കൊടൈക്കനാൽ: തമിഴ് ചലച്ചിത്ര നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണൻ (60) കൊല്ലപ്പെട്ടു. കൊടൈക്കനാലിലെ സ്വകാര്യ ബംഗ്ലാവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപം മുഖത്ത് സെല്ലോടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം.
ബംഗ്ലാവിൽ അതിക്രമിച്ചു കയറിയവർ നടത്തിയ ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. വിനോദസഞ്ചാരികൾക്കായി വാടകയ്ക്ക് നൽകുന്ന ബംഗ്ലാവിലാണ് കൊലപാതകം നടന്നത്. കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് യുവാക്കൾ ഇവിടെ താമസിച്ചിരുന്നു.
സൂര്യനാരായണനെ കാണാതായ സമയത്ത് ഇവർ ബംഗ്ലാവിൽ നിന്ന് കടന്നുകളഞ്ഞതായാണ് വിവരം. ഇവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
അതേ സമയം കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2018ൽ വിഷ്ണുപ്രിയയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ സൂര്യനാരായണൻ പ്രതിയായിരുന്നു.
ഡിണ്ടിഗൽ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ബംഗ്ലാവിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.




























