ഷില്ലോങ്: മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി. മൂന്നാം ദിവസമായ ശനിയാഴ്‌ച രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ വീണ്ടും ഉയർന്നത്. ഖനിയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ദുരന്ത സമയത്ത് ഖനിയിൽ ഉണ്ടായിരുന്നവരുടെ വിവരം കൃത്യമായി ലഭ്യമാകാത്തതിനാൽ അപകടത്തിൽപ്പെട്ടവരുടെ എണ്ണത്തിൽ വ്യക്തതയില്ല. വ്യാഴാഴ്ച പുലർച്ചെ ഈസ്റ്റ് ജയന്തിയാ ഹിൽസ് ജില്ലയിലെ മയൻസങ്ത്-താങ്‌സ്കോ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഖനിയിലാണ് അപകടമുണ്ടായത്. ഖനനത്തിനായി ഉപയോഗിച്ച ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സ്ഫോടനത്തെത്തുടർന്ന് കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. സംസ്ഥാന ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഈസ്റ്റ് ജയന്തിയാ ഹിൽസ് പൊലീസ് സൂപ്രണ്ട് വികാസ് കുമാർ അറിയിച്ചു. ഇതുവരെ 12 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചിട്ടുള്ള ശാസ്ത്രീയമല്ലാത്ത ‘എലിമട ഖനനം’ നടന്ന ഖനിയിലായിരുന്നു അപകടം. ഇതേ പ്രദേശത്ത് കഴിഞ്ഞ ഡിസംബർ 23-നും സ്ഫോടനമുണ്ടാവുകയും രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.




























