വാദ്യമേളങ്ങള്‍ക്കിടയില്‍ ശബ്ദം പുറത്താരും കേട്ടില്ല…. കാറിനകത്ത് കുടുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം

Advertisement

കളിക്കുന്നതിനിടെ കാറിനകത്ത് കുടുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. ശ്വാസം മുട്ടിയാണ് ഏഴു വയസുകാരന്‍ മരിച്ചത്. മധുരയ്ക്ക് സമീപം തിരുമംഗലം നടക്കോട്ട ഗ്രാമത്തിലെ കവിതയുടെ മകന്‍ ഷണ്‍മുഖവേലാണ് മരിച്ചത്. ശനിയാഴ്ച രാത്രി മേലാപ്പെട്ടിയില്‍ നിര്‍ത്തിയിട്ട കാറിനകത്തുനിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടി കാറിനുള്ളില്‍ കുടുങ്ങി വാതില്‍ തുറക്കാനാവാതെ ശ്വാസംമുട്ടി മരിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച ഷണ്‍മുഖവേല്‍ അമ്മയോടൊപ്പം ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാന്‍ മേലപ്പട്ടിയിലെ മുത്തശ്ശിയുടെ വീട്ടില്‍ പോയതായിരുന്നു. വൈകീട്ട് കുട്ടി കളിക്കാന്‍ പുറത്തുപോയി. മടങ്ങി വരാത്തതുകണ്ട് സമീപപ്രദേശങ്ങളില്‍ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ബന്ധുവിന്റെ വീട്ടില്‍ പോയിരിക്കുമെന്നാണ് കരുതിയത്. കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ പേരയൂര്‍ പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് പരിസരപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ക്ഷേത്രോത്സവത്തിനെത്തിയ വിരുദുനഗര്‍ സ്വദേശിയായ ഒരു ഡോക്ടര്‍ ശനിയാഴ്ച രാത്രി മടങ്ങിപ്പോവാന്‍ കാര്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അകത്ത് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാറിനുള്ളില്‍നിന്ന് പുറത്തുവരാനാവാതെ ഷണ്‍മുഖവേല്‍ ഗ്ലാസില്‍ ഇടിച്ച് ശബ്ദമുണ്ടാക്കി വഴിയാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍, ഉത്സവം നടക്കുന്നതിനാല്‍ ക്ഷേത്രത്തിലെ വാദ്യമേളങ്ങള്‍ക്കിടയില്‍ ശബ്ദം പുറത്താരും കേട്ടില്ല.

Advertisement