കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നത് അപ്രായോഗികമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. അപ്പീലുകള്‍ തീര്‍പ്പാക്കാതെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നത് നിയമപരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. പശ്ചിമ ബംഗളാളിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഏകദേശം 16 ലക്ഷം അപ്പീലുകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഈ മാസാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു തണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജിയുടെ ഹര്‍ജിയിലെ ആവശ്യം എന്നാല്‍ 34 ലക്ഷത്തോളം അപ്പീലുകള്‍ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
ബംഗാളിലെ വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ മരവിപ്പിച്ചിരിക്കുകയാണ്. സുപ്രീം കോടതിയുടെ പ്രത്യേക നിര്‍ദ്ദേശമില്ലാതെ ഇനി പുതിയ പേരുകള്‍ ചേര്‍ക്കാന്‍ സാധിക്കില്ല. ഇന്നത്തെ കോടതി ഉത്തരവോടെ പട്ടികയില്‍ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായി.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ തരത്തിലുള്ള സമീപനമാണ് പശ്ചിമബംഗാളിലെ എസ്‌ഐആറില്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ സ്വീകരിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. പശ്ചിമ ബംഗാളിലെ വോട്ടര്‍മാര്‍ ഭരണഘടന സ്ഥാപനങ്ങള്‍ക്കിടയില്‍ പെട്ടുപോകുന്ന സാഹചര്യമാണെന്നും ബെഞ്ചിലെ അംഗമായ ജോയ്മാല്യ ബാഗ്ചി ചൂണ്ടിക്കാട്ടി. ഓരോ മണ്ഡലങ്ങളിലും ഒഴിവാക്കപ്പെട്ട വോട്ടര്‍മാരെക്കാള്‍ കുറവാണ് ഭൂരിപക്ഷമെങ്കില്‍ കോടതിക്ക് അതില്‍ ഇടപെടാമെന്നും കോടതി അഭിപ്രായപ്പെട്ടു.
also read:





































