ന്യൂ ഡെൽഹി : പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കുത്തനെ കൂട്ടി. 195 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. രാജ്യാന്തര തലത്തില്‍ ഇന്ധനവില കുതിച്ചുയര്‍ന്നതോടെയാണ് നടപടി. മാര്‍ച്ച് ഒന്നിന് 114 രൂപ 50 പൈസയുടെ വർധന വരുത്തിയിരുന്നു. പുതുക്കിയ വില നിലവിൽ വന്നതോടെ 19 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 2078.50 പൈസ നല്‍കേണ്ടി വരും. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. മാര്‍ച്ച് ഏഴിന് ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 60 രൂപ വര്‍ധിപ്പിച്ചിരുന്നു. 920 രൂപയാണ് കൊച്ചിയില്‍ 14.2 കിലോയുള്ള ഗാര്‍ഹിക സിലിണ്ടറിന് വില. അഞ്ചു കിലോയുടെ ചെറിയ സിലിണ്ടറിന് 51 രൂപയും വര്‍ധിപ്പിച്ചു.
പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇന്ധനവിലയില്‍ 50 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഹോര്‍മുസ് കടലിടുക്ക് ഏറെക്കുറെ അടഞ്ഞതോടെ ഇന്ധനനീക്കത്തില്‍ വന്‍ പ്രതിസന്ധിയും ഉടലെടുത്തിരുന്നു.





























