സിന്ധ് ഇന്ന് ഇന്ത്യയുടെ ഭാഗമല്ലെങ്കിലും ഭാവിയില്‍ ആ പ്രദേശം ഇന്ത്യയിലേക്ക് തിരികെ വന്നേക്കാമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തികള്‍ സ്ഥിരമല്ലെന്നും രാജ്നാഥ് പറഞ്ഞു.
വിഭജനത്തോട് പൊരുത്തപ്പെടാന്‍ സിന്ധിഹിന്ദുക്കള്‍ക്ക് ബുദ്ധിമുട്ടേണ്ടി വന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു. സിന്ധുനദിയോടു ചേര്‍ന്ന് കിടക്കുന്ന പ്രവിശ്യയായ സിന്ധ്, 1947-ലെ വിഭജനത്തിന് പിന്നാലെയാണ് പാകിസ്താന്റെ ഭാഗമായത്.
സിന്ധി ഹിന്ദുക്കള്‍ക്ക്, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ തലമുറയില്‍പ്പെട്ടവര്‍ക്ക് ഇന്നും ഇന്ത്യയില്‍ നിന്നുള്ള സിന്ധിന്റെ വിഭജനം അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവായ എല്‍.കെ. അദ്വാനി അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ഒന്നില്‍ എഴുതിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് സിന്ധ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം. എന്നാല്‍ സാംസ്‌കാരികമായി സിന്ധ് എല്ലാക്കാലവും ഇന്ത്യയുടെ ഭാഗമായിരിക്കും. മാത്രമല്ല, ഭൂമിയെ സംബന്ധിച്ചിടത്തോളം അതിര്‍ത്തികള്‍ വ്യത്യാസം വരാം. ആര്‍ക്കറിയാം, നാളെ സിന്ധ് ഇന്ത്യയിലേക്ക് തിരികെ വീണ്ടും വന്നേക്കാം. സിന്ധുനദിയെ പവിത്രമായി കരുതുന്ന നമ്മുടെ സിന്ധിലെ ജനങ്ങള്‍ എല്ലായ്‌പ്പോഴും നമ്മുടേത് തന്നെയായിരിക്കും. അവര്‍ എവിടെയായിരുന്നാലും എല്ലായ്‌പ്പോഴും അവര്‍ നമ്മുടേതായിരിക്കും, രാജ്‌നാഥ് സിങ് പറഞ്ഞു.
































