ഹൈദരബാദ്: രണ്ട് കോടിയുടെ ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാന്‍ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് ക്രൂരത നടന്നത്. മക്ലൂര്‍ മണ്ഡലത്തിലെ ബോര്‍ഗാം ഗ്രാമത്തില്‍ താമസിക്കുന്ന രമേഷാണ് കൊല്ലപ്പെട്ടത്. ഭാര്യ സൗമ്യയെയും കാമുകനായ ദിലീപിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
13 വര്‍ഷം മുന്‍പാണ് രമേഷും സൗമ്യയും പ്രണയിച്ച് വിവാഹം കഴിച്ചത്. ദമ്പതികള്‍ നിസാമാബാദ് ജില്ലയിലാണ് താമസിച്ചിരുന്നത്. രമേശ് ഒരു സ്വകാര്യ ഫിനാന്‍സ് കമ്പനിയിലും സൗമ്യ സ്വകാര്യ സ്‌കൂളിലുമാണ് ജോലി ചെയ്തിരുന്നത്. ഇതേ സ് കൂളില്‍ ജോലി ചെയ്യുന്ന ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനാണ് അറസ്റ്റിലായ ദിലീപ്. സൗമ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടായിരുന്നതായ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
അതിനിടെ രമേശും സൗമ്യയും തമ്മില്‍ ചെറിയ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് പ്രതികള്‍ അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് വാടക കൊലയാളിയെ കണ്ടെത്തുകയും അഡ്വാന്‍സ് തുകയായ 35,000 കൈമാറുകയും ചെയ്തു. സൗമ്യ തന്റെ ആഭരണം പണംവെച്ചാണ് അഡ്വാന്‍സ് തുക കണ്ടെത്തിയത്.
2025 ഓഗസ്റ്റില്‍, രമേശിന്റെ ബൈക്കില്‍ കാര്‍ ഇടിച്ച് കൊലപ്പെടുത്താന്‍ വാടക കൊലയാളികള്‍ ശ്രമം നടത്തി. എന്നാല്‍ അന്ന് ശ്രമം പരാജയപ്പെട്ടു. ഇക്കഴിഞ്ഞ ഡിസംബര്‍ 19ന് രാത്രി അത്താഴത്തിന് ശേഷം സൗമ്യ പത്ത് ഉറക്കഗുളികകള്‍ വെള്ളത്തില് കലക്കി രമേശിന് കൊടുത്തു. രമേശ് ഗാഢനിദ്രയിലായതോടെ സൗമ്യ കാമുകനെയും വാടക കൊലയാളികളെയും വിട്ടിലേക്ക് വിളിച്ചു വരുത്തി. രമേശിനെ തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ ഹൃദയാഘാതം മൂലം രമേശ് മരിച്ചെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച് സംസ്‌കാരം നടത്തുകയും ചെയ്തു.
ഇസ്രായേല്‍ താമസിക്കുന്ന രമേശിന്റെ സഹോദരന് തോന്നിയ സംശയമാണ് സൗമ്യയെയും കാമുകനെയും കുടുക്കിയത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. രമേശ് 2 കോടിയിലധികം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സൗമ്യ വെളിപ്പെടുത്തി. ഇന്‍ഷുറന്‍സ് തുക കൊണ്ട് കാമുകനുമായി പുതിയ ജീവിതം ആരംഭിക്കാനാണ് യുവതി പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.
രണ്ട് കോടിയുടെ ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാന്‍ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി
Advertisement
































