ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത യുവാവിനെ റോഡിലിട്ട് തല്ലി നാട്ടുകാര്‍. ബെംഗളൂരുവിലാണ് സംഭവം. കാലുകൾക്ക് ശേഷിയില്ലാത്ത യുവതിയെ ബലാത്സംഗം ചെയ്ത അസം സ്വദേശി വിഘ്നേഷിനെയാണ് നാട്ടുകാര്‍ പൊതിരെ തല്ലിയത്. വീട്ടിൽ ആളില്ലാത്ത നേരത്താണ് ഇയാൾ യുവതിക്ക് നേരെ അതിക്രമം നടത്തിയത്. പ്രതിയെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ബെംഗളൂരു ആടുഗോഡി എം ആർ നഗറിലാണ് സംഭവം. യുവതിയുടെ രണ്ട് കാലുകൾക്കും ചലന ശേഷിയില്ല. സംസാര ശേഷിയും ഇല്ല. ഈ യുവതിയെയാണ് അസം സ്വദേശിയായ യുവാവ് ക്രൂരമായി ബലാത്സംഗം ചെയ്തത്. നവംബർ ഒമ്പതിന് ഈ യുവതിയുടെ വീട്ടിലുള്ള എല്ലാവരും ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പുറത്ത് പോയിരുന്നു. വീടിന്‍റെ വാതിൽ പുറത്ത് നിന്ന് അടച്ചതിന് ശേഷമാണ് പോയത്. ഈ സമയത്ത് വീട്ടിൽ ആരുമില്ല എന്ന് മനസ്സിലാക്കിയ വിഘ്നേഷ് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറുകയും യുവതിക്ക് നേരെ അതിക്രമം നടത്തുകയുമായിരുന്നു.
വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടിലുള്ളവർ വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരുടെ സഹായത്താൽ തല്ലിപ്പൊളിക്കുകയായിരുന്നു. തുടർന്ന് വീടിനുള്ളിൽ നിന്നും പിടികൂടിയ യുവാവിനെ നാട്ടുകാർ തല്ലി പൊലീസിന് കൈമാറി.
































