ഷിമോഗ: ഹിപ്പൊപൊട്ടാമസിന്റെ ആക്രമണത്തിന് ഇരയായി 26 വയസ്സുകാരിയായ മൃഗഡോക്ടർ മരിച്ചു. കർണാടകയിലെ ഷിമോഗയിലുള്ള തവരേകൊപ്പ ലയൺ ആൻഡ് സഫാരി പാർക്കിൽ ചികിത്സ നൽകുന്നതിനിടെയാണ് ഹിപ്പൊപൊട്ടമസിന്റെ ആക്രമണമുണ്ടായത്. ഗർഭിണിയായിരുന്ന ഹിപ്പൊപൊട്ടമസിനെ കൂട്ടിലേക്ക് കയറി പരിശോധിക്കുന്നതിനിടെയാണ് ഡോ. സമീക്ഷ റെഡ്ഡിക്ക് നേരെ ആക്രമണമുണ്ടായത്.
വ്യാഴാഴ്ച രാത്രി 11:30ഓടെ കൂട്ടിനുള്ളിൽ വച്ചാണ് കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ച ഡോ. സമീക്ഷ റെഡ്ഡിക്ക് നേരെ ആക്രമണമുണ്ടായത്. ഉടൻ തന്നെ ഷിമോഗയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാനത്തെ എല്ലാ മൃഗശാലകളിലെയും ഡോക്ടർമാർ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ നിർബന്ധമായും ചട്ടങ്ങൾ പാലിക്കണമെന്നും നിർദ്ദേശം നൽകി. കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് മുതിർന്ന മൃഗഡോക്ടർമാരും വനം ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ഒരു സംഘം അന്വേഷിക്കാൻ ഖണ്ഡ്രെ ഉത്തരവിട്ടു, ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചു.




























