൈ കൊടുക്കല്‍ വിവാദത്തിന്റെ അന്തരീക്ഷത്തിലാണ് ഇരു ടീമുകളും പോരിനൊരുങ്ങുന്നത്. പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുള്ള ഇന്ത്യന്‍ മറുപടിയായ ഓപ്പറേഷന്‍ സിന്ദൂറും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതിന്റെ പശ്ചാത്തലത്തിലാണ് ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും പോരിനിറങ്ങിയത്. ടോസ് സമയത്തും മത്സര ശേഷവും പാക് താരങ്ങള്‍ക്കും കൈ കൊടുക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സഹ താരങ്ങളും നില്‍ക്കാത്തതാണ് വലിയ വിവാദങ്ങളിലേക്ക് നയിച്ചത്. മത്സരത്തിലെ വിജയം സൂര്യകുമാര്‍ യാദവ് പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബാംഗങ്ങള്‍ക്കും സൈന്യത്തിനുമാണ് സമര്‍പ്പിച്ചത്. ഇന്ത്യയുടെ കൈ കൊടുക്കാന്‍ വിസമ്മതിച്ച നിലപാടിനെതിരെ പാകിസ്ഥാന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.































