ന്യൂഡല്‍ഹി: ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷർട്ടൂരി നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് നഗ്‌നമാണെന്ന് രാജ്യത്തിന് അറിയാം എന്നും, പരിപാടിയെ അവർ രാഷ്ട്രീയ വേദിയാക്കിയെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മീററ്റിലെ പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ സംഘടിപ്പിച്ച അന്താരാഷ്ട്ര വേദിയെ കോണ്‍ഗ്രസ് അതിന്റെ വൃത്തികെട്ടതും നഗ്‌നവുമായ രാഷ്ട്രീയത്തിനുള്ള വേദിയാക്കി മാറ്റിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. വിദേശ അതിഥികള്‍ക്ക് മുന്നില്‍ നഗ്‌നരായി കോണ്‍ഗ്രസ് അംഗങ്ങള്‍ വേദിയിലെത്തി. കോണ്‍ഗ്രസുകാരോട് പറയാനുള്ളത്, നിങ്ങള്‍ നഗ്‌നരാണെന്ന് ഇതിനകം രാജ്യത്തിന് അറിയാം, പിന്നെ എന്തിനാണ് നിങ്ങള്‍ക്ക് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റേണ്ടതുണ്ടെന്ന് തോന്നിയത്? രാജ്യത്തെ ഏറ്റവും പഴയ പാര്‍ട്ടി പ്രത്യയശാസ്ത്രപരമായി എത്രത്തോളം ദരിദ്രവുമായി മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ പ്രതിഷേധം ചൂണ്ടിക്കാട്ടുന്നത്…. സ്വന്തം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തിരക്കിലാണ് കോണ്‍ഗ്രസ്.’ എന്നും പ്രധാനമന്ത്രി പറഞ്ഞു.
എഐ സമ്മിറ്റ് ഉച്ചകോടിയുടെ മൂന്നാം ദിനമായിരുന്നു ഇന്ത്യ- യുഎസ് വ്യാപാരക്കരാറിന് എതിരായ പ്രതിഷേധങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഉച്ചകോടി വേദിയ്ക്ക് സമീപം ഷര്‍ട്ടൂരിയായിരുന്നു പ്രതിഷേധം. മോദിയുടെയും ട്രംപിന്റെ ചിത്രങ്ങളോട് കൂടിയായ ടി ഷര്‍ട്ടുകള്‍ ധരിച്ചായിരുന്നു പ്രതിഷേധക്കാര്‍ വേദിയിലേക്ക് കടന്നത്. മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.

































